ശ്രീ രമണമഹര്‍ഷി
മെയ്‌ 2 , 1938

ചോദ്യം: ഞാനാരാണെന്ന് ഞാനന്വേഷിക്കുന്നതെങ്ങനെ?
മഹര്‍ഷി: ആത്മാവു മറ്റേ ആത്മാവിനെ അന്വേഷിക്കത്തക്കവണ്ണം രണ്ടാത്മാവുകളുണ്ടോ? ‘ഞാന്‍’ എന്ന വിചാരം ആര്‍ക്കുണ്ടാകുന്നു. ആ ‘ഞാന്‍’ നിന്നോട് ചേര്‍ന്ന് നിന്ന് അതിന്‍റെ ആദിയെ അന്വേഷിക്കുക. അന്വേഷണം തുടര്‍ന്നുപോകുമ്പോള്‍ താന്‍ ചുമ്മാതിരിക്കുന്ന അവസ്ഥ ബോധ്യമാവും.

മുസ്ലിംപര്‍ദാധരിച്ച ഒരിംഗ്ലീഷ് യുവതി: ഭഗവാന്‍ മിഷണ്‍മാസികയുടെ വാര്‍ഷിക പതിപ്പില്‍ സ്വാമി ഭരതാനന്ദന്‍ എഴുതിയിരുന്ന ‘കറുത്ത സൂര്യന്‍’ (the black sun) എന്ന ലേഖനം വായിച്ചു കേള്‍പ്പിച്ചു.

ചോദ്യം: ആത്മാവില്‍ ലയിക്കുന്നതുവരെ ധ്യാനിച്ച്‌ കൊണ്ടേ ഇരിക്കണം എന്നാണ് ഈ വായിച്ചതിന്‍റെ സാരം ശരിയാണോ?
മഹര്‍ഷി: അതെ.

ചോദ്യം: സാക്ഷാല്‍ക്കാരം കൊണ്ടുള്ള പ്രയോജനമെന്താണ്.
മഹര്‍ഷി: ഇപ്പോഴത്തെ അവസ്ഥയില്‍ അതൃപ്തി ഉണ്ടായിട്ടാണല്ലോ സാക്ഷാല്‍ക്കരത്തിനാഗ്രഹിക്കുന്നത്. സാക്ഷാല്‍ക്കരിച്ചാല്‍ ഈ അതൃപ്തിയ്ക്ക് അവസാനമുണ്ടാകും. അതാണ് പ്രയോജനം.

ചോദ്യ: ഞാനീ ലോകത്തുണ്ട്, യുദ്ധങ്ങളുമുണ്ട്. എന്‍റെ സാക്ഷാല്‍ക്കാരം അവയെ ഒഴിവാക്കാനൊക്കുമോ?
മഹര്‍ഷി: നിങ്ങള്‍ ലോകത്തിരിക്കുകയാണോ, അതോ ലോകം നിങ്ങളിലിരിക്കുന്നുവോ?

ചോദ്യം: ലോകം എനിക്കു ചുറ്റുമാണ്.
മഹര്‍ഷി: അതു വെറും തോന്നല്‍ മാത്രം. നിങ്ങള്‍ സ്വപ്നത്തില്‍ ഒരു ലോകത്തെ സൃഷ്ടിക്കുന്നില്ലേ? ഉണര്‍ച്ചയിലുള്ളത് കുറേക്കൂടി വ്യാപകമായിട്ടുള്ളതാണെന്നേ ഉളളൂ. ഈ രണ്ടനുഭവങ്ങളെയും കാണാനൊരാള്‍ വേണം അതാരാണ്.

