സത്യം ശൗചം ദയാ ക്ഷാന്തിസ്ത്യാഗസ്സന്തോഷ ആര്‍ജവം
ശമോ ദമസ്തപസ്സാമ്യം തിതിക്ഷോപരതിഃ ശ്രുതം (1-16-27)
ജ്ഞാനം വിരക്തിരൈശ്വര്യം ശൗര്യം തേജോ ബലം സ്മൃതിഃ
സ്വാതന്ത്ര്യം കൗശലം കാന്തിര്‍ധൈര്യം മാര്‍ദ്ദവമേവ ച. (1-16-28)
പ്രാഗത്ഭ്യം പ്രശ്രയശ്ശീലം സഹ ഓജോ ബലം ഭഗഃ
ഗ‍ാംഭീര്യം സ്ഥൈര്യമാസ്തിക്യം കീര്‍ത്തിര്‍മ്മാനോനഹം കൃതിഃ (1-16-29)
ഏതേചാന്യേ ച ഭഗവന്നിത്യാ യത്ര മഹാഗുണാഃ
പ്രാര്‍ത്ഥ്യാ മഹത്വമിച്ഛദ്ഭിന്ന വിയന്തി സ്മ കര്‍ഹിചിത്‌ (1-16-30)

സൂതന്‍ തുടര്‍ന്നു:

കാലക്രമത്തില്‍ ധര്‍മ്മിഷ്ഠനും ഭക്തനുമായ പരീക്ഷിത്തുരാജാവ്‌ വിവാഹം ചെയ്തു. അദ്ദേഹത്തിനു നാലുപുത്രന്മ‍ാരുമുണ്ടായി (ജനമേജയനും മറ്റും). പരീക്ഷിത്തു നടത്തിയ മൂന്ന് അശ്വമേധയാഗങ്ങളില്‍ തൃപ്തരായ ദേവകള്‍ നേരിട്ടുവന്നാണ്‌ അര്‍ഘ്യം സ്വീകരിച്ചത്. രാജാവ്‌ കുരുജംഗാളപ്രദേശത്ത്‌ താമസിക്കുന്ന സമയത്താണ്‌ കലികാലത്തിന്റെ തുടക്കമായെന്നും അധാര്‍മ്മികരായ ആള്‍ക്കാര്‍ രാജ്യത്തു പ്രവേശിക്കുന്നുണ്ടെന്നും അറിയാനിടയായത്‌. ഇതുകേട്ടു് ദുഃഖിതനായ രാജാവ്‌ കാര്യങ്ങള്‍ നേരിട്ടുകണ്ടുമനസിലാക്കാന്‍ രാജ്യംമുഴുവന്‍ സഞ്ചരിച്ചു. ഇപ്പോഴും ജനങ്ങള്‍ ശ്രീകൃഷ്ണമഹിമകളും പാണ്ഡവകഥകളും പാടി അവരുടെ അപദാനങ്ങള്‍ വാഴ്ത്തുന്നുവെന്ന് മനസിലാക്കിയ രാജാവ്‌ ഏരെ സന്തോഷിച്ചു. താന്‍ മാതൃഗര്‍ഭത്തിലിരിക്കുമ്പോള്‍ ശ്രീകൃഷ്ണഭഗവാനാല്‍ എങ്ങിനെയാണ്‌ രക്ഷിക്കപ്പെട്ടതെന്നുകൂടി അവര്‍ രാജാവിനെ ചൊല്ലിക്കേള്‍പ്പിച്ചു. ഗ്രാമീണര്‍ ഈദൃശ കഥകളെ മനോഹരങ്ങളായ നാടന്‍ശീലുകളാക്കിയാണ് അവതരിപ്പിച്ചത്. ശ്രീകൃഷ്ണന്റേയും പാണ്ഡവവീരന്മ‍ാരുടേയും കഥകള്‍ നിലനില്‍ക്കാനായി ഗായകര്‍ക്ക്‌ വേണ്ടത്ര സമ്മാനങ്ങളും പ്രശംസകളും നല്‍കി രാജാവ് അവരെ സന്തുഷ്ടരാക്കി.

