സത്യം വിധാതും നിജ ഭൃത്യഭാഷിതം
വ്യാപ്തിം ച ഭുതേഷ്വഖിലേഷു ചാത്മനഃ
അദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍
സ്തംഭേ സഭായാം ന മൃഗം ന മാനുഷം (7-8-18)
നതദ്വിചിത്രം ഖലു സത്ത്വധാമനി
സ്വതേജസാ യോ നു പുരാഽപിബത്‌ തമഃ
തതേഽഭി പദ്യാഭ്യഹനന്മഹാസുരോ
രുഷാ നൃസിംഹം ഗദയോരുവേഗയാ (7-8-25)

നാരദമുനി തുടര്‍ന്നുഃ
പ്രഹ്ലാദന്റെ വാക്കുകള്‍ കേട്ട്‌ കൂട്ടുകാരും രാക്ഷസവൃത്തികള്‍ ഉപേക്ഷിച്ച്‌ ഭഗവദ്‍ഭക്തന്മാരായി. ഇതുകേട്ട്‌ രാജാവ്‌ ക്രുദ്ധനായി പ്രഹ്ലാദനോട്‌ കല്‍പ്പിച്ചു.എന്റെ അധികാരത്തെ വകവെക്കാതെ ആരുടെ ബലത്താലാണ്‌ നമ്മുടെ വിശുദ്ധമായ ആചാരങ്ങളേയും പാരമ്പര്യത്തേയും നീ എതിര്‍ക്കുന്നത്‌? ദേവന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പോലും നിയന്ത്രിക്കുന്നത്‌ ഞാനാണ്‌ ഏറ്റവും ഉയര്‍ന്ന സംസ്കാരത്തിന്റെ മൂര്‍ത്തിമദ്ഭാവം തന്നെയായ പ്രഹ്ലാദന്‍ അചഞ്ചലനായി, മനഃസംയമനത്തോടെ, പരമസത്യത്തിന്റെ പൊരുളറിയാവുന്നതിന്റെ ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞുഃ ഭഗവാനാണച്ഛാ എന്റെ ബലം. അങ്ങയുടെ ശക്തിയും ഭഗവാന്‍ തന്നെ. എല്ലാ ജീവജാലങ്ങളുടേയും ഉളളില്‍ സ്ഥിതിചെയ്ത്‌ നിയന്ത്രിക്കുന്നത്‌ അവിടുന്നത്രേ. അങ്ങയുടെ ശത്രുവാണ്‌ ഭഗവാന്‍ എന്ന തെറ്റിദ്ധാരണ അവസാനിപ്പിച്ചാലും, കാരണം അവിടുന്ന് നമ്മുടെയെല്ലാം രക്ഷകനത്രേ. ഒരുവന്റെ ഉളളിലുളളതല്ലാതെ മറ്റൊരു ശത്രുവും ആര്‍ക്കുമില്ല. നിയന്ത്രണമില്ലാത്ത, മാലിന്യം നിറഞ്ഞ മനസാണ്‌ ഒരുവന്റെ ഏറ്റവും വലിയ ശത്രു. ഈ ശത്രുവിനെ കീഴടക്കാന്‍ ഭഗവല്‍പ്രേമം വളര്‍ത്തുക മാത്രമേ മാര്‍ഗ്ഗമുളളൂ. ഹിരണ്യകശിപുവിന്റെ കോപം അതിര്‍ത്തി വിട്ടു. ബാലനെ പിടിച്ചുകുലുക്കിക്കൊണ്ട്‌ അയാള്‍ അലറി. ഞാന്‍ മാത്രമാണ്‌ ഭഗവാന്‍, മറ്റാരുമില്ല. ഇപ്പോള്‍ത്തന്നെ നിന്റെ തലയറുത്തു കളയാം വിഡ്ഢീ, നിന്നെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. നിന്റെ ഭഗവാന്‍ എല്ലായിടത്തുമുണ്ടെങ്കില്‍ ഈ തൂണില്‍ ഇല്ലാതിരിക്കുമോ?എന്നും പറഞ്ഞു് തന്റെ ഉരുക്കു മുഷ്ടി തൂണിലിടിച്ചു. തൂണ്‌ വലിയൊരിടി മുഴുക്കത്തോടെ പൊട്ടിത്തുറന്നു. വിശ്വപ്രളയം സംഭവിക്കുകയാണോ എന്ന സംശയം തോന്നുമാറുച്ചത്തിലായിരുന്നു അത്‌. തൂണു പിളര്‍ന്നു് ശക്തി വിശ്വാണ്ഡത്തെ പൊട്ടിച്ച്‌ ദിവ്യാവതാരം പ്രത്യക്ഷമായതു പോലെ തോന്നി.

