MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണന്റെ വിലാപം

ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-
ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍:
‘ഹാ ഹാ കുമാര! മണ്ഡോദരീനന്ദന!
ഹാ ഹാ സുകുമാര! വീര! മനോഹര!
മത്ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കാവതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു-
മിന്നു നാന്നായുറങ്ങീടുമാറായിതു
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ-
ജന്മവും നിഷ്ഫലമായ് വന്നിതീശ്വര!‘
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു-
മത്തല്‍ മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍
‘എന്നുടെ പുത്രന്‍ മരിച്ചതു ജാനകി-
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍ തന്നുടെ ചോര കുടിച്ചൊഴി-
ഞ്ഞെന്നുമേ ദു:ഖമടങ്ങുകയില്ല മേ!‘
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര-
നിര്‍ഗമിച്ചീടിനാന്‍ ക്രുദ്ധന‍ാം രാവണന്‍
സീതയും ദുഷ്ടന‍ാം രാവണനെക്കണ്ടു
ഭീതയായെത്രയും വേപഥു ഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തൊടു-
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന-
ത്യുത്തമന്‍ കര്‍ബ്ബുരസത്തമന്‍ വൃത്തവാന്‍
രാവണന്‍ തന്നെത്തടുത്തു നിര്‍ത്തിപ്പറ-
യാവതെല്ല‍ാം പറഞ്ഞീടിനാന്‍ നീതികള്‍:
‘ബ്രഹ്മകുലത്തില്‍ ജനിച്ച ഭവാനിഹ
നിര്‍മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി-
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും
ദേവദേവേശ്വരനായ പുരവൈരി-
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍
പൌലസ്ത്യനായ കുബേര സഹോദരന്‍
ത്രൈലോക്യവന്ദ്യന‍ാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാനപരായണന്‍
ബോധവാന്‍ ഭാര്‍ഗ്ഗവശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെ ബ്ഭവാനിന്നു യുദ്ധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്‍പ്പിച്ചതും
സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്ക്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവരപ്രഭോ! മയാ-
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നു കളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മാനസതാപവും ദൂരെനീക്കീടുക”
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥനമണ്ഡപേ ചെന്നിരുന്നെത്രയു-
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ടരോഷം പുറപ്പെട്ടിതു പോരിനായ്
ചെന്നു രക്ഷോബലം രാമനോടേറ്റള-
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍
നിന്നു പോര്‍ ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘുത്തമന്‍ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും
പാരം മുറിഞ്ഞു തളര്‍ന്നു വശം കെട്ടു
ധീരതയും വിട്ടുവാങ്ങീ ദശാനനന്‍
പോരുമിനി മമ പോരുമെന്നോര്‍ത്തതി-
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.