അഹോ രാജന്‍ നിരുദ്ധാസ്തേ കാലേന ഹൃദി യേ കൃതാഃ
തത്പുത്രപ്ത്രനപ്തൃണാം ഗോത്രാണി ചന ശൃണ്‍മഹേ (9-3-32)
കാലോതഽഭിയാതസ്ത്രിണവചതുര്യുഗവികള്‍പിതഃ
തദ്ഗച്ഛ ദേവദേവാംശോ ബലദേവോ മഹാബലഃ (9-1-33)

ശുകമുനി തുടര്‍ന്നുഃ
ശര്യാതി ചക്രവര്‍ത്തി വൈവസ്വതമനുവിന്റെ മറ്റൊരു പുത്രനാണ്‌. അദ്ദേഹത്തിന്‌ അതിസുന്ദരിയായ ഒരു മകളുണ്ടായിരുന്നു. സുകന്യ. ഒരു ദിവസം രാജാവ്‌ വനത്തില്‍ പോയി. ച്യവനമഹര്‍ഷിയുടെ പര്‍ണ്ണശാലയ്ക്ക്‌ സമീപം കുറച്ചുസമയം ചെലവഴിച്ചു. അവിടെ സുകന്യ ഒരു മണ്‍പുറ്റുനുളളില്‍ രണ്ടു തിളങ്ങുന്ന തുളകള്‍ കണ്ടു. ബാലസഹജമായ കുസൃതിയില്‍ അവള്‍ ആ തുളകളും ഒരു കാട്ടുമുളെളടുത്ത്‌ കുത്തി. തുളയില്‍നിന്നു്‌ രക്തം പ്രവഹിക്കുവാന്‍ തുടങ്ങി. ഉടനെതന്നെ രാജാവിന്റെ കൂട്ടത്തിലുളള എല്ലാവര്‍ക്കും മലമൂത്രതടസ്സവും തുടങ്ങി. ശര്യാതി സ്വയം ആത്മസാക്ഷാത്കാരം നേടിയ ആളായതു കൊണ്ട്‌ അദ്ദേഹം ഉടനേ അന്വേഷിച്ചു.
“ച്യവനമുനിയുടെ പര്‍ണ്ണശാലക്ക്‌ ആരെങ്കിലും ക്ഷതമുണ്ടാക്കുകയുണ്ടായോ?” സ്വന്തം മകള്‍ കുറ്റമേറ്റു പറഞ്ഞു. കുട്ടിക്കളിക്കിടയിലെ കുസൃതിയാണെന്നു മനസ്സിലായ രാജാവ്‌ ച്യവനമുനിയുടെ അരികില്‍ ചെന്നു് ക്ഷമ യാചിച്ചു.

വയസ്സായ മുനി തനിക്ക്‌ രാജകുമാരിയെ വിവാഹം ചെയ്താല്‍ കൊളളാമെന്ന് അറിയിച്ചു. രാജാവത്‌ സമ്മതിക്കുകയും ചെയ്തു. കുമാരിയെ മുനിക്കു നല്‍കി രാജാവ്‌ കൊട്ടാരത്തിലേയ്ക്കു മടങ്ങി. സുകന്യ ആത്മാര്‍ത്ഥയോടെ മുനിയെ പരിചരിച്ചു. മുനി ക്ഷിപ്രകോപിയായിരുന്നുവെങ്കിലും സുകന്യ അദ്ദേഹത്തിന്‌ അനിഷ്ടമായതൊന്നും ചെയ്യാതെ സേവിച്ചു വന്നു.

ഒരു ദിവസം സ്വര്‍ഗ്ഗവൈദ്യന്മാരായ അശ്വിനീകുമാരന്മാര്‍ മുനിയെ സന്ദര്‍ശിച്ചു. മുനി അവരോട്‌ തനിക്ക്‌ യൗവ്വനം വീണ്ടെടുത്തു കൊടുക്കാനാവശ്യപ്പെട്ടു. അതിന്‌ പ്രതിഫലമായി മുനി അവര്‍ക്ക്‌ സോമം കുടിക്കാന്‍ നല്‍കാമെന്നേറ്റു. അശ്വിനീകുമാരന്മാര്‍ക്ക്‌ നിഷിദ്ധമായിട്ടുളളതത്രേ സോമം. അവര്‍ മുനിയെ ഒരു പൊയ്കയില്‍ കൊണ്ടുപോയി അദ്ദേഹത്തോട്‌ മുങ്ങാന്‍ പറഞ്ഞു. പൊയ്കയില്‍നിന്നു്‌ മൂന്നു യുവ കോമളന്മാര്‍ കയറി വന്നു. സുകന്യ ആകെ ചിന്താക്കുഴപ്പത്തിലായി. മൂവരും ഒരേ രൂപഭാവങ്ങളുളളവര്‍. സുകന്യ തന്റെ ഭര്‍ത്താവിനെ കാണിച്ചുതരണമേയെന്നു് അശ്വിനീകുമാരന്മാരോട്‌ പ്രാര്‍ത്ഥിച്ചു. അവളുടെ പാതിവ്രത്യത്തിലും ആത്മാര്‍ത്ഥതയിലും സംതൃപ്തരായ അവര്‍ ച്യവനനെ കാണിച്ചു കൊടുത്തു.

താമസംവിനാ, ശര്യാതി ച്യവനന്റെ കുടിലിലെത്തി. മകള്‍ ഒരു യുവതരുണനുമായി ജീവിക്കുന്നുതു കണ്ട്‌ അഛന്‍ മകളെ ശാസിച്ചു. അവളുടെ ചാരിത്രശുദ്ധിയെ അപലപിച്ചു. എന്നാല്‍ കാര്യമറിഞ്ഞു് അദ്ദേഹം സന്തുഷ്ടനായി. രാജാവിന്റെ സഹായത്തേടെ മുനി സോമയാഗം നടത്തി. കുറച്ചു സോമരസം അശ്വിനീകുമാരന്മാര്‍ക്കും നല്‍കി. ഇതറിഞ്ഞ ഇന്ദ്രന്‍ കോപിഷ്ഠനായി മേഘാസ്ത്രമെടുത്തു
കുലയ്ക്കാനാഞ്ഞു. എന്നാല്‍ ആ കൈ ക്ഷണത്തില്‍ സ്തംഭിക്കപ്പെട്ടു. അന്നു മുതല്‍ അശ്വിനീകുമാരന്മാര്‍ക്കും സോമരസം കിട്ടിത്തുടങ്ങി.

ഉത്താനബര്‍ഹി, ആനര്‍തന്‍, ഭൂരിസേനന്‍ എന്നിവര്‍ ശര്യാതിയുടെ പുത്രന്മാര്‍. ആനര്‍തന്റെ പുത്രന്‍ രേവതന്‍. അദ്ദേഹത്തിന്‌ നൂറ്‌ പുത്രന്മാര്‍. അതിലൊരാളായ കകുദ്മിക്ക്‌ രേവതിയെന്നൊരു മകളുണ്ടായി. ഒരു ദിവസം അദ്ദേഹം മകളുമൊത്ത്‌ ബ്രഹ്മലോകത്തു ചെന്നു. തന്റെ മകള്‍ക്കനുരൂപനായ ഒരു വരനെ തേടിയാണവിടെ ചെന്നത്‌. അവിടെ ഒരു സംഗീതസദസ്സ്‌ നടക്കുന്നതു കൊണ്ട്‌ അതു കഴിഞ്ഞിട്ടേ ബ്രഹ്മദേവനെ സന്ദര്‍ശിക്കാന്‍ രാജാവിനു കഴിഞ്ഞുളളൂ. കണ്ടപ്പോള്‍ ബ്രഹ്മദേവന്‍ പറഞ്ഞു. “നിങ്ങള്‍ ഇവിടെ വരുമ്പോള്‍ ആരെയാണോ മനസ്സില്‍ നിനച്ചിരുന്നത്‌ അവരെല്ലാം, അവരുടെ മക്കളും, ചെറുമക്കളുമടക്കം മരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിവിടെ ചിലവഴിച്ച നിമിഷങ്ങള്‍ക്കുളളില്‍ ഭൂമിയില്‍ യുഗങ്ങള്‍ കടന്നുപോയിരിക്കുന്നു. തിരികെപ്പോയി കൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്‌ അവളെ വിവാഹത്തില്‍ നല്‍കുക.” രാജാവ്‌ അങ്ങനെ ചെയ്തു. വിവാഹത്തിന്‌ ശേഷം അദ്ദേഹം ബദരികാശ്രമത്തിലേക്ക്‌ പോയി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF