യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 154 [ഭാഗം 4. സ്ഥിതി പ്രകരണം]

യോ ന ശാസ്ത്രേണ തപസാ ന ജ്ഞാനേനാപി വിദ്യയാ
വിനഷ്ടോ മേ മനോ മോഹ: ക്ഷീണോസൗ ദര്‍ശനേന വാം (4/14/31)

വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഭൃഗു മഹര്‍ഷിയും കാലദേവനായ യമനും സാമംഗാ നദിക്കരയിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ആകാശമാര്‍ഗ്ഗേ മന്ദാര പര്‍വ്വതമുകളിലെത്തിയപ്പോള്‍ ഉത്തമരും പ്രബുദ്ധരുമായ മാമുനിമാര്‍ വാഴുന്ന വനപ്രദേശങ്ങള്‍ കണ്ടു. ഗജവീരന്മാര്‍ അവിടെ മേഞ്ഞു നടക്കുന്നു. അപ്സരസ്സുകള്‍ പ്രബുദ്ധരായ ഋഷിപുംഗവന്മാരുടെമേല്‍ കളിയായി പുഷ്പവൃഷ്ടി നടത്തുന്നു. വനത്തില്‍ വാഴുന്ന സന്യാസികളേയും അവരവിടെ കണ്ടു. ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളുമുള്ള ഒരിടത്ത് അവര്‍ ഇറങ്ങി. താമസിയാതെ അവര്‍ സാമംഗ നദിക്കരയിലെത്തിച്ചേര്‍ന്നു.

ഭൃഗുമുനി അവിടെ തന്റെ പുത്രനെ മറ്റൊരു ശരീരത്തില്‍ ജീവിക്കുന്നതായി കണ്ടു. തികച്ചും വേറെയൊരു രൂപഭാവവും സ്വഭാവവും. അദ്ദേഹത്തിന്റെ പ്രശാന്തമായ മനസ്സ് പ്രബുദ്ധതയില്‍ നിമഗ്നമായിരിക്കുന്നു. പ്രപഞ്ചജീവികളെക്കുറിച്ചുള്ള തീവ്രധ്യാനത്തില്‍ അവരുടെ നിയോഗങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ അദ്ദേഹം മുഴുകിയിരിക്കുന്നു. ചൈതന്യവാനായ ഈ യുവാവ് മനശ്ശാന്തിയുടെ പരമപദത്തിലെത്തി ചിന്തകളും പ്രതിചിന്തകളുമവസാനിച്ചവനായിരിക്കുന്നു. നിര്‍മ്മലമായൊരു സ്ഫടികമെന്നപോലെ തനിക്കുചുറ്റുമുള്ള യാതൊന്നിനേയും പ്രതിഫലിപ്പിക്കാന്‍ താല്‍പ്പര്യപ്പെടാതെ അയാളിരിക്കുന്നു. ‘ഇതെനിയ്ക്കു നേടണം’ അല്ലെങ്കില്‍ ‘ഇതെനിയ്ക്കു വര്‍ജ്ജ്യമാണ്‌’ എന്നും മറ്റുമുള്ള യാതൊരു ചിന്തകളും അവനെ അലട്ടുന്നില്ല.

യമരാജന്‍ യുവാവിനെ ചൂണ്ടിക്കാട്ടി ഭൃഗുവിനോടിങ്ങിനെ പറഞ്ഞു: ഇതാ അങ്ങയുടെ പുത്രന്‍. ‘എഴുന്നേല്‍ക്കുക’ എന്ന വാക്കുകേട്ട ശുക്രന്‍ കണ്ണുതുറന്നു. ഭാസുരപ്രഭയാര്‍ന്ന രണ്ടുപേരെ മുന്നിക്കണ്ട ശുക്രന്‍ അവരെ ഉപചാരപൂര്‍വ്വം ഒരു പാറമേല്‍ സ്വീകരിച്ചിരുത്തി. സൗമ്യമധുരമായി അദ്ദേഹമവരോടു പറഞ്ഞു: അല്ലയോ ദിവ്യന്മാരേ നിങ്ങളുടെ ദര്‍ശനത്താല്‍ ഞാന്‍ അനുഗൃഹീതനായിരിക്കുന്നു. “നിങ്ങളുടെ ദര്‍ശനം കിട്ടിയപ്പോള്‍ത്തന്നെ എന്നിലെ മോഹങ്ങളെല്ലാം നശിച്ചിരിക്കുന്നു. ഈ മോഹവിഭ്രാന്തികള്‍ ഇല്ലാതാക്കാന്‍ വേദപഠനംകൊണ്ടോ തപശ്ചര്യകള്‍ കൊണ്ടോ ജ്ഞാനംകൊണ്ടോ സാദ്ധ്യമല്ല തന്നെ. അമൃതിന്റെ മഴപോലും മഹാത്മാക്കളുമായുള്ള സത്സംഗത്തിനോളം അനുഗ്രഹപ്രദമല്ല. നിങ്ങളുടെ പാദസ്പര്‍ശമേറ്റ മണ്ണുപോലും ദിവ്യമത്രേ.

ഭൃഗുമഹര്‍ഷി പറഞ്ഞു: നീ പ്രബുദ്ധനാണല്ലോ. അജ്ഞാനിയല്ലാത്തതിനാല്‍ നിനക്ക് എല്ലാം ഓര്‍മ്മിക്കുവാനാകും. ഉടനേ തന്നെ ശുക്രന്‌ തന്റെ പൂര്‍വ്വസ്ഥിതിയെപ്പറ്റി സ്മരണയുണ്ടായി. കണ്ണടച്ച് ധ്യാനനിമഗ്നനായി അതദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു.

ശുക്രന്‍ പറഞ്ഞു: നോക്കൂ, ഞാന്‍ അനവധി രൂപങ്ങളെടുത്തു. അവയിലൂടെ അനേകം സുഖദു:ഖാനുഭവങ്ങളിലൂടെ കടന്നുപോയി. ജ്ഞാനവും മോഹവും അനുഭവിച്ചു. ഞാനൊരു ദുഷ്ടരാജാവായിരുന്നു. അത്യാഗ്രഹിയായ കച്ചവടക്കാരനായിരുന്നു. അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഒരവധൂതനുമായിരുന്നു ഞാന്‍. ഞാനനുഭവിക്കാത്ത സുഖങ്ങളൊന്നുമില്ല. ഞാന്‍ ചെയ്യാത്ത കര്‍മ്മങ്ങളില്ല. സന്തോഷവും ദു;ഖവും ഞാനനുഭവിക്കാത്തതായി വേറെയില്ല. ഇപ്പൊള്‍ ഞാനൊന്നിനും വേണ്ടി ആഗ്രഹിക്കുന്നില്ല. പ്രകൃതി അതിന്റെ വഴിക്കു നീങ്ങട്ടെ. പിതാവേ വന്നാലും; എന്റെ പഴയ ശരീരം വരണ്ടുണങ്ങിക്കിടക്കുന്നയിടത്തേയ്ക്ക് നമുക്ക് പോകാം