തന്റെ ഭക്തന്റെ വാക്കുകള്‍ സാധൂകരിക്കാന്‍ വെമ്പിയപോലെ സര്‍വ്വവ്യാപിയാണെന്നു തെളിയിച്ചുകൊണ്ട്‌ ഭഗവാന്‍, തൂണില്‍നിന്നു നരസിംഹരൂപത്തില്‍ അവതരിച്ചു. മനുഷ്യനും മൃഗവുമല്ലാത്ത സത്വം. രാക്ഷസന്‍ അമ്പരന്നു. ഇങ്ങനെയൊന്നിനെ മുന്‍പ്‌ നേരിട്ടിട്ടേയില്ല. പേടിപ്പെടുത്തുന്ന തിളക്കമേറിയ കണ്ണുകള്‍ വാള്‍ത്തലപോലെ മൂര്‍ച്ചയുളള നാവ്, ഭയാനകമായ വായ, ആകാശം മുട്ടുന്ന തല, എണ്ണിയാലൊടുങ്ങാത്ത കയ്യുകള്‍ . മാരകമായ നഖങ്ങളാണതിന്റെ ആയുധങ്ങള്‍. രാക്ഷസന്‍, തന്റെ മരണം അറിവുളള ജീവജാലങ്ങളില്‍ നിന്നുമുണ്ടാവില്ലെന്നു് വരംകൊണ്ട്‌ ഉറപ്പു വരുത്തിയിരുന്നുവല്ലോ. പക്ഷേ, ഈ രൂപം കേട്ടറിവുളള ഒരു ജീവിയുമായി സാദൃശ്യം ഉളളതല്ല. ദിവ്യബുദ്ധിയെ പറ്റിക്കാനാവില്ലെന്നു് ഹിരണ്യകശിപുവിന്‌ അറിയാമായിരുന്നു. എങ്കിലും അയാള്‍ നരസിംഹത്തിനു നേരെ പാഞ്ഞുചെന്നു. രാക്ഷസന്‍ ഭഗവാന്റെ സമീപത്തേക്ക്‌ ചെല്ലുമ്പോള്‍ ഇരുട്ടിനെ വെളിച്ചം എന്ന പോലെ നരസിംഹാവതാരം ഹിരണ്യകശിപുവിനെ വിഴുങ്ങുന്നതായി കാണപ്പെട്ടു. എന്നിട്ടും രാക്ഷസന്‍ തന്റെ ഗദയുമായി ഭഗവാനെ പ്രഹരിച്ചു. ഭഗവാന്റെ പിടിയില്‍നിന്നും രാക്ഷസന്‍ കുതറിമാറി. അവനെ പിടിച്ച്‌ മടിയിലിരുത്തി (ഭൂമിയിലോ ആകാശത്തിലോ അല്ല)സ്വയം ഉമ്മറപ്പടിയില്‍ (അകത്തോ പുറത്തോ അല്ല) ഇരുന്നു് നഖങ്ങള്‍ കൊണ്ട്‌ (ആയുധങ്ങള്‍ ഒന്നുമില്ല) രാക്ഷസന്റെ ദേഹം വലിച്ചു കീറി. അങ്ങനെ ബ്രഹ്മാവു നല്‍കിയ വരം തെറ്റിക്കാതെതന്നെ ഭഗവാന്‍ തന്റെ അവതാരോദ്ദേശ്യം നിറവേറ്റി. ദേവതകളും, സ്വര്‍ഗ്ഗവാസികളും, മാമുനിമാരും അപ്പോള്‍ അവിടെ ആഗതരായി. ബ്രഹ്മാവ്, രുദ്രന്‍, ഇന്ദ്രന്‍ തുടങ്ങി മറ്റു ദേവവൃന്ദങ്ങളും ഭഗവാന്റെ നരസിംഹാവതാരത്തെ സ്തുതിച്ചു പാടി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF