MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ദിവ്യൗഷധഫലം

ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കും വിധൌ
ഔഷധാവാസമൃഷഭാദ്രിയും കണ്ടി-
തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.
കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി-
ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍‌
കൊണ്ടുവന്നന്‍പോടു രാഘവന്‍‌മുമ്പില്‍‌വ-
ച്ചിണ്ടല്‍‌തീര്‍ത്തീടിനാന്‍വമ്പടയ്ക്കന്നേരം
കൊണ്ടല്‍‌നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല-
കണ്ഠനുമാനന്ദമായ് വന്നിതേറ്റവും
ഔഷധത്തിന്‍‌കാറ്റു തട്ടിയ നേരത്തു
ദോഷമകന്നെഴുന്നേറ്റിതെല്ലാവരും.
‘മുന്നമിരുന്നവണ്ണം‌തന്നെയാക്കണ-
മിന്നുതന്നെ ശൈലമില്ലൊരു സംശയം
അല്ലായ്കിലെങ്ങനെ രാത്രിഞ്ചരബലം
കൊല്ലുന്നിതെന്നരുള്‍ചെയ്തോരനന്തരം
കുന്നുമെടുത്തുയര്‍ന്നാന്‍കപിപുംഗവന്‍‌.
വന്നാനരനിമിഷംകൊണ്ടു പിന്നെയും
യുദ്ധേ മരിച്ച നിശാചരന്മാരുടല്‍‌
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസര്‍‌
വാരാന്നിധിയിലിട്ടീടിനാരെന്നതു-
കാരണം ജീവിച്ചതില്ല രക്ഷോഗണം.