MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണ വിഭീഷണ സംഭാഷണം

അന്നേരമാഗതനായ വിഭീഷണന്‍
ധന്യന്‍നിജാഗ്രജന്‍‌തന്നെ വണങ്ങിനാന്‍.
തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍
ചൊന്നാനവനോടു പഥ്യം വിഭീഷണന്‍:
‘രാക്ഷസാധീശ്വര! വീര! ദശാനന!
കേള്‍ക്കണമെന്നുടെ വാക്കുകളിന്നു നീ.
നല്ലതു ചൊല്ലേണമെല്ലാവരും തനി-
ക്കുള്ളാവരോടു ചൊല്ലുള്ള ബുധജനം
കല്യാണമെന്തു കുലത്തിനെന്നുള്ളതു-
മെല്ലാവരുമൊരുമിച്ചു ചിന്തിക്കണം
യുദ്ധത്തിനാരുള്ളാതോര്‍ക്ക നീ രാമനോ-
ടിത്രിലോകത്തിങ്കല്‍നക്തഞ്ചരാധിപ?
മത്തനുന്മത്തന്‍പ്രഹസ്തന്‍വികടനും
സുപ്തഘ്നയജ്ഞാന്തകാദികളും തഥാ
കുംഭകര്‍ണ്ണന്‍ജംബുമാലി പ്രജംഘനും
കുംഭന്‍നികുംഭനകമ്പനന്‍കമ്പനന്‍
വമ്പന്‍മഹോദരനും മഹാപാര്‍ശ്വനും
കുംഭഹനും ത്രിശിരസ്സതികായനും
ദേവാന്തകനും നരാന്തകനും മറ്റു-
ദേവാരികള്‍വജ്രദംഷ്ട്രാദി വീരരും
യൂപാക്ഷനും ശോണിതാക്ഷനും പിന്നെ വി-
രൂപാക്ഷ ധൂമ്രാക്ഷനും മകരാക്ഷനും
ഇന്ദ്രനെസ്സംഗരേ ബന്ധിച്ച വീരനാ-
മിന്ദ്രജിത്തിന്നുമാമല്ലവനോടെടോ!
നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോടു കരുതായ്ക മാനസേ.
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാമല്ലൊരുവനും.
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവന്‍
വൈവസ്വതനും നിരൃതിയുമല്ല കേള്‍
പാശിയുമല്ല ജഗല്‍‌‌പ്രാണനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവന്‍.
സാ‍ക്ഷാല്‍മഹാവിഷ്ണു നാരായണന്‍പരന്‍
മോക്ഷദന്‍സൃഷ്ടിസ്ഥിതിലയകാരണന്‍
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവന്‍
പന്നിയായ്, മന്നിടം പാലിച്ചുകൊള്ളുവാന്‍.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവ‍ാം വീരനെ.
ലോകൈകനായകന്‍വാമനമൂത്തിയായ്
ലോകത്രയം ബലിയോടു വാങ്ങീടിനാന്‍.
കൊന്നാനിരുപത്തൊരു തുട രാമനായ്
മന്നവന്മാരെ,യസുര‍ാംശമാകയാല്‍
അന്നന്നസുരരെയൊക്കെയൊടുക്കുവാന്‍
മന്നിലവതരിച്ചീടും ജഗന്മയന്‍.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ
സത്യസങ്കലനാമീശ്വരന്‍‌തന്മതം
മിഥ്യയായ് വന്നുകൂടായെന്നു നിര്‍ണ്ണയം
എങ്കലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുണ്ടാകിലതിന്നു ചൊല്ലീടുവന്‍
സേവിപ്പവര്‍ക്കഭയത്തെക്കൊടുപ്പൊരു
ദേവനവന്‍കരുണാകരന്‍കേവലന്‍
ഭക്തപ്രിയന്‍പരമന്‍പരമേശ്വരന്‍
ഭുക്തിയും മുക്തിയും നല്‍കും ജനാര്‍ദ്ദനന്‍
ആശ്രിതവത്സലനംബുജലോചന-
നീശ്വരനിന്ദിരാവല്ലഭന്‍കേശവന്‍,
ഭക്തിയോടും തന്‍‌തിരുവടിതന്‍‌പദം
നിത്യമായ് സേവിച്ചുകൊള്‍ക മടിയാതെ.
മൈഥിലീദേവിയെക്കൊണ്ടെക്കൊടുത്തു തല്‍
പാദ‍ാംബുജത്തില്‍നമസ്കരിച്ചീടുക.
കൈതൊഴുതാശു രക്ഷിക്കെന്നു ചൊല്ലിയാല്‍
ചെയ്തപരാധങ്ങളെല്ല‍ാം ക്ഷമിച്ചവന്‍
തന്‍‌പദം നല്‍കീടുമേവനും നമ്മുടെ
തമ്പുരാനോളം കൃപയില്ല മറ്റാര്‍ക്കും.
കാ‍ടകം‌പുക്ക നേരത്തതിബാലകന്‍
താടകയെക്കൊലചെയ്താനൊരമ്പിനാല്‍
കൌശികന്‍തന്നുടെ യാഗരക്ഷാര്‍ത്ഥമായ്
നാശം സുബാഹുമുഖ്യന്മാര്‍ക്കു നല്‍കിനാന്‍.
തൃക്കാലടിവച്ചു കല്ലാമഹല്യയ്ക്കു
ദുഷ്കൃതമെല്ലാമൊടുക്കിയതോര്‍ക്ക നീ
ത്രൈയംബകം വില്ലു ഖണ്ഡിച്ചു സീതയ‍ാം
മയ്യല്‍മിഴിയാളെയും കൊണ്ടുപോകുമ്പോള്‍
മാര്‍ഗ്ഗമദ്ധ്യേ കുഠാരായുധനാകിയ
ഭാര്‍ഗ്ഗവന്‌തന്നെജ്ജയിച്ചതുമത്ഭുതം
പിന്നെ വിരാധനെക്കൊന്നുകളഞ്ഞതും
ചെന്ന ഖരാദികളെക്കൊല ചെയ്തതും
ഉന്നതനാകിയ ബാലിയെക്കൊന്നതും
മന്നവനാകിയ രാ‍ഘവനല്ലയോ?
അര്‍ണ്ണവം ചാടിക്കടന്നിവിടേക്കു വ-
ന്നര്‍ണ്ണോജനേത്രയെക്കണ്ടു പറഞ്ഞുടന്‍
വഹ്നിക്കു ലങ്കാപുരത്തെസ്സമര്‍പ്പിച്ചു
സന്നദ്ധനായ്പ്പോയ മാരുതി ചെയ്തതും
ഒന്നൊഴിയാതെയ്ശ്രിഞ്ഞിരിക്കെ തവ
നന്നുനന്നാഹന്ത! തോന്നുന്നിതെങ്ങനെ!
നന്നല്ല സജ്ജനത്തോടു വൈരം വൃഥാ.
തന്വംഗിതന്നെക്കൊടുക്ക മടിയാതെ.
നഷ്ടമതികളായീടുമമാത്യന്മാ-
രിഷ്ടം പറഞ്ഞു കൊല്ലിക്കുമതോര്‍ക്ക നീ
കാലപുരം ഗമിയാതിരിക്കേണ്ടുകില്‍
കാലം വൈകാതെ കൊടുക്ക വൈദേഹിയെ
ദുര്‍ബലനായുള്ളവന്‍പ്രബലന്‍‌തന്നോ-
ടുള്‍പ്പൂവില്‍മത്സരംവച്ചു തുടങ്ങിയാല്‍
പില്പാടു നാടും നഗരവും സേനയും
തല്‌പ്രാണനും നശിച്ചീടുമരക്ഷണാല്‍.
ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്നു നിര്‍ണ്ണയം.
തന്നുടെ ദുര്‍ന്നയംകൊണ്ടു വരുന്നതി-
നിന്നു നാമാളല്ല പോകെന്നു വേര്‍പെട്ടു
ചെന്നു സേവിക്കും പ്രബലനെ ബന്ധുക്ക-
ളന്നേരമോര്‍ത്താല്‍ഫലമില്ല മന്നവ!
രാമശരമേറ്റു മൃത്യു വരുന്നേര-
മാമയമുള്ളിലെനിക്കുണ്ടതുകൊണ്ടു
നേരെ പറഞ്ഞുതരുന്നതു ഞാനിനി
താരാര്‍മകളെ കൊടുക്ക വൈകീടാതെ.
യുദ്ധമേറ്റുള്ള പടയും നശിച്ചുട-
നര്‍ത്ഥവുമെല്ലാമൊടുങ്ങിയാല്‍മാനസേ
മാനിനിയെക്കൊടുക്കാമെന്നു തോന്നിയാല്‍
സ്ഥാനവുമില്ല കൊടുപ്പതിനോര്‍ക്ക നീ.
മുമ്പിലേയുള്ളില്‍വിചാരിച്ചു കൊള്ളണം
വമ്പനോടേറ്റാല്‍വരും ഫലമേവനും.
ശ്രീരാമനോടു കല‍ാം തുടങ്ങിയാ-
ലാരും ശരണമില്ലെന്നതറിയണം.
പങ്കജനേത്രനെസ്സേവിച്ചു വാഴുന്നു
ശങ്കരനാദികളെന്നതുമോര്‍ക്ക നീ
രാക്ഷസരാജ! ജയിക്ക ജയിക്ക നീ
സാക്ഷാല്‍മഹേശ്വരനോടു പിണങ്ങൊലാ
കൊണ്ടല്‍‌നേര്‍വര്‍ണ്ണനു ജാനകീദേവിയെ-
കൊണ്ടെക്കൊടുത്തു സുഖിച്ചു വസിക്ക നീ
സംശയമെന്നിയേ നല്‍കുക ദേവിയെ
വംശം മുടിച്ചു കളയായ്ക വേണമേ!’