പിന്നെ രാജാവിന്‌ വല്ലാത്തൊരു ദര്‍ശനം ലഭിച്ചു. ഒറ്റക്കാലില്‍ നില്‍ക്കുന്നുൊരു കാള, കരയുന്നൊരു പശുവിനെ സമാധാനിപ്പിക്കുകയാണ്‌. ധര്‍മ്മത്തിന്റെ അവതാരമാണ്‌ കാള. പശുവാകട്ടെ ഭൂമിയും. രാജാവ്‌ അത്ഭുതസ്തബ്ധനായി നില്‍ക്കെ കാള പശുവിനോടു ചോദിച്ചു. ” നീ കരയുന്നത്‌ എന്റെ മൂന്നുകാലുകളും നഷ്ടപ്പെട്ടതു കണ്ടിട്ടാണോ? അതോ ഭൂമി താമസിയാതെ അധാര്‍മ്മികരും ദുഷ്ടരുമായ സംസ്കാരഹീനരാല്‍ ഭരിക്കപ്പെടും എന്നറി‍ഞ്ഞിട്ടോ? അതോ ആത്മീയവിജ്ഞാനം കറപുരണ്ടകൈകളില്‍ വീണതറിഞ്ഞിട്ടോ? ബ്രാഹ്മണര്‍ വിജ്ഞാനത്തെ ധനത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി വില്‍ക്കുന്നുതുകണ്ടിട്ടോ?”

ഭൂമി (പശു) പറഞ്ഞു : ” ധര്‍മ്മാത്മന്‍, അങ്ങേയ്ക്ക് ഉത്തരമറിയ‍ാം. ശ്രീകൃഷ്ണനുണ്ടായിരുന്നുപ്പോള്‍ അങ്ങേയ്ക്കു നാലുകാലുകളും ഉണ്ടായിരുന്നുല്ലോ?. ആ കരുണകൊണ്ട്‌ എന്റെ ഭാരവും കുറഞ്ഞിരുന്നു. സത്യം, ശുചി, ദയ, ക്ഷാന്തി, ത്യാഗം, തൃപ്തി, ആര്‍ജവം, സമ, ദമ, തപസ്സുകള്‍, ക്ഷമ, സഹിക്കാനുളള കഴിവ്, ശാന്തി, സമാധാനം, വിജ്ഞാനം, സാക്ഷാത്ക്കാരം, ഇന്ദ്രിയനിയന്ത്രണം, നേതൃത്വം, നിഷ്പ്പക്ഷത, ദൈവീകത്വം, പ്രേമം, സ്ഥെര്യം, മാന്യത, ശരിയായ നീതി, സ്വാതന്ത്ര്യം, മനസുറപ്പ്, തയ്യാറെടുപ്പ്, ബഹുമാന്യത, സല്‍പ്പേര്‍, ഭക്തി, അഹംഭാവമില്ലായ്മ, എന്നുവേണ്ട എല്ലാ മൂല്യങ്ങളും ആ ഭഗവാനുണ്ടല്ലോ. അതാണ്‌ ഉന്നതവ്യക്തികള്‍ തേടുന്നതും. ഭഗവാന്‍ പോയ ശേഷം അങ്ങയുടെ സ്ഥിതിയോര്‍ത്ത്‌ ഞാന്‍ സങ്കടപ്പെടുന്നു. മറ്റുള്ളവരുടേയും സ്ഥിതി ഇതുതന്നെ. ഭഗവാനില്ലാത്ത ഈ ലോകത്ത്‌ ധര്‍മ്മവും ദൈവീകതയും എങ്ങിനെയാണ് വാഴുക? ദുഷ്ടജനങ്ങള്‍ എന്റെഭാരംകൂട്ടുന്ന വെറും ചുമടുകളാണ്‌. അതിനാലാണ് ഞാന്‍ ദുഃഖിക്കുന്നത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF