MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

മാല്യവാന്റെ വാക്യം

ചാരനായോരു ശുകന്‍ പോയനന്തരം
ഘോരന‍ാം രാവണന്‍ വാഴുന്ന മന്ദിരേ
വന്നിതു രാവണമാതാവുതന്‍ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍
സല്‍ക്കാരവും കുശലപ്രശ്നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
കൈകസീതാതന്‍ മതിമാന്‍ വിനീതിമാന്‍
കൈകസീനന്ദനന്‍ തന്നോടു ചൊല്ലീടിനാന്‍
“ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു പിന്നെ നീ-
യെല്ല‍ാം നിനക്കൊത്തപോലെയനുഷ്ഠിക്ക
ദുര്‍ന്നിമിത്തങ്ങളീ ജാനകി ലങ്കയില്‍
വന്നതില്‍പ്പിന്നെപ്പലതുണ്ടു കാണുന്നു
കണ്ടീലയോ നാശഹേതുക്കളായ് ദശ-
കണ്ഠപ്രഭോ? നീ നിരൂപിക്ക മാന്‍സേ
ദാരുണമായിടി വെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
ദേവലിംഗങ്ങളിളകി വിയര്‍ക്കുന്നു
ദേവിയ‍ാം കാളിയും ഘോരദംഷ്ട്രാന്വിതം
നോക്കുന്ന ദിക്കില്‍ ചിരിച്ചു കാണാകുന്നു
ഗോക്കളില്‍ നിന്നു ഖരങ്ങള്‍ ജനിക്കുന്നു
മൂഷികന്‍ മാര്‍ജ്ജാരനോടു പിണങ്ങുന്നു
രോഷാല്‍ നകുലങ്ങളോടുമവ്വണ്ണമേ
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിര്‍ത്തീടാന്‍ തുടങ്ങുന്നു നിശ്ചയം
മുണ്ഡനായേറ്റം കരാളവികടനായ്
വര്‍ണ്ണവും പിംഗലകൃഷ്ണമായ് സന്തതം
കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിര്‍ണ്ണയം
ഇത്തരം ദുര്‍ന്നിമിത്തങ്ങളുണ്ടായതി-
നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ്
രാമപാദേ വച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണന്‍
വിദ്വേഷമെല്ല‍ാം ത്യജിച്ചു ഭജിച്ചുകൊള്‍-
കദ്വയന‍ാം പരമാത്മാനമവ്യയം
ശ്രീരാമപാദപോതം കൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നു യോഗികള്‍
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികള്‍ സിദ്ധിച്ചു കൊള്ളുന്നു
ദുക്ഷ്ടന‍ാം നീയും വിശുദ്ധന‍ാം ഭക്തികൊ-
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാല്‍ മുകുന്ദനെസ്സേവിച്ചു കൊള്ളുക
സത്യമത്രേ ഞാന്‍ പറഞ്ഞതു കേവലം
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”
സാന്ത്വനപൂര്‍വ്വം ദശമുഖന്‍ തന്നോടു
ശാന്തന‍ാം മാല്യവാന്‍ വംശരക്ഷാര്‍ത്ഥമായ്
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖന്‍
പിന്നെയമ്മാല്യവാന്‍ തന്നോടു ചൊല്ലിനാന്‍:
“മാനവനായ കൃപണന‍ാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം?
മര്‍ക്കടാലംബനം നല്ല സാമര്‍ത്ഥ്യമെ-
ന്നുള്‍ക്കാമ്പിലോര്‍ക്കുന്നവന്‍ ജളനെത്രയും
രാമന്‍ നിയോഗിക്കയാല്‍ വന്നിതെന്നോടു
സാമപൂര്‍വ്വം പറഞ്ഞൂ ഭവാന്‍ നിര്‍ണ്ണയം
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാള്‍
ചാരത്തു ചൊല്ലിവിടുന്നുണ്ടു നിര്‍ണ്ണയം
വൃദ്ധന്‍ ഭവാനതിസ്നിഗ്ദ്ധന‍ാം മിത്രമി-
ത്യുക്തികള്‍ കേട്ടാന്‍ പൊറുത്തുകൂടാ ദൃഢം”
ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-
വക്ത്രനും പ്രാസാദമൂര്‍ദ്ധനി കരേറിനാന്‍