ശ്രീ രമണമഹര്‍ഷി

ജനുവരി 21, 1935

ചോ: ഒരുത്തന്റെ കര്‍മ്മം ജന്മാന്തരങ്ങളില്‍ അവനെ സ്പര്‍ശിക്കുകയില്ലേ?

ഉ: നിങ്ങള്‍ ഇപ്പോള്‍ തന്നെ ജനിച്ചിട്ടുണ്ടോ? മറ്റു ജന്മങ്ങളെപറ്റി എന്തിനു ചിന്തിക്കണം. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം. ജനിച്ചിട്ടുള്ളവര്‍ മരണത്തെപ്പറ്റിയും മരണാനന്തര കാര്യങ്ങളെപ്പറ്റിയും ചിന്തിച്ചുകൊള്ളട്ടെ.

ചോ: ആത്മസാക്ഷാത്കാരമുണ്ടാവാന്‍ അങ്ങേക്ക്‌ എത്ര കാലം വേണ്ടിവന്നു?

ഉ: നാമരൂപങ്ങളെ കണ്ടിട്ടാണ്‌ ഈ ചോദ്യമുണ്ടായത്‌. താന്‍ ഇക്കണ്ട സ്ഥൂലശരീരമാണെന്ന്‌ അഹങ്കാരം നിമിത്തം കരുതുന്നതിനാലാണ്‌ ഈ സ്ഥൂലക്കാഴ്ചകള്‍ .

അഹങ്കാരന്‍, സ്വപ്നത്തിലെന്ന പോലെ, സൂക്ഷ്മശരീര മനസ്സോടു ചേര്‍ന്നിരിക്കുമ്പോള്‍ സൂക്ഷ്മലോകത്തെ കാണുന്നു. സുഷുപ്തിയിലാണെങ്കില്‍ അതുമില്ല. കാഴ്ചയേ ഇല്ല. അക്കാരണത്താല്‍ ആ സമയത്ത്‌ ദ്രഷ്ടാവില്ലെന്നര്‍ത്ഥമാവുമോ? ദ്രഷ്ടാവപ്പോള്‍ ഇല്ലായിരുന്നുവെങ്കില്‍ സുഖമായുറങ്ങി എന്നു പറയാനാര്‌? ഉറങ്ങിയതാര്‌? ഉറക്കത്തെപ്പറ്റി ഉറങ്ങുമ്പോള്‍ അറിയുന്നില്ല, പിന്നീടാണ്‌ അറിയുന്നതും, പറയുന്നതും. പിന്നീടേ അറിയാനും പറയാനും ഒരാളുണ്ടായിരുന്നുള്ളു. ഞാന്‍ അഥവാ അഹങ്കാരന്‍ ഈ ഞാന്‍ തന്നെയാണ്‌. ഉറങ്ങിയതും ഉണര്‍ന്നതും സ്വപ്നം കണ്ടതും എന്നാല്‍ മാറ്റമുള്ള ഈ മൂന്നവസ്ഥാഭേദങ്ങളുമല്ലാതെയും മാറ്റമില്ലാതെയും അന്തര്‍ലീനമായും ആധാരമായും വസ്തുവിനെ അറിയുക. അതിനെ കേവലം ‘ഉള്ളത്‌’ എന്നു മാത്രമേ പറയാവൂ. അതില്‍ നീയില്ല, ഞാനില്ല, അവനില്ല, അതുമില്ല അതിനു ഭൂതഭാവികളുമില്ല. ദേശ, കാല, അവസ്ഥകളുമില്ല. ഭാവിച്ചറിയാനും ഒക്കാത്തത്‌. അത്‌ ഈ സത്യമാണ്‌. എപ്പോഴുമുള്ളതാണ്‌.

ആദി ദക്ഷിണാമൂര്‍ത്തി മൗനത്തില്‍കൂടി സനകാദി മഹര്‍ഷിമാരുടെ സംശയം തീര്‍ത്തരുളി, ‘വാഴയ്ക്കു വാഴ’ എന്ന മട്ടില്‍ ഗുരുപരമ്പരയെ അനുഗ്രഹിച്ചുകൊണ്ടിരുന്നു. ഗുരു, ആ ദക്ഷിണാമൂര്‍ത്തിയുടെ പേരാണ്‌. ആത്മാവിനെ അറിഞ്ഞാല്‍ പിന്നീട്‌ ഈ ചോദ്യമുദിക്കുകയില്ല.

ചോ: ഭഗവാന്‍ നിര്‍വ്വികല്‍‍പസമാധിയില്‍ ഇരിക്കുന്നുണ്ടോ?

ഉ: ഉണ്ട്‌, ഉണ്ട്‌. കണ്ണടച്ചാല്‍ നിര്‍വികല്‍‍പം, തുറന്നാല്‍ സവികല്‍‍പം. (ഭേദം തോന്നിയാലും ഏകത്വാനുഭൂതി തന്നെ) എപ്പോഴുമുള്ളതുമായ സഹജാവസ്ഥ.