സ്വാമി വിവേകാനന്ദന്‍

ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും
മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചെന്നു ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് കൂടുതല്‍ ആലോചിക്കണം. സ്വാന്തത്തില്‍ സത്യം നേരിട്ടു കാണാന്‍ ശ്രമിക്കുന്നിടത്തോളം അനുഭൂതിയിലേക്കുള്ള അവരവരുടെ മാര്‍ഗ്ഗം അവരവര്‍ അവലംബിച്ചുകൊള്ളട്ടെ വിശാലവും സ്പഷ്ടവുമായ സത്യം കാണപ്പെടുമ്പോള്‍, ഭാരതത്തിലെ സിദ്ധന്മാരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ള സത്യം സാക്ഷാത്കരിച്ചിട്ടുള്ളവരെല്ലാം സാക്ഷ്യപ്പെടുത്തിയിട്ടുള്ള, ആ അദ്ഭുതാനന്ദം നേരിട്ടറിഞ്ഞുകൊള്ളും. ആ ഹൃദയത്തില്‍നിന്ന് സ്നേഹത്തിന്റെതായ വാക്കുകളേ പുറപ്പെടൂ. സ്നേഹസാരമായ ഭഗവാന്‍ ആ ഹൃദയത്തെ തൊട്ടുകഴിഞ്ഞിരിക്കയാണല്ലോ. അപ്പോള്‍, അപ്പോള്‍മാത്രമേ, വിഭാഗീയകലഹങ്ങളെല്ലാം തീരൂ. അപ്പോള്‍ ഹിന്ദു എന്ന വാക്കുതന്നെ, ഹിന്ദുവെന്ന പേരുള്ളവരെയെല്ലാം തന്നെ, ഹൃദയത്തിലേക്ക് കൊണ്ടുവന്ന് ആശ്ലേഷിക്കാനും, തീവ്രമായി സ്നേഹിക്കാനും നാം പ്രാപ്തരാകും. എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; ഹിന്ദുവെന്ന വാക്കുതന്നെ കരുത്തേറിയ ഒരു വൈദ്യുതാഘാതം നിങ്ങള്‍ക്കുളവാക്കുമ്പോള്‍, ഉളവാക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ ഹിന്ദുവാകൂ. ഹിന്ദുവെന്ന് അറിയപ്പെടുന്നവന്‍, ഏതു രാജ്യത്തുനിന്നെങ്കിലും വരട്ടെ, നമ്മുടെ ഭാഷയോ മറ്റേതെങ്കിലും ഭാഷയോ സംസാരിക്കട്ടെ, ഉടനടി നിങ്ങളോട് ഏറ്റവും അടുത്തവനും നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനുമാകുമ്പോള്‍, ആകുമ്പോള്‍ മാത്രമേ, നിങ്ങള്‍ ഒരു ഹിന്ദുവാകൂ. ഹിന്ദുവെന്ന പേരുള്ള ഏതൊരുവന്റെയും കഷ്ടതകള്‍ നങ്ങളുടെ കരളില്‍ കടന്ന് നിങ്ങളുടെ പുത്രന്‍തന്നെ കഷ്ടതയില്‍പ്പെട്ടിരിക്കുന്നു എന്ന തോന്നലുളവാക്കുമ്പോള്‍ മാത്രമേ, നിങ്ങള്‍ ഒരു ഹിന്ദുവാകൂ. ഈ പ്രസംഗാരംഭത്തില്‍ ഞാന്‍ നിര്‍ദ്ദേശിച്ച നിങ്ങളുടെ മഹാനായ ഗുരു ഗോവിന്ദസിംഹനെപ്പോലെ, ഹിന്ദുക്കള്‍ക്കുവേണ്ടി എല്ലാം സഹിക്കാന്‍ ഒരുക്കമാകുമ്പോള്‍, ഒരുക്കമാകുമ്പോള്‍ മാത്രമേ, നിങ്ങള്‍ ഒരു ഹിന്ദുവാകൂ. സ്വദേശത്തില്‍നിന്നു ബഹിഷ്‌കരിക്കപ്പെട്ടു: സ്വദേശ പീഡകരോടുള്ള പോരാട്ടത്തില്‍ ഹിന്ദുമതത്തിന്റെ സംരക്ഷണത്തിനായി സ്വന്തം രക്തം ചൊരിഞ്ഞു. പോര്‍ക്കളത്തില്‍ പുത്രന്മാര്‍ കൊല്ലപ്പെട്ടതായി കണ്ടു; – അതേ, ആര്‍ക്കുവേണ്ടി സ്വന്തം രക്തവും ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും രക്തവും ചിന്തിയോ, അവരാല്‍ പരിത്യക്തനായ ആ മഹാഗുരുവിന്റെ ഈ ദൃഷ്ടാന്തം. അദ്ദേഹം മുറിവേറ്റ സിംഹത്തെപ്പോലെ, ശാന്തമായി മരിക്കാന്‍ പോര്‍ക്കളത്തില്‍നിന്ന് തെക്കോട്ടു പിന്‍വാങ്ങി. പക്ഷേ, കൃതഘ്‌നരായി തന്നെ പരിത്യജിച്ചവര്‍ക്കെതിരായി, ഒരു ശാപവചസ്സും ആ നാവില്‍നിന്നു വീണില്ല! എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. സ്വരാജ്യത്തിന്നെന്തെങ്കിലും നന്മ ചെയ്യണമെങ്കില്‍ നിങ്ങളില്‍ ഓരോരുത്തനും ഓരോ ഗുരുഗോവിന്ദനാകേണ്ടിയിരിക്കുന്നു. നിങ്ങളുടെ നാട്ടുകാര്‍ക്കുള്ള ആയിരം കുറ്റങ്ങള്‍ കാണാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും. പക്ഷേ അവര്‍ക്കും ഹിന്ദുരക്തമാണുള്ളതെന്നു ധരിക്കണം. നിങ്ങള്‍ക്ക് ആരാദ്ധ്യരായ ഒന്നാമത്തെ ഈശ്വരന്മാരാണവര്‍. അവരുടെ പ്രവൃത്തികളെല്ലാം നിങ്ങളെ ഉപദ്രവിക്കാനായിട്ടാണെങ്കില്‍ത്തന്നെ, അവരൊക്കെ നിങ്ങളെ ശപിക്കയാണെങ്കില്‍ത്തന്നെ, നിങ്ങള്‍ അവര്‍ക്കു സ്നേഹവചസ്സുകളാണ്. അയച്ചുകൊടുക്കേണ്ടത്. അവര്‍ നിങ്ങളെ തുരത്തിവിട്ടാല്‍, പ്രബലസിംഹമായ ആ ഗോവിന്ദ സിംഹനെപ്പോലെ, ഏകാന്തതയില്‍ കിടന്നു മരിക്കാന്‍ പിന്‍വാങ്ങുക. ഇത്തരക്കാരനാണ് ഹിന്ദുവെന്ന പേരിന് യോഗ്യന്‍. എല്ലായ്‌പോഴും ഇത്തരത്തിലൊരു ആദര്‍ശമാണ് നമ്മുടെ മുമ്പില്‍ വേണ്ടത്. നമുക്കു കലഹായുധങ്ങളെല്ലാം ദൂരെ വലിച്ചെറിയാം. ഉത്കൃഷ്ടമായ ഈ സ്നേഹപ്രവാഹം ചുറ്റുപാടും പ്രസരിപ്പിക്കാം.

ഭാരതത്തിന്റെ നവീകരണത്തെപ്പറ്റി ആളുകള്‍ യഥേഷ്ടം പറയട്ടെ. ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചുവന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നിങ്ങള്‍ ആദ്ധ്യാത്മികരാകുന്നതുവരെ ഭാരതത്തിനു നവീകരണമുണ്ടാവില്ല. ഇത്രമാത്രമല്ല: ലോകത്തിന്റെ മുഴുവന്‍ സ്വസ്തിയും അതിനെ ആശ്രയിച്ചിരിക്കുന്നു. പാശ്ചാത്യപരിഷ്‌കാരത്തിന്റെ അടിത്തറതന്നെ, ചുവടോളം ഉലഞ്ഞിരിക്കയാണെന്നു ഞാന്‍ നിങ്ങളോടു തുറന്നുപറയുന്നു. ഭൗതികവാദത്തിന്റെ ഇളകിയ മണ്ണില്‍ പടുത്തുകെട്ടിയ ഏറ്റവും ഊക്കന്‍ കെട്ടിടങ്ങളും ഒരിക്കല്‍ അപകടപ്പെടുകതന്നെവേണം: ഒരിക്കല്‍ ഉലഞ്ഞുവീണു നശിക്കതന്നെ വേണം. ചരിത്രംതന്നെ നമുക്കു സാക്ഷി. ജനതകള്‍ ഓരോന്നായി ഉടലെടുത്തു: ഭൂതപഞ്ചകം മാത്രമാണ് മനുഷ്യന്‍ എന്നു പറഞ്ഞുകൊണ്ട് ഭൗതികവാദത്തിന്‌മേല്‍ തനതു മഹത്ത്വം ഉറപ്പിച്ചു. അതേ, പാശ്ചാത്യഭാഷയില്‍ മനുഷ്യന്‍ ആത്മാവിനെ വെടിയുന്നു: എന്നാല്‍ നമ്മുടെ ഭാഷയില്‍ മനുഷ്യന്‍ വെടിയുന്നതു ശരീരത്തെയാണ്. പാശ്ചാത്യനായ മനുഷ്യന്‍ ഒന്നാമതു ശരീരമാണ്: പിന്നീടാണ് അയാള്‍ക്ക് ആത്മാവുണ്ടാകുന്നത്. നമ്മുടെ ഇടയില്‍ മനുഷ്യന്‍ ആത്മാവാണ്, ചൈതന്യമാണ്: ശരീരം പിന്നീട് കിട്ടുകയാണ്. വമ്പിച്ച ഭേദം ഇതില്‍ കുടികൊള്ളുന്നു. അതുകൊണ്ട്, ഭൗതികസുഖങ്ങളും മറ്റുമായ മണല്‍ത്തറകളില്‍ പടുത്ത ആ ജാതിപരിഷ്‌കാരങ്ങളെല്ലാം ഓരോന്നായി, അല്പകാലം ജീവിച്ചിട്ട്, ഭൂമുഖത്തുനിന്നു തിരോഭവിച്ചിരിക്കുന്നു. എന്നാല്‍ ഭാരതത്തിന്റെയും, ഭാരതപദത്തിങ്കല്‍ ഇരുന്നു സശ്രദ്ധം പഠിച്ചിട്ടുള്ള ജപ്പാന്‍ ചൈന മുതലായവയുടെയും, പരിഷ്‌കാരം ഇന്നും ജീവിച്ചിരിക്കയാണ്. അവയുടെ ഇടയില്‍ നവീകരണത്തിന്റെ ലക്ഷണങ്ങള്‍പോലുമുണ്ട്. ഫീനിക്‌സിന്റെ പോലുള്ളതാണ് അവയുടെ ജീവിതങ്ങള്‍: ആയിരം പ്രാവശ്യം നശിപ്പിക്കപ്പെട്ടാലും, വീണ്ടും കൂടുതല്‍ മഹനീയമായി കുതിച്ചുയരാന്‍ തയ്യാറാണ്. ഭൗതികമായ ഒരു പരിഷ്‌കാരമാകട്ടെ ഒരിക്കല്‍ വീണാല്‍ എന്നെന്നേക്കുമായി തകര്‍ന്നു തരിപ്പണമായി. അതുകൊണ്ടു ക്ഷമിക്കുക, പ്രതീക്ഷിക്കുക: ഭാവി നമ്മുടേതാകാന്‍ പോകയാണ്.

