സന്ന്യാസിക്ക് ഒരിക്കലും ഒന്നിനോടും മമത പാടില്ല. അതുണ്ടായാല്‍ നാശത്തിലേക്കായിരിക്കും യാത്ര.

സര്‍വസംഗപരിത്യാഗിയായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. അടുത്തകാലം വരെ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് ഒരു ഭിഷാപാത്രം മാത്രം. ഒടുവില്‍ അതും വലിച്ചെറിഞ്ഞു. കൈത്തലം കൂട്ടിപ്പിടിച്ചാല്‍ കഴിക്കാനുള്ള പാത്രമായി അത് ഉപയോഗിക്കാം, പിന്നെന്തിന് സ്വന്തമായി ഒരു പാത്രം എന്നായിരുന്ന‌ു ആ ത്യാഗിയുടെ വിശദീകരണം. ഇനി ആകപ്പാടെയുള്ളത് ഒരു കൗപീനം മാത്രം.

രാവിലെ ഗ്രാമത്തിലെ കാവിനു മുന്നിലുള്ള അരയാല്‍ ചുവട്ടിലെ ഒരു കല്ലില്‍ അദ്ദേഹം ഇരിക്കും. അന്തിയാവോളം ആ ഇരുപ്പ് തന്നെ, പിന്നെ എഴുന്നേറ്റു പോകും.

അങ്ങനെയിരിക്കെ ഒരു ദിവസം നമ്മുടെ യോഗി കാവിനു മുന്നിലെത്തിയപ്പോള്‍, താന്‍ പതിവായി ഇരുന്ന കല്ലില്‍ മറ്റൊരു സന്യാസി ഇരിക്കുന്നു! ത്യാഗിയുടെ സംയമനം വിട്ടുപോയി. അദ്ദേഹം സന്യാസിയുടെ അടുത്ത് ചെന്ന് പറഞ്ഞു, “ഹും… അതെന്റെ കല്ലാ, മാറിയിരിക്കൂ…. എനിക്കിരിക്കണം.”

‘എന്റെ’,’എനിക്ക്’എന്നുള്ള വിചാരം ഒഴിവാക്കുക ബഹു പ്രയാസം തന്നെ. കൗപീനധാരിക്കും കല്ലിനോട് മമത ഉണ്ടായി. അത് അഹങ്കാരത്തെ ഉത്തേജിപ്പിച്ചു. ത്യാഗികളുടെ അവസ്ഥ ഇതാണെങ്കില്‍ ലൗകികരുടേതോ?എന്തിലെങ്കിലും ഒന്നില്‍ ഒട്ടി നില്ക്കാതെ സാധാരണ മനുഷ്യര്‍ക്ക് ലോകത്തില്‍ ജീവിക്കുക അസാദ്ധ്യം. അതുകൊണ്ട് നമുക്ക് സ്നേഹിക്കാനും വിശ്വസിക്കാനും പ്രതീക്ഷിക്കാനും സ്വന്തമാക്കാനും എന്തെങ്കിലുമൊന്ന് ഉള്ളത് നന്ന്. പക്ഷേ അത് നിസാരകാര്യങ്ങളിലാകരുത്. മഹത്തായ കാര്യങ്ങളില്‍ ഈശ്വരനില്‍ ഒട്ടി നില്ക്കാന്‍ മനസ്സിനെ പരിശീലിപ്പിക്കുക. അതിനാല്‍ ശാന്തിയും സമാധാനവും നമുക്ക് സ്വന്തമാകും. ആ സ്വാര്‍ത്ഥത അപകടം വരുത്തുകയില്ല.

കടപ്പാട്: നാം മുന്നോട്ട്