ചട്ടമ്പിസ്വാമികള്‍

മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടേയും മാതാപിതാക്കന്മാരായിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ട് മൂലപ്രകൃതി ചേഷ്ടിച്ചു നിത്യപരമാണുക്കള്‍ തമ്മില്‍ വിശ്ലേഷണങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ സകലതും നിറവേറ്റി പോകുന്നു. പ്രപഞ്ച നിര്‍മ്മാണം ബ്രഹ്മപ്രകൃതികളുടെ സംയോഗം നിമിത്തമാണ് എന്നത് ‘അ’കാര രൂപണം കൊണ്ടു നമുക്കു മനസ്സിലാക്ക‍ാം. ‘അ’കാരം ബ്രഹ്മ മൂലപ്രകൃതി (ശിവശക്തി) കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണ് കല്പിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, പിന്നീട് വ്യവഹാരോചിതമായിട്ടുണ്ടായിട്ടുള്ള സകല ശബ്ദപ്രപഞ്ചവും ഭാഷാപ്രപഞ്ചവും, വാക് പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തില്‍ നിന്നുണ്ടായതാണ്.

മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതില്‍ ഈ തത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതില്‍ മേല്‍ പങ്ക്, കീഴ് പങ്ക് എന്ന് രണ്ടുഭാഗങ്ങളുണ്ട്. മേല്‍ പങ്കുബ്രഹ്മത്തെ അതായത് പുല്ലിംഗത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂലപ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു. ഈ രണ്ടു പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തില്‍ അവയ്ക്ക് ഈ ലിംഗ വ്യത്യാസമോ വാക്യവാചക പ്രപഞ്ചം സൃഷ്ടിക്കാനുള്ള

ക്തിയോ ഇല്ല. അവയുടെ സംയോഗത്തില്‍ മാത്രമേ ഓരോ പൂര്‍ണ്ണ  ശബ്ദവും അക്ഷരവുമായിചേര്‍ന്ന് മറ്റുശബ്ദങ്ങളെ ജനിപ്പിച്ചും അവയോടുചേര്‍ന്നും  ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ള. കാലക്രമത്തില്‍ ഈ ആദ്യഅകാരത്തില്‍ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്വം മറച്ചുവച്ചു. അതിനുള്ള കാരണമെന്തെന്നാല്‍ ഓരോഭാഷയും പ്രൗഢാവസ്ഥയില്‍ എത്തിയതിന്റെ ശേഷം അതിന്റെ യഥാര്‍ത്ഥ മര്‍മ്മരസ്ഥാനം ഗോപ്യമായി വയ്ക്കേണ്ടതായും, അതറിഞ്ഞിട്ടുകേവലം കാര്യങ്ങളില്‍ പ്രയോജനമില്ലാത്തതായും വന്നുചേര്ന്നു  എന്നുള്ള സംഗതിയാണ്.

സകല ഭാഷാ പ്രപഞ്ചങ്ങള്‍ക്കും  ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ  മേല്പങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതുപോലെ എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടി സ്ഥിതിസംഹാരകര്‍ത്താണക്കന്മാരായ മാതാപിതാക്കള്‍ ആണും പെണ്ണുമാണ്. ഇവരുടെ സംയോഗത്തില്‍ ജീവജാലങ്ങള്‍ വര്‍ദ്ധിക്കുകയും, ഐക്യമത്യത്തില്‍ നിലനില്‍ക്കുകയും വിശ്ലേഷത്തില്‍ പ്രജാവര്‍ദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയില്‍ സമുദായ നാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിയ്ക്ക് ചേഷ്ടിക്കുവാന്‍ ശക്തിയില്ല എന്നതു നോക്കുമ്പോള്‍ സര്‍വ്വസ പ്രാധാന്യം ബ്രഹ്മത്തിനുതന്നെ നല്ക‍ാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ നടത്തുന്നത് ചേഷ്ടാവിലാസം കൊണ്ടാകയാല്‍ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നല്കേണ്ടതായിരിക്കുന്നു.

മൂലപ്രകൃതിയായ പ്രപഞ്ച സൃഷ്ടിക്ക് പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ആ പ്രകൃതി സൃഷ്ടങ്ങളായ വസ്തുക്കള്‍ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയില്‍ ബ്രഹ്മത്തിന് ഒരു തല്‍പരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലതും പ്രകൃതിക്കും അവളുടെ സന്താനങ്ങള്‍ക്കും  അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും പ്രയത്നവും തത്ഭലവും ഒന്നും തനിക്കുള്ളതല്ല, എല്ല‍ാം സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമുള്ളതാണ്.

പരമാര്‍ത്ഥത്തില്‍ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലെങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണെങ്കില്‍, ഒരു ഉദാസീനന്റെ നിലമാത്രമാണ്. ബ്രഹ്മസാന്നിദ്ധ്യം മാത്രംകൊണ്ട് സര്‍വ്വ പ്രപഞ്ചരചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിതീര്‍ക്കുന്നതുപോലെ പുരുഷന്‍ സ്ത്രീക്ക് വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ചു സംസാരചക്രം പ്രവര്‍ത്തി പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവന്‍ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ  ശരീരനിര്‍മ്മാണം അവയ്ക്ക് പറ്റാത്തതുമാണ്.

കാര്യപ്രപഞ്ചത്തില്‍, പുരുഷനേക്കാള്‍ അധികം ക്ലേശവും ബുദ്ധിമുട്ടും ഉത്തരവാദിത്വവും സ്ത്രീക്കാകയാലും, സമുദായവൃദ്ധിക്ഷയങ്ങള്‍ക്കു  സ്ത്രീയുടെ കാര്യഭരണം വാസ്തവത്തില്‍ ഹേതുവായിരിക്കകൊണ്ടും അവള്‍ക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ് വേല ചെയ്തും കാടുകയറിയും നാടോടിയും, തെണ്ടിത്തിരിഞ്ഞും സ്വന്തം കടമ നിര്‍വ്വഹിച്ചു സ്വജനപരിരക്ഷ ചെയ്യുന്നതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ സ്വഗൃഹങ്ങളില്‍ ഇരുന്ന് ഇശ്ചാമാത്ര ശക്തിയാലും സാമര്‍ത്ഥ്യം  കൊണ്ടും അവരവര്‍ക്കു  വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധര്‍മ്മ നിഷ്ടകൊണ്ട് സ്വഗൃഹ പരിസരം മുതല്‍ ഭൂമിയൊട്ടുക്ക് ആജ്ഞാശക്തിയില്‍ പെടുത്തി ഭരിക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തില്‍ സ്ത്രീ സര്‍വ്വസ്വതന്ത്രയായ ത്രൈലോക്യനായികയുമാണ്. അല്ലാതെ മൂഢമതികള്‍ പറകയും ആചരിക്കുകയും ചെയ്യും വണ്ണം ന സ്ത്രീ സ്വാതന്ത്രമര്‍ഹതി എന്നു കല്പിച്ച് കൂട്ടിലിട്ട കിളിയെപോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോല്പാദനത്തിനുള്ള ഒരു യന്ത്രമായി കരുതുകയും, പുരുഷന്‍ എന്തുതോന്യാസവും കാണിക്കാമെന്നുള്ള ഗര്‍വോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാന്‍ തനിക്കേ കെല്പുള്ളൂവെന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധര്‍മ്മത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു.

ഇതിന്റെ  അര്‍ത്ഥം ഇപ്പോള്‍ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങള്‍ ചെയ്തുതരുന്ന പുരുഷന്മാര്‍ സ്ത്രീകള്‍ക്കിടം ഒഴിഞ്ഞുകൊടുത്ത് ഗൃഹത്തില്‍ ചെന്ന് ശിശുക്കളെ പോറ്റി വളര്‍ത്തളണമെന്നോ, ഗൃഹത്തിലിരുന്ന് അന്യാദൃശമായ സ്വയംഭരണശക്തി ലോകമൊട്ടുക്കു വ്യാപിക്കേണ്ട സ്ത്രീകള്‍ ഗൃഹംവിട്ട് കെട്ടിഞെളിഞ്ഞ് രാജ്യകാര്യാദികള്‍ നടത്തുകയോ സഭകൂടി പ്രസംഗങ്ങള്‍ തട്ടിമൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്ക‍ാം. ആ ഗൃഹത്തില്‍ തന്റെ കൃത്യമറിഞ്ഞ് ധര്‍മ്മനിഷ്ടയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണ്, ലോകൈക ചക്രവര്‍ത്തിനി. അങ്ങനെ എല്ലാ കാര്യവും ഇരുന്നിടത്തിരുന്നു നടത്തുവാന്‍ ശേഷിയും അധികാരവും അവകാശവും സ്ത്രീക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങല്‍ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷന്‍ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീക്കു തന്റെ വിധിവിഹിതമായിരിക്കുന്നത് ഉത്തമധര്‍മ്മം  നടത്തുവാന്‍ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കുസ്വതേ സ്ത്രീയാകനിമിത്തം പ്രകൃതികല്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.

ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നതു പരമാര്‍ത്ഥമാണ്. മനുശ്യലോകത്ത് ഉത്തരവാദിത്വം പുരുഷനേക്കാള്‍ സ്ത്രീക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകള്‍, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളില്‍ സഹിച്ചുപോരുന്ന ബഹുവിധ ക്ലേശങ്ങളെപ്പറി ശാന്തമായി അവലോകനം ചെയ്താല്‍ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ  പാദാരവൃന്ദങ്ങളില്‍ നമസ്കരിക്കതന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങള്‍ ഈപ്രപഞ്ചത്തില്‍ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിര്‍ഘൃണന്മരും കൃതഘ്നന്മാരുമായ പുരുഷപുരീഷങ്ങള്‍ പോലും സ്ത്രീകള്‍ തന്നെയെന്നേപറയൂ.

വിചാരണബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷന്‍ അല്പനേരം അവന്റെ മനംഒന്നുനിര്‍ത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായാവിലാസം! ഈ വന്ദ്യഗാത്രികള്‍ ഇതെല്ല‍ാം ആര്‍ക്കുവേണ്ടി എനതിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവര്‍ ആവശ്യപ്പെടുകയുമില്ല. അവ എത്രനിസാരങ്ങള്‍! പത്തുമാസം വയറ്റില്‍ കഷ്ടപ്പെട്ടു ഭേസി, ദുര്‍വാരവേദനയനുഭവിച്ച് പ്രസവിച്ചുണ്ടാകുന്ന എത്ര തന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളില്‍ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളര്‍ത്തിപോരുന്നു. താന്‍ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയംതന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടിത്തന്നെ എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളെയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനുപകരം, തന്നാലാവുന്നദ്രോഹവും  ശല്യവും ചെയ്തുവരുന്ന പുത്രങ്കല്‍കൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആക‍ാംഷയോകൂടാതെ അകളങ്കകരുണയോടെ അവന്‍ നന്നായിവരണേ  സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവര്‍ത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാര്‍ക്കുകിട്ടും?

പിന്നെ സ്വശരീരരക്ഷയ്ക്ക് യാതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയില്‍ സ്വേശ്ചയായി കൈകാലുകള്‍കൂടി അനക്കുവാന്‍ വയ്യാതെയും നിലവിളിക്കുവാനല്ലാതെ മറ്റുയാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതല്‍ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വര്‍ത്തിക്കുന്ന മാതൃസ്നഹശക്തിക്കു തുല്യമായ ശക്തി ലോകത്തില്‍ മറ്റുയാതൊന്നുമില്ല.

മക്കളുണ്ടായാല്‍ പ്രായം വരുന്നതുവരേക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളൂ എന്നും, അതുവരേക്കുമാത്രമേ അതുനിലനില്‍ക്കുന്നുള്ളൂവെന്നും, അത്രത്തോളം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണെന്നല്ലാതെ തങ്ങള്‍ക്ക് യാതൊരു ബാധ്യതയുമില്ലെന്നും ശഠിക്കുന്ന പരിഷ്കാരികളുണ്ട്. ഈകൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേക്ക് ആര്‍ വിളിച്ചിട്ടാണ് വന്നത് എന്നും ഇത്ര പരമ ദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറകയല്ലാതെ ഗത്യന്തരമില്ല.

ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണംവരെ മാതാവുതന്നെയാണ് സകല ശ്രേയസ്സിനും ഹേതുവെന്നുള്ളതും വാസ്തവമാണ്. കാലംകൊണ്ടും പ്രായപൂര്‍ത്തികൊണ്ടും അവയവപൂര്‍ത്തികൊണ്ടും വികാരഭേദങ്ങള്‍കൊണ്ടും ബാല്യാല്‍പരം മാതാവിനുകുട്ടികളെ ശുശ്രൂഷിക്കാന്‍ തരമില്ലാതെ വരുമ്പോള്‍ മാതാവ് അവരെ വിവാഹാദിക്രിയകള്‍ചെയ്ത് ഒരു സ്തീയെ ഭാരമേല്‍പ്പിക്കുന്നു എന്നിരിക്കിലും അവന്‍ സദാസമയവും എന്തുചെയ്യുന്നോ അവനുസുഖംതന്നെയോ എന്നുംമറ്റുമുള്ള ചിന്താവ്യാപാരങ്ങള്‍ മാതാവിന്റെ മനസ്സില്‍നിന്നും വിട്ടുപിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അന്‍പുചൊരിയുന്നതുമായ ആ വിചാരം തന്നെയാണ് പിന്നീട് മക്കള്‍ക്ക് ശ്രേയസ്സിനുകാരണമായിതീരുന്നത്.

“ഇശ്ചാമാത്രം പ്രഭോഃ സൃഷ്ടി” ഇശ്ചമാത്രംകൊണ്ട് ഭഗവാന്‍ എല്ല‍ാം സൃഷ്ടിക്കുന്നു- എന്നപോലെ അമ്മയുടെ അനുഗ്രഹം കൊണ്ടതന്നെ മക്കളും പ്രപഞ്ചത്തില്‍ പുലരുന്നു. ഇങ്ങനെനോക്കുമ്പോള്‍ പുരുഷനെ ഒരുകാലത്ത് ജനിപ്പിച്ച സാക്ഷാല്‍ അമ്മയും, പിന്നൊരുകാലത്തു തല്കാലം ഭാര്യയായിരുന്ന്, താന്‍ പുത്രീരൂപേണ ജനിക്കുവാന്‍ ഇടയാക്കുന്നതും ജീവാവസാനം തൊനൊരുമിച്ചിരിക്കുന്ന അമ്മയുമാണ്, സകലകാര്യവും അന്വേഷിച്ച് നടത്തുന്നതെന്നുതെളിയും.

ഇങ്ങനെ ലോകദൃഷ്ട‍ാം നോക്കുമ്പോള്‍, പുരുഷനേക്കാള്‍ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീക്കാണെന്നതില്‍ രണ്ടുപക്ഷമില്ല എന്നുതന്നെ പറയ‍ാം. അതുകൊണ്ട് നമ്മുടെ മാതാപിതാക്കളത്രേ സര്‍വ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല- എന്നുപറയുമ്പോള്‍ സാമുദായികമായി എല്ലാ പ്രാധാന്യവും സ്ത്രീക്കാണ് എന്നുവരുന്നു. ശരിയായിട്ടുള്ളതും ഇതുതന്നെ.

കാര്യം ഇങ്ങനെയാണെങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗര്‍വുംകൊണ്ട് അയാളെ ‘ഭര്‍ത്താവ്’ എന്നും സ്ത്രീയെ ‘അബല’ എന്നും വച്ച് ഭാര്യ -ഭരിക്കപ്പെടുവാന്‍ യോഗ്യ എന്നും വിളിക്കുന്നുവല്ലോ. ഇതില്‍ അനല്പമായ അനൗചിത്യം  സ്ഫുരിക്കുന്നുവെന്ന് പറഞ്ഞേതീരു. സ്ത്രീ തനിക്കുള്ള യഥാര്‍ത്ഥമായ അധികാരത്തെപ്പറി സ്വതസിദ്ധമായ വിനയപ്രഭാവംകൊണ്ടും പുരുഷനെപ്പോലെ ഒച്ചപൊങ്ങിക്കുവാന്‍ ഭാവിച്ചില്ല എന്നതാണ് പുരുഷന്റെ ഈ അര്‍ത്ഥമില്ലാത്ത മുഷ്കിനും ഈ നാമധേയത്തിനും ഇടയാക്കിയത്.

പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീക്കാണ് കൊടുത്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ ഭര്‍ത്തി-രക്ഷതി ഭരിക്കുന്നവള്‍- എന്നാണ് പറയേണ്ടത്. മൂലപ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരാദിചേഷ്ടകള്‍ക്ക് സാക്ഷിമാത്രമായും, ആയതുകളുടെ അനുഭവത്തില്‍ യാതൊരു പങ്കുമില്ലാതെയും, നിര്‍വ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥ പോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോള്‍ സ്ത്രീക്ക് അവളുടെ ഏതവസ്ഥയിലും ഭാര്യ എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണ് എന്നു തെളിയും. എന്തെന്നാല്‍ അവള്‍ക്ക ഭാര്യപദം, ഗര്‍ഭധാരണം വരേയേ ശോഭിക്കുന്നുള്ളൂ. പിന്നീട് അവള്‍ ഭര്‍ത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി ജായതന്നെയായി. വാസ്തവത്തില്‍ ഭര്‍ത്താവുതന്നെ പുത്രരൂപേണ ജനിക്കുകനിമിത്തം ഭാര്യക്കു ജായ, അമ്മ എന്നുപേര്‍ അന്വര്‍ത്ഥമായിരിക്കുന്നു.  നോക്കുക! ഇതു പുരുഷന്റെ വിക്രിയകള്‍ക്കുള്ള ഒരുദാഹരണമായികരുത‍ാം. ഇപ്രകൃതം ഇവിടെ നില്‍ക്കട്ടെ.

ജനിപ്പിച്ച അമ്മയും പ്രകാരന്തരേണയുള്ള അമ്മയും എന്ന് രണ്ടുപേരുള്ളതില്‍ സര്‍വ്വോല്‍കൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കുതന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാല്‍, ഒരുവനേയും അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാന്‍ സാധിക്കയുള്ളൂ. പ്രകാരാത്തരേണയുള്ള അമ്മ ഒന്നല്ലെങ്കില്‍ മറ്റൊന്നാകും (ദേശ ദേശേ കളത്രാണീ എന്നത് ഇവിടെ ശ്രദ്ധേയമാണ്. അക്കാരണത്താലും അതു തന്നെ തന്റെ അമ്മയുടെ ഇശ്ചാവിശേഷത്താല്‍ വന്നുഭവിക്കുന്ന ശരീരാന്തരമായിരിക്കയാലും ബീജാവാപം മുതല്‍ ശരീരപാതം വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കള്‍ക്ക് ഇഹത്തിലെ  സ്ഥിതിക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാല്‍ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായംചെയ്തു സാക്ഷിയായി നിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കല്പിച്ചിരിക്കുന്നു.‌

ഇങ്ങനെ നമ്മെ വയറ്റിനുള്ളില്‍ ചുന‍‌മന്നു പല സങ്കടങ്ങളും അനുഭവിച്ചുപെറ്റ് ഓമനിച്ചുവളര്‍ത്തി, നമ്മുടെ യോഗക്ഷേമങ്ങലില്‍ ജാഗരൂകയായി നമ്മെ നിത്യം അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്ക് പുത്രരായ ന‍ാം എന്തു പ്രത്യുപകാരമാണ് ചെയ്യാന്‍ സാധിക്കുന്നത് ഒന്നും സാധിക്കുകയില്ല. ഉള്ളലിവിലും ക്ഷമയ്ക്കും ഇരിപ്പിടമായ ആ മൂര്‍ത്തിവിശേഷത്തിനായ്ക്കൊണ്ട് നിത്യവും നമസ്കാരങ്ങള്‍ ചെയ്യുകയേ നിര്‍വ്വാഹമുള്ളൂ. ജനനിയടെ ആക‍ാംഷകൊണ്ടും, കായക്ലേശങ്ങള്‍കൊണ്ടും മനക്ലേശംകൊണ്ടും പിതാവിന്റെ സാന്നിദ്ധ്യകൊണ്ടും ജനിച്ചുണ്ടായിവരുന്ന സ്ത്രീപുരുഷന്മാര്‍ക്കു അവരവരുടെ നിലയ്ക്കും ശരീര നിര്‍മ്മാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങള്‍ക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂര്‍ത്തിയായ അമ്മയുടെ നേര്‍ക്കാണെന്നുമാത്രം കരുതികൊള്ളണം. “ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസ്സി” – എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീര്‍ക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമ പുത്രനുംകൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യകൊണ്ട് നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെനേര്‍ക്കാണ് രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിന് ഇടം അനുവദിച്ചുംതന്ന തന്റെ ഗൃഹമത്രേ മൂന്നാമതായി പ്രാധാന്യം അര്‍ഹിക്കുന്നത്. അമ്മ ജഗദംബയും അച്ഛന്‍ ജഗല്‍പിതാവും എന്നു സങ്കല്‍പിച്ചപ്പോള്‍ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിരുന്നു.

ഈ കടമകളെ അല്പംകൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീക്ക് താന്‍ സ്ത്രീയാകമൂലവും തന്നിമിത്തം സകലകാര്യ അന്വേഷണങ്ങല്‍ക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപോലെ കായികവും മാനസ്സികവുമായ നിരവധി കഷ്ടപ്പാടുകള്‍ അനുഭവിക്കാന്‍ ഉണ്ടാകയാലും സ്തീധര്‍മ്മം അനുസരിച്ച് പ്രജാവര്‍ദ്ധനയും, ഗൃഹസമ്പല്‍ഭരണവും, സാമുദായിക ചക്രപ്രവര്‍ത്തനവും ചെയ്യുന്നതുതന്നെ  അവളുടെ കടമ. ഇതു നിവര്‍ത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവര്‍ത്തിക്കാതിരുന്നാല്‍ പ്രപഞ്ചമില്ല. പ്രപഞ്ചസൃഷ്ടിചെയ്ത ഉടനെ പ്രകൃതി വിരമിച്ചാല്‍ പ്രപഞ്ചനാശവും പ്രകൃതിയുടെ ഉദ്ദേശവിഭലതയും സംഭവിക്കും. അതുപോലെ സ്ത്രീകള്‍ സ്വധര്‍മ്മങ്ങള്‍ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധര്‍മ്മങ്ങളാചരിക്കുകയോ ചെയ്താല്‍ കാര്യ വൈഷമ്യങ്ങളും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും.

പെണ്ണിറങ്ങിയാല്‍ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാല്‍ അബലനായ പുരുഷന് അവന്‍ എത്രമാത്രം നല്ലവനായിരുന്നാലും ലൗകികമായ സൗകര്യങ്ങള്‍ ചെയ്യുവാന്‍ നല്ല കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേര്‍ക്കുള്ള കടമ, മാതാവ് അവനുവേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം തുശ്ചമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാല്‍ ആ ജഗദംബയ്ക്ക തുല്യമായ അമ്മയോട് കൃതജ്ഞത പ്രദര്‍ശ്ശിപ്പിക്കാത്തവരെ  പരിരക്ഷിക്ക, അവരുടെ ആഗ്രഹങ്ങള്‍ക്ക്  മനശ്ശരീരങ്ങളാല്‍ പ്രതികൂലിക്കാതിരിക്ക, അവരെ ആരാധിക്ക, ആ ദേവീസ്വരൂപത്തില്‍ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക, മുതലായവ ചെയ്യണം. തന്റെ ശരീരരക്ഷക്കു അന്യര്‍ ഒരുക്ഷേത്രവും വിഭവസാമഗ്രികളും തയ്യാറാക്കിയപോലെ തക്കതായ കരുതലുകള്‍ തന്റെ ശേഷം ഉത്ഭവിക്കുന്നവര്‍ക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണ് ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാര്‍ത്ഥത്തില്‍ തനിക്ക് യാതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നുതിന്നുമുടിച്ചു നാശംചെയ്ക എന്നതു അധര്‍മ്മവും  മഹാപാതകവുമാണ്. ഉത്തമനായ പുരുഷന്‍ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീര്‍ക്കും. എല്ലാറ്റിനുംശേഷം സംസാരപ്രവര്‍ത്തനത്തിനും, സമുദായ നിലനില്‍പിനും വേണ്ടി പ്രകൃതി ചോദിതനായി മാതാവിന്റെ ഇശ്ച നിമിത്തം കളത്രവാനായി ഭവിക്കും തന്റെ ശരീരമെടുത്ത് പുത്രന്മാര്‍ ജനിക്കുമ്പോള്‍, ആ ഓരോ ശരീരത്തിനും രക്ഷയ്ക്കാവശ്യമുള്ള ആഹാരക്ഷേത്രവസ്ത്രാദികളും  വെവ്വേറെ സംഭരിച്ചുകൊടുക്കണം.  ഇതിനു വിപരീതം പ്രവര്‍ത്തിക്കുന്നവന്‍, ഈ ഒടുവില്‍ പറഞ്ഞ കടമ തീര്‍ക്കുന്നതിനുപകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങള്‍ക്ക് അധികം വളം ചേര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സകലകാര്യവും അതിന്റെ അവസ്ഥാനുസാരം ചെയ്തുതീര്‍ക്കണമെങ്കില്‍ ഒന്നുംതന്നെ തന്റെ അനുഭവത്തിലുള്ളതല്ലെന്നും തനിക്ക് യാതൊന്നിലും അവകാശവും അധികാരവും ഇല്ലെന്നും ഉള്ളബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്വേച്ഛാപ്രഭുത്വവും സ്വാര്‍ത്ഥതയും സ്ഥലംപിടിച്ച് അവനും മറ്റുള്ളവര്‍ക്കുമുള്ളത് ആര്‍ക്കുമില്ലാതെ കുട്ടിച്ചോറാക്കിക്കളയുവാന്‍ ഇടവരികയും ചെയ്യും. തന്റെ കടമകള്‍ യഥാര്‍ഹം നിര്‍വ്വഹിക്കുന്നവനത്രേ യഥാര്‍ത്ഥ പുരുഷന്‍.

ലോകം രമ്യമായി പോകണമെങ്കില്‍ ഐകമത്യം ഉണ്ടായിരിക്കണം, അതാണ് സകലതിന്റേയും കാതല്‍. ബ്രഹ്മപ്രകൃതികളുടെ ഐക്യമത്യംകൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും , ഭിന്നതകൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായ പ്രപഞ്ചത്തില്‍ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കല്പിച്ചത്. ഇരുവരും അവരവര്‍ക്കുള്ള കൃത്യങ്ങള്‍ ഐക്യമത്യത്തോടു നടത്തുമ്പോള്‍ ശ്രേയസ്സ് ക്ഷണിക്കാതെതന്നെ കുടിയേറിക്കൊള്ളും. എന്നാല്‍ ഇപ്പോഴാകട്ടെ, ആളുകള്‍പെരുത്തു ഐക്യമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങള്‍ ഇന്നതെന്നുള്ള യഥാര്‍ത്ഥനിശ്ചയമില്ലാതായി, കൈമിടുക്കും പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐക്യമത്യവും ധര്‍മ്മനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശലായിക്കയറി. ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധപീഠനങ്ങള്‍ക്കും -വിപ്ലവങ്ങള്‍, കലാപങ്ങള്‍ മുതലായവയ്ക്കും- നിദാനം അനൈകമത്യം ആണ്.

ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐക്യമത്യം ഇല്ലാത്തതിനാലും സ്ത്രീപുരുഷന്മാര്‍ വിരുദ്ധധര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു അപ്രധാനമല്ലാത്ത മറ്റൊരുകാരണം സര്‍വ്വജഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹംങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും, അവയെ പ്രായോഗികമാക്കാന്‍ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തിലുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവര്‍ത്തിക്കുന്നതിലേയ്ക്കു ഐക്യമത്യം വേണമെന്ന് ഈ മനുഷ്യന്മാര്‍ കണ്ടു എങ്കിലും, അതിലേയ്ക്ക് അവര്‍ ഉന്നയിക്കുന്ന ഉപദേശങ്ങള്‍ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രയോഗക്ഷമങ്ങളല്ലായ്കയാല്‍ ക്ഷുദ്രബുദ്ധിജങ്ങളും ആയിരിക്കുന്നു. ഐക്യമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും വേഷപകര്‍ച്ചകളാലോ, ആഹാരവിഹാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയംതന്നെ. മേല്‍പറഞ്ഞ സംഗതികള്‍ ഐകമത്യത്തിനുകാരണങ്ങളാകയാല്‍ അവയുള്ളടത്തൊക്കെ ഐക്യമത്യമില്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും അവയില്ലാത്തിടത്ത് ഐക്യമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളില്‍ നമ്മുടെ അനുഭവം നേരേ വിപരീതമായി കാണുന്നു. അപ്പോള്‍ ഇവ ഐക്യമത്യത്തിനുവഴിയായി തീരുമെന്നുപറയുന്നത് ശുദ്ധമേ കമ്പംതന്നെ. അവനവന്റെ വീട്ടില്‍ ഉണ്ടും സ്വജനങ്ങളില്‍ വിവാഹംചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയില്‍ പെരുമാറി സ്വധര്‍മ്മം നടത്തിയും കൊണ്ടിരുന്നാല്‍ ഐകമത്യം ഉണ്ടാകുന്നതിന് യാതൊരു വിരോധവുമില്ല. അവി‍ടെ ഉണ്ടാകുകയും ചെയ്യും. മുന്‍പറഞ്ഞ ഓരോ കാരണങ്ങളെ പുരസ്കരിച്ച്, ഐകമത്യത്തിനും സാമുദായ വൃദ്ധിക്കും പ്രവര്‍ത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നുനോക്ക‍ാം.സ്വന്തകുടുംബത്തില്‍ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ  ശാസിച്ചുഭരിച്ചു അവിടെ ഐകമത്യം നിലനിര്‍ത്താന്‍ സാധിക്കാത്ത മദാമ്മമാരാണ്, രാജ്യത്തുള്ള സകലവിധ സ്ത്രീകള്‍ക്കും ഐകമത്യം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്. ജനിച്ചപ്പോള്‍ അഹര്‍വൃത്തിക്ക് ചില്ലികാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്‍മാര്‍ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചുവച്ചിട്ടുണ്ടെങ്കില്‍  അതു തിന്നുമുടിച്ച് തറവാടുവിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താന്‍ ഏതെങ്കിലും  നിലയിലെത്തിയാല്‍, തന്റെ കടമ വീട്ടുവാന്‍ പ്രാപ്തനാണെന്നുവരുകില്‍ക്കൂടി, ആയതിനുമനസ്സില്ലാതെ, പിന്നെ വല്ലതുംകൂടി തനിക്ക് അവിടെനിന്ന് കിട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെഎന്നും മറ്റും അന്വേഷിച്ച് സ്വക്ഷേത്രത്തില്‍തന്നെ ചിദ്രം വരുത്തുവാന്‍ ആണിയായിത്തിരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐക്യമത്യത്തിനും, അഭ്യുന്നതിക്കും പ്രവര്‍ത്തിക്കുന്നവന്‍. ഇങ്ങനെയുള്ളവര്‍ ഐക്യമത്യമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍, വിവരീതഭലമല്ലാതെ മറ്റെന്തുഭവിക്കും? പോരെങ്കില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ ഐക്യമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരില്‍നിന്നും ഉണ്ടാകുന്ന സന്താനപരമ്പരയ്ക്കു അനുഭവിയ്ക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കന്മാരോ കാരണവന്മാരോ അവരുടെ ഗതിക്കുതകുംവണ്ണം അല്പം വല്ലതും സമ്പാദിച്ചുവയ്കുന്നു. ഇങ്ങനെയിരിക്കേ ആകൂട്ടുസ്വത്തില്‍നിന്നും, എനിക്ക്, എനിക്ക് എന്നുപറഞ്ഞ് പങ്കുവയ്ക്കുന്നതുതന്നെ ഐക്യമത്യത്തിന് വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐക്യമത്യവും വേണ്ടിടത്തുതന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാല്‍ പിന്നെ, ലോകത്തില്‍ മറ്റൊരിടത്തും ഐക്യമത്യം നിലനില്‍ക്കുന്നില്ല. അതിലും വിശേഷച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാര്‍ത്ഥ ധര്‍മ്മമാലോചിച്ചാല്‍ അങ്ങോട്ടുണ്ടാക്കി കൊടുത്തയയ്ക്കയല്ലാതെ ഇങ്ങോട്ടൊരു ചില്ലിപോലും  ഒരു കണ്ടം തുണിപോലും സ്വാനുഭവത്തിനെടുക്കാന്‍ അര്‍ഹതയും അധികാരവുമില്ലാതെ കേവലഭൃത്യനെപ്പോലെ വര്‍ത്തിക്കേണ്ടപുരുഷന്‍, സര്‍വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ച് തന്നിഷ്ടംനിമിത്തം എല്ല‍ാം തനിക്കുവേണം എന്നത്യാര്‍ത്തിപിടിച്ച് സര്‍വ്വസ്വവും വിഴുങ്ങാന്‍ തുടങ്ങിയാലത്തെ കഥ പറയണോ?  അവനെ മാതൃദ്രോഹിയെന്നോ, മാതാപിതാക്കള്‍ യഥാര്‍ത്ഥ ശിവശക്തികളാകയാലും, അവരുടെ ഐക്യമത്യത്താല്‍ ഉണ്ടായിട്ടുള്ളതും, ഏകമതിയായുള്ള ഇച്ഛയില്‍ എന്നും ഒന്നായിത്തന്നെ നിലനില്‍ക്കണമെന്നു അവര്‍ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധര്‍മ്മത്യാഗംകൊണ്ടുമാത്രമല്ല, അധര്‍മ്മപ്രവൃത്തികൊണ്ടുകൂടി ധ്വസിക്കുന്നവനാകകൊണ്ടും അവനെ യഥാര്‍ത്ഥത്തില്‍ ബ്രഹ്മഘാതി(ആത്മരാക്ഷസനായി) യായിത്തന്നെ  കരുതണം. അതുകൊണ്ടുന‍ാം വിഹിതങ്ങളായ പദ്ധതികള്‍ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാല്‍ ഭിന്നുപ്പുകളെല്ല‍ാം ദൂരെനീങ്ങും. ഈ ദിവ്യൗഷദം ഇപ്പോഴത്തെ പരിഷ്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ല.  ഈ തത്വം അനാദിയായിട്ടുള്ളതുതന്നെ. എന്നാല്‍ നവപരിഷ്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവര്‍ക്കു ഈ തത്വമുള്ള കഥ കാണ്മാന്‍  കഴിയുന്നില്ല. ഭിന്നമതിമുലം കലാപം മുഴുത്തു, ഘോരസൂചിപ്പിക്കുന്ന അവസരങ്ങളിലെല്ല‍ാം ബുദ്ധിമാന്മാരും ദീനദയാലുക്കളും  ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ  എന്നുള്ളവരുമായ മഹാനുഭാവന്മാര്‍ കാലാനുരൂപമായ  സദുപദേശങ്ങള്‍ ,ചെയ്ത് ധര്‍മ്മഭ്രംശം വന്നിരിക്കുന്നവരെ നേരായ മാര്‍ഗ്ഗം കാണിച്ചുനടത്തുവാന്‍ പണിപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള ഓരോ അനുഭവവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോള്‍ നാനാമതങ്ങളായും, ഓരോന്നില്‍തന്നെ ഉപമതങ്ങളായും തീര്‍ന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിര്‍ത്ത‍ാം.

ഇപ്പോഴത്തെ മതി മന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐക്യമത്യത്തിനു കണ്ഠപാശമായി ചമഞ്ഞിരിക്കുന്നുവെന്ന് ന‍ാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി ന‍ാം ഇപ്രകാരം പ്രയത്നിക്കണം. പ്രകൃത്യാ അവരവര്‍ക്കുവച്ചിട്ടുള്ള ധര്‍മ്മമനുസരിച്ച് സ്വകാര്യങ്ങളില്‍ യാതൊരുനീക്കുപോക്കും വരാതെ താനാണ് സകലതും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതില്‍ യാതൊന്നുമില്ല, സര്‍വ്വസ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങള്‍ക്കുമാണ്, തന്റെ ശ്രമം അവര് ‍സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു, അവരുടെ ക്ഷേമംതന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോനമാശ്രയമായി ഏകമതിയോടെ പ്രയത്നിച്ചും കൊണ്ടാല്‍ യാതൊരു പ്രയത്നവും കൂടാതെ ഐക്യമത്യവും ശ്രേയസ്സും സ്വയമേ വന്നുചേരും. അപ്രകാരം ഭവിച്ചാല്‍ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്ര സാദ്ധ്യമായിത്തീരും.

സ്ത്രീകളുടെ കര്‍ത്തവ്യങ്ങള്‍ ഇന്നിന്നവയെന്നു യഥാര്‍ത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയില്‍ പരത്തി തങ്ങള്‍തന്നെയാണ് യഥാര്‍ത്ഥ രക്ഷാധികാരികളെന്ന് ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി അവരുടെ സ്ഥാനം സര്‍വ്വ സാമാന്യമാക്കിതീര്‍ക്കുക ഏന്നുള്ളതാണ് സ്തീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ, സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനര്‍ഹങ്ങളായ പ്രഷോഭങ്ങളില്‍ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാമൊന്നിനു പുറപ്പെടുന്പോള്‍ അതിന്റെ പ്രയോജനോദ്ദേശങ്ങള്‍ മുന്‍കൂട്ടികരുതേണ്ടത് അത്യാവശ്യമാണ്. ധര്‍മ്മമാര്ഗ്ഗങ്ങള്‍ മൂലം ഹിതമായുള്ള ഭലം ഉണ്ടാകുമെന്നു സൂഷ്മമുള്ളപ്പോള്‍ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനര്‍ത്ഥമോ ആണ് ഫലമെന്നുവരുകില്‍ ഉടനേ അത് പരിത്യജിക്കേണ്ടതുമാകുന്നു. അതാണ് വിവേകികളുടെ ലക്ഷണം…. ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സര്‍വ്വഥാ യഥാശക്തി എല്ലാവരും ഐക്യമത്യത്തോടുകൂടി പ്രയത്നിക്കേണം. തുടക്കത്തില്‍ അനിഷ്ടങ്ങളോ നിരുപിക്കാത്തതോ ആയ മുടക്കങ്ങള്‍ വന്നുകൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധര്‍മ്മമെന്നുകരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റ് നടക്കാന്‍ അംഗങ്ങള്‍ക്ക് ശേഷിവയ്ക്കുംമുമ്പ്, കുട്ടികള്‍ ചാടുപിടിച്ചുനടക്കാന്‍ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങള്‍ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാല്‍ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാല്‍ കാലക്രമേണ സകല ഉദ്ദേശ്ശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരര്‍ത്ഥകമെന്നോ,അനര്‍ത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭ ഭാവനയുമാണ്. ഇവയുണ്ടായാല്‍ ഇടപെടാന്‍ ഇടയാവുന്നവര്‍ക്കുകൂടി നല്ലതുവരുവാന്‍ മാര്‍ഗ്ഗമായിത്തീരും. അതുകൊണ്ട് ഓരോരരുത്തരും വെവ്വേറെ അല്ലന്നും എല്ലാവരുംകൂടി സമഷ്ടിമൂലപ്രകൃതി ശക്തിയാണെന്നും കേവലം അബലകളല്ല, പ്രബലകള്‍ തന്നെയാണെന്നും ഉള്ള ബോധത്തോടുകൂടി ധര്‍മ്മങ്ങള്‍ അനുഷ്ടിച്ച്  സര്‍വ്വോല്‍കൃഷ്ടസ്ഥാനം ലഭിക്കുന്നതിലേയ്ക്കുള്ള ആ പരാശക്തിയുടെ ഓരോ വൃഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ല‍ാം ആ ലോകമാതാവായ  സമഷ്ടിപരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.