യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 484 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അനിര്‍വാണേ വിനിര്‍വാണം ശാന്തം ശാന്തേ ശിവേ ശിവം
നിര്‍വാണമപ്യ നിര്‍വാണം സനഭോര്‍ത്ഥം ന വാപി തത് (6.2/4/26)

വസിഷ്ഠന്‍ തുടര്‍ന്നു: “നിര്‍വാണം, അല്ലെങ്കില്‍ മുക്തി, എന്നത് നിര്‍വാണം തന്നെ. പ്രശാന്തിയില്‍ ശാന്തി. ദിവ്യതയില്‍ ദൈവീകത. നിര്‍വാണം അനിര്‍വാണവുമാണ്. അത് ആകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു; ബന്ധപ്പെടാതെയുമിരിക്കുന്നു.

അഹങ്കാരത്തെക്കുറിച്ചുള്ള അയാഥാര്‍ത്ഥ്യം ഉണര്‍ന്നാല്‍പ്പിന്നെ ആയുധങ്ങള്‍ കൊണ്ടോ രോഗപീഢകള്‍കൊണ്ടോ ഉള്ള ആക്രമണങ്ങള്‍ പോലും സഹിക്കാന്‍ കഴിയും. ലോകമെന്ന കാഴ്ചയുടെ വിത്ത്, അതായത് അഹംകാരം നശിച്ചാല്‍പ്പിന്നെ ലോകമെന്ന കാഴ്ചയും അതിനൊപ്പം ഇല്ലാതാകുന്നു.

കണ്ണാടിയ്ക്ക് നീരാവിപിടിച്ചു മങ്ങല്‍ ഏര്‍പ്പെടുന്നതുപോലെ ആത്മാവിനെ അയാഥാര്‍ത്ഥ്യമായ അഹങ്കാരം വന്നു മൂടുകയാണ്. ബാക്കി ലോകത്തെ മുഴുവന്‍ ഉണ്ടാക്കുന്നത് ഈ അഹമാണ്. അതില്ലാതായാല്‍പ്പിന്നെ ആത്മാവ് പ്രോജ്വലത്താകുന്നു. കാര്‍മേഘമെന്ന മറനീങ്ങിയ ആകാശത്ത് സൂര്യനെന്നപോലെ ആത്മാവ് വിളങ്ങുന്നു. കടലില്‍ വീഴുന്ന വസ്തുവിനെ കടല്‍ വിഴുങ്ങുന്നതുപോലെ ആത്മാവില്‍ ചെന്നെത്തുന്ന അഹം വിലയിച്ചില്ലാതാകുന്നു.

അഹം ഉള്ളിടത്തോളം കാലം അനന്തമായ അവബോധം, ബ്രഹ്മം, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും വസ്തുക്കളുമായി വിവിധ നാമരൂപങ്ങളോടെ തിളങ്ങുന്നു. എന്നാല്‍ അഹം ഒടുങ്ങുന്നതോടെ ബ്രഹ്മം ശുദ്ധാവബോധമായി പ്രോജ്വലിക്കുകയായി. അഹമാണ് വിശ്വത്തിനു ബീജമാവുന്നത്. ആ വിത്തിനെ വറുത്തുണക്കിയാല്‍പ്പിന്നെ ‘ലോകം’, ‘ബന്ധനം’, ‘അഹങ്കാരം’ എന്നീ വാക്കുകള്‍ക്കുതന്നെ സാംഗത്യമില്ലാതാകുന്നു.