ചോദ്യം: മനസ്സായിരിക്കണം.
മഹര്‍ഷി: മനസ്സൊടുങ്ങിയിരിക്കുന്ന ഉറക്കത്തിലും നിങ്ങള്‍ ഉണ്ടല്ലോ. അതുകൊണ്ടാണ് ഇന്നലത്തെ കാര്യം നിങ്ങള്‍ക്കിന്ന്‍ ഓര്‍മ്മനില്‍ക്കുന്നത്. ഉറക്കത്തില്‍ ‘ഞാന്‍’ വേര്‍പ്പെട്ടിരിക്കുന്നുവെങ്കില്‍ ഒരു ‘ജോണ്‍സണ്‍’ ഒരു ‘ബെന്‍സണ്‍’ ആയി ഉണരുമായിരുന്നു. ഒരാളിന്‍റെ വ്യക്തിത്വം എങ്ങനെ നിലനിന്നുപോരും? ‘ഞാന്‍ സുഖമായുറങ്ങി’ എന്ന് പറയുന്ന ‘ഞാന്‍’ ഉറക്കത്തോട്കൂടി ചെര്‍ന്നുണ്ടായിരിക്കുകതന്നല്ലോ വേണം.

ചോദ്യം: അതെ.
മഹര്‍ഷി: ആ സമയത്ത് ‘ഞാന്‍’ എന്ന നിങ്ങളോടൊത്ത് ലോകവും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടതിനെ കണ്ടില്ല.

ചോദ്യം: ലോകം എനിക്കില്ലാതിരുന്നു.
മഹര്‍ഷി: അങ്ങിനെ പറഞ്ഞാല്‍ മതി. നിങ്ങള്‍ക്ക് ലോകമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജാഗ്രത്ത്, സ്വപ്ന, സുഷുപ്തികള്‍ ഉള്ളപ്പോഴും ‘ഞാന്‍’ എന്ന നിങ്ങളുണ്ട്. അനുഭവങ്ങള്‍ സിനിമയില്‍ ചിത്രങ്ങളെ കാണുന്നതുപോലെയേ ഉളളൂ. മാറ്റങ്ങളെ കാണുന്നത് മനസാണ്. ആത്മാവില്‍നുള്ളില്‍ ഇതെല്ലാം സംഭവിക്കുന്നു. ആത്മാവ് സ്വന്തം ശുദ്ധിയും നിത്യാനന്ദസ്വരൂപത്തെയും അറിയുന്നത് തന്നെ സാക്ഷാല്‍ക്കാരത്തിന്‍റെ ഫലം.

ചോദ്യം: സാക്ഷാല്‍ക്കരിച്ചയാളും മറ്റുള്ളവരെപ്പോലെ ലോകത്ത് യുദ്ധങ്ങളെപ്പറ്റി അറിയുന്നുണ്ട്.
മഹര്‍ഷി: ഉണ്ട്.

ചോദ്യം: അദ്ദേഹത്തിനെങ്ങനെ സന്തോഷം തോന്നും.
മഹര്‍ഷി: സിനിമയിലെ തീപിടുത്തവും വെള്ളപ്പൊക്കവും സിനിമാസ്ക്രീനിനെ ബാധിക്കുന്നോ? അതുപോലെയാണ് ലോകവ്യവഹാരങ്ങള്‍ ആത്മാവിനെയും. മനുഷ്യരുടെ ബോധത്തില്‍ ദേഹാത്മ്ബുദ്ധി വേരുറചിരിക്കുകയാണ്. മറ്റുവിധത്തില്‍ വിശ്വാസം വന്നാല്‍ തന്നെയും പഴയ ബുദ്ധി മാറാതിരിക്കുന്നു. സ്വപനം മുഴുവന്‍ മിഥ്യയാണെന്ന് ജാഗ്രത്തില്‍ തെളിഞ്ഞാല്‍ പോലും പിന്നും സ്വപ്നം കാണുമ്പോള്‍ അതു സത്യമാണെന്ന തന്നെ തോന്നിപ്പോകുന്നു. ജാഗ്രത്ത്‌ മറ്റു രണ്ടവസ്ഥകളിലും മിഥ്യയായിപ്പോകുന്നു. അതുപോലെ ഓരോന്നും. അതുകൊണ്ട് അവസ്ഥാത്രയങ്ങള്‍ മാറ്റമില്ലാതെ ആത്മാവില്‍ തോന്നുന്നമാറ്റങ്ങളാണ്. ജനന്മരണങ്ങള്‍ വെറും തോന്നലുകളാണ്. ജനനത്തിനു മുമ്പും മരണത്തിനുശേഷവും ആത്മാവുണ്ട്.