എന്തായാലും ദുര്യോദനന്‍ തുറന്നു സമ്മതിച്ചൊരു കാര്യമുണ്ട്. ‘ശരി എന്തെന്ന് എനിക്കറിയാം. അത് ചെയ്യാന്‍ എനിക്ക് കഴിയുന്നില്ല. തെറ്റ് എന്തെന്നും എക്കറിയാം പക്ഷേ അത് ഉപേക്ഷിക്കാനുള്ള മനഃകരുത്ത് എനിക്കില്ല.’

ദുര്യോധനന്റെ മാത്രമല്ല, ഏതാണ്ട് നമ്മുടെയൊക്കെ അവസ്ഥയും ഇങ്ങനെ തന്നെ. ഒരുവന്‍ എത്ര മോശക്കാരനുമാകട്ടെ, അവന്റെ സത്യസ്വരൂപനായ മനഃസാക്ഷി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും അത് നല്ലതോ, ചീത്തയോ എന്ന് അവന് മുന്നറിയിപ്പു നല്കുന്നുണ്ട്. പക്ഷേ നമുക്കാ ശബ്ദത്തെ അനുസരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ദയനീയത.

എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന ചോദ്യത്തിന് ഒരിക്കല്‍ ഭഗവാന്‍ ബാബ ഉത്തരം നല്കുകയുണ്ടായി, “ദൈവം നിങ്ങളെ സദാ ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം മറക്കുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.”

നാം ദൈവത്തിന്റെ ദൃഷ്ടിയിലാണ് സദാ സമയവും എന്ന സത്യം മറക്കാതിരിക്കുക. ആരെ മറച്ചാലും ദൈവത്തെ മറയ്ക്കാനാവില്ലെന്നും ഓര്‍മിക്കുക. അപ്പോള്‍ മനഃസാക്ഷിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നമുക്കാകും. അത്തരം ജീവിതം എത്ര തിരക്കിലും വിഷമതകളിലും ശാന്തപൂര്‍ണ്ണമായിരിക്കും.
കടപ്പാട്: നാം മുന്നോട്ട്