MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

സേതുബന്ധനം

തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ-
നര്‍ക്കാത്മജാദി കപിവരന്മാരൊടും
രക്ഷോവരന‍ാം വിഭീഷണന്‍‌തന്നൊടും
ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍:
‘എന്തുപായം സമുദ്രം കടപ്പാനെന്നു
ചിന്തിച്ചു കല്പിക്ക നിങ്ങളെല്ലാരുമായ്.’
എന്നരുള്‍ചെയ്തതു കേട്ടവരേവരു-
മൊന്നിച്ചുകൂടി നിരൂപിച്ചുചൊല്ലിനാര്‍:
‘ദേവപ്രവരനായോരു വരുണനെ-
സ്സേവിക്കവേണമെന്നാല്‍വഴിയും തരും.‘
എന്നതു കേട്ടരുള്‍ചെയ്തു രഘുവരന്‍:
‘നന്നതു തോന്നിയതങ്ങനെതന്നെ’യെ-
ന്നര്‍ണ്ണവതീരേ കിഴക്കുനോ‍ക്കിത്തൊഴു-
തര്‍ണ്ണോജലോചനനാകിയ രാഘവന്‍
ദര്‍ഭ വിരിച്ചു നമസ്കരിച്ചീടിനാ-
നത്ഭുതവിക്രമന്‍ഭക്തിപൂണ്ടെത്രയും
മൂന്നഹോരാത്രമുപാസിച്ചതങ്ങനെ
മൂന്നു ലോകത്തിനും നാഥനാമീശ്വരന്‍
ഏതുമിളകീല വാരിധിയുമതി-
ക്രോധേന രക്താന്തനേത്രന‍ാം നാഥനും
‘കൊണ്ടുവാ ചാപബാണങ്ങള്‍നീ ലക്ഷ്മണ
കണ്ടു കൊണ്ടാലും മമ ശരവിക്രമം.
ഇന്നു പെരുവഴി മീളുന്നതല്ലെങ്കി-
ലര്‍ണ്ണവം ഭസ്മമാക്കിച്ചമച്ചീടുവന്‍.
മുന്നം മദീയ പൂര്‍വന്മാര്‍വളര്‍ത്തതു-
മിന്നു ഞാനില്ലാതെയാക്കുവന്‍നിര്‍ണ്ണയം
സാഗരമെന്നുള്ള പേരും മറന്നുള്ളി-
ലാകുലമെന്നിയേ വാഴുകിലെന്നുമേ
നഷ്ടമാക്കീടുവന്‍വെള്ളം, കപികുലം
പുഷ്പമോദം പാദചാരേണ പോകണം.’
എന്നരുള്‍ചെയ്തു വില്ലും കുഴിയെക്കുല-
ച്ചര്‍ണ്ണവത്തോടര്‍ഉള്‍ചെയ്തു രഘുവരന്‍:
‘സര്‍വ്വഭൂതങ്ങളും കണ്ടുകൊള്ളേണമെന്‍
ദുര്‍വ്വാരമായ ശിലീമുഖവിക്രമം
ഭസ്മമാക്കീടുവന്‍വാരാന്നിധിയെ ഞാന്‍
വിസ്മയമെല്ലാവരും കണ്ടു നില്‍ക്കണം.’
ഇത്ഥം രഘുവരന്‍‌വാക്കു കേട്ടന്നേരം
പൃത്ഥ്വീരുഹങ്ങളുംകാനനജാലവും
പൃഥ്വിയും കൂടെ വിറച്ചു ചമഞ്ഞിതു,
മിത്രനും മങ്ങി; നിറഞ്ഞു തിമിരവു-
മബ്ധിയും ക്ഷോഭിച്ചു, മിട്ടാല്‍കവിഞ്ഞു വ-
ന്നുത്തുംഗമായ തരംഗാവലിയൊടും
ത്രസ്തങ്ങളായ്പരിതപ്തങ്ങളായ് വന്നി-
തത്യുഗ്രനക്രമതിമിഝഷാദ്യങ്ങളും.
അപ്പോള്‍ഭയപ്പെട്ടു ദിവ്യരൂപത്തോടു-
മപ്പതി ദിവ്യാഭരണസമ്പന്നനായ്
പത്തുദിക്കും നിറഞ്ഞോരു കാന്ത്യാ നിജ-
ഹസ്തങ്ങളില്‍പരിഗൃഹ്യ രത്നങ്ങളും
വിത്രസ്തനായ് രാമപാദാന്തികേ വച്ചു
സത്രപം ദണ്ഡനമസ്കാരവും ചെയ്തു
രക്താന്തലോചനനാകിയ രാമനെ
ഭക്ത്യാ വണങ്ങി സ്തുതിച്ചാന്‍പലതരം
ത്രാഹി മ‍ാം ത്രാഹി മ‍ാം ത്രൈലോക്യപാലക!
