MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണവധം

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപന്‍ വാജികള്‍ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍
ശൂലം മുസലം ഗദാദികളും മേല്‍ക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴില്‍ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍
പൗലസ്ത്യരാഘവന്മാര്‍തൊഴില്‍ കാണ്‍കയാല്‍
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍
‘അംബുധി അംബുധിയോടെന്നെതിര്‍ക്കിലു-
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല’
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നര്‍
ദേവാദികളുമന്നേരത്തു രാഘവന്‍
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവന്‍തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവന്‍
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാല്‍
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവന്‍തല പത്തിനും
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി
വമ്പന‍ാം മാരീചനെന്നിവരാദിയ‍ാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ-
കന്ധരന്‍മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന്‍തിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെല്‍പുകുറഞ്ഞു ദശാസ്യനും നിര്‍ണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
‘നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്ന ബാണം കൊണ്ടു കൊല്ല‍ാം ജഗല്‍പ്രഭോ!
പൈതാമഹാസ്ത്രമതായതെ’ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്‍
‘നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം’
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്‍
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌
വിശ്വമെല്ല‍ാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നന്‍
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍ തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരില്‍ നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരില്‍ മരാമരം വീണപോലെ തദാ
കല്‍പകവൃക്ഷപ്പുതുമലര്‍ തൂകിനാ-
രുല്‍പന്നമോദേന വാനരരേവരും
അര്‍ക്കകുലോത്ഭവന്‍ മൂദ്ധനി മേല്‍ക്കുമേല്‍
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നര്‍ക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അര്‍ക്കജന്‍ മാരുതി നീല‍ാംഗദാദിയ‍ാം
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍

അഗ്രജന്‍ വീണതു കണ്ടു വിഭീഷണന്‍
വ്യഗ്രിച്ചരികത്തു ചെന്നിരുന്നകുലാല്‍
ദുഃഖം കലര്‍ന്നു വിലാപം തുടങ്ങിനാ-
‘നൊക്കെ വിധിബലമല്ലോ വരുന്നതും
ഞാനിതൊക്കെപ്പറഞ്ഞീടിനേന്‍ മുന്നമേ
മാനം നടിച്ചെന്നെയും വെടിഞ്ഞീടിന
വീര! മഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായതും
കണ്ടിതെല്ല‍ാം ഞാനനുഭവിക്കേണമെ-
ന്നുണ്ടു ദൈവത്തിനതാര്‍ക്കൊഴിക്കാവതും?
ഏവം കരയും വിഭീഷണന്‍തന്നോടു
ദേവദേവേശനരുള്‍ചെയ്തിതാദരാല്‍
‘എന്നോടഭിമുഖനായ്നിന്നു പോര്‍ചെയ്തു
നന്നായ്‌ മരിച്ച മഹാശൂരനാമിവന്‍-
തന്നെക്കുറിച്ചു കരയരുതേതുമേ
നന്നല്ലതുപരലോകത്തിനു സഖേ!
വീരരായുള്ള രാജാക്കള്‍ധര്‍മ്മം നല്ല
പോരില്‍ മരിയ്ക്കുന്നതെന്നറിയേണമേ!
പോരില്‍ മരിച്ചു വീരസ്വര്‍ഗ്ഗസിദ്ധിയ്ക്കു
പാരം സുകൃതികള്‍ക്കെന്നി യോഗം വരാ
ദോഷങ്ങളെല്ലമൊടുങ്ങീതിവന്നിനി-
ശ്ശേഷക്രിയയ്ക്കു തുടങ്ങുക വൈകാതെ’
ഇത്ഥമരുള്‍ ചെയ്തു നിന്നരുളുന്നേരം
തത്ര മണ്ഡോദരി കേണു വന്നീടിനാള്‍
ലങ്കാധിപന്‍മാറില്‍ വീണു കരഞ്ഞുമാ-
തങ്കമുള്‍ക്കൊണ്ടു മോഹിച്ചു പുനരുടന്‍
ഓരോതരം പറഞ്ഞും പിന്നെ മറ്റുള്ള
നാരീജനങ്ങളും കേണുതുടങ്ങിനാര്‍
പംക്തിരഥാത്മജനപ്പോളരുള്‍ചെയ്തു
പംക്തിമുഖാനുജന്‍ തന്നോടു സാദരം
‘രാവണന്‍ തന്നുടല്‍ സംസ്കരിച്ചീടുക
പാവകനെജ്ജ്വലിപ്പിച്ചിനിസ്സത്വരം’
തത്ര വിഭീഷണന്‍ ചൊന്നാ’നിവനോള-
മിത്ര പാപം ചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടല്‍-
സംസ്കരിച്ചീടുനാ’നെന്നു കേട്ടേറ്റവും
വന്ന ബഹുമാനമോടെ രഘൂത്തമന്‍
പിന്നെയും ചൊന്നാന്‍ വിഭീഷണന്‍ തന്നോടു
‘മദ്ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി-
തേറിയ സദ്ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതിനേതുമകപ്പെടാ’
ചന്ദനഗന്ധാദികൊണ്ടു ചിതയുമാ-
നന്ദേന കൂട്ടി മുനിവരന്മാരുമായ്‌
വസ്ത്രാഭരണമാല്യങ്ങള്‍കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി-
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി-
ഹോത്രികളെസ്സംസ്കരിയ്ക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനായുദകക്രിയയും ചെയ്തു
നാരികള്‍ ദുഃഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാന്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം പോയ്‌ സുരാലയം മേവിനാന്‍
ചെന്നു നിജനിജ മന്ദിരം പുക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും