MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ഹനുമാന്‍ രാവണസഭയില്‍

അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ-
ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍
“അമിത നിശിചരവരരെ രണശിരസി കൊന്നവ-
നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍
ജനക! തവ മനസി സചിവ്ന്മാരുമായിനി-
ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയത‍ാം
പ്ലവഗകുലവരനറിക സാമാന്യനല്ലിവന്‍
പ്രത്യര്‍ത്ഥി വര്‍ഗ്ഗത്തിനെല്ലാമൊരന്തകന്‍.
നിജതനയ വചനമിതി കേട്ടു ദശാനനന്‍
നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍:
ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-
മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും
ഉപവനവുമനിശമതു കാക്കുന്നവരെയു-
മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും
ത്വരിതമതി ബലമൊടു തകര്‍ത്തു പൊടിച്ചതും
തൂമയോടാരുടെ ദൂതനെന്നുള്ളതും
ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-
മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും
പവനസുതനൊടു വിനയതനയസഹിതമാദരാല്‍
പപ്രച്ഛ” നീയാരയച്ചു വന്നൂ കപേ!
നൃപസദസികഥയ മമ സത്യം മഹാമതേ!
നിന്നെയഴിച്ചു വിടുന്നുണ്ടു നിര്‍ണ്ണയം
ഭയമഖിലമകതളിരില്‍ നിന്നുകളഞ്ഞാലും
ബ്രഹ്മസഭയ്ക്കൊക്കു മിസ്സഭ പാര്‍ക്ക നീ
അനൃത വചനവു മലമധര്‍മ്മ കര്‍മ്മങ്ങളു-
മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!”
നിഖില നിശിചരകുല ബലാധിപന്‍ ചോദ്യങ്ങള്‍
നീതിയോടേ കേട്ടുവായുതനയനും
മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു
മന്ദഹാസേന മന്ദേതരം ചൊല്ലിനാന്‍:
ഹനുമാന്റെ ഹിതോപദേശം
“സ്ഫുട വചനമതിവിശദ മിതി ശൃണു ജളപ്രഭോ!
പൂജ്യന‍ാം രാമദൂതന്‍ ഞാനറിക നീ
ഭുവനപതി മമപതി പുരന്ദരപൂജിതന്‍
പുണ്യപുരുഷന്‍ പുരുഷോത്തമന്‍ പരന്‍
ഭുജഗകുലപതിശയനമലനഖിലേശ്വരന്‍
പൂര്‍വ്വദേവാരാതി ഭുക്തിമുക്തിപ്രദന്‍
പുരമഥനഹൃദയമണിനിലയനനിവാസിയ‍ാം
ഭൂതേശസേവിതന്‍ ഭൂതപഞ്ചാത്മകന്‍
ഭുജകുലരിപുമണിരഥദ്ധ്വജന്‍ മാധവന്‍
ഭൂപതിഭൂതിവിഭൂഷണസമ്മിതന്‍
നിജജനകവചനമതുസത്യമാക്കീടുവാന്‍
നിര്‍മ്മലന്‍ കാനനത്തിന്നു പുറപ്പെട്ടു
ജനകജയുമവരജനുമായ് മരുവുന്ന നാള്‍
ചെന്നു നീ ജാനകിയെക്കട്ടുകൊണ്ടീലേ
തവ മരണമിഹവരുവതിന്നൊരു കാരണം
താമരസോത്ഭവകല്പിതം കേവലം
തദനു ദശരഥതനയനും മതംഗാശ്രമേ
താപേന തമ്പിയുമായ് ഗമിച്ചീടിനാന്‍
തപനതനയനൊടനലസാക്ഷിയായ് സഖ്യവും
താല്പര്യമുള്‍ക്കൊണ്ടു ചെയ്തോരനന്തരം
അമരപതിസുതനെയൊരു ബാണേന കൊന്നുട
നര്‍ക്കാത്മജന്നു കിഷ്കിന്ധയും നല്‍കീടിനാന്‍
അടിമലരിലവനമനമഴകിനൊടു ചെയ്തവ-
നാധിപത്യം കൊടുത്താധി തീര്‍ത്തീടിനാന്‍
അതിനവനുമവനിതനയാന്വേഷണത്തിനാ-
യാശകള്‍ തോറുമേകൈക നൂറായിരം
പ്ലവഗകുലപരിവൃഢരെ ലഖുതരമയച്ചതി-
ലേകനഹമിഹവന്നു കണ്ടീടിനേന്‍
വനജവിടപികളെയുടനുടനിഹ തകര്‍ത്തതും
വാനരവംശ പ്രകൃതിശീലം വിഭോ!
ഇകലില്‍ നിശിചരവരരെയൊക്കെ മുടിച്ചതു-
മെന്നെ വധിപ്പതിന്നായ് വന്ന കാരണം
മരണഭയമകതളിരിലില്ലയാതേ ഭുവി
മറ്റൊരു ജന്തുക്കളില്ലെന്നു നിര്‍ണ്ണയം
ദശവദന ! സമരഭുവി ദേഹരക്ഷാര്‍ത്ഥമായ്
ത്വദ്ഭൃത്യവര്‍ഗ്ഗത്തെ നിഗ്രഹിച്ചേനഹം
ദശനിയുതശതവയസി ജീര്‍ണ്ണമെന്നാകിലും
ദേഹികള്‍ക്കേറ്റം പ്രിയം ദേഹമോര്‍ക്ക നീ
തവ തനയകരഗളിത വിധിവിശിഖപാശേന
തത്ര ഞാന്‍ ബദ്ധനായേനൊരു കാല്‍ക്ഷണം
കമലഭവമുഖസുരവരപ്രഭാവേന മേ
കായത്തിനേതുമേ പീഡയുണ്ടായ്‌വരാ
പരിഭവമൊരു പൊഴുതു മരണവുമകപ്പെടാ
ബദ്ധഭാവേന വന്നീടിനേനത്ര ഞാന്‍
അതിനുമിതുപൊഴുതിലൊരു കാരണമുണ്ടുകേ-
ളദ്യഹിതം തവ വക്തുമുദ്യുക്തനായ്
അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു
ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം
അതുജഗതി കരുതു കരുണാത്മന‍ാം ധര്‍മ്മമെ-
ന്നാത്മോപദേശമജ്ഞാനിന‍ാം മോക്ഷദം
മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍
മഗ്നനായീടൊലാ മോഹമഹ‍ാം ബുധൌ
ത്യജമനസി ദശവദന! രാക്ഷസീം ബുദ്ധിയെ
ദൈവീം ഗതിയെസ്സമാശ്രയിച്ചീടു നീ
അതു ജനനമരണ ഭയനാശിനീ നിര്‍ണ്ണയ-
മന്യയായുള്ളതു സംസാര കാരിണി
അമൃതഘനവിമലപരമാത്മബോധോചിത-
മത്യുത്തമാന്വയോദ് ഭൂതനല്ലോ ഭവാന്‍
കളക തവ ഹൃദി സപദി തത്ത്വബോധേന നീ
കാമകോപദ്വേഷലോഭമോഹാദികള്‍
കമലഭവസുതതനയ നന്ദനനാകയാല്‍
കര്‍ബുരഭാവം പരിഗ്രഹിയായ്ക നീ
ദനുജസുര മനുജഖഗമൃഗഭുജഗഭേദേന
ദേഹാത്മബുദ്ധിയെസ്സന്ത്യജിച്ചീടു നീ
പ്രകൃതിഗുണപരവശതയാ ബദ്ധനായ്‌വരും
പ്രാണദേഹങ്ങളാത്മാവല്ലറികെടോ!
അമൃതമയനജനമലനദ്വയനവ്യയ-
നാനന്ദപൂര്‍ണ്ണനേകന്‍ പരന്‍ കേവലന്‍
നിരുപമമനമേയനവ്യക്തന്‍ നിരാകുലന്‍
നിര്‍ഗ്ഗുണന്‍ നിഷ്കളങ്കന്‍ നിര്‍മ്മമന്‍ നിര്‍മ്മലന്‍
നിഗമവരനിലയനനന്തനാദ്യന്‍ വിഭു
നിത്യന്‍ നിരാകാരനാത്മാ പരബ്രഹ്മം
വിധിഹരിഹരാദികള്‍ക്കും തിരിയാതവന്‍
വേദാന്തവേദ്യനവേദ്യനജ്ഞാനിന‍ാം
സകലജഗദിദമറിക മായാമയം പ്രഭോ!
സച്ചിന്മയം സത്യബോധം സതാതനം
ജഡമഖിലജഗദിദമനിത്യമറിക നീ
ജന്മജരാമരണാദി ദുഃഖാന്വിതം
അറിവതിനു പണിപരമ പുരുഷ മറിമായങ്ങ-
ളാത്മാനമാത്മനാ കണ്ടു തെളിക നീ
പരമഗതി വരുവതിനു പരമൊരുപദേശവും
പാര്‍ത്തുകേട്ടീടു ചൊല്ലിത്തരുന്നുണ്ടു ഞാന്‍
അനവരതമകതളിരിലമിതഹരിഭക്തികൊ-
ണ്ടാത്മവിശുദ്ധി വരുമെന്നു നിര്‍ണ്ണയം
അകമലരുമഘമകലുമളവതി വിശുദ്ധമാ-
യാശു തത്ത്വജ്ഞാനവുമുദിക്കും ദൃഢം
വിമലതര മനസി ഭഗവത്തത്ത്വ വിജ്ഞാന-
വിശ്വാസകേവലാനന്ദാനുഭൂതിയാല്‍
രജനിചരവനദഹനമന്ത്രാക്ഷരദ്വയം
രാമരാമേതി സദിവ ജപിക്കയും
രതി സപദി നിജഹൃദി വിഹായ നിത്യം മുദാ
രാമപാദ ധ്യാനമുള്ളിലുറയ്ക്കയും
അറിവുചെറുതകതളിരിലൊരു പുരുഷനുണ്ടെങ്കി-
ലാഹന്ത! വേണ്ടുന്നതാകയാലാശു നീ
ഭജഭവ ഭയാപഹം ഭക്തലോകപ്രിയം
ഭാനുകോടിപ്രഭം വിഷുപദ‍ാംബുജം
മധുമഥനചരണസരസിജയുഗളമാശു നീ
മൌഢ്യം കളഞ്ഞു ഭജിച്ചുകൊണ്ടീടെടോ!
കുസൃതികളുമിനി മനസി കനിവൊടു കളഞ്ഞു വൈ-
കുണ്ഠലോകം ഗമിപ്പാന്‍ വഴിനോക്കു നീ
പരധന കളത്രമോഹ്ന നിത്യം വൃഥാ
പാപമാര്‍ജ്ജിച്ചു കീഴ്പോട്ടു വീണിടൊലാ
നളിനദലനയനമഖിലേശ്വരം മാധവം
നാരായണം ശരണാഗത വത്സലം
പരമപുരുഷം പരമാത്മാനമദ്വയം
ഭക്തിവിശ്വാസേന സേവിക്ക സന്തതം
ശരണമിതി ചരണകമലേ പതിച്ചീടെടോ!
ശത്രുഭാവത്തെ ത്യജിച്ചു സന്തുഷ്ടനായ്
കലുഷമനവധി ഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാര്‍ക്കുമോ
രഘുപതിയെ മനസി കരുതുകിലവനു ഭൂതലേ
രണ്ടാമതുണ്ടാകയില്ല ജന്മം സഖേ!
സനകമുഖമുനികള്‍ വചനങ്ങളിതോര്‍ക്കെടോ
സത്യം മയോക്തം വിരിഞ്ചാദി സമ്മതം“
അമൃതസമവചനമിതിപവനതനയോദിത-
മത്യന്തരോഷേണ കേട്ടു ദശാനനന്‍
നയനമിരുപതിലുമഥ കനല്‍ ചിതറുമാറുടന്‍
നന്നായുരുട്ടിമിഴിച്ചു ചൊല്ലീടിനാന്‍
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിന്‍
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ
മമ നികടഭുവി വടിവൊടൊപ്പമിരുന്നു മ‍ാം
മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?
ഭയവുമൊരുവിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മാശഠനിവന്‍
കഥയമമ കഥയമ രാമനെന്നാരു ചൊല്‍?
കാനനവാസി, സുഗ്രീവനെന്നാരെടോ?
അവരെയുമനന്തരം ജാനകി തന്നെയു-
മത്യന്ത ദുഷ്ടന‍ാം നിന്നെയും കൊല്ലുവന്‍”
ദശവദന വചനമിതി കേട്ടു കോപം പൂണ്ടു
ദന്തം കടിച്ചു കപീന്ദ്രനും ചൊല്ലിനാന്‍!
“നിനവു തവ മനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്മാരൊരുമിച്ചെതിര്‍ത്തീടിലും
നിയതമിതുമമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല!”
പവനസുത വചനമിതു കേട്ടു ദശാസ്യനും
പാര്‍ശ്വസ്ഥിതന്മാരൊടാശു ചൊല്ലീടിനാന്‍!
“ഇവിടെ നിശിചരരൊരുവരായുധപാണിയാ-
യില്ലയോ കള്ളനെക്കൊല്ലുവാന്‍ ചൊല്ലുവിന്‍”
അതുപൊഴുതിലൊരുവനവനോടടുത്തീടിനാ-
നപ്പോള്‍ വിഭീഷണന്‍ ചൊല്ലിനാന്‍ മെല്ലവേ!
“അരുതരുതു ദുരിതമിതു ദൂതനെക്കൊല്ലുകെ-
ന്നാര്‍ക്കടുത്തൂ നൃപന്മാര്‍ക്കു ചൊല്ലീടുവിന്‍
ഇവനെ വയമിവിടെ വിരവോടു കൊന്നീടിനാ-
ലെങ്ങനെയങ്ങറിയുന്നിതു രാഘവന്‍
അതിനുപുനരിവനൊരടയാളമുണ്ടാക്കിനാ-
മങ്ങയയ്ക്കേണമതല്ലോ നൃപോചിതം ?“
ഇതിസദസി ദശവദന സഹജവചനേന താ-
നെങ്കിലതങ്ങനെ ചെയ്കെന്നു ചൊല്ലിനാന്‍.