ഏതദ്ധാരയമാണസ്തു യംയം പശ്യതി ചക്ഷു ഷാ
പദാവാ സംസ്പൃശേത്സ്യഃ സാധ്വസാത്‌ സ വിമുച്യതേ (6-8-36)
ന കുതശ്ചിദ്ഭയം തസ്യ വിദ്യാം ധാരയതോ ഭവേത്‌
രാജദസ്യുഗ്രഹാദിഭ്യോ വ്യാഘ്രാദിഭ്യശ്ച കര്‍ഹിചിത്‌ (6-8-37)

ശുകമുനി തുടര്‍ന്നുഃ

ദേവഗുരുവായ വിശ്വരൂപന്‍ ഇന്ദ്രന്‌ നാരായണകവചം ഉപദേശിച്ചു. ആപത്തു നേരിടേണ്ടി വരുമ്പോള്‍ ഭക്തനായ ഒരുവന്‍ കുളികഴിഞ്ഞ്‌ വടക്കോട്ടു ദര്‍ശനമായിരുന്നു്‌ നാരായണകവചം ചൊല്ലണം. ഭഗവാന്‍ നാരായണന്റെ ഏറ്റവും ദിവ്യമായ പ്രാര്‍ത്ഥനയാണിത്‌. നിഗൂഢസ്വഭാവമുളള ന്യാസപ്രക്രിയയാല്‍ തന്റെ ശരീരത്തെ ഭഗവല്‍നാമവുമായി ഏകോപിപ്പിക്കണം. ആത്മാവിനെ പരമാത്മാവും സകല ശക്തികള്‍ക്കും വിദ്യാതപഃതേജസുകള്‍ക്കും ഇരിപ്പിടവുമായി ധ്യാനിച്ച്‌ ഇങ്ങനെ പ്രാര്‍ത്ഥിക്കണം.

“ശ്രീഹരി എനിക്ക്‌ എല്ലാവിധത്തിലും സംരക്ഷയേകട്ടെ. വെളളത്തില്‍ മത്സ്യാവതാരം, ഭൂമിയില്‍ വാമനന്‍ ആകാശത്തോളം വലിപ്പമുളള ഭഗവല്‍രൂപം വായുവില്‍, കാട്ടിലും യുദ്ധത്തിലും നരസിംഹം, പാതകളില്‍ വരാഹം, വനാന്തരങ്ങളിലും മാമലകളിലും ശ്രീരാമന്‍ എന്നെ രക്ഷിക്കട്ടെ. എല്ലാ ഹിംസാകര്‍മ്മങ്ങളിലും ഭഗവാന്‍ നാരായണന്‍ എന്നെ രക്ഷിക്കട്ടെ. അഹങ്കാരത്തില്‍ നിന്നും നരന്‍, യോഗമാര്‍ഗ്ഗങ്ങളെ അവഗണിക്കുന്നതില്‍ നിന്നും ദക്ഷന്‍, കര്‍മ്മപാശത്തില്‍ നിന്നും കപിലന്‍, ആസക്തികളില്‍ നിന്നും സനത്കുമാരന്‍, ദേവതാനിന്ദനത്തില്‍ നിന്നും ഹയഗ്രീവന്‍, ഭക്തി സാധനയിലെ വീഴ്ച്ചകളില്‍നിന്നും നാരദന്‍ നരകത്തില്‍ നിന്നും കൂര്‍മ്മാവതാരം, അസുഖങ്ങളില്‍നിന്നും ധന്വന്തരി, ദ്വന്ദഭാവത്തില്‍ നിന്നുടലെടുക്കുന്ന ഭയത്തില്‍ നിന്നും ഋഷഭന്‍, അപമാനത്തില്‍ നിന്നും യജ്ഞമ, ആള്‍ക്കൂട്ടത്തില്‍ നിന്നും ബലരാമന്‍, സര്‍പ്പങ്ങളില്‍നിന്നും ശേഷന്‍, അജ്ഞതയില്‍നിന്നും വ്യാസന്‍, മതനിന്ദയില്‍നിന്നും ബുധന്‍, കലികാല പാപങ്ങളില്‍നിന്നും കല്‍ക്കി എന്നെ രക്ഷിക്കട്ടെ. പ്രഭാതത്തില്‍ കേശവന്‍ തന്റെ ഗദയാല്‍ എന്നെ രക്ഷിക്കട്ടെ. ഗോവിന്ദന്‍ തന്റെ പുല്ലാങ്കുഴലിനാല്‍ സൂര്യോദയസമയത്തും നാരായണന്‍ രാവിലേയും ഭഗവാന്‍ വിഷ്ണു തന്റെ ചക്രത്തിനാല്‍ ഉച്ചനേരത്തും, മധുസൂദനന്‍ തന്റെ വില്ലിനാല്‍ ഉച്ചതിരിഞ്ഞും, മാധവന്‍ സന്ധ്യാനേരത്തും, രാത്രിയുടെ ആദ്യയാമത്തില്‍ ഋഷീകേശനും, രണ്ടാം യാമത്തില്‍ ശ്രീപത്മനാഭനും, നാലാം യാമത്തില്‍ ശ്രീവത്സനും, അന്ത്യയാമത്തില്‍ വാളും ചുഴറ്റി ജനാര്‍ദ്ദനനും, പ്രാതഃ സന്ധ്യയില്‍ ദാമോദരനും, പുലരിയില്‍ വിശ്വേശ്വരനും എന്നെ രക്ഷിക്കട്ടെ.

അല്ലയോ ഭഗവാനാല്‍ ചുഴറ്റപ്പെട്ട ചക്രമേ, എല്ലാ ശത്രുക്കളെയും എരിച്ചാലും, ഗദേ ശത്രുക്കളെ ഞെരിച്ചാലും, ശക്തിയേറിയ ശബ്ദത്താല്‍ ശംഖേ ദുര്‍ദേവതകളെ അകറ്റിയാലും, ഭഗവല്‍കരത്തിലമരുന്ന വാളേ എന്റെ ശത്രുക്കളെ നശിപ്പിച്ചാലും, എന്നില്‍ ഭയമുണ്ടാക്കുന്ന എല്ലാ ശത്രുക്കളേയും പാപങ്ങളേയും ഭഗവത്നാമ മഹിമയില്‍ ഇല്ലാതാക്കിയാലും.”

അല്ലയോ ഇന്ദ്രാ, ഈ പ്രാര്‍ത്ഥന നിങ്ങള്‍ക്ക്‌ അഭയവും ശത്രുസംഹാരവീര്യവും നല്‍കും. ഏതൊരാള്‍ ഈ നാരായണകവചം ധരിക്കുന്നുവോ അവന്‌ താന്‍ നോക്കുന്നവകളില്‍ നിന്നോ താന്‍ തൊടുന്നവകളില്‍നിന്നോ ഉളള ഭയത്തില്‍ നിന്നു്‌ മോചനമുണ്ടാവുന്നു. അവന്‌ രാജാക്കന്മാരില്‍ നിന്നോ, കളളന്‍മാരില്‍നിന്നോ ദുര്‍ദേവതകളില്‍നിന്നോ, ഗ്രഹങ്ങളില്‍ നിന്നോ, വന്യജീവികളില്‍ നിന്നോ, അന്യശത്രുക്കളില്‍ നിന്നോ ഭയമുണ്ടാവുന്നതല്ല.

ഈ പ്രാര്‍ത്ഥനയുടെ ശക്തിയാലാണ്‌ ഇന്ദ്രന്‍ തന്റെ ശത്രുക്കളെ വെന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF