യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 150 [ഭാഗം 4. സ്ഥിതി പ്രകരണം]

കര്‍ത്തവ്യമേവ നിയതം കേവലം കാര്യകോവിദൈ:
സുഷുപ്തിവൃത്തിമാശ്രിത്യ കദാചിത്വം ന നാശയ (4/10/39)

കാലം (കാലന്‍ ) തുടര്‍ന്നു: ക്രോധത്തിനു വശംവദനാവാതിരിക്കൂ മഹര്‍ഷേ, അത് നാശത്തിലേയ്ക്കുള്ള പാതയാണെന്നു നിശ്ചയം. എന്താണു നടക്കേണ്ടതെന്നുവെച്ചാല്‍ നടന്നിരിക്കും. ഈ സത്യം മനസ്സിലാക്കൂ. ഞങ്ങള്‍ മായാമോഹത്തിനടിമകളല്ല. സ്വാഭാവികമായുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് അവയെ ഞങ്ങള്‍ പൂര്‍ത്തീകരിക്കുന്നു എന്നു മാത്രം. ജ്ഞാനികള്‍ അങ്ങിനെയാണ്‌. “എന്താണു ചെയ്തുതീര്‍ക്കേണ്ടതെന്നുവെച്ചാല്‍ അത് അഹംകാരം കൂടാതെ, സ്വാര്‍ത്ഥലാഭേച്ഛകൂടാതെ, ദീര്‍ഘനിദ്രയിലെന്നപോലെ നിര്‍മമതയോടെ നിവഹിക്കണം. ഈ സ്വാഭാവികതയ്ക്ക് ഭംഗം വരുത്തരുത്.” അങ്ങയുടെ വിവേകവിജ്ഞാനാദികളും ധര്‍മ്മബോധവും എവിടെപ്പോയി? സച്ചിദാനന്ദത്തിലേയ്ക്കുള്ള പാതയെന്തെന്ന് അറിയാമായിരുന്നിട്ടുകൂടി അങ്ങെന്താണ്‌ ഒരു വിഡ്ഢിയേപ്പോലെ പെരുമാറുന്നത്? പാകം വന്ന പഴം താഴെ വീഴുമെന്ന് അങ്ങേയ്ക്കറിയായ്കയല്ല. പിന്നെന്തിനാണ്‌ എന്നെ ശപിക്കാനൊരുങ്ങുന്നത്?

എല്ലാവര്‍ക്കും രണ്ടു ശരീരങ്ങളുണ്ട്. ഒന്ന് ഭൗതീകം, മറ്റേത് മാനസികം. ഭൗതീകശരീരം ചൈതന്യരഹിതമാകയാല്‍ സ്വയം നശിക്കുന്നു. മനസ്സും പരിമിതമാണെങ്കിലും അതിന്‌ ചിട്ടവട്ടങ്ങളും ക്രമവുമുണ്ട്. എന്നാല്‍ അങ്ങയുടെ മനസ്സിപ്പോള്‍ കലുഷമായിരിക്കുന്നു. മനസ്സ് ശരീരത്തെ അതിന്റെ താളത്തിനൊത്ത് തുള്ളിക്കുന്നു. കുട്ടികള്‍ മണ്ണെടുത്ത് കളിക്കുന്നതുപോലെ മനസ്സ് ശരീരത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നു. മാനസികമായ കര്‍മ്മങ്ങളാണു കര്‍മ്മങ്ങള്‍. മനസ്സിലെ ചിന്തകളാണ്‌ ബന്ധനം. നിര്‍മ്മലവും പ്രശാന്തവുമായ മനസ്സാണ്‌ മോക്ഷം. അവയവങ്ങളോടുകൂടിയ ശരീരത്തെ ഉണ്ടാക്കുന്നതും മനസ്സാണ്‌. മനസ്സാണ് ചൈതന്യമുള്ളതും അല്ലാത്തതുമായ എല്ലാം. ഈ എണ്ണമില്ലാത്ത വൈവിദ്ധ്യങ്ങളെല്ലാം മനസ്സല്ലാതെ മറ്റൊന്നല്ല.

