വീടിനു പുറത്ത് കാല്‍ പെരുമാറ്റം. ആരോ വിളിക്കുന്നുണ്ട്. പ്രവാചകന്‍ ആയിഷയോട് എന്തെന്ന് അന്വേഷിക്കാന്‍ പറഞ്ഞു.

അവള്‍ ചെന്നു നോക്കിയിട്ട് പറഞ്ഞു:

“ഒരു ഭിക്ഷക്കാരനാണ്. ഞാന്‍ ധാന്യം കൊടുത്തിട്ടു വരാം.” അവള്‍ ഒരുപടി ധാന്യമെടുത്ത് എണ്ണിനോക്കി ഭിക്ഷക്കാരനു നല്കി. പ്രവാചകന്‍ ഇതെല്ലാം ശ്രദ്ധിച്ചു. ഭിക്ഷക്കാരന്‍ പോയിക്കഴിഞ്ഞപ്പോള്‍ പ്രവാചകന്‍ അരുളി. “ആയിഷാ… എണ്ണിനോക്കി ഭിക്ഷകൊടുക്കരുത്. അല്ലാഹു നിനക്കും എണ്ണിനോക്കിയായിരിക്കും തരിക.” അല്പനേരത്തെ മൗനത്തിനുശേഷം പ്രവാചകന്‍ തുടര്‍ന്നു. “ദാനം രക്ഷാമാര്‍ഗ്ഗമാണ്. ഉള്ളത് കുറവാണങ്കില്‍ പോലും ദാനം ചെയ്യണം. എന്തെങ്കിലും ദാനം ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ മഹാഭാഗ്യം മറ്റെന്താണ്?”

മനസറിഞ്ഞുവേണം ദാനം ചെയ്യുവാന്‍. അതായത് സസന്തോഷം, നിറഞ്ഞ മനസോടെ, പൂര്‍ണ്ണ തൃപ്തിയോടെ കൊടുക്കുക. എത്ര കൊടുത്തു എന്നല്ല, എങ്ങനെ കൊടുത്തു എന്നേ ഈശ്വരന്‍ കണക്കാക്കൂ.

കടപ്പാട്: നാം മുന്നോട്ട്