ന മാമിമേ ജ്ഞാതയ ആതുരം ഗജാഃ
കുതഃ കരിണ്യഃ പ്രഭവന്തി മോചിതും
ഗ്രാഹേണ പാശേന വിധാതുരാവൃതോ
ഽപ്യഹം ച തം യാമി പരം പരായണം (8-2-32)
യഃ കശ്ചനേശോ ബലിനോഽന്ത കോരഗാത്‌
പ്രച ണ്ഡ വേഗാദഭിധാവതോ ഭ്യശം
ഭീതം പ്രപന്നം പരിപാതി യദ്ഭയാ
ന്മൃത്യുഃ പ്രധാവത്യരണം തമീമഹി (8-2-33)

ശുകമുനി തുടര്‍ന്നു:
പണ്ടുകാലത്ത്‌ ത്രികുടം എന്ന പേരായ ഒരു മഹാമേരു ഉണ്ടായിരുന്നു. അതില്‍ വിലപിടിച്ച രത്നങ്ങളും ലോഹങ്ങളും നിറഞ്ഞിരുന്നു. പര്‍വ്വതത്തിലെ ഗുഹകളില്‍ സ്വര്‍ഗ്ഗരാശികളും മാമുനികളും സന്ദര്‍ശനം നടത്തി. സിംഹം, മറ്റു വന്യമൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ പലേ തരത്തില്‍പ്പെട്ട ജീവികള്‍ മലയുടെ താഴ്‌വരകളില്‍ പാര്‍ത്തുവന്നു. അവിടെ പുഴകളും തടാകങ്ങളും അവയെ സമ്പുഷ്ടമാക്കി.

ഒരു താഴ്‌വരയില്‍, വരുണന്റെ പൂങ്കാവനമുണ്ടായിരുന്നു. ഋതുമാന്‍ എന്നറിയപ്പെട്ടിരുന്ന ഈ പൂന്തോട്ടത്തില്‍ അപ്സരസുകള്‍ വിളയാടി. എന്നും വസന്തമായിരുന്നു അവിടെ. അലൗകികവും സ്വര്‍ഗ്ഗീയവുമായ മരങ്ങളവിടെ തഴച്ചു വളര്‍ന്നു. പൂങ്കാവനത്തിനു നടുക്കുളള അതീവസുന്ദരമായ പൊയ്കയിലെ താമരപ്പൂക്കള്‍ സ്വര്‍ണ്ണവര്‍ണ്ണവുമായിരുന്നു. പല തരത്തിലുളള അരയന്നങ്ങള്‍ തടാകത്തില്‍ നീന്തിക്കളിച്ച്‌ അതിനു ചാരുതയേറ്റി. ഒരു ദിവസം ഭീമാകാരനായ ഒരാന അവന്റെ പരിവാരസമേതം പൂന്തോട്ടത്തില്‍ പ്രവേശിച്ചു. കൂടെ പിടിയാനകളും കുട്ടികളും ഉണ്ടായിരുന്നു. സംഘത്തലവന്റെ പ്രൗഢിയിലും വലുപ്പത്തിലും അവന്റെ നടപ്പിലും, ആ പര്‍വ്വതനിര മുഴുവന്‍ കുലുങ്ങുന്നതുപോലെ തോന്നി. സിംഹങ്ങളും മറ്റു വന്യമൃഗങ്ങളും അവന്റെ പാതവിട്ട്‌ ഓടിപ്പോയി. ശക്തി കുറഞ്ഞ വന്യമൃഗങ്ങള്‍ക്കാവട്ടെ ഈ കരിവീരന്റെ ആക്രമണഭീതി ഉണ്ടായതുമില്ല. അതുകൊണ്ട്‌ അവര്‍ കാട്ടില്‍ സ്വതന്ത്രമായി ഓടി നടന്നു. ആനകള്‍ക്ക്‌ ദാഹമുണ്ടായിരുന്നു. പൊയ്കയുടെ സാന്നിദ്ധ്യം മണത്തറിഞ്ഞ ഗജേന്ദ്രന്‍ ദാഹശമനത്തിനായി അവിടെ ചെന്നു. വെളളത്തിലിറങ്ങി അവന്‍ ദാഹമടക്കി. കൂടെ പരിവാരവും. സന്തോഷത്താല്‍ അവന്‍ പെണ്ണാനകളുടേയും കുട്ടികളുടേയും മേല്‍ വെളളം ചീറ്റി കളിച്ചു. വരാന്‍ പോവുന്ന ആപത്തിനെപ്പറ്റി ഭയമേതും കൂടാതെ അവരങ്ങനെ ആനന്ദിച്ചു.

ആ പൊയ്കയില്‍ താമസിച്ചിരുന്നു ഒരു മുതല, ഗജേന്ദ്രന്റെ കാലില്‍ പിടികൂടി. എന്നിട്ട്‌ ജലത്തിന്റെ ആഴങ്ങളിലേക്ക്‌ അവനെ വലിക്കാന്‍ തുടങ്ങി. രണ്ടുപേരും കൂടി വലിയൊരു പിടിവലി നടന്നു. പെണ്ണാനകള്‍ക്ക്‌ ചിന്നം വിളിച്ചു നിലവിളിക്കാനേ കഴിഞ്ഞുളളൂ. സംഘത്തിലെ കൊമ്പന്മാരും നിസ്സഹായരായിരുന്നു. ഗജേന്ദ്രന്‌ അനുനിമിഷം ക്ഷീണമേറിയും മുതലക്ക്‌ ശക്തിയേറിയും വന്നു. ഉടന്‍ സാദ്ധ്യതയുളള മരണത്തെപ്പറ്റി ഓര്‍ത്ത്‌ ആന ഇങ്ങനെ പറഞ്ഞു. “ലൗകികബന്ധുക്കളായ ഇവര്‍ക്കൊന്നും എന്നെ സഹായിക്കാനോ ഈ വ്യാഘ്രത്തിന്റെ പിടിയില്‍ നിന്നു്‌ രക്ഷിക്കാനോ കഴിവില്ല. അതുകൊണ്ട്‌ ഞാന്‍ ആ പരംപൊരുളില്‍ അഭയം തേടുന്നു. മരണമെന്ന സര്‍പ്പം വേട്ടയാടപ്പെടുന്നവന്‌ അഭയം കൊടുക്കുന്ന ആ ഭഗവാന്‍. മരണത്തിന്റെ കാലന്‍ തന്നെയത്രെ അദ്ദേഹം.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF