അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി–
ച്ചൂടിയാടും ഫണത്തിന്‍–
ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്–
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി–
ച്ചന്ധകാരാനകറ്റി–
ച്ചിന്താസന്താനമേ‚ നിന്തിരുവടിയടിയന്‍-
സങ്കടം പോക്കിടേണം.

പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ-
ട്ടിക്കിടക്കുന്നൊരിമ്മെ–
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു–
ത്തോടി മൂടറ്റിടും മുന്‍പച്ചപ്പൊ
ന്‍ മയിലിലേറിപ്പരിചിനൊടെഴുന–
ള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!

ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകി മറി–
ഞ്ഞായുരന്തം വരും മുന്‍
ബോധക്കേടൊക്കെ നീക്കിത്തരുകയമൃതരുള്‍–
ത്തേന്‍ തുളുമ്പും പദം തേ‚
പാതിപ്പെണ്‍മെയ് മകന്‍ നിന്‍തിരുവടിയുടെ മേ–
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമയിലേ

എണ്‍ ചാണ്‍റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തുകീഴും
സഞ്ചാരം താവി മേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെന്‍ –
നെഞ്ചാറിപ്പാല്‍ കുടിപ്പനൊരുവരമരുളീ-
ടേണമേ തമ്പുരാനേ!

അങ്കുങ്കും നാഡിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോള്‍
തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള-
ക്കും കൊളുത്തിക്കരേറ്റി
നങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളിവായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിര്‍ധൂളിയാക്കാന്‍

കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുള്‍പൊ-
ങ്ങീടുവോളം പൊറുപ്പാന്‍
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും

ഓങ്കാരം കൊണ്ടെഴുപ്പിപ്പെരുവെളിനടുവേ
പള്ളികൊണ്ടുള്ളിലുണ്ട‍ാം
ത്സങ്കാരം കേട്ടുണര്‍ന്നീടുകത്സടിതി മതി-
ത്താമരത്തേന്‍ കുടിപ്പാന്‍
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും
ത്സങ്കാരം പോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാന്‍ വാ

കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണില്‍ക്കണ്ടോ‍ര്‍ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ
ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍
കയ്യുമൊന്നല്ലെ വേണ്ടൂ?

ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍ –
ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും
പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാന്‍ വരം താ.

മൗനപ്പൂന്തേനൊഴുക്കേ, മതിയമൃതൊലിയേ
മന്ദനാമെന്‍ മനക്കണ്‍-
ജ്ഞാനക്കണ്ണാടിയേ, നിന്‍തിരുവടിയടിയന്‍-
തീ പൊറുത്തീടവേണം
കൂനിത്തന്തേനുമായികുറവര്‍കുടിയതില്‍
പെണ്ണെടുത്തുണ്ടതേക്കാള്‍
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടുചേര്‍ത്താല്‍?

വെയ്‌ലും നിലാവും വിഴുങ്ങിക്കനലൊളി നടുവില്‍
കാലുമൂന്നിപ്പിടിച്ച-
മ്മയ്‌ലിന്‍ മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിന്‍ വിളക്കേ,
റെയ്‌ലിന്‍ വേഗം ജയിക്കും ജരനരമുതല‍ാം
മൂഢരും ഞാനുമായി-
ജ്ജയ്‌ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി! പരമന്‍
ചിത്സുഖം നല്‍കിടേണം.

സ്പഷ്ടം ന്‌ലാവങ്ങുനീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നെയാട്ടെ,
കഷ്ടം ദീനം പിടിച്ചോ മദിരയതുകുടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തീഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നതിപ്പോള്‍

ഉള്‍ത്തീമാറ്റാന്‍ ഉപായത്തുനിവിനിയ മന-
ക്കണ്‍മണേ, നീ തരാഞ്ഞാ-
ലുള്‍ത്തീവ്രം പൊങ്ങിവിങ്ങും ദഹനശിഖയില്‍ ഞാന്‍
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം; പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!

എച്ചില്‍ച്ചോറുണ്ടു പുള്ളിക്കിനിയൊരു മകന‍ാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം
അച്ഛന്‍ പൈതങ്ങള്‍ തന്‍ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!

ഉണ്‍മാനില്ലാഞ്ഞിരപ്പോട്ടിയുമൊരുവടിയും-
കൊണ്ടു നീളെ നടക്കും –
പെണ്‍മെയ്‌പങ്കന്‍ കുടത്തിന്‍ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിര്‍മ്മാണം പോല്‍ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്‍മായം നിന്‍തകപ്പന്‍ വികൃതികള്‍ പറവാ-
നാദിശേഷന്നുമാമോ?