ശ്രീ രമണമഹര്‍ഷി

ജൂലൈ 6, 1935

64. ഒരാളിന്റെ മരണത്തെപ്പറ്റി ഒരാള്‍ ഭഗവാനോട്‌ പറഞ്ഞപ്പോള്‍ നന്നായി എന്നായിരുന്നു ഭഗവാന്റെ ഉത്തരം. മരണം മരിച്ചയാളിന്‌ ആനന്ദപ്രദമാണ്‌. ദേഹഭാരത്തെ അയാള്‍ ഒഴിച്ചുവച്ചു. മരിച്ചയാള്‍ ദുഃഖിക്കുകയില്ല. ജീവിച്ചിരുന്നവര്‍ ദുഃഖിക്കുന്നു. ഉറങ്ങാന്‍ ഭയമുണ്ടോ? സുഖമായിട്ടുറങ്ങാന്‍ കിടക്ക വിരിക്കുന്നു. ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും. ഒരാള്‍ ചത്തശേഷം ജീവിച്ചിരിക്കുകയാണെങ്കില്‍ അയാള്‍ മറ്റൊരുവന്റെ മരണത്തില്‍ വേദനിക്കുകയില്ല.

ദേഹത്തോടുകൂടിയും അല്ലാതെയും ജീവന്‍ സ്ഥിതിചെയ്യുന്നത്‌ വ്യക്തമാണ്‌. ഉണര്‍ച്ചയിലായാലും ഉറക്കത്തിലായാലും ജീവന്റെ സ്ഥിതി നമുക്കറിയാം. സത്യം അതാണെങ്കില്‍ ദേഹബന്ധം തുടര്‍ന്നിരിക്കണമെന്ന അത്യാഗ്രഹം എന്തിന്‌? ദേഹത്തെ ഞാനെന്ന അഹന്ത ചത്താല്‍ അനന്ദമയമായ ആത്മസ്വരൂപമായി നിത്യനായിരിക്കാം.