തിടുക്കം കൂട്ടരുത്, മറ്റാരെയും അനുകരിക്കാന്‍ പുറപ്പെടരുത്. നമുക്കോര്‍ക്കേണ്ട മറ്റൊരു വലിയ പാഠമാണിത്. അനുകരണമല്ല പരിഷ്‌കാരം. എനിക്ക് ഒരു രാജാവിന്റെ വേഷഭൂഷാദികള്‍ അണിഞ്ഞൊരുങ്ങാം. എന്നാല്‍ അതെന്നെ രാജാവാക്കുമോ? സിംഹത്തോല്‍ പൊതിഞ്ഞ കഴുത സിംഹമാകയില്ലല്ലോ. അനുകരണം, ചുണകെട്ട അനുകരണം, പുരോഗതി കൈവരുത്തകയില്ല. മനുഷ്യനുണ്ടാകുന്ന ഭയങ്കരമായ അധഃപതനത്തിന്റെ ലക്ഷണമാണത്. അതേ, ഒരുവന്‍ സ്വയം വിദ്വേഷിക്കാന്‍ പുറപ്പെട്ടാല്‍, അവന് അവസാനത്തെ അടി കിട്ടിക്കഴിഞ്ഞു: ഒരുവന് തന്റെ പൂര്‍വ്വികരെപ്പറ്റി ലജ്ജ തോന്നിയാല്‍ അവന്റെ അന്തമണഞ്ഞിരിക്കുന്നു. ഹിന്ദുവംശ്യരില്‍ വളരെ എളിമപ്പെട്ടവനാണ് ഈ ഞാന്‍. എങ്കിലും, എനിക്ക് എന്റെ വംശ്യത്തെക്കുറിച്ച് അഭിമാനമാണ്, എന്റെ പൂര്‍വ്വികരെക്കുറിച്ച് അഭിമാനമാണ്. ഹിന്ദു എന്നു സ്വയം വിളിക്കുന്നതില്‍ അഭിമാനമാണ്: നിങ്ങളുടെ അയോഗ്യനായ ഒരു കിങ്കരനാണ് ഞാനെന്നതില്‍ അഭിമാനമാണ്: നിങ്ങളുടെ നാട്ടുകാരില്‍ ഒരുവനാണ് ഞാനെന്നതില്‍ അഭിമാനമാണ്. സിദ്ധന്മാരുടെ സന്താനങ്ങളാണു നിങ്ങള്‍: ലോകമറിഞ്ഞിട്ടുള്ളവരില്‍വെച്ച് ഏറ്റവും മഹനീയരായ ഋഷിമാരുടെ സന്താനങ്ങള്‍. അതിനാല്‍, നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകണം. നിങ്ങളുടെ പൂര്‍വ്വികന്മാരെക്കുറിച്ച് അഭിമാനംകൊള്ളൂ: മറിച്ച് അവരെച്ചൊല്ലി ലജ്ജിക്കയല്ല വേണ്ടത്. അനുകരണമരുത്, അനുകരണം വേണ്ട. മറ്റുള്ളവരുടെ ചൊല്‍പ്പടിയിലാകുമ്പോഴെല്ലാം, നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. ആദ്ധ്യാത്മികകാര്യങ്ങളില്‍പ്പോലും മറ്റുള്ളവരുടെ ആജ്ഞയ്‌ക്കൊത്തു പ്രവര്‍ത്തിച്ചാല്‍ ചിന്തിക്കാനുള്ള കഴിവുതന്നെ നഷ്ടപ്പെടും. നിങ്ങള്‍ക്കുള്ളതെല്ലാം സ്വപരിശ്രമങ്ങളിലൂടെ വെളിയില്‍ കൊണ്ടുവരുക. പക്ഷേ അനുകരണമരുത്. എങ്കിലും മറ്റുള്ളവരില്‍നിന്ന് നല്ലതൊക്കെ എടുക്കാം. മറ്റുള്ള വരില്‍നിന്നു നമുക്കു പഠിക്കാനുണ്ട്. നിലത്തു വിത്തു പാകുക: അതിനു വേണ്ടത്ര മണ്ണും കാറ്റും വെള്ളവും പോഷണത്തിനായി നല്കുക. ആ വിത്തു ചെടിയായി, മരമായി വളരുമ്പോള്‍, അതു മണ്ണോ കാറ്റോ വെള്ളമോ ആയിത്തീരുന്നുണ്ടോ? സ്വഭാവമനുസരിച്ച്, അതിനു കിട്ടിയ പോഷകദ്രവ്യങ്ങള്‍ ഉള്‍ക്കൊണ്ട് അതൊരു മാമരമാവുകയാണ് ചെയ്യുന്നത്. അതാകണം നിങ്ങളുടെ നില. തീര്‍ച്ചയായും മറ്റുള്ളവരില്‍നിന്നു പഠിക്കാന്‍ പലതുമുണ്ട്. അതേ, പഠിക്കാന്‍ വിസമ്മതിക്കുന്ന മനുഷ്യന്‍ മരിച്ചിരിക്കുന്നു.