സ്വാമി വിവേകാനന്ദന്‍

മായയുടെ ഹേതുവെന്ത് എന്ന ചോദ്യം കഴിഞ്ഞ മൂവായിരത്താണ്ടുകളായി ചോദിക്കപ്പെട്ടുവരികയാണ്. യുക്തിസഹമായ ഒരു ചോദ്യം രൂപപ്പെടുത്താന്‍ ലോകത്തിനു കഴിയുന്ന കാലത്തു ഞങ്ങളതിനുത്തരം പറയാം. എന്നേ ഇതിനു മറുപടി പറയാവൂ എന്ന ചോദ്യം വൈരുദ്ധ്യാത്മകമാണ്. കേവലസത്ത (ബ്രഹ്മം) ആപേക്ഷികസത്തയായിരിക്കുന്നു എന്നത് ഒരു തോന്നല്‍മാത്രമാണ്. നിരുപാധികവസ്തു സോപാധികമായിരിക്കുന്നതു മായയില്‍മാത്രം. കേവലസത്ത നിരുപാധികമെന്നു സമ്മതിക്കുന്നതില്‍ത്തന്നെ. അതിന്മേല്‍ മറ്റൊന്നിനും പ്രവര്‍ത്തിക്കുക സാദ്ധ്യമല്ലെന്നും നാം സമ്മതിച്ചു. അതു അനിമിത്തമാണ്. എന്നുവെച്ചാല്‍, അതിനു വെളിയിലുള്ള ഒന്നിനും അതിന്മേല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നര്‍ത്ഥം. അതു നിരുപാധികമാണെങ്കില്‍, മറ്റൊന്ന് അതിന്മേല്‍ പ്രവര്‍ത്തിച്ചിരിക്കാന്‍ വയ്യ. നിരുപാധികവസ്തുവില്‍ കാലദേശനിമിത്തങ്ങളില്ല. ആ വസ്തുത സമ്മതിച്ച നിലയില്‍ നിങ്ങളുടെ ചോദ്യത്തിന്റെ രൂപം ഇങ്ങനെയിരിക്കും. ‘യാതൊന്നിന്മേല്‍ മറ്റൊന്നിനും നിമിത്തരൂപത്തില്‍ പ്രവര്‍ത്തിക്കുക സാദ്ധ്യമല്ലയോ, അതിനെ ഈ രൂപത്തില്‍ മാറ്റിയ നിമിത്തമെന്ത്? നിങ്ങളുടെ ചോദ്യം സോപാധികത്തിന്റെ മേഖലയിലേ സംഗതമാകൂ. അതിനെ നിങ്ങള്‍ സോപാധികത്തില്‍ നിന്നു വിടര്‍ത്തിയെടുത്തു നിരുപാധികത്തെസ്സംബന്ധിച്ചു ചോദിക്കാനാഗ്രഹിക്കുന്നു. നിരുപാധികം സോപാധികമാവുകയും കാലദേശനിമിത്തങ്ങള്‍ വന്നുചേരുകയും ചെയ്യുമ്പോഴേ ഈ ചോദ്യം ചോദിക്കാവൂ.

അജ്ഞാനം മായയെ സൃഷ്ടിക്കുന്നു എന്നു പറയാനേ നമുക്കു സാധിക്കൂ. ചോദ്യം അവിഭാവ്യമായ ഒന്നാണ്. കേവസസത്തയിന്മേല്‍ ഒന്നും പ്രവര്‍ത്തിച്ചിരിക്കാന്‍ വയ്യ. നിമിത്തമേ ഉണ്ടായിരുന്നില്ല. നമുക്കറിഞ്ഞുക്കൂട. നാം അജ്ഞരാണ്, എന്നല്ല, അതു അറിവിന്നതീതമാണ്. അതിനെ അറിവിന്റെ മേഖലയിലേക്ക് താഴ്ത്തിക്കൊണ്ടുവരാന്‍ വയ്യ എന്നാണാശയം. ‘എനിക്കറിഞ്ഞുകൂടാ’ എന്നു രണ്ടര്‍ത്ഥത്തില്‍ പറയാം. നാം അറിവിനു താഴെ നില്‍ക്കുന്നേയുള്ളൂ എന്നൊരര്‍ത്ഥം. വസ്തു അറിവിനു വിഷയമല്ല. അറിവിന്നതീതമാണ്. അതിന്റെ ഉല്‍പ്പത്തിയെപ്പറ്റി വിവാദങ്ങള്‍ നടക്കുന്നുണ്ട്. അതേപ്പറ്റി ശരിയായ അറിവ് നമുക്കു ഉണ്ടായിവരും എന്നു പറയാം. എന്നാല്‍ ബ്രഹ്മത്തെസ്സംബന്ധിച്ചു നമുക്കറിയുകയോ സാദ്ധ്യമല്ല. എക്സ്റേ ജ്ഞാനത്തിന്റെ പരിധിയില്‍ പെട്ട ഒരു വസ്തുവാണെങ്കിലും, അതിനെക്കുറിച്ചു നമുക്കറിയുമാറായിട്ടില്ല. അതായത് ഇന്നേവരെ ആ അറിവ് നമുക്കു ലഭിച്ചിട്ടില്ല എന്നുമാത്രം. ബ്രഹ്മത്തിന്റെ സംഗതിയിലാകട്ടെ, അത് അത്രയ്ക്കു ജ്ഞാനത്തിനതീതമാകയാല്‍ ജ്ഞാനത്തിനു വിഷയമേ അല്ല. ‘അറിയുന്നവനെ എന്തുകൊണ്ടറിയാനാണ്?’ നിങ്ങള്‍ എപ്പോഴും നിങ്ങള്‍തന്നെ. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ വിഷയീകരിക്ക വയ്യ. അമൃതത്വത്തെ തെളിയിക്കുവാന്‍ നമ്മുടെ തത്ത്വചിന്തകന്മാര്‍ ഉപയോഗപ്പെടുത്തിയ യുക്തിവാദങ്ങളില്‍ ഒന്നിതാണ്. ഞാന്‍ മരിച്ചുകിടക്കുന്നു എന്നു സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ എന്തു ഭാവിക്കേണ്ടു? ഞാന്‍ മാറിനിന്ന് എന്നെത്തന്നെ, എന്റെ ശവശരീരത്തെ നോക്കുന്നെന്ന്. അതിനാല്‍ എനിക്കെങ്ങനെ വിഷയീകരിച്ചുകൂടാ.