യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 188 [ഭാഗം 4. സ്ഥിതി പ്രകരണം]

നിദര്‍ശനാര്‍ഥം സൃഷ്ടേസ്തു മയൈകസ്യ പ്രജാപതേ:
ഭവതേ കഥിതോത്പത്തിര്‍ ന തത്ര നിയമ: ക്വചിത് (4/47/47)

വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമ, ബ്രഹ്മാ-വിഷ്ണു-ശിവന്മാരും ഇന്ദ്രനും മറ്റും ലക്ഷക്കണക്കിനുണ്ടായിട്ടുണ്ട്. എന്നാലും ദേവതമാരുടെ സൃഷ്ടികളും എല്ലാം മായയുടെ വെറും കളിയാണെന്നറിയുക. ചിലപ്പോള്‍ സൃഷ്ടികളുണ്ടാവുന്നത് ബ്രഹ്മാവില്‍ നിന്നുമാണ്‌. മറ്റു ചിലപ്പോള്‍ ശിവനില്‍ നിന്നും നാരായണനില്‍ നിന്നും മാമുനിമാരില്‍ നിന്നുമാകാം. ബ്രഹ്മാവുണ്ടായതോ, ചിലപ്പോള്‍ താമരപ്പൂവില്‍ നിന്നും, ചിലപ്പോള്‍ ജലത്തില്‍ നിന്നും മറ്റുചിലപ്പോള്‍ ഒരണ്ഡത്തില്‍ നിന്നോ ആകാശത്തുനിന്നോ ആകാം. ചില ലോകങ്ങളില്‍ ബ്രഹ്മാവാണ്‌ പരമദൈവതം. മറ്റിടങ്ങളില്‍ സൂര്യന്‍, ഇന്ദ്രന്‍, നാരായണന്‍, ശിവന്‍ എന്നിങ്ങനെ പലരെയാണ്‌ പരമപൂജ്യരായി കണക്കാക്കുന്നത്. ചില ലോകങ്ങളില്‍ ഭൂമി മുഴുവന്‍ വൃക്ഷനിബദ്ധമാണ്‌. മറ്റുലോകങ്ങളില്‍ ഉള്ളത് മനുഷ്യരും മലകളുമാവാം. ചിലയിടങ്ങളിലെ മണ്ണ്‌ പശിമയുള്ള കളിമണ്ണാണ്‌. മറ്റിടങ്ങളില്‍ ചെമ്പുനിറവും സ്വര്‍ണ്ണവര്‍ണ്ണമുള്ള പാറക്കല്ലുകളുണ്ട്. ഒരുപക്ഷേ സൂര്യകിരണങ്ങളെത്രയെന്ന് എണ്ണാന്‍ കഴിഞ്ഞാലും എത്ര ലോകങ്ങളാണുള്ളതെന്ന് എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ല. ഈ സൃഷ്ടിയ്ക്ക് ആദിയില്ല. അന്തവും.

ബ്രഹ്മം എന്ന നഗരത്തില്‍ അതായത് അനന്താവബോധത്തില്‍, ഹൃദയാകാശത്തിലെ ബോധത്തില്‍, ഈ ലോകങ്ങള്‍ ഉണ്ടായി മറിഞ്ഞുകൊണ്ടേയിരിക്കുന്നു. അനന്തവാബോധത്തില്‍ നിന്നും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. അനന്താവബോധത്തില്‍ നിന്നുദ്ഭൂതമായ സൂക്ഷ്മ ഘടകങ്ങളാല്‍ (ഭൂതങ്ങളാല്‍) കൊരുക്കപ്പെട്ട മാലകളാണ്‌ സ്തൂലവും സൂക്ഷ്മവുമായ എല്ലാ സൃഷ്ടിവിശേഷങ്ങളും. ചിലപ്പോള്‍ ആകാശമാണാദ്യം ഉണ്ടാവുക- അപ്പോള്‍ സൃഷ്ടികര്‍ത്താവ് ആകാശത്തുനിന്നും ജനിച്ചു എന്നു പറയുന്നു. ചിലപ്പോള്‍ വായുവാകാം ആദ്യമുണ്ടാവുന്നത്. മറ്റുചിലപ്പോള്‍ ജലം, അഗ്നി, ഭൂമി എന്നിങ്ങനെ ആദ്യമുണ്ടാകുന്ന ഘടകത്തിനനുസരിച്ച് സൃഷ്ടാവിന്‌ ‘നാമരൂപ’ വ്യക്തിത്വമുണ്ടാവുന്നു. സൃഷ്ടാവിന്റെ ശരീരത്തില്‍ നിന്നും ‘ബ്രാഹ്മണന്‍’, ‘പൂജാരി’, തുടങ്ങിയ വാക്കുകളുണ്ടായി അവ ജീവനുള്ള സത്വങ്ങളായി പരിണമിക്കുന്നു. ഇതെല്ലാം സ്വപ്നസദൃശമായ അയാഥാര്‍ത്ഥ്യമാണെന്ന് തീര്‍ച്ചയായും മറക്കാതിരിക്കുക. അതുകൊണ്ട് ‘ഇക്കാണായതെല്ലാം അനന്താവബോധത്തില്‍ എങ്ങിനെ ഉദ്ഭൂതമായി?’ എന്ന ചോദ്യം തന്നെ ബാലിശവും അപക്വവുമാണ്‌. മനസ്സിന്റെ ഉദ്ദേശങ്ങളും സങ്കല്‍പ്പങ്ങളുനുസരിച്ചാണ്‌ സൃഷ്ടി നടക്കുന്നതായി തോന്നുന്നത്. ഇത് തീര്‍ച്ചയായും വിസ്മയകരം തന്നെ.

”സത്യത്തിനെ ഉദാഹരിക്കാനുമായുള്ള ഒരുപാധിയായാണ്‌ ഞാനിതു നിനക്കു വിവരിച്ചു തന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പറഞ്ഞപോലുള്ള യാതൊരു ക്രമവും സൃഷ്ടിക്കില്ല.“ സൃഷ്ടിയെന്നാല്‍ മനസ്സിന്റെ സൃഷ്ടിയെന്നര്‍ത്ഥം. ഇതാണു സത്യം. മറ്റെല്ലാം വെറും വിചിത്രമായ ഭാവനകള്‍ കൊണ്ടു മെനഞ്ഞ വിവരണങ്ങള്‍ മാത്രം. തുടര്‍ച്ചയായുള്ള സൃഷ്ടിയും വിലയനവും കാരണം അണുവിടമുതല്‍ യുഗപര്യന്തമുള്ള കാലയളവുകള്‍ക്കായി സമയം എന്ന സങ്കല്‍പ്പം ഉണ്ടായി. എന്നാല്‍ ഈ വിശ്വം നിലകൊള്ളുന്നത് അനന്താവബോധത്തില്‍ മാത്രമാണ്‌. ചുട്ടുപഴുത്ത ലോഹത്തിലടങ്ങിയ തീപ്പൊരിപോലെ ഒരു സാദ്ധ്യതാ സാന്നിദ്ധ്യമാണത്. ശുദ്ധദൃഷ്ടിയുള്ള ജ്ഞാനിക്ക് എല്ലാം ബ്രഹ്മം മാത്രം. ലോകമെന്ന ഒരു വ്യതിരിക്ത സത്ത അയാളെ സംബന്ധിച്ചിടത്തോളം ഇല്ല. എണ്ണമറ്റ ലോകങ്ങളുടെ അനന്തമായ സൃഷ്ടിയും വിലയനവും, അവയ്ക്കുളിലെ സൃഷ്ടികര്‍ത്താക്കളുമെല്ലാം അജ്ഞാനിയുടെ മനസ്സിലെ വിചിത്രസങ്കല്‍പ്പങ്ങള്‍ മാത്രം. അവ കേവലം മിഥ്യയത്രേ.