ത്രാഹി മ‍ാം ത്രാഹി മ‍ാം വിഷ്ണോ ജഗല്‍‌പതേ
ത്രാഹി മ‍ാം ത്രാഹി മ‍ാം പൌലസ്ത്യനാശന!
ത്രാഹി മ‍ാം ത്രാഹി മ‍ാം രാമ! രമാപതേ!
ആദികാലേ തവ മായാഗുണവശാല്‍
ഭൂതങ്ങളെബ്ഭവാന്‍സൃഷ്ടിച്ചതുനേരം
സ്ഥൂലങ്ങളായുള്ള പഞ്ചഭൂതങ്ങളെ-
ക്കാലശ്വരൂപനാകും നിന്തിരുവടി
സൃഷ്ടിച്ചിതേറ്റം ജഡസ്വഭാവങ്ങളാ-
യ്ക്കഷ്ടമതാര്‍ക്കു നീക്കാവൂ തവ മതം?
പിന്നെ വിശേഷിച്ചതിലും ജഡത്വമായ്-
ത്തന്നെ ഭവാന്‍പുനരെന്നെ നിര്‍മ്മിച്ചതും
മുന്നേ ഭവന്നിയോഗസ്വഭാവത്തെയി-
ന്നന്യഥാ കര്‍ത്തുമാരുള്ളതു ശക്തരായ്?
താമസോത്ഭൂതങ്ങളായുള്ള ഭൂതങ്ങള്‍
താമസശീലമായ് തന്നേ വരൂ വിഭോ!
താമസമല്ലോ ജഡത്വമാകുന്നതും
കാമലോഭാദികളും താമസഗുണം
മായാരഹിതനായ് നിര്‍ഗുണനായ നീ
മായാഗുണങ്ങളെയംഗീകരിച്ചപ്പോള്‍
വൈരാജനാമവാനായ് ചമഞ്ഞൂ ഭവാന്‍
കാരണപൂരുഷനായ് ഗുണാത്മാവുമായ്.
അപ്പോള്‍വിരാട്ടിങ്കല്‍നിന്നു ഗുണങ്ങളാ-
ലുല്പന്നരായിതു ദേവാദികള്‍തദാ.
തത്ര സത്വത്തിങ്കല്‍നിന്നല്ലോ ദേവകള്‍
തദ്രജോഭൂതങ്ങളായ് പ്രജേശാദികള്‍
തത്തമോത്ഭൂതനായ് ഭൂതപതിതാനു-
മുത്തമപൂരുഷ! രാമ! ദയാനിധേ!
മായയായ് ഛന്നനായ് ലീലാമനുഷ്യനായ്
മായാഗുണങ്ങളെക്കൈക്കൊണ്ടനാരതം
നിര്‍ഗ്ഗുണനായ് സദാ ചിദ്ഘനനായൊരു
നിഷ്കളനായ് നിരാകാരനായിങ്ങനെ
മോക്ഷദന‍ാം നിന്തിരുവടി തന്നെയും
മൂര്‍ഖന‍ാം ഞാനെങ്ങനെയറിഞ്ഞീടുന്നു?
മൂര്‍‌ഖജനങ്ങള്‍ക്കു സന്മാര്‍ഗ്ഗപ്രാപക-
മോര്‍ക്കില്‍പ്രഭൂണ‍ാം ഹ്തം ദണ്ഡമായതും
ദുഷ്ടപശൂന‍ാം യഥാ ലകുടം തഥാ
ദുഷ്ടാനുശാസനം ധര്‍മ്മം ഭവാദൃശ‍ാം
ശ്രീരാമദേവം പരം ഭക്തവത്സലം
കാരണപൂരുഷം കാരുണ്യസാഗരം
നാരായണം ശരണ്യം പുരുഷോത്തമം
ശ്രീരാമമീശം ശരണം ഗതോസ്മി ഞാന്‍
രാമചന്ദ്രാഭയം ദേഹി മേ സന്തതം
രാമ! ലങ്കാമാര്‍ഗ്ഗമാശു ദദാമി തേ.’
ഇത്ഥം വണങ്ങി സ്തുതിച്ച വരുണനോ-
ടുത്തമപൂരുഷന്‌താനുമരുള്‍ചെയ്തു:
‘ബാണം മദീയമമോഘമതിന്നിഹ
വേണമൊരു ലക്ഷ്യമെന്തതിനുള്ളതും?
വാട്ടമില്ലാതൊരു ലക്ഷ്യമതിന്നു നീ
കാട്ടിത്തരേണമെനിക്കു വാരാന്നിധേ!’
അര്‍ണ്ണവനാഥനും ചൊല്ലിനാനന്നേര-
മന്യൂനകാരുണ്യസിന്ധോ! ജഗല്‍‌പതേ!
ഉത്തരസ്യ‍ാം ദിശി മത്തീരഭൂതലേ
ചിത്രദ്രുമകുല്യദേശം സുഭിക്ഷദം
തത്ര പാപാത്മാക്കളുണ്ടു നിശാചര-
രെത്രയും പാരമുപദ്രവിച്ചീടുന്നോര്‍.
വേഗാലവിടേക്കയയ്ക്ക ബാണം തവ
ലോകോപകാരകമാമതു നിര്‍ണ്ണയം’
രാമനും ബാണമയച്ചാനതുനേര-
മാമയം തേടീടുമാഭീരമണ്ഡലം
എല്ലാമൊടുക്കി വേഗേന ബാണം പോന്നു
മെല്ലവേ തൂണീരവും പുക്കിതാദരാല്‍
ആഭീരമണ്ഡലമൊക്കെ നശിക്കയാല്‍
ശോഭനമായ് വന്നു തല്‍‌‌പ്രദേശം തദാ
തല്‍‌കൂലദേശവുമന്നുതൊട്ടെത്രയും
മുഖ്യജനപദമായ് വന്നിതെപ്പൊഴും.
സാഗരം ചൊല്ലിനാന്‍സാദരമന്നേര-
‘മാകുലമെന്നിയേ മജ്ജലേ സത്വരം
സേതു ബധിക്ക നളന‍ാം കപിവര-
നേതുമവനൊരു ദണ്ഡമുണ്ടായ്‌വരാ.
വിശ്വകര്‍മ്മാവിന്‍മകനവനാകയാല്‍
വിശ്വശില്പക്രിയാതല്‍‌പരനെത്രയും
വിശ്വദുരിതാപഹാരിണിയായ് തവ
വിശ്വമെല്ല‍ാം നിറഞ്ഞീടുന്ന കീര്‍ത്തിയും
വര്‍ദ്ധിക്കു’ മെന്നു പറഞ്ഞു തൊഴുതുട-
നബ്ധിയും മെല്ലെ മറഞ്ഞരുളീടിനാന്‍
സന്തുഷ്ടനായൊരു രാമചന്ദ്രന്‍തദാ
ചിന്തിച്ചു സുഗ്രീവലക്ഷ്മണന്മാരൊടും
പ്രാജ്ഞനായീടും നളനെ വിളിച്ചുട-
നാജ്ഞയും ചെയ്തിതു സേതുസംബന്ധനേ
തല്‍‌ക്ഷണേ മര്‍ക്കടമുഖ്യനാകും നളന്‍
പുഷ്കരനേത്രനെ വന്ദിച്ചു സത്വരം
പര്‍വ്വതതുല്യശരീരികളാകിയ
ദുര്‍വ്വാരവീര്യമിയന്ന കപികളും
സര്‍വ്വദിക്കിങ്കലുംനിന്നു സരഭസം
പര്‍വ്വതപാഷാണപാദപജാലങ്ങള്‍
കൊണ്ടുവരുന്നവ വാങ്ങിത്തെരുതെരെ
കുണ്ഠവിഹീനം പടുത്തുതുടങ്ങിനാന്‍.
നേരേ ശതയോജനായതമായുട-
നീരഞ്ചു യോജന വിസ്താരമ‍ാം വണ്ണം
ഇത്ഥം പടുത്തു തുടങ്ങും വിധൌ രാമ-
ഭദ്രന‍ാം ദാശരഥി ജഗദീശ്വരന്
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുള്‍ചെയ്തു:
‘യാതൊരു മര്‍ത്ത്യനിവിടെ വന്നാദരാല്‍
സേതുബന്ധം കണ്ടു രാമേശ്വരനെയും
ഭക്ത്യാ ഭജിക്കുന്നിതപ്പോളവന്‍ബ്രഹ്മ-
ഹത്യാദി പാപങ്ങളോടു വേര്‍പെട്ടതി-
ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാല്‍
മുക്തിയും വന്നീടുമില്ലൊരു സംശയം
സേതുബന്ധത്തിങ്കല്‍മജ്ജനവും ചെയ്തു
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്-
കുണ്ഠത കൈവിട്ടു വാരണസി പുക്കു
ഗംഗയില്‍സ്നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടുവന്നാദരാല്‍
രാമേശ്വരന്നഭിഷേകവും ചെയ്തഥ
ശ്രീമല്‍‌സമുദ്രേ കളഞ്ഞു തല്‍‌ഭാരവും
മജ്ജനംചെയ്യുന്ന മര്‍ത്ത്യനെന്നോടു സാ-
യൂജ്യം വരുമതിനില്ലൊരു സംശയം.’
എന്നരുള്‍ചെയ്തിതു രാമന്‍‌തിരുവടി
നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും.
വിശ്വകര്‍മ്മാത്മജന‍ാം നളനും പിന്നെ
വിശ്വാസമോടു പടുത്തുതുടങ്ങിനാന്‍
വിദ്രുതമദ്രിപാഷാണതരുക്കളാ-
ലദ്ദിനേ തീര്‍ന്നു പതിനാലു യോജന
തീര്‍ന്നിതിരുപതു യോജന പിറ്റേന്നാള്‍
മൂന്ന‍ാം ദിനമിരുപത്തൊന്നു യോജന
നാല‍ാം ദിനമിരുപത്തിരണ്ടായതു-
പോലെയിരുപത്തിമൂന്നുമഞ്ച‍ാം ദിനം
അഞ്ചുനാള്‍കൊണ്ടു ശതയോജനായതം
ചഞ്ചലമെന്നിയേ തീര്‍ത്തോരനന്തരം
സേതുവിന്മേലേ നടന്നു കപികളു-
മാതങ്കഹീനം കടന്നുതുടങ്ങിനാര്‍.
മാരുതികണ്ഠേ കരേറി രഘൂത്തമന്‍,
താരേയകണ്ഠേ സുമിത്രാതനയനും
ആരുഹ്യ ചെന്നു സുബേലാചലമുക-
ളേറിനാര്‍വാനരസേനയോടും ദ്രുതം.
ലങ്കാപുരാലോകനാശയാ രാഘവന്‍
ശങ്കാവിഹീനം സുബേലാചലോപരി
സം‌പ്രാപ്യ നോ‍ക്കിയ നേരത്തു കണ്ടിതു
ജംഭാരിതന്‍പുരിക്കൊത്ത ലങ്കാപുരം.
സ്വര്‍ണ്ണമയദ്ധ്വജപ്രാകാരതോരണ-
പൂര്‍ണ്ണമനോഹരം പ്രാസാദസങ്കുലം
കൈലാസശൈലേന്ദ്രസന്നിഭഗോപുര-
ജാലപരിഘശതഘ്നീസമന്വിതം
പ്രാസാദമൂര്‍ദ്ധ്നി വിസ്തീര്‍ണ്ണദേശേ മുദാ
വാസവതുല്യപ്രഭാവേന രാവണന്‍
രത്നസിംഹാസനേ മന്ത്രിഭിസ്സംകുലേ
രത്നദണ്ഡാതപത്രൈരുപശോഭിതേ
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ബാലത്തരുണിമാരെക്കൊണ്ടു വീയിച്ചു
നീലശൈലാഭം ദശകിരീടോജ്ജ്വലം
നീലമേഘോപമം കണ്ടു രഘൂത്തമന്‍
വിസ്മയം കൈക്കൊണ്ടു മാനിച്ചു മാനസേ
സസ്മിതം വാനരന്മാരോടു ചൊല്ലിനാന്‍:
‘മുന്നേ നിബദ്ധനായോരു ശുകാസുരന്‍
തന്നെ വിരവോടയയ്ക്ക മടിയാതെ
ചെന്നു ദശഗ്രീവനോടു വൃത്താന്തങ്ങ-
ളൊന്നൊഴിയാതെയറിയിക്ക വൈകാതെ.’
എന്നരുള്‍ചെയ്തതു കേട്ടു തൊഴുതവന്‍
ചെന്നു ദശാനനന്‍‌തന്നെ വണങ്ങിനാന്‍.