ചിലനിസ്സാരകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും പലരും വാശിപിടിക്കുന്നു. എന്തിനാണത്?

വിശ്വവിഖ്യാതനായ ശില്പി, മൈക്കലാഞ്ചലോ, ഒരു ശില്പം പണിതു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സുഹ്യത്ത് ചെല്ലുന്നത്. ശില്പി സുഹൃത്ത് വന്നതറിഞ്ഞില്ല. അദ്ദേഹം ശില്പവേലയില്‍ ലയിച്ചിരിക്കുകയാണ് സുഹൃത്ത് പിന്നെ വരാം എന്നു കരുതി തിരിച്ചുപോന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ചെന്നു. മൈക്കലാഞ്ചലോ അപ്പോഴും ശില്പവേലയില്‍ മുഴുകിയിരിക്കുന്നു.

ശില്പം സൂക്ഷിച്ച് നോക്കി സുഹ്യത്ത് ഉറക്കെ പറഞ്ഞു, “ഏതെന്തൊരു പാഴ്വേല…ഞാന്‍ കുറച്ചു മുമ്പു വന്നപ്പോള്‍ ചെയ്തതും ഇതേ ജോലിതന്നെ. ഇപ്പോഴും അതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു.”

ചിന്തയില്‍ നിന്ന് ഉണര്‍ന്ന് ശില്പി മെല്ലെ പറഞ്ഞു; “അതേ…ഞാനീ സുന്ദരിയുടെ മിനിക്കു പണിയിലാണ്. മൂക്ക് കുറച്ചു കൂടി മിനുക്കി, അധരങ്ങള്‍ നന്നായി മൃദുവാക്കി, കരങ്ങളുടെ പേശികള്‍ തെല്ല് ഉരുട്ടി, അവയവങ്ങള്‍ക്ക് കുറേക്കൂടി ഭാവം പകരുന്നു.”

“പക്ഷേ ഇതൊക്കെ നിസ്സാര കാര്യമല്ലേ.” സുഹ‍ൃത്ത് ചോദിച്ചു.

“തീര്‍ച്ചയായും അതേ… പക്ഷേ ഒരു കാര്യം ഓര്‍ക്കൂ, ചില നിസ്സാര കാര്യങ്ങളാണ് പൂര്‍ണ്ണത ഉണ്ടാക്കുക പക്ഷേ പൂര്‍ണ്ണത നിസ്സാരവുമല്ല.”

നിസ്സാരമെന്നുകരുതി ശ്രദ്ധിക്കാതെ നാം ഒന്നു ചെയ്യരുത്. നിസ്സാര കാര്യങ്ങള്‍ നന്നായി ചെയ്താലേ സാരമായ കാര്യങ്ങളും നന്നായി ചെയ്യാനാകൂ.

സിംഹത്തെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്, ആനയെ വീഴ്ത്താനും, മാനിനെ വീഴ്ത്താനും, സിംഹം ഒരേവിധം തന്നെയാണ് തയ്യാറെടുക്കുന്നത് എന്ന് . അതായത് ഏതു കാര്യത്തിനും സമ്പൂര്‍ണ ശ്രദ്ധയും സമര്‍പ്പണവും ആവശ്യമെന്നുസാരം.

കടപ്പാട്: നാം മുന്നോട്ട്