MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാജ്യാഭിഷേകം

ഇത്ഥം പറഞ്ഞ ഭരതനെക്കണ്ടവ-
രെത്രയും പാരം പ്രശംസിച്ചു വാഴ്ത്തിനാര്‍
സന്തുഷ്ടനായ രഘുകുലനാഥനു-
മന്തര്‍മ്മുദാ വിമാനേന മാനേന പോയ്‌
നന്ദിഗ്രമേ ഭരതാശ്രമേ ചെന്നഥ
മന്ദം മഹീതലം തന്നിലിറങ്ങിനാന്‍
പുഷ്പകമായ വിമാനത്തെ മാനിച്ചു
ചില്‍പുരുഷനരുള്‍ചെയ്താനനന്തരം
“ചെന്നു വഹിയ്ക്ക നീ വൈശ്രവണന്‍ തന്നെ
മുന്നക്കണക്കേ വിശേഷിച്ചു നീ മുദാ
വന്നീടു ഞാന്‍ നിരൂപിയ്ക്കുന്ന നേരത്തു
നിന്നെ വിരോധിയ്ക്കയുമില്ലൊരുത്തനും”
എന്നരുള്‍ചെയ്തതു കേട്ടു വന്ദിച്ചു പൊയ്‌
ചെന്നളകാപുരി പുക്കു വിമാനവും
സോദരനോടും വസിഷ്ഠനാമാചാര്യ-
പാദം നമസ്കരിച്ചു രഘുനായകന്‍
ആശിര്‍വ്വചനവും ചെയ്തു മഹാസന-
മാശു കൊടുത്തു വസിഷ്ഠമുനീന്ദ്രനും
ദേശികാനുജ്ഞയാ ഭദ്രാസനേ ഭുവി
ദാശരഥിയുമിരുന്നരുളീടിനാന്‍
അപ്പോള്‍ ഭരതനും കേകയപുത്രിയു-
മുല്‍പലസംഭവപുത്രന്‍ വസിഷ്ഠനും
വാമദേവാദി മഹാമുനിവര്‍ഗ്ഗവും
ഭൂമിദേവോത്തമന്മാരുമമാത്യരും
രക്ഷിയ്ക്ക ഭൂതലമെന്നപേക്ഷിച്ചിതു
ലക്ഷ്മീപതിയായ രാമനോടന്നേരം
ബ്രഹ്മസ്വരൂപനാത്മാരാമനീശ്വരന്‍
ജന്മനാശാദികളില്ലാത്ത മംഗലന്‍
നിര്‍മ്മലന്‍ നിത്യന്‍ നിരുപമനദ്വയന്‍
നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണനവ്യയന്‍
ചിന്മയന്‍ ജംഗമാജംഗമാന്തര്‍ഗ്ഗതന്‍
സന്മയന്‍ സത്യസ്വരൂപന്‍ സനാതനന്‍
തന്മഹാമായയാ സര്‍വ്വലോകങ്ങളും
നിര്‍മ്മിച്ചു രക്ഷിച്ചു സംഹരിയ്ക്കുന്നവന്‍
ഇങ്ങനെയങ്ങവര്‍ ചൊന്നതു കേട്ടള-
വിംഗിതജ്ഞന്‍ മന്ദഹാസപുരസ്സരം
‘മാനസേ ഖേദമുണ്ടാകരുതാര്‍ക്കുമേ
ഞാനയോദ്ധ്യാധിപനായ്‌ വസിക്കാമല്ലോ
എങ്കിലതിന്നൊരുക്കീടുകെല്ലാ’മെന്നു
പങ്കജലോചനാനുജ്ഞയാ സംഭ്രമാല്‍
അശ്രുപൂര്‍ണ്ണാക്ഷനായ്‌ ശത്രുഘ്നനും തദാ
ശ്മശ്രുനികൃന്തകന്മാരെ വരുത്തിനാന്‍
സംഭാരവുമഭിഷേകാര്‍ത്ഥമേവരും
സംഭരിച്ചീടിനാരാനന്ദചേതസാ
ലക്ഷ്മണന്‍താനും ഭരതകുമാരനും
രക്ഷോവരനും ദിവാകരപുത്രനും