മണ്‍കുടം ഉടഞ്ഞാല്‍ ബാക്കിയുള്ളത് കളിമണ്ണ്. അഹങ്കാരം പോവുമ്പോള്‍ വൈവിദ്ധ്യത ഇല്ലാതാവുന്നു. സൂര്യനുദിയ്ക്കുമ്പോള്‍ വസ്തുക്കള്‍ ദൃശ്യമാവുന്നു. പ്രകടിതലോകത്തിന്റെ വൈവിദ്ധ്യത കാണപ്പെടുന്നത് അഹംകാരത്തിന്റെ ഉദയത്തിലാണ്. രാമാ, ആത്മജ്ഞാനമൊഴികെ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കാണുന്നില്ല. ഈ ആത്മജ്ഞാനം എന്നത് അഹംകാരത്തിന്റെ അയാഥാര്‍ത്ഥ്യം തിരിച്ചറിയുക എന്നത് തന്നെയാണ്. മറ്റൊന്നും നിനക്ക് ശ്രേയസ്കരമല്ല. അതിനാല്‍ വ്യക്തിഗതമായ അഹംകാരം ദൂരെക്കളഞ്ഞു സ്വയം ഈ വിശാലവിശ്വമായി, സ്വരൂപമായി തിരിച്ചറിയുക.

എന്നിട്ട് വിശ്വം, ആത്മാവ്, ബ്രഹ്മം, എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണെന്ന് അറിയുക. ലോകമെന്ന ധാരണയാല്‍ ഉണ്ടാവുന്ന എല്ലാ കാലുഷ്യങ്ങളെയും ഇല്ലായ്മചെയ്യുക. അഹംകാരത്തെ വെല്ലാത്തവന് പരമപദം പൂവുക എന്നത് അസാദ്ധ്യം. എന്നാല്‍ ഒരാളുടെ ഹൃദയം ശുദ്ധമാണെകില്‍ ഒരു ശുഭ്രവസ്ത്രത്തില്‍ വീഴുമ്പോള്‍ പടരുന്ന എണ്ണത്തുള്ളിപോലെ ആത്മജ്ഞാനം അയാളില്‍ നിറയുന്നു. ഇതിനെപ്പറ്റിയുള്ള ഒരു കഥ ഞാനിനി പറയാം.

പണ്ട് ഒരു കാലത്ത് ഞാന്‍ കാകഭൂശുണ്ടനോടു ചോദിച്ചു: അങ്ങ് ആരെയാണ് മോഹവിഭ്രാന്തനെന്നും അജ്ഞാനിയെന്നും കണക്കാക്കുന്നത്?

ഭൂശുണ്ടന്‍ പറഞ്ഞു: ഒരു മലയുടെ മുകളില്‍ ഒരു വിദ്യാധരന്‍ വസിച്ചിരുന്നു. അയാള്‍ ഇന്ദ്രിയസുഖങ്ങളില്‍ അഭിരമിച്ചു കഴിഞ്ഞുവന്ന ഒരു മൂഢമതിയായിരുന്നു. എന്നാല്‍ അയാള്‍ ധര്‍മ്മിഷ്ഠമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. അതിനാല്‍ അദ്ദേഹത്തിനു ദീര്‍ഘായുസ്സ് കിട്ടിയിരുന്നു. ഏറെക്കാലം അങ്ങിനെ കഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹത്തില്‍ ജനനമരണചക്രത്തില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹം വന്നു. ആ അവസ്ഥയെ പ്രാപിക്കാനായുള്ള ഉപദേശം തേടി അദ്ദേഹം എന്റെയടുക്കല്‍ വന്നു.

ഉപചാരപൂജാദികള്‍ക്ക് ശേഷം അദ്ദേഹം ചോദിച്ചു: ഭഗവന്‍, ഇന്ദ്രിയങ്ങള്‍ ഇപ്പോഴും ആസക്തിപൂണ്ടു കാലുഷ്യത്തോടെ സ്വാഭിലാഷ്ടപൂര്‍ത്തിക്കായി നിസ്തന്ദ്രം വര്‍ത്തിക്കുന്നു. അതാണ്‌ അന്തമില്ലാത്ത ദുഖങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ അറിയുന്നു. ഞാനങ്ങയുടെ കാലടികളെ ശരണം പ്രാപിക്കുന്നു.