ഇത്ഥം വിഭീഷണന്‍പിന്നെയും പിന്നെയും
പത്ഥ്യമായുള്ളതു ചൊന്നതു കേട്ടൊരു
നക്തഞ്ചരാധിപനായ ദശാസ്യനും
ക്രുദ്ധനായ് സോദരനോടു ചൊല്ലീടിനാന്‍:
‘ശത്രുക്കളല്ല ശത്രുക്കളാകുന്നതു
മിത്രഭാവത്തോടരികേ മരുവിന
ശത്രുക്കള്‍ശത്രുക്കളാകുന്നതേവനും
മൃത്യു വരുത്തുമവരെന്നു നിര്‍ണ്ണയം.
ഇത്തരമെന്നോടു ചൊല്ലുകിലാശു നീ
വധ്യനാമെന്നാലതിനില്ല സംശയം.’
രാത്രിഞ്ചരാധിപനിത്തരം ചൊന്നള-
വോര്‍ത്താന്‍വിഭീഷണന്‍ഭാഗവതോത്തമന്‍:
‘മൃത്യുവശഗതനായ പുരുഷനു
സിദ്ധൌഷധങ്ങളുമേല്‍ക്കയിലേതുമേ.
പോരുമിവനോടിനി ഞാന്‍പറഞ്ഞതു
പൌരുഷംകൊണ്ടു നീക്കാമോ വിധിമതം?
ശ്രീരാമദേവപാദ‍ാംബോജമെന്നി മ-
റ്റാരും ശരണമെനിക്കില്ല കേവലം.
ചെന്നു തൃക്കാല്‍ക്കല്‍വീണന്തികേ സന്തതം
നിന്നു സേവിച്ചുകൊള്‍വന്‍ജന്മമുള്ള നാള്‍.’
സത്വരം നാലമാത്യന്മാരുമായവ-
നിത്ഥം നിരൂപിച്ചുറച്ചു പുറപ്പെട്ടു.
ദാരധനാലയമിത്ര ഭൃത്യൌഘവും
ദൂരെ പരിത്യജ്യ, രാമപാദ‍ാംബുജം
മാനസത്തിങ്കലുറപ്പിച്ചു തുഷ്ടനായ്
വീണുവണങ്ങിനാനഗ്രജന്‍‌തന്‍‌പദം
കോപിച്ചു രാവണന്‍ചൊല്ലിനാനന്നേര-
‘മാപത്തെനിക്കു വരുത്തുന്നതും ഭവാന്‍.
രാമനെച്ചെന്നു സേവിച്ചുകൊണ്ടാലുമൊ-
രാമയമിങ്ങതിനില്ലെന്നു നിര്‍ണ്ണയം.
പോകായ്കിലോ മമ ചന്ദ്രഹാസത്തിനി-
ന്നേകാന്തഭോജനമായ്‌വരും നീയെടോ!’
എന്നതു കേട്ടു വിഭീഷണന്‍ചൊല്ലിനാ-
‘നെന്നുടെ താതനു തുല്യനല്ലോ ഭവാന്‍
താവകമായ നിയോഗമനുഷ്ഠിപ്പ-
നാവതെല്ലാമതു സൌഖ്യമല്ലോ മമ
സങ്കടം ഞാന്‍‌മൂലമുണ്ടാകരുതേതു-
മെങ്കിലോ ഞാനിതാ വേഗേന പോകുന്നു,
പുത്രമിത്രാര്‍ത്ഥകളത്രാദികളോടു-
മത്ര സുഖിച്ചു സുചിരം വസിക്ക നീ
മൂലവിനാശം നിനക്കു വരുത്തുവാന്‍
കാലന്‍ദശരഥമന്ദിരേ രാമനായ്
ജാതനായാന്‍ജനകാലയേ കാലിയും
സീതാഭിധാനേന ജാതയായീടിനാള്‍
ഭൂമിഭാരം കളഞ്ഞീടുവാനായ് മുതിര്‍
ന്നാമോദമോടിങ്ങു വന്നാരിരുവരും.
എങ്ങനെ പിന്നെ ഞാന്‍ചൊന്ന ഹിതോക്തിക-
ളങ്ങു ഭവാനുള്ളിലേല്‍ക്കുന്നതു പ്രഭോ!
രാവണന്‍തന്നെ വധിപ്പാനവനിയില്‍
ദേവന്‍വിധാതാവപേക്ഷിച്ച കാരണം
വന്നു പിറന്നിതു രാമനായ് നിര്‍ണ്ണയം
പിന്നെയതിന്നന്യഥാത്വം ഭവിക്കുമോ?
ആശരവംശവിനാശം വരും‌മുമ്പേ
ദാശരഥിയെ ശരണം ഗതോസ്മി ഞാന്‍.’