ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും-
ചില്ലിവല്ലിക്കൊടിക്കുള്‍
മൗനപ്പുന്തിങ്കളുള്ളുടുരുകുമമൃതൊഴു-
ക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയം ഞെരുക്കക്കലരുവതിനരുള്‍-
ത്തന്മയ‍ാം നിന്നടിത്താര്‍-
തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട
ക്കീടു മച്ചില്‍ക്കൊഴുന്തേ!

തുമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയി‍ല്‍
പാമ്പെലുമ്പുമ്പരാറും
ശ്രീമച്ചെമ്പന്‍മുടിക്ക‍ല്‍ തിരുവൊളി ചിതറി-
ച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ-
ക്കീറു കാര്‍വില്ലുവെല്ലു-
ന്നോമല്‍പ്പുഞ്ചില്ലിവല്ലിക്കൊടിയുമടിയനു‍ള്‍-
ക്കണ്‍വിനയ്‍ക്കെന്നു കാണ‍ാം?

ഓമല്‍ച്ചുണ്ടും ചിതമ്പിച്ചെറുചിരി ചിതറും-
തിങ്കളില്‍ പങ്കജപ്പു
താവിത്തുകും കടാക്ഷത്തിരുമധു മധുരം
മാരികോരിച്ചൊരിഞ്ഞും
കാമം മുന്‍പായ് മുളയ്‍ക്കും കളമുളകളറു-
ത്തുള്‍നിലത്തന്‍പു വിത്തി-
ട്ടീമദ്‍ഭക്തിപ്പൊടിപ്പി‍ന്‍ പയര്‍കതിര്‍വരുമാ-
റാകേണ താരകാരേ!

സ്വര്‍ണ്ണക്കണ്ണാടികൂപ്പും കവിളിണയൊളിവി‍ല്‍
കുണ്ഡലം കര്‍ണ്ണബിംബം
കണ്ണില്‍ക്കാണ്മാന്‍ കൊതിപ്പൈങ്കിളിയുടെ പവിഴ-
ച്ചുണ്ടതോല്‍ക്കുന്ന മൂക്കും
വെണ്ണക്ഖണ്ഡത്തിനുള്ളാ വെളിയൊളികളയും-
താടിയും തേടുമീയെ-
നുണ്ണിപ്പൈന്തേന്‍കുഴമ്പേ! പിഴപൊറുകയിവന്‍
ചെയ്‍തതും ചെയ്‍വതും നീ

ആലക്കാലക്കഴുത്തേലരവവുമതിലു-
ടാടിയോടുന്ന പൊന്നിന്‍-
നൂലില്‍ കോര്‍ത്തിട്ടു ചാര്‍ത്തിക്കിലുകിലയൊലികൊ-
ള്ളുന്ന വെള്ളച്ചിലമ്പും
വേലും ശുലം വിളങ്ങും വരദവുമഭയം
ചെങ്കരത്താരിലേന്തി-
പ്പാലാലോലും മടുത്തുംപുതുമൊഴിയൊഴുകും-
വായുമായ് വാ കളിപ്പാന്‍

കൂറില്‍ കൂറുണ്ടു വെണ്ണീര്‍നൂറുമലര്‍കളഭ-
ക്കൂട്ടണിഞ്ഞുള്‍വിളങ്ങും-
മാറും മാറും മനത്തീയരിയകൊടുമുടി-
ക്കാതലെന്‍കല്ലുനെഞ്ചേ!
തേറും തേറും തിരഞ്ഞീടകമലരൊളിവു-
ള്ളത്തിരുക്കോലമെന്നാല്‍
നീറും നിറും നിരപ്പേ നിരയനിരയുമ-
മ്പെയ്യുമയ്യമ്പവമ്പും

തീരത്തീരത്തിരുത്തുവരുവയറരുമ-
പ്പൊക്കിള്‍ പി‌ന്‍ പൊന്നരഞ്ഞാണ്‍
താരില്‍ കോര്‍ത്തിട്ടു തങ്കത്തരി തിരളുമര-
ക്കിങ്ങിണിത്തൊങ്ങല്‍ തൂക്കി
നീരില്‍ത്താരമ്പരന്നക്കൊടിയടിമുടി നീ-
രാളി നീര്‍വാരുമൂടി-
ന്നേരം നേരന്നടിച്ചെന്‍മുരുകയരികി‍ല്‍ വാ
മുത്തുവാന്‍ മൈലിലേറി

ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന-
ത്താഴികക്കെട്ടിനുള്‍പ്പൊ‍ന്‍-
വാഴത്തണ്ടും മണിത്തൂണഴകുമൊഴിയമ-
ത്തൃത്തുടക്കാമ്പു രണ്ടും
താഴത്തൂറിത്തുളുമ്പും മടുമലര്‍ശരവീ-
രന്‍ മണിച്ചെപ്പുകുപ്പും-
താഴും പൂപ്പൊന്‍കണങ്കാല്‍ തിരുവടിയണിമു-
ട്ടും മറന്നീടുമോ ഞാന്‍

മിന്നിച്ചിന്നുന്ന രത്‍നക്കുമിളക‍ള്‍ നരിയാ-
ണിക്കു തൃക്കാഴ്‍ചവെച്ചോ-
രുണ്ണിച്ചെന്താമരപ്പൂവടിയിലടിമവേ-
ലത്തിറം പെറ്റുകൊ‍ള്‍വാ‍ന്‍
തന്നില്‍ത്തങ്കച്ചിലമ്പി‍ന്‍ത്ധലത്ധലനിനദം-
കൊണ്ടെഴുന്നള്ളിവന്നെന്‍-
മുന്നില്‍ പൊന്നി‍ന്‍കൊടീ, നിന്‍പുതുമകളിടിയ‍ന്‍
കാണ്മതെന്നോമലുണ്ണീ!

പത്തിന്‍പത്തിപ്പുതുപ്പൂവിതളൊടുപടത-
ല്ലും വിരല്‍ത്താരകങ്ങ‍ള്‍
പത്തും ചിത്തം തുളുമ്പിച്ചൊരിയുമരിയ നി-
ന്നന്‍പൊഴുക്കുറിയോടി
സത്തും ചിത്തും കലര്‍ത്തിശ്ശരവണഭവ, നീ
ഞാനുമായിട്ടൊരുന്നാള്‍
മുത്തും മുത്തുണ്ടിരിപ്പാന്‍ കനകമയി‍ല്‍ കരേ-
റിക്കളിച്ചോടിവാ നീ.