ശ്രീ രമണമഹര്‍ഷി

ആശ്രമത്തില്‍ കുറച്ചു ദിവസങ്ങള്‍ താമസിച്ചിട്ട് യുറോപ്പില്‍ മടങ്ങിപ്പോകാന്‍ ഭഗവാനോടാനുവാദം ചോദിക്കാന്‍ വന്ന യുറോപ്യന്‍ വനിത കുടുംബത്തെയും അനുഗ്രഹിക്കണമെന്നു പ്രാര്‍ഥിച്ചു.
മഹര്‍ഷി: നിങ്ങള്‍ സന്നിധിവിട്ടിട്ടെങ്ങും പോകുന്നില്ല. എവിടെയും അങ്ങിങ്ങന്നില്ലാത്ത പരം പൊരുളിന്‍ സന്നിധിയാണ്. സന്നിധിയുടെ നോട്ടത്തിനപ്പുറമൊന്നുമില്ല. ഭഗവാനെ ഒരു ദേഹത്തിലും തന്നെ മറ്റൊരു ദേഹത്തിലും കാണുന്നത് കൊണ്ട് ഭഗവാനെ വിട്ടുപോകുന്നു എന്ന് കരുതുന്നു. ആര്‍ക്കും എന്നെ വിട്ടുപോകാന്‍ കഴിയുകയില്ലെന്നതാണ് സത്യം സിനിമാസ്ക്രീനില്‍ എത്രയോ കാഴ്ച്ച തോന്നി മറയുന്നു. അതുപോലെ നിങ്ങളും ഞാനും മറ്റുള്ളവരും മറ്റു വസ്തുക്കളും തോന്നിത്തോന്നി മറഞ്ഞുകൊണ്ടിരിക്കെ അടിസ്ഥാന സത്യമായ നമ്മുടെ നിജസ്വരൂപം എന്നും ഒരു ഭാവഭേദവും കൂടാതെ ഒരേ മട്ടില്‍ പ്രകാശിക്കുന്നു.

ചോദ്യം: അവതാര പുരുഷന്മാര്‍ ജ്ഞാനികളെക്കാളും ശ്രേഷ്ഠന്മാരാണെന്നും മായ അവരെ ജനനം മുതല്‍ക്കേ തീണ്ടുന്നില്ല എന്നും ദൈവികശക്തി അവര്‍ക്കു കൂടുതലെന്നും പറയപ്പെടുന്നതിന്‍റെ സത്യമെന്താണ്?
മഹര്‍ഷി: ‘ഞാനേ ജ്ഞാനി’ എന്ന് കൃഷ്ണന്‍ പറഞ്ഞിരിക്കുന്നു. എല്ലാം ബ്രഹ്മമാണെന്നു ഉപനിഷത്തുകള്‍. സത്യം ഇങ്ങനെ ഇരിക്കെ ജ്ഞാനി വേറെ, അവതാര പുരുഷന്‍ വേറെ എന്ന് ചിന്തിക്കുന്നതെന്തിന്?

ചോദ്യം: അതെ, ബ്രഹ്മവിദ് ബ്രഹ്മസ്വരൂപനാണല്ലോ. അവതാര പുരുഷന് വിശേഷശക്തികളുണ്ടായിരുന്നാല്‍ അതില്‍ വിശേഷമെന്ത്? അവയെല്ലാം ദേഹേന്ദ്രിയാദികളോട് ബന്ധപ്പെട്ടിരിക്കുന്ന മനോസങ്കല്‍പ്പമല്ലേ?
മഹര്‍ഷി: അതെ അങ്ങനെ തന്നെ.

മാര്‍ച്ച്‌ 15,1938

പഞ്ചാബില്‍ നിന്നും ഒട്ടധികം പേര്‍ തീര്‍ത്ഥാടന സംഘമായിട്ട് പ്രത്യേക വാഹനത്തില്‍ ഭഗവാന്‍റെ ദര്‍ശനത്തിനു വന്നു ചേര്‍ന്നു. പഞ്ചാബിലെങ്ങും മഹര്‍ഷിയുടെ പ്രശസ്തി ദര്‍ശനത്തിനു വന്നു ചേര്‍ന്നു. പഞ്ചാബിലെങ്ങും മഹര്‍ഷിയുടെ പ്രശസ്തി പരന്നിരിക്കുന്നു എന്നും ഉപദേശരീത്യാ എന്തെങ്കിലും പറഞ്ഞുകൊടുക്കണമെന്നും അവര്‍ ഉണര്‍ത്തുകയുണ്ടായി. ഭഗവാന്‍ പുഞ്ചിച്ചുകൊണ്ടു ആകാശം നോക്കിയിരുന്നു. ഭക്തി, യോഗം, ജ്ഞാനം ഇതില്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഏതെന്നു വീണ്ടും ചോദിച്ചപ്പോഴും ഭഗവാന്‍ ചിരിച്ചുകൊണ്ട് പൂര്‍വ്വ സ്ഥിതിയില്‍ തന്നെ ഇരുന്നു. അല്പം കഴിഞ്ഞ് ഹാളിനു വെളിയില്‍ പോയിട്ട് മടങ്ങി വന്നു.

ചോദ്യം: ഈശ്വരനില്‍ വിശ്വാസമുള്ളവരുടെ കാര്യം ഇരിക്കട്ടെ. മറ്റു ചിലര്‍ ഈശ്വരന്‍ ഉണ്ടോ എന്ന് ചോദിക്കുന്നു.
മഹര്‍ഷി: നിങ്ങള്‍ ഉണ്ടോ?

ചോദ്യം: ശരിയാണ്. എന്‍റെ മുമ്പില്‍ കൂടി ഒരു വ്യൂഹംസൈന്യം കടന്നു പോകുന്നത് ഞാന്‍ കാണുന്നു. അതിനാല്‍ ഞാനുണ്ട്. ലോകം ഈശ്വരന്‍ സൃഷ്ടിച്ചതാവണം. പക്ഷേ സൃഷടാവിനെ കാണുന്നില്ല.
മഹര്‍ഷി: ഇതുകളെല്ലാം കാണുന്ന നിങ്ങളെത്തന്നെ നിങ്ങള്‍ കണ്ടാല്‍ എല്ലാം കണ്ടതാവും.

ചോദ്യം: അതു മിണ്ടാതെയിരുന്ന വേദശാസ്ത്രങ്ങളെ പഠിക്കുന്നതാണോ? ഭക്തി ഏകാഗ്രതയെ ഉളവാക്കും. ജനങ്ങള്‍ അതിന് ഭക്തനെ കണ്ടെത്തി അവന്‍റെ കാല്‍ക്കല്‍ വീഴുന്നു.
മഹര്‍ഷി: സുഖത്തെ ആഗ്രഹിക്കാത്തവര്‍ അരുമുണ്ടായിരിക്കുകയില്ല, ആ ആനന്ദത്തെ അനുഭവിക്കുന്നതാണ് ഭക്തി.

ചോദ്യം:ആ ആനന്ദത്തെ എളുപ്പം പ്രാപിക്കുന്നതെങ്ങനെ? വളരെ നേരം ധ്യാനിച്ച്‌കൊണ്ടിരുന്നാല്‍ ഉറക്കം വരുന്നു.

മഹര്‍ഷി: ഉറക്കം ആര്‍ക്കും തളര്‍ച്ചയെക്കൊടുക്കുന്നില്ല. ഉറങ്ങിയ ആള്‍ തന്നെ ഇപ്പോള്‍ ഉള്ളതും. ഇപ്പോള്‍ ക്ഷീണമുണ്ടാകുന്നതെങ്ങനെ? ക്ഷീണം അവിശ്രമം അലഞ്ഞു തിരിയുന്ന മനസ്സിനാണ്‌, നിങ്ങള്‍ക്കല്ല.

ചോദ്യം: ഫലാപേക്ഷ കൂടാതെയുള്ള കര്‍മ്മം ചെയ്യാന്‍തക്ക മനസ്സുണ്ടാകുന്നതെങ്ങനെ?
മഹര്‍ഷി: പുതിയ ഒന്നിനെയും ക്ഷണിച്ചുവരുത്തേണ്ട. ഇപ്പോള്‍ ഉള്ള മനസ്സ് മാറിയാല്‍ മതി.

ചോദ്യം: പാരീസില്‍ പഠിത്തമില്ലാത്ത ഒരു ഡോക്ടര്‍ സ്വന്തം മനോബലത്താല്‍ തീരാവ്യാധികളെ മാറ്റുന്നു. ശക്തി തനിക്കുള്ളിലിരിക്കുന്നു എന്നും അതിനെ ഉണര്‍ത്തിയാല്‍ ഏതു രോഗത്തേയും മാറ്റാമെന്നും അദ്ദേഹം പറയുന്നു.
മഹര്‍ഷി: അതെ അതെ . അതേ മനോബലത്താല്‍ തന്നെ വ്യാധികള്‍ക്കെല്ലാം ഉറവിടമായ ദേഹമേ ഉണ്ടാകുന്നത്.

ചോദ്യം: സൂക്ഷ്മവിചാരങ്ങള്‍ തന്നെയാണല്ലോ സ്ഥൂലവസ്തുക്കളായി മാറുന്നത്?
മഹര്‍ഷി: ഈ സൂക്ഷ്മവിചാരങ്ങളെ ബന്ധവിനിര്‍മ്മുക്തിക്കുവേണ്ടി ഉപയോഗിക്കേണ്ടതാണ്.

ചോദ്യം: വിചാരങ്ങളെ വിട്ടിരിക്കാന്‍ ഈശ്വരാനുഗ്രഹ്മുണ്ടാകണം.
മഹര്‍ഷി: അതും ഒരു ചിന്ത മാത്രം. താന്‍ ജനിച്ചിരിക്കുന്ന എന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ നേരട്ടെ. യഥാര്‍ത്ഥത്തില്‍ താന്‍ വിചാര രഹിതനായ നിര്‍മ്മല ചിത്സ്വരൂപനാണ്.

വേറൊരാള്‍: അരൂപമായ ആത്മാവിനെ ധ്യാനിക്കുന്നതെങ്ങനെ?
മഹര്‍ഷി: അരൂപ ആത്മാവിനെപ്പറ്റി ക്ലേശിക്കേണ്ട. നിങ്ങള്‍ക്ക് മനസ്സ് സ്പഷ്ടമാണ്. അതിനെ പിടിച്ചു നിര്‍ത്തൂ. അത്രയും ചെയ്‌താല്‍ മതിയാവും.

ചോ: മനസ്സും അതുപോലെ അതിസൂക്ഷ്മമാണ്. അതിന്‍റെ സത്യത്തെ എങ്ങനെ അറിയാന്‍ കഴിയും. അങ്ങ് പറഞ്ഞു, മാര്‍ഗ്ഗങ്ങളെല്ലാം നിഷ്ഫലമാണെന്ന്. പിന്നെന്തു ചെയ്യാന്‍?
മഹര്‍ഷി: മനസ്സെവിടെ നില്‍ക്കുന്നു?

ചോ: അങ്ങ് തന്നെ പറയണം!
മഹര്‍ഷി: ആ മനസ്സിനോട് തന്നെ ചോദിക്കൂ!

ചോ: മനസ്സിനെതിരെ എകാഗ്രമായിരിക്കണമല്ലേ?
മഹര്‍ഷി: അതെ.

ചോ: മനസ്സിന്‍റെ പ്രകൃതമെന്ത്? അതെപ്പോഴും ഭ്രമിച്ചുകൊണ്ടാണല്ലോ ഇരിക്കുന്നത്.
മഹര്‍ഷി: അതു കണ്ടിട്ടു നിങ്ങള്‍ ഭ്രമിക്കുന്നതെന്തിന്?

ചോ: വിചാരത്തില്‍ കൂടിയാണല്ലോ ധ്യാനം. വിചാരമൊഴിഞ്ഞാല്‍ പിന്നീട് എവിടം കൊണ്ട് ധ്യാനിക്കും?
മഹര്‍ഷി: എന്തിന്‌ ധ്യാനിക്കണം. മനസ്സിനെ ഏകാഗ്രമാക്കിത്തീര്‍ക്കാനാണെങ്കില്‍ അതില്ലാത്തതല്ലേ? ഉള്ളതും സത്യവുമായ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കൂ. വിചാരങ്ങളെ വിസ്മൃതകോടിയില്‍ തള്ളു.

ചോദ്യം: ഇപ്പോള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഒരു സംശയം ‘ഒരു നിമിഷം പോലും നിനക്ക് ചുമ്മാതിരിക്കാന്‍ സാധിക്കുകയില്ല’ എന്ന് ഗീത പറയുന്നു. വിചാരങ്ങളെ എങ്ങനെ ഒഴിച്ചുവയ്ക്കും?
മഹര്‍ഷി: എല്ലാ കര്‍മ്മങ്ങളും ചെയ്തുകൊണ്ടിരുന്നാലും ഞാന്‍ കര്‍ത്താവല്ല എന്നും ഗീതയില്‍ പറയുന്നു. അതു ലോക വ്യവഹാരങ്ങള്‍ക്കു സൂര്യനെന്നത് പോലെയാണ്. നിശ്ചലമായ ആത്മാവിനെച്ചുറ്റി വിചാരങ്ങള്‍ വന്നും പോയുമിരിക്കും. മനസ്സിന്‍റെ കൃശത്വം ഒഴിഞ്ഞാല്‍ ശുദ്ധആത്മസ്വരൂപം എക്കാലത്തുംഉള്ളത് അവിടെ തെളിഞ്ഞു പ്രകാശിക്കും.