ഏഷ സാംഖ്യവിധിഃ പ്രോക്തഃ സംശയഗ്രന്ഥിഭേദനഃ
പ്രതിലോമാനുലോമാഭ്യാം പരാവരദൃശാ മയാ (11-24-29)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
ഏതൊരു ജ്ഞാനംകൊണ്ട്‌ ഒരുവന്‍ അജ്ഞാനത്തിന്റെയും മോഹത്തിന്റെയും ദുഃഖത്തിന്റെയും ബന്ധനത്തില്‍ നിന്നും മോചിതനാവുമോ, ആ ജ്ഞാനം ഞാന്‍ നിങ്ങള്‍ക്കായി പറഞ്ഞു തരാം.

സൃഷ്ടിക്കു മുന്‍പ്‌ പരബ്രഹ്മം മാത്രമേ ഉണ്ടായിരുന്നുളളൂ. ഈ അപരിമേയസത്വത്തില്‍ ദ്വന്ദ്വഭാവസാദ്ധ്യത അടങ്ങിയിട്ടുളള, മാസ്മരികശക്തിയുളള മായ ഉയരര്‍ന്നു. ഈ ദ്വന്ദ്വത പ്രകൃതിയുടെ ആവിര്‍ഭാവത്തോടെ നിലവില്‍വന്നു. പ്രകൃതിയെ കാര്യകാരണങ്ങള്‍, പുരുഷന്‍, ബോധം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്‌. കാലത്തിന്റെ രൂപത്തില്‍ ഞാന്‍ പ്രകൃതിയുടെ സമതുലിതാവസ്ഥയ്ക്ക്‌ ഭംഗമേല്‍പ്പിച്ചതിന്റെ ഫലമായി സത്വരജോതമോ ഗുണങ്ങള്‍ ഉണ്ടായി. അതില്‍നിന്നു വിശ്വസൂത്രമാനും (ദ്വന്ദ്വഭാവത്തിനും ജീവന്റെ ആവിര്‍ഭാവത്തിനും സാദ്ധ്യതയേകുന്നത്‌) മഹത്തും (വിശ്വബോധം) ഉളവായി. മഹത്തില്‍ നിന്നും അഹങ്കാരം (വിശ്വാവബോധം) ഉണ്ടായി. അവയെ സാത്വികാഹങ്കാരം, രജസികാഹങ്കാരം, താമസാഹങ്കാരം എന്നിങ്ങനെ വിഭാഗിച്ചിരിക്കുന്നു.

സാത്വികാഹങ്കാരത്തില്‍ നിന്നും ദേവതകളും രജസികാഹങ്കാരത്തില്‍ നിന്നും ഇന്ദ്രിയങ്ങളും താമസാഹങ്കാരത്തില്‍ നിന്നും മൂലഭൂതങ്ങളും ഉണ്ടായി. ഈ അഹങ്കാരത്തെ ആത്മീയമായും ദ്രവ്യപരമായും, ഇവ തന്നിലുളള കണ്ണിയായും കണക്കാക്കി വരുന്നു. ഇവയെല്ലാം ചേര്‍ന്ന്‌ വിശ്വാണ്ഡമായി വിശ്വപ്രളയജലത്തില്‍ കിടന്നു. അതില്‍ നാരായണനായി ഞാന്‍ ആവിര്‍ഭവിച്ചു. എന്റെ നാഭിയില്‍നിന്നും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ ജനിച്ചു. അദ്ദേഹം ഈ വിശ്വം മുഴുവന്‍ മൂന്നുതരം ഭൂഗോളങ്ങള്‍ കൊണ്ടുണ്ടാക്കി. ഭൂലോകം (ഭൂമിയും പാതാളങ്ങളും), ഭുവര്‍ല്ലോകം (ഇടനിലയ്ക്കുളള ലോകങ്ങള്‍), സ്വര്‍ല്ലോകം (സ്വര്‍ഗ്ഗങ്ങള്‍) എന്നിവ. ഈ ലോകങ്ങളില്‍ മനുഷ്യരും അതിമാനുഷരും ഉപമാനുഷരും അവരുടെ കര്‍മ്മങ്ങള്‍ അനുഭവിച്ചുതീര്‍ക്കുന്നു. സ്വര്‍ല്ലോകത്തിനുമപ്പുറം മഹര്‍ല്ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവയാണ്‌. യോഗാഭ്യാസം, തപസ്സ്, സന്ന്യാസം എന്നിവയിലൂടെ ഈ ലോകങ്ങള്‍ പ്രാപ്യമാണ്‌. അതിനെല്ലാമപ്പുറം എന്റെ വാസസ്ഥലമത്രെ. അവിടെയെത്താന്‍ ഭക്തികൊണ്ടു മാത്രമേ സാധിക്കൂ.

പ്രകൃതിയുടെയും പുരുഷന്റെയും പ്രകടിതരൂപമാണ്‌ സൃഷ്ടികള്‍ മുഴുവനും. സൃഷ്ടി തുടങ്ങിയപ്പോള്‍ ഈ രണ്ടു സത്വങ്ങളേ ഉണ്ടായിരുന്നുളളൂ. സൃഷ്ടി അവസാനിക്കുമ്പോഴും ഇവര്‍ മാത്രം അവശേഷിക്കും. അതുകൊണ്ട്, സത്യമെന്തെന്നാല്‍ അവര്‍ മാത്രമേ ഇപ്പോഴും നിലനില്‍ക്കുന്നുളളൂ. പ്രളയകാലം വരുമ്പോള്‍ സൃഷ്ടിക്കപ്പെട്ടവ മുഴുവനും ഭൂമിയില്‍ പ്രവേശിക്കും, ഭൂമി ജലത്തില്‍ ലയിക്കും, ജലം അഗ്നിയില്‍ ലയിക്കും, അഗ്നി വായുവിലും, വായു ആകാശത്തിലും മറയുന്നു. അങ്ങനെ ഓരോന്നും അതാതിന്റെ സ്വാഭാവിക ഗുണങ്ങളിലേക്ക്‌ മറയുന്നു. കാര്യം കാരണത്തിലേക്ക്‌ മടങ്ങിപ്പോവുന്നു. അങ്ങനെ എല്ലാം അഹങ്കാരത്തില്‍ നിമഗ്നമാവുന്നു. അഹങ്കാരം മഹത്തത്ത്വത്തിലും, ത്രിഗുണമാര്‍ന്ന മഹത്തത്ത്വം പ്രകൃതിയിലും, പ്രകൃതി പുരുഷന്മാര്‍ വിശ്വപുരുഷനിലും, മായാധിപതിയായ വിശ്വപുരുഷന്‍ എന്നിലും ലയിക്കുന്നു. ‘ഞാനിവിടെ വിവരിച്ച സാംഖ്യതത്വം ദുഃഖഹേതുവായ സംശയങ്ങളെയും മോഹത്തെയും നശിപ്പിക്കുന്നു.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF