ജൂലൈ 8, 1936

229. രാത്രി 8 മണി. ആശ്രമത്തിലെ വളര്‍ത്തണ്ണാന്‍ കൂട്ടില്‍ പോകാതെ വെളിയില്‍ പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടിട്ട്‌,

ആര്‍ക്കും വെളിയില്‍ പോകാനാണാഗ്രഹം. അതിനൊരവസാനവുമില്ല. സുഖമിരിക്കുന്നതുള്ളില്‍. വെളിയിലൊന്നുമില്ല, ഇതാരറിയുന്നു?’ എന്നു ഭഗവാന്‍ അന്യരൂപേണ ശിഷ്യന്മര്‍ക്കുപദേശിച്ചു.

ജൂലൈ 20, 1936

230. ഒരു സന്ദര്‍ശകന്‍: ഗ്രന്ഥപാരായണം മൂലം സാക്ഷാല്‍ക്കാരം സാധ്യമാണോ?

ഉ: അല്ല, മനസ്സില്‍ ലീനമായിക്കിടക്കുന്ന വാസനകള്‍ ഒഴിയുന്നതുവരെ സാക്ഷാല്‍ക്കാരം സാധ്യമല്ല. ശാസ്ത്രങ്ങള്‍ പഠിക്കുന്നതുപോലും വാസനയാണ്‌ സമാധി മാത്രമെ അതിനുതകുന്നുള്ളൂ.

231. ഒരു സന്ദര്‍ശകന്‍: മൗനമെന്താണ്‌?

ഉ: അത്‌ വാമൂടുന്നതല്ല. നിരന്തരമായ വാചാലതയാണ്‌ മൗനം.

ചോ: മനസ്സിലാകുന്നില്ല.

ഉ: സംസാരത്തിനും ചിന്തയ്ക്കും അപ്പുറത്തുള്ളതാണ്‌ മൗനം.

ചോ: അതെങ്ങനെ കൈവരുത്താന്‍?

ഉ: ഒരു സങ്കല്‍പത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ തിരിഞ്ഞു നോക്കൂ. ഈ ഏകാഗ്രത മുഖേന മൗനം ഭവിക്കുന്നു. ഇത്‌ സ്വഭാവമായിത്തീര്‍ന്നാല്‍ മൗനത്തില്‍ കലാശിക്കുന്നു. മനോവൃത്തികൂടാതെയുള്ള ധ്യാനം മൗനമാണ്‌. മനസ്സിനെ കീഴടക്കുന്നത്‌ മൗനമാണ്‌. ഗാഢമായ ധ്യാനം നിരന്തരമായ സംസാരമാണ്‌.

ചോ: എല്ലാവരും മൗനികളായാല്‍ ലോകം നീങ്ങുന്നതെങ്ങനെ?

ഉ: ഘടജലം തലയിലിരിക്കവേ സ്ത്രീകള്‍ കൂട്ടുകാരോട്‌ സംസാരിച്ചുകൊണ്ട്‌ ആഹ്ലാദമായി കയ്യും വീശി നടന്നു പോകുന്നു. എങ്കിലും അവരുടെ ജാഗ്രത തലയിലിരിക്കുന്ന കുടത്തിന്മേലാണ്‌. അതുപോലെ ഒരു മുക്തന്‍ വ്യവഹാരങ്ങളില്‍പ്പെട്ടിരുന്നാലും അവന്റെ മനസ്സ്‌ ബ്രഹ്മത്തെ പിരിഞ്ഞിരിക്കുന്നില്ല.

232. മഹര്‍ഷി ഒരവസരത്തില്‍: ഒരു മുക്തന്‍ മാത്രമേ സാക്ഷാല്‍ ഭക്തനാകുന്നുള്ളൂ. എല്ലാ ഭക്തന്മാരും മുക്തന്മാരല്ല. എന്നാല്‍ എല്ലാ മുക്തന്മാരും ഭക്തന്മാരാണ്‌.

233. രാമനാമജപം:
രാ = യാഥാര്‍ത്ഥ്യം (ഉണ്മ)
മ = മനസ്സ്‌

ഇവയുടെ ഐക്യമാണ്‌ രാമനാമജപത്തിന്റെ ഫലം. അതുച്ചരിച്ചതുകൊണ്ടായില്ല. വിചാരം ഒഴിഞ്ഞിരിക്കുന്നതാണറിവ്‌.

234. ഒരു മുസ്ലിം ഭക്തന്‍ ആസനങ്ങളെപ്പറ്റി ചോദിച്ചു. ഈശ്വരനില്‍ സ്ഥിതി ചെയ്യുന്നതാണ്‌ ശരിയായ ഇരിപ്പ്‌ എന്നുത്തരം പറഞ്ഞു.

235. ടി.കെ.എസ്‌. അയ്യര്‍ (ഒരു ഭക്തന്‍) പട്ടണത്തിലാരോ മഹര്‍ഷിയെ നിസ്സാരനാക്കി സംസാരിച്ചതു കേട്ട്‌ ക്ഷോഭിച്ചു. എങ്കിലും ഒന്നും എതിര്‍ത്തു പറയാതെ മഹര്‍ഷിയുടെ സന്നിധിയില്‍ വന്നു താന്‍ എതിര്‍ക്കാതെ വന്നതിനെന്തു പ്രായശ്ചിത്തം ചെയ്യണമെന്നു ചോദിച്ചു.

ഉ: ക്ഷമ, പ്രവൃദ്ധമായ ക്ഷമ, സഹനം, ആത്യന്തമായ സഹനം.

236. രാജാവ്‌, ജോര്‍ജ്‌ അഞ്ചാമന്റെ നിര്യാണത്തെപ്പറ്റി രണ്ടുപേര്‍ ഹാളിലിരുന്നു സംസാരിക്കുകയായിരുന്നു. അവര്‍ നടുങ്ങിയിരുന്നു. ഭഗവാന്‍: ആരോ ഒക്കെ മരിക്കുന്നു. നിങ്ങള്‍ക്കെന്താ. നിങ്ങളും മരിച്ച്‌ ഈശ്വരന്റെ സ്നേഹസാമ്രാജ്യത്തില്‍ ചെല്ലൂ.

237. ഒരാള്‍ വെള്ളിയിലുള്ള സുബ്രഹ്മണ്യ പ്രതിമയും, ചെമ്പിലുള്ള വള്ളി-ദേവയാനി പ്രതിമകളും ഭഗവാന്റെ മുന്‍പില്‍ വച്ചിട്ട്‌ “ഞാനിതുകളെ കഴിഞ്ഞ പത്തു വര്‍ഷമായി പൂജിക്കുകയായിരുന്നു. ഗ്രഹപ്പിഴകള്‍ മാത്രം ഫലം. ഞാനിതുകളെ എന്തു ചെയ്യണം. ചിലര്‍ പറയുന്നു പ്രതിമകളുടെ നിര്‍മ്മാണത്തിലുള്ള കുറ്റമാണെന്ന്‌. ഒന്നു വെള്ളിയിലും മറ്റേത്‌ ചെമ്പിലും ആയിക്കൂടെന്ന്‌.