മുമ്പേ ജടാഭാരാശോധനയും ചെയ്തു
സമ്പൂര്‍ണ്ണമോദം കുളിച്ചു ദിവ്യ‍ാംബരം
പൂണ്ടു മാല്യാനുലേപാദ്യലങ്കാരങ്ങ-
ളാണ്ടു കുതൂഹലം കൈക്കൊണ്ടനാരതം
ശ്രീരാമദേവനും ലക്ഷ്മണനും പുന-
രാരൂഢമോദമലങ്കരിച്ചീടിനാര്‍
ശോഭയോടേ ഭരതന്‍ കുണ്ഡലാദിക-
ലാഭരണങ്ങളെല്ലാമനുരൂപമായ്‌
ജാനകീദേവിയെ രാജനാരീജനം
മാനിച്ചലങ്കരിപ്പിച്ചാരതിമുദാ
വാനരനാരീജനത്തിനും കൗസല്യ-
താനാദരാലലങ്കാരങ്ങള്‍ നല്‍കിനാള്‍
അന്നേരമത്ര സുമന്ത്രര്‍ മഹാരഥം
നന്നായ്‌ ചമച്ചു യോജിപ്പിച്ചു നിര്‍ത്തിനാന്‍
രാജരാജന്‍ മനുവീരന്‍ ദയാപരന്‍
രാജയോഗ്യം മഹാസ്യന്ദനമേറിനാന്‍
സൂര്യതനയനുമംഗദവീരനും
മാരുതിതാനും വിഭീഷണനും തദാ
ദിവ്യ‍ാംബരാഭരണാദ്യലങ്കാരേണ
ദിവ്യഗജാശ്വരഥങ്ങളിലാമ്മാറു
നാഥന്നകമ്പടിയായ്‌ നടന്നീടിനാര്‍
സീതയും സുഗ്രീവപത്നികളാദിയ‍ാം
വാനരനാരിമാരും വാഹനങ്ങളില്‍
സേനാപരിവൃതമാരായനന്തരം
പിമ്പേ നടന്നിതു ശംഖനാദത്തൊടും
ഗംഭീരവാദ്യഘോഷങ്ങളോടും തദാ
സാരഥ്യവേല കൈക്കൊണ്ടാന്‍ ഭരതനും
ചാരുവെഞ്ചാമരം നക്തഞ്ചരേന്ദ്രനും
ശ്വേതാതപത്രം പിടിച്ചു ശത്രുഘ്നനും
സോദരന്‍ ദിവ്യവ്യജനവും വീയിനാന്‍
മാനുഷവേഷം ധരിച്ചു ചമഞ്ഞുള്ള
വാനരേന്ദ്രന്മാര്‍ പതിനായിരമുണ്ടു
വാരണേന്ദ്രന്മാര്‍ കഴുത്തിലേറിപ്പരി-
വാരജനങ്ങളുമായ്‌ നടന്നീടിനാര്‍
രാമനീവണ്ണമെഴുന്നള്ളുന്നേരത്തു
രാമമാരും ചെന്നു ഹര്‍മ്മ്യങ്ങളേറിനാര്‍
കണ്ണിനാനന്ദപൂരം പുരുഷം പരം
പുണ്യപുരുഷമാലോക്യനാരീജനം
ഗേഹധര്‍മ്മങ്ങളുമൊക്കെ മറന്നുള്ളില്‍
മോഹപരവശമാരായ്‌ മരുവിനാര്‍
മന്ദമന്ദം ചെന്നു രാഘവന്‍ വാസവ-
മന്ദിരതുല്യമ‍ാം താതാലയം കണ്ടു
വന്ദിച്ചകംപുക്കു മാതാവുതന്‍ പദം
വന്ദിച്ചിതന്യപിതൃപ്രിയമാരെയും
പ്രീത്യാ ഭരതകുമാരനോടന്നേര-
മാസ്ഥയാ ചൊന്നാന്വിളംബിതം ഭവാന്‍
ഭാനുതനയനും നക്തഞ്ചരേന്ദ്രനും
വാനരനായകന്മാര്‍ക്കും യഥോചിതം
സൗഖ്യേന വാഴ്‌വതിന്നോരോ ഗൃഹങ്ങളി-
ലാക്കുകവേണമവരെ വിരയെ നീ
എന്നതു കേട്ടതു ചെയ്താന്‍ ഭരതനും
ചെന്നവരോരോ ഗൃഹങ്ങളില്‍ മേവിനാര്‍
സുഗ്രീവനോടു പറഞ്ഞു ഭരതനു-
മഗ്രജനിപ്പോളഭിഷേകകര്‍മ്മവും
മംഗലമാമ്മാറു നീ കഴിച്ചെടണ-
മംഗദനാദികളോടും യഥാവിധി
നാലുസമുദ്രത്തിലും ചെന്നു തീത്ഥവും
കാലേ വരുത്തുക മുമ്പിനാല്‍ വേണ്ടതും
എങ്കിലോ ജ‍ാംബവാനും മരുല്‍പ്പുത്രനു-
മംഗദന്‍താനും സുഷേണനും വൈകാതെ
സ്വര്‍ണ്ണകലശങ്ങള്‍തന്നില്‍ മലയജ-
പര്‍ണ്ണേന വായ്ക്കെട്ടി വാരിയും പൂരിച്ചു
കൊണ്ടുവരികെന്നയച്ചോരളവവര്‍
കൊണ്ടുവന്നീടിനാരങ്ങനെ സത്വരം
പുണ്യനദീജലം പുഷ്കരമാദിയാ-
മന്യതീത്ഥങ്ങളിലുള്ള സലിലവും-
മൊക്കെ വരുത്തി മറ്റുള്ള പദാര്‍ത്ഥങ്ങള്‍
മര്‍ക്കടവൃന്ദം വരുത്തിനാര്‍ തല്‍ക്ഷണേ
ശത്രുഘ്നനുമമാത്യൗഘമുമായ്മറ്റു
ശുദ്ധപദാര്‍ത്ഥങ്ങള്‍ സംഭരിച്ചീടിനാര്‍
രത്നസിഹാസനേ രാമനേയും ചേര്‍ത്തു
പത്നിയേയും വാമഭാഗേ വിനിവേശ്യ
വാമദേവന്‍ മുനി ജാബാലി ഗൗതമന്‍
വാത്മീകിയെന്നവരോടും വസിഷ്ഠന‍ാം
ദേശികന്‍ ബ്രാഹ്മണശ്രേഷ്ഠരോടും കൂടി
ദാശരഥിക്കഭിഷേകവും ചെയ്തിതു
പൊന്നില്‍ കലശങ്ങളായിരിത്തെട്ടുമ-
ങന്യൂനശോഭം ജപിച്ചാല്‍ മറകളും
നക്തഞ്ചരേന്ദ്രനും വാനരവീരനും
രത്നദണ്ഡം പൂണ്ട ചാമരം വീയിനാര്‍
ഭക്ത്യാ പിതൃക്കളും ശ്രീരാമഭദ്രനെ
ചിത്തമഴിഞ്ഞു പുകഴ്‌ന്നു തുടങ്ങിനാര്‍
‘ദുഷ്ടന‍ാം രാവണന്‍ നഷ്ടനായാനിന്നു
തുഷ്ടരായ്‌ വന്നിതു ഞങ്ങളും ദൈവമേ!
പുഷ്ടിയും വാച്ചിതു ലോകത്രയത്തിങ്ക-
ലിഷ്ടിയുമുണ്ടായിതിഷ്ടലാഭത്തിനാല്‍
പിണ്ഡോദകങ്ങളുദിക്കായ കാരണം
ദണ്ഡവും തീര്‍ന്നിതു ഞങ്ങള്‍ക്കു ദൈവമേ!’
യക്ഷന്മാരൊക്കെ സ്തുതിച്ചാരനന്തരം
രക്ഷോവിനാശകനാകിയ രാമനെ
‘രക്ഷിതന്മാരായ്‌ ചമഞ്ഞിതു ഞങ്ങളും
രക്ഷോവരനെവധിച്ചമൂലം ഭവാന്‍
പക്ഷീന്ദവാഹന! പാപവിനാശന!
രക്ഷ രക്ഷ പ്രഭോ നിത്യം നമോസ്തു തേ’
ഗന്ധര്‍വ്വസംഘവുമൊക്കെ സ്തുതിച്ചിതു
പംക്തികണ്ഠാന്തകന്‍ തന്നെ നിരാമയം
‘അന്ധന‍ാം രാവണന്‍ തന്നെബ്ഭയപ്പെട്ടു
സന്തതം ഞങ്ങളൊളിച്ചുകിടന്നതും
ഇന്നു തുടങ്ങി തവ ചരിത്രങ്ങളും
നന്നായ്‌ സ്തുതിച്ചു പാടിക്കൊണ്ടനാരതം
സഞ്ചരിയ്ക്കാമിനിക്കാരുണ്യവാരിധേ!
നിന്‍ചര‍ാംബുജം നിത്യം നമോ നമഃ’
കിന്നരന്മാരും പുകഴ്‌ന്നു തുടങ്ങിനാര്‍
മന്നവന്‍തന്നെ മനോഹരമംവണ്ണം
‘ദുര്‍ന്നയമേറിയ രാക്ഷസരാജനെ-
ക്കൊന്നു കളന്‍ഞ്ഞുടന്‍ ഞങ്ങളെ രക്ഷിച്ച
നിന്നെബ്ഭജിപ്പാനവകാശമുണ്ടായി-
വന്നതും നിന്നുടെ കാരുണ്യവൈഭവം
പന്നഗതല്‍പേ വസിയ്ക്കും ഭവല്‍പ്പദം
വന്ദാമഹേ വയം വന്ദാമഹേ വയം’
കിംപുരുഷന്മാര്‍ പരംപുരുഷന്‍പദം
സംഭാവ്യ ഭക്ത്യാ പുകഴ്‌ന്നാരതിദുതം
‘കമ്പിതന്മാരായ്‌ വയം ഭയംപൂണ്ടൊളി-
ച്ചെന്‍പോറ്റി! രാവണെനെന്നു കേള്‍ക്കുന്നേരം
അംബരമാര്‍ഗ്ഗേ നടക്കുമാറി,ല്ലിനി
നിന്‍പാദപത്മം ഭജിയ്ക്കായ്‌വരേണമേ’
സിദ്ധസമൂഹവുമപ്പോള്‍ മനോരഥം
സിദ്ധിച്ചമൂലം പുകഴ്ത്തിത്തുടങ്ങിനാല്‍
‘യുദ്ധേ ദശഗ്രീവനെക്കൊന്നു ഞങ്ങള്‍ക്കു
ചിത്തഭയം തീര്‍ത്ത കാരുണ്യവാരിധേ!
രക്താരവിന്ദാഭപൂണ്ട ഭവല്‍പ്പദം
നിത്യം നമോനമോ നിത്യം നമോ നമഃ’
വിദ്യാധരന്മാരുമത്യാദരം പൂണ്ടു
ഗദ്യപദ്യാദികള്‍കൊണ്ടു പുകഴ്ത്തിനാര്‍
‘വിദ്വജ്ജനങ്ങള്‍ക്കുമുള്ളില്‍ തിരിയാത്ത
തത്ത്വാത്മനേ പരമാത്മനേ തേ നമഃ
ചാരുരൂപം തേടുമപ്സരസ‍ാം ഗണം
ചാരണന്മാരുരഗന്മാര് മരുത്തുക്കള്
തുംബുരു നാരദഗുഹ്യകവ്യന്ദവു-
മംബരചാരികള് മറ്റുള്ളവര്‍‌കളും
സ്പഷ്ടവര്‍ണ്ണോദ്യന്മധുരപദങ്ങളാല്
തുഷ്ട്യാ കനക്കെ സ്തുതിച്ചോരനന്തരം
രാമചന്ദ്രാനുഗ്രഹേണ സമസ്തരും
കാമാലാഭേന നിജ നിജ മന്ദിരം
പ്രാപിച്ചു താരകബ്രഹ്മവും ധ്യാനിച്ചു
താപത്രയവുമകന്നു വാണീടിനാര്
സച്ചില്‍‌പരബ്രഹ്മപൂര്‍ണ്ണമാത്മാനന്ദ-
മച്യുതമദ്വയമേകമനാമയം
ഭാവനയാ ഭഗവല്‌പാദ‍ാംഭോജവും
സേവിച്ചിരുന്നാറ് ജഗത്രയവാസികള്
സിംഹാസനോപരി സീതയാ സംയുതം
സിംഹപരാക്രമം സൂര്യകോറ്റിപ്രഭം
സോദരവാ‍നര താപസ രാക്ഷസ-
ഭൂദേവവൃന്ദനിഷേവ്യമാണം പരം
രാമമഭിഷേകതീര്‍ത്ഥാര്‍ദ്രവിഗ്രഹം
ശ്യാമളം കോമളം ചാമീകരപ്രഭം
ചന്ദ്രബിംബാനനം ചാര്‍വ്വായുതഭുജം
ചന്ദ്രികാമന്ദഹാസോജ്ജ്വലം രാഘവം
ധ്യാനിപ്പവര്‍ക്കഭീഷ്ടാസ്പദം കണ്ടു ക-
ണ്ടാനന്ദമുള്‍‌ക്കൊണ്ടിരുന്നിതെല്ലാവരും