അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീടജടയ്ക്കിടയ്‍ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്‍കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ഗയും
ഹൃത്‍കുരുന്നിലെനിക്കു കാണണമെപ്പോഴും ഗുഹ, പാഹിമ‍ാം.

ആറും വാര്‍മതിയോടെതിര്‍ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനംപൊരിച്ച വലിപ്പമുള്ളൊരുകണ്‍കളും
കൂറൊടും നിജഭക്തരക്ഷവരുത്തുവാനിളകീടുമ-
ക്കാര്‍തൊഴുംപുരികങ്ങളും മമ കാണണം ഗുഹ, പാഹിമ‍ാം.

ഇന്ദുബിംബവിഭാവസുക്കളിടംവലം നയനങ്ങളാ-
മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണമണ്ഡലമണ്ഡലീകൃതഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്‍ക്കതിഥീഭവിക്കണമെപ്പൊഴും ഗുഹ, പാഹിമ‍ാം.

ഈശ, നിന്‍പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതികൈകളില്‍ തിരുവായുധങ്ങളൊടും മമ
ക്ലേശനാശനസിദ്ധയേ വരുകാശു ഷണ്‍മുഖ, പാഹിമ‍ാം.

ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പളുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ മാറിടം
വള്ളിതന്‍മണവാള,നിന്നുദരാഭയും തിരുനാഭിയും
ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ, പാഹിമ‍ാം.

ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-
രുഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും
രുഢമായ്‍വിലസുന്ന തൃത്തട മുട്ടടുത്ത കണങ്കഴ‍ല്‍-
പ്രൗഢിയും മമ കാണണം പരിചോടു ഷണ്‍മുഖ, പാഹിമ‍ാം.

ഋക്ഷവത്‍ക്കുതികൊള്ളുമെന്മനമിക്കണക്കു വരാതിനി
രക്ഷചെയ്‍വതിനൊച്ചയുള്ള ചിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്‍ഠമമര്‍ന്നുവ-
ന്നക്ഷിഗോചരമായ് വിളങ്ങണമെപ്പൊഴും ഗുഹ, പാഹിമ‍ാം.

ഋഔണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ ഭവത്പദപ്രപദത്തിലെത്തുകിലാമയം
ക്ഷീണമായ് മരുവും സരോരുഹശോഭതേടിന പാദവും
കാണണം പദവിക്രമങ്ങ‍ള്‍ നഖങ്ങളും ഗുഹ, പാഹിമ‍ാം.

ലുപ്‍തപിണ്ഡപിതൃപ്രതിക്രിയ ചെയ്‍വതിന്നുമിതൊന്നിനും
ക്ലിപ്‍തമില്ലയെനിക്കു താവകപാദസേവനമെന്നിയേ
ലബ്‍ധവിദ്യനിവ‍ന്‍ ഭവത്‍കൃപയുണ്ടിതെങ്കിലനന്യസം-
തൃപ്‍തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ, പാഹിമ‍ാം.

ലൂതമുള്ളിലിരുന്ന നൂലുവലിച്ചു നൂത്തുകളിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായയാ
ഭുതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത, ഷണ്‍മുഖ, പാഹിമ‍ാം

എട്ടുചുറ്റൊടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി-
ക്കെട്ടറുത്തു കിളര്‍ന്നു മണ്ഡലവും പിളര്‍ന്നു ഭവത്‍പദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്നതെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്‍മുഖ, പാഹിമ‍ാം.

ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ
ഭുതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ!
കാതിലോലയിതെന്നു ചിന്തതുടര്‍ന്നിടും മയി സന്തതം
ഭാതി യാവദനങ്‍ഗദാഹികടാക്ഷമഗ്നിജ, പാഹിമ‍ാം.

ഐശബീജമതിങ്ക‍ല്‍നിന്നുളവായ നിന്തുരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കില്‍നി-
ന്നാശിഷാ ഗുരുനാഥനായകണക്കു ഷണ്‍മുഖ, പാഹിമ‍ാം.

ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞു തിങ്ങിവിളങ്ങിടും
നിന്നരുള്‍ക്കൊരിടംകൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ, പാഹിമ‍ാം

ഓമിതി പ്രണവപ്രണഷ്ടകലിപ്രദോഷമനസ്സില്‍നി-
ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ
പുമണം ബുധപൂജിതം പെരുമാറുമങ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശവിഹീന, ഷണ്‍മുഖ, പാഹിമ‍ാം.

ഔഡുമണ്ഡലമദ്ധ്യവര്‍ത്തിയത‍ാംശശാങ്കനിഭ‍ന്‍ ഭവാന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലികേള്‍ക്കുവാ-
നീഡയാമി ഭവത്‍പദ‍ാംബുജമെപ്പൊഴും ഗുഹ, പാഹിമ‍ാം.

അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടിനിന്നില്‍നി-
ന്നംബ പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്‍ത്തമാന, വിജന്മ, ഷണ്‍മുഖ, പാഹിമ‍ാം.

അല്ലിലും പകലും ഭവദ്‍പദപല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെ സൗമ്യമ‍ാംമുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും മലമായയേ
വെല്ലുവാനൊരുമന്ത്രമിങ്ങരുളീടു ഷണ്‍മുഖ, പാഹിമ‍ാം.

കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്‍ടനായ് സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ?
ക്ലിഷ്‍ടതയ്‍ക്കൊരിടം കൊടുക്കണമെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്‍ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ, പാഹിമ‍ാം.