MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ശ്രീരാമാദികളുടെ നിശ്ചയം‍

ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍
താരകബ്ര്ഹ്മാത്മകന്‍ കരുണാകരന്‍
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി-
ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍!
“ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ-
മബ്ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു-
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു-
മെങ്ങുമൊരുനാളുമില്ലെന്നു നിര്‍ണ്ണയം
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍-
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജന്‍ പരിപാലിച്ചിതു ദൃഢം.
അങ്ങനെയായതെല്ലാമിനിയുമുട-
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
നക്രമകരചക്രാദി പരിപൂര്‍ണ്ണ-
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
രാവണനെപ്പടയോടുമൊടുക്കി ഞാന്‍
ദേവിയെയെന്നു കാണുന്നിതു ദൈവമേ!”
രാമവാക്യം കേട്ടു സുഗ്രീവനും പുന-
രാമയം തീരുമാറാശു ചൊല്ലീടിനാന്‍:
“ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണന്‍ തന്നെസ്സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാന്‍
ചിന്തയുണ്ടാകരുതേതുമേ മാനസേ-
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം
വഹ്നിയില്‍ ചാടണമെന്നു ചൊല്ലീടിലും
പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവര്‍
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക-
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയില്‍ ചെന്നുന‍ാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം.
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു-
രാഘവ! നിന്‍ തിരുമുമ്പില്‍ മഹാരണേ
അസ്ത്രേണശോഷണം ചെയ്ക ജലധിയെ-
സത്വരം സേതുബന്ധിക്കിലുമ‍ാം ദൃഢം
വല്ല കണക്കിലുമുണ്ട‍ാം ജയം തവ-
നല്ല നിമിത്തങ്ങള്‍ കാണ്‍ക രഘുപതേ!”
ഭക്തിശക്ത്യന്വിതമിത്രപുത്രോക്തിക-
ളിത്ഥമാകര്‍ണ്യ കാകുല്‍‌സ്ഥനും തല്‍ക്ഷണേ
മുമ്പിലാമ്മാറു തൊഴുതുനില്‍ക്കും വായു-
സംഭവനോടു ചോദിച്ചരുളീടിനാന്‍: