പ്രവാചകന്റെ മുന്നിലെത്തി കൈലിരുന്ന കമ്പിളിക്കെട്ട് കാണിച്ച് വൃദ്ധന്‍ പറഞ്ഞു,

“തിരുദൂതരെ ഇതിനകത്ത് ഒരു തള്ള പക്ഷിയും നാലു കുഞ്ഞുങ്ങളുമുണ്ട്. വഴിയരുകിലുള്ള മരപ്പൊത്തില്‍ നിന്നാണ് എനിക്കീ കുഞ്ഞുങ്ങളെ കിട്ടിയത്. ഞാന്‍ അവരെ രക്ഷിക്കാന്‍ വേണ്ടി കമ്പിളി പുതപ്പിലാക്കി. അപ്പോഴേക്കും തള്ളപ്പക്ഷി പറന്നെത്തി. ഞാന്‍ പുഥപ്പു തുറന്നു കാണിച്ചു. തള്ളപ്പക്ഷി ജീവനില്‍ കൊതിയില്ലാതെ പുതപ്പില്‍ കയറി. ഞാനുടന്‍ കമ്പിളിപ്പുതപ്പ് മടക്കി ഇങ്ങോട്ട് പോന്നു.”

പ്രവാചകന്‍ കരുണാപൂര്‍വ്വം, കമ്പിളിക്കെട്ട് തുറക്കാന്‍ പറഞ്ഞു. വൃദ്ധന്‍ അനുസരിച്ചു. കമ്പിളിപ്പുതുപ്പ് തുറന്നിട്ടും തള്ളപ്പക്ഷി പോകാന്‍ കൂട്ടാക്കിയില്ല. പറക്കമുറ്റാത്ത തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം അത് ചേര്‍ന്നു നിന്നു‌.

അത്ഭുതപ്പെട്ടു നില്ക്കുന്ന അനുയായികളോടായി തിരുദൂതര്‍ പറഞ്ഞു,

“തള്ളപ്പക്ഷി കുഞ്ഞുങ്ങളെ വിട്ടുപോകില്ല. ഈ സ്നേഹം കണ്ട് നിങ്ങള്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം. പക്ഷേ ഇതിലും എത്രയോ മടങ്ങാണ് അല്ലാഹു തന്റെ സൃഷ്ടികളോടു കാണിക്കുന്ന സ്നേഹം.”

പ്രവാചകന്‍ തുടര്‍ന്നു,

“ഈ പക്ഷിക്കുടുംബത്തെ അതിന്റെ സ്ഥലത്തുതന്നെ കൊണ്ടു പോയി വയ്ക്കൂ.”

അപ്പോള്‍ സകല ജീവജാലങ്ങളിലും സ്നേഹം നിറച്ച ഈശ്വരന്റെ സ്നേഹം എത്രയോ വിശാലവും അഗാധവുമായിരിക്കും. ആ സ്നേഹത്തണലില്‍ നില്‍ക്കാനായാല്‍ നാം പിന്നെന്തിന് ഭയക്കണം?

അതിനുള്ള എളുപ്പവഴി എപ്പോഴും ഈശ്വരസ്മരണ നിലനിറുത്തുകയാണ്. എല്ലാവരിലും ഈശ്വരനുണ്ടെന്ന അറിവോടെ സ്നേഹിക്കാന്‍ ശ്രമിക്കൂ; എല്ലാവരാലും നാമപ്പോള്‍ സ്നേഹിക്കപ്പെടും.

കടപ്പാട്: നാം മുന്നോട്ട്