ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ അതേ അളവില്‍ എന്നെ സ്നേഹിക്കുന്നില്ല.

എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കുളക്കടവില്‍ ഇരിക്കുന്ന സമയം. അവള്‍ ഒരു കൈയ്യില്‍ വെള്ളമെടുത്ത് എന്റെ മുന്നില്‍ പിടിച്ചു. പിന്നെ കൈചുരുട്ടി. വെള്ളം അവരുടെ വിരലുകള്‍ക്കിടയിലൂടെ ഒലിച്ചുപോയി.

“കണ്ടോ.. ഇങ്ങനെയാണ് സ്നേഹം.”

എന്റെ മനസ്സ് അത് ഇങ്ങനെ വ്യാഖ്യാനിച്ചു, “എത്രനേരം നിങ്ങള്‍ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോള്‍ അതില്‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവോ. അപ്പോള്‍ അത് വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്ന് പോകുന്നു.”

സ്നേഹിതനെ /സ്നേഹിതയെ സ്വാര്‍ത്ഥത കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവര്‍ അകന്നു പോകുന്നു.

“ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരില്‍ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താന് ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാന്‍ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാല്‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം.”

സ്നേഹത്തെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വിവരണമാണിത്. സ്നേഹമെന്നപേരില്‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാര്‍ത്ഥതയാണ്. നാം സ്നേഹിക്കുന്നവര്‍ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തില്‍ നമ്മുടെ സന്തോഷത്തിനായി സ്വാര്‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാര്‍ത്ഥ സ്നേഹം ബന്ധനത്തില്‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാന്‍ ഒരുക്കവുമാണ്.

കടപ്പാട്: നാം മുന്നോട്ട്