അദ്ധ്വാനത്തിലൂടെ തന്നെ നേടുക

കുട്ടികളുടെ അച്ഛന്‍ അവരെ വളരെയേറെ ലാളിക്കുന്നതു കാണുമ്പോള്‍ ഭയം തോന്നുന്നു.

പൊരിവെയില്‍. അച്ഛനും രണ്ടു മക്കളും വയലില്‍ കഠിനാദ്ധ്വാനത്തിലാണ്. വയല്‍ വരമ്പില്‍ തണലുള്ള ഭാഗത്ത് അയല്‍‍വാസി നില്‍ക്കുന്നു.

ഉച്ചയായി. അച്ഛനും മക്കളും വയലില്‍ നിന്നും കയറി. അയല്‍വാസി കുശലപ്രശ്നം ചോദിക്കുന്നതിനിടയില്‍ തിരക്കി, “ഇനി എന്തിന് ഇത്ര കഷ്ടപ്പെടണം? ഇപ്പോള്‍ തന്നെ വേണ്ടു വേളം വയലുണ്ടല്ലോ. ഈ പിള്ളരേയും വെയില്‍ കൊള്ളിച്ചു വേണോ കൃഷി വലുതാക്കാന്‍?

വിയര്‍പ്പു തുടച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു, “കൃഷി വലുതാക്കാനല്ല എന്റെ ശ്രമം എന്റെ മക്കളെ വലുതാക്കാനാണ്.”

കുട്ടികളെ അവര്‍ക്കാവുന്ന ജോലികള്‍ ചെയ്യിച്ചു തന്നെ വളര്‍ത്തണം. അവര്‍ക്ക് മാതാപിതാക്കള്‍ നല്കുന്ന അദൃശ്യ സമ്പത്താണ് അദ്ധ്വാനിക്കാനുള്ള മനഃസ്ഥിതി. അഞ്ഞൂറ് ഗ്രാം തേന്‍ ശേഖരിക്കാന്‍ ഒരു തേനീച്ചയ്ക്ക് ഏകദേശം 40,000 കി.മീറ്റര്‍ സഞ്ചരിക്കണം,20 ലക്ഷം പൂക്കളും സന്ദര്‍ശിക്കണം. ഇത്ര അദ്ധ്വാനം അതിനു പുറകിലുള്ളതുകൊണ്ടാണ് തേനിനിത്രമധുരവും.

ലോട്ടറി അടച്ചിട്ടുള്ള വരില്‍ 95 ശതമാനം ഒരു വര്‍ഷത്തിനകം അവരുടെ ‘പൂര്‍വ്വസ്ഥിതിയെ’ പ്രാപിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദ്ധ്വാനിക്കാതെ ലഭിക്കുന്നതിന്റെ വില പലപ്പോഴും നാം ഓര്‍ക്കില്ല. അതുകൊണ്ട് അദ്ധ്വാനത്തിലൂടെ തന്നെ നേടുക. അതിനേ സുഖവും സ്ഥിരതയും ഉണ്ടാക്കുക.

കടപ്പാട്: നാം മുന്നോട്ട്