മനസ്സ് നിര്‍ണ്ണയങ്ങള്‍ നടത്തുമ്പോള്‍ അതു ബുദ്ധിയാണ്‌. വിഷയവസ്തുക്കളുമായി തദാത്മ്യം പ്രാപിക്കുമ്പോള്‍ അത് അഹംകാരം. ശരീരം വെറും ജഢപദാര്‍ത്ഥങ്ങളുടെ സംഘാതമാണെങ്കിലും മനസ്സ് അതിനെ സ്വന്തമെന്നു കരുതുന്നു. എന്നാല്‍ മനസ്സ് സത്യാന്വേഷണോന്മുഖമാവുമ്പോള്‍ ശരീരാഭിമാനം വെടിഞ്ഞ് പരമപദം പ്രാപിക്കുന്നു.

മഹര്‍ഷേ അങ്ങ് ധ്യാനത്തിലാണ്ടിരുന്നപ്പോള്‍ അങ്ങയുടെ പുത്രന്‍ സ്വന്തം മായക്കാഴ്ച്ചയില്‍ നിന്നൊക്കെ ഏറെ അകന്നുപോയിരുന്നു. ‘ഭൃഗുവിന്റെ മകന്‍’ എന്ന മേല്‍വിലാസത്തോടു കൂടിയ ശരീരം അദ്ദേഹമിവിടെ ഉപേക്ഷിച്ചിട്ട് സ്വര്‍ഗ്ഗത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. അവിടെ അപ്സരസ്സുകളുമായി അദ്ദേഹം സുഖിച്ചു വാണു. എന്നാല്‍ കാലം കുറേക്കഴിഞ്ഞപ്പോള്‍, പുണ്യമെല്ലാം തീര്‍ന്നപ്പോള്‍, അദ്ദേഹം പാകമെത്തിയ ഒരു പഴം വീഴുമ്പോലെ താഴേയ്ക്ക്, ഭൂമിയിലേയ്ക്ക് തിരിച്ചു വന്നു. കൂടെ അപ്സരസ്സും ഭൂമിയിലെത്തി. എന്നാല്‍ തന്റെ സ്വര്‍ഗ്ഗീയ ശരീരം അദ്ദേഹത്തിനവിടെത്തന്നെ ഉപേക്ഷിക്കേണ്ടിയും വന്നു.

മറ്റൊരു ഭൗതീകശരീരമെടുക്കാനാണദ്ദേഹം ഭൂമിയിലെത്തിയത്. ഇവിടെ അദ്ദേഹം അനേകം ജന്മങ്ങളെടുത്തു. ബ്രാഹ്മണ കുമാരന്‍, രാജാവ്, മുക്കുവന്‍, അരയന്നം, വീണ്ടും രാജാവ്, സിദ്ധികളുള്ള ഒരു മുനിവര്യന്‍, സ്വര്‍ഗ്ഗവാസിയായ ദേവത, മുനികുമാരന്‍ , മറ്റൊരു മുനികുമാരന്‍, വീണ്ടും രാജാവ്, വീണ്ടും മുനികുമാരന്‍, നായാട്ടുകാരന്‍, രാജാവ്, പുഴുക്കള്‍, ചെടികള്‍, കഴുത, മുളംകാട്, മാന്‍ കിടാവ്, പാമ്പ്, വീണ്ടും ദേവത, എന്നീ ജന്മങ്ങള്‍ക്കുശേഷം ഇപ്പോള്‍ വാസുദേവന്‍ എന്നപേരില്‍ ഒരു ബ്രാഹ്മണകുമാരനായി അദ്ദേഹം ജനിച്ചിരിക്കയാണ്‌. വേദശാസ്ത്രനിപുണനായ അദ്ദേഹമിപ്പോള്‍ പുണ്യനദിയായ സാമംഗയുടെ തീരത്ത് തപസ്സിലേര്‍പ്പെട്ടു കഴിയുന്നു.