ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങിമറി-
ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ!

അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ-
പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവ‍ാം
നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുള‍ാം.

അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളു‍ര്‍-
ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും
അരനിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞവരും
ദുരിതസമുദ്ര,മിമ്പതിലെങ്ങു നമുക്കു ശിവ?

ശിവ! ശിവ! മാത്രയില്‍ പലതരം ചിതറുന്നു വെളി-
ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-
ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു –
ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!

അലയുമിതൊക്കെയും കപടനാടകമെന്നറിയും-
നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്‍ക്കുക നീ;
തലയിലെഴും തരങ്‍ഗനിര തള്ളി നിറഞ്ഞുമറ-
ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയ‍ാം?

ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും
മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;
ജനനമെടുത്തുഞാനിതുകളില്‍ പലതായി വല-
ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.

അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-
ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
ജപപടമങ്‍ഗമാമിതിലിരുന്നു ജപിക്കുകിലി-
ങ്ങുപരതി വന്നുചേരുമകതരിലൊരിമ്പമത‍ാം.

അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-
പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
മതി കതിരോടു മണ്ണൊളി നിയത്തനിലന്‍ ജലവും
പതിയുടെ രൂപമെന്നിഹ നമിച്ചുപദം പണിയ‍ാം.

പണിപലതായ് വരുന്ന കനകത്തിലിരുന്നതുപോ-
ലണിമിഴികൊണ്ടു നിര്‍മ്മിതമിതൊക്കെയുമദ്‍ഭുതമ‍ാം
അണിയണമെന്നെ നിന്തിരുവടിക്കടിയന്‍മലരാ-
മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ!

കടലിലെഴും തരങ്‍ഗനിരപോലെ കലങ്ങിവരു-
ന്നിടനുടനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍
ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
കുടമുടയുന്നതിന്നകമെടുത്തരുളീടണമേ!