ഭോ ഭോഃ പ്രജാപതേ രാജന്‍ പശൂന്‍ പശ്യ ത്വയാധ്വരേ
സംജ്ഞാപിതാഞ്ജീവസങ്ഘാന്നിര്‍ഘൃണേന സഹസ്രശഃ (4-25-7)
ഏതേ ത്വാം സംപ്രതീക്ഷന്തേ സ്മരന്തോ വൈശസം തവ
സമ്പരേതമയഃ കൂടൈശ്ഛിഢന്ത്യുത്ഥിതമന്യവഃ (4-25- 8)

മൈത്രേയന്‍ തുടര്‍ന്നുഃ

രുദ്രദേവന്‍ പഠിപ്പിച്ച മന്ത്രം ജപിച്ചുകൊണ്ട്‌ പ്രചേതര്‍ തടാകത്തിലിറങ്ങി തപസ്സനുഷ്ടിച്ചു. ഈ സമയത്ത്‌ നാരദന്‍ പ്രചേതരുടെ അച്ഛനായ പ്രാചീനബര്‍ഹിയെ സന്ദര്‍ശിച്ച്‌ അദ്ദേഹത്തെ സൗമ്യമായൊന്നു ശകാരിച്ചു. “അങ്ങയുടെ ഈ ദുഃഖം മാറ്റാന്‍ നിരന്തമായി യാഗകര്‍മ്മങ്ങള്‍ ചെയ്തതു കൊണ്ടൊന്നും ഫലമില്ല. അല്ലയോ രാജാവേ ഒരോകര്‍മ്മങ്ങള്‍ക്കായി ബലികൊടുത്ത ആയിരക്കണക്കിന്‌ മൃഗങ്ങളെ ഓര്‍ക്കുന്നുണ്ടോ? അവരെല്ലാം അങ്ങേലോകത്ത്‌ അങ്ങയുടെ വരവും കാത്തിരിക്കുകയാണ്‌. അവര്‍ അങ്ങയെ കാരിരിമ്പുമുനയുളള കൊമ്പുകളാല്‍ കുത്തിക്കീറാന്‍ തയ്യാറായിരിക്കുന്നു. ഏതായാലും ഞാനൊരു കഥ പറയാം. ഒരിടത്ത്‌ ഒരിക്കല്‍ പുരഞ്ജന എന്ന പേരില്‍ പ്രശസ്തനായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക്‌ അവിജ്ഞാതന്‍ എന്ന പേരിലൊരു സുഹൃത്തുണ്ടായിരുന്നു. രാജാവ്‌ നല്ലൊരു വീടുതേടി പുറപ്പെട്ടു. അങ്ങനെ ഒരു ദിനം ഭോഗവാടി എന്ന നഗരത്തിലെത്തിച്ചേര്‍ന്നു. ഒന്‍പതു വാതിലുകളാണീ നഗരത്തിന്‌. അവിടെ, പത്തു പരിചാരകരോടുകൂടി ശക്തിശാലിയായ ഒരു പടനായകന്റെ നേതൃത്വത്തില്‍ , അഞ്ചു തലയുളള സര്‍പ്പത്തിന്റെ കാവലില്‍ അതിസുന്ദരിയായ ഒരു തരുണിയെ കണ്ടു. പ്രേമത്തില്‍ കുടുങ്ങിയ രാജാവ്‌ അവളെ സമീപിച്ച്‌ അവളാരെന്നും മറ്റും അന്വേഷിച്ചു.

അവള്‍ പറഞ്ഞുഃ “എന്റെ അച്ഛന്‍ ആരെന്നെനിക്കറിയില്ല. വാസ്തവത്തില്‍ ആരുടേയും അച്ഛനെ എനിക്കറിയില്ല. ഞാനിവിടെയാണ്‌ എന്നുമാത്രം എനിക്കറിയാം. ഈ നഗരം ആരു നിര്‍മ്മിച്ചു എന്നും എനിക്കറിയില്ല. ഇവരെല്ലാം എന്റെ കൂട്ടുകാരും പരിചാരകരും ആണ്‌. അഞ്ചുതലയുളള ഈ സര്‍പ്പം എനിക്കു കാവലായി എപ്പോഴും നഗരം കാത്ത്‌ ഉണര്‍ന്നിരിക്കുന്നു. ഈ നഗരത്തിലേക്ക്‌ സ്വാഗതം. എന്റെ സുഹൃത്തുക്കളും ഞാനും ചേര്‍ന്ന് അങ്ങേയ്ക്കു വേണ്ട എല്ലാ സുഖഭോഗങ്ങളും ഒരു നൂറുവര്‍ഷത്തേക്ക്‌ തയ്യാറാക്കിത്തരാം. കാരണം, നിങ്ങള്‍ ഒരു വിവരവും വിജ്ഞാനവും ഇല്ലാത്ത സുഖാന്വേഷിമാത്രമാണല്ലോ. ഭാവിജീവിതത്തെപ്പറ്റി ചിന്തയുമില്ല നിങ്ങള്‍ക്ക്‌. നിങ്ങളെപ്പോലുളള ഒരുവനെ മാത്രമല്ലേ എനിക്കു സുഖഭോഗങ്ങളില്‍ മുക്കാന്‍ സാധിക്കൂ. ഈ നഗരത്തില്‍ ഒരുവന്‌ സമ്പത്തും ഇന്ദ്രിയസുഖവും പുണ്യവും ആവോളം സമാഹരിക്കാന്‍ സാധിക്കുന്നതാണ്‌.” അവളെ ഭാര്യയായി സ്വീകരിച്ച്‌ അമിതാഹ്ലാദത്തോടെ രാജാവ്‌ നഗരത്തില്‍ പ്രവേശിച്ചു. നഗരത്തിന്റെ ഏഴു കവാടങ്ങള്‍ ഉയര്‍ന്നതലത്തിലും, രണ്ടെണ്ണം താഴ്ന്ന സ്ഥലത്തുമായിരുന്നു. അഞ്ചു കവാടങ്ങള്‍ കിഴക്കോട്ടും രണ്ടെണ്ണം പടിഞ്ഞാറോട്ടും, ഒരെണ്ണം തെക്കോട്ടും, മറ്റൊരെണ്ണം വടക്കോട്ടും തുറക്കുന്നു. ഇതില്‍ രണ്ടു കവാടങ്ങളിലൂടെ വിഭ്രാജിതയിലേക്ക്‌ ദ്യുമാന്‍ എന്ന സുഹൃത്തുമായി രാജാവ്‌ സഞ്ചരിച്ചു. അവധൂതന്‍ എന്ന സുഹൃത്തിനൊപ്പം മറ്റുരണ്ടു കവാടങ്ങളിലൂടെ സൗരഭ എന്നയിടത്തേക്ക്‌ പോയി. രസജ്നന്ദ വിപാന എന്നിവരോടൊപ്പം രാജാവ്‌ മുഖ്യ എന്ന കവാടത്തിലൂടെ അപാന ബഹുദാന എന്നീ സ്ഥലങ്ങളിലേക്ക്‌ സഞ്ചരിച്ചു. ശ്രുതധാരനുമൊരുമിച്ച്‌ തെക്കേ കവാടമായ ദേവഹുവിലൂടെ തെക്കന്‍ പാഞ്ചാലദേശത്തും വടക്കേ കവാടമായ പിതൃഹുവിലൂടെ വടക്കന്‍ പാഞ്ചാലദേശത്തും രാജാവ്‌ സഞ്ചരിച്ചു. പടിഞ്ഞാറേ കവാടമായ ആസുരിയിലൂടെ ദുര്‍മ്മദനുമൊരുമിച്ച്‌ രാജാവ്‌ ഗ്രാമക എന്നയിടം സന്ദര്‍ശിച്ചു. പടിഞ്ഞാറുളള മറ്റേ കവാടത്തിലൂടെ ലുബ്ധകനുമൊത്ത്‌ വൈഷാസ എന്നയിടത്തിലേക്ക്‌ പോയി. രണ്ടു കവാടങ്ങള്‍ ഇരുളടഞ്ഞ ഇടവഴികളിലേക്ക്‌ നയിക്കുന്നു. അതിലൂടെ കടന്നുചെന്ന് രാജാവ്‌ പലേവിധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു ജീവിച്ചു.

രാജാവ്‌ ഭാര്യയുമായി വല്ലാത്ത പ്രേമത്തിലായിരുന്നു. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും അനുഭവങ്ങളും ഭാര്യയുടേതുപോലെത്തന്നെയായിരുന്നു. അത്രയ്ക്ക്‌ വിഭ്രാന്തമായ ഒരു മാനസീകാവസ്ഥയില്‍ രാജാവ്‌ മോഹവലയത്തിലടിമപ്പെട്ട്‌ സ്വന്തം അസ്ഥിത്വം പോലും മറന്നു ജീവിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF