ശ്രീബുദ്ധനെ തടഞ്ഞു കൊണ്ട് അനുയായികള്‍ പറഞ്ഞു, “ഇനിയങ്ങോട്ട് പോകരുത്, അവിടെയാണ് അംഗുലീമാലയുടെ താവളം. “ശ്രീ ബുദ്ധന്‍ മന്ദഹസിച്ചു. വിലക്കുവകവെയ്ക്കാതെ ഒറ്റയ്ക്ക് മുന്നോട്ടു നീങ്ങി. കൊടും ഭീകരനാണ് അംഗുലീമാല. അയാള്‍, താന്‍ കൊന്ന മനുഷ്യരുടെ വിരലുകള്‍ (അംഗുലി) കോര്‍ത്ത് മാലയുണ്ടാക്കി അണിഞ്ഞിരുന്നു. അങ്ങനെയാണ് അംഗുലീമാല എന്നു പേരുതന്നെ ഉണ്ടായത്.

തന്റെ താവളത്തിലൂടെ, നിര്‍ഭയനായി നടക്കുന്ന ശ്രീബുദ്ധനെ അംഗുലീമാല കണ്ടു.

“നില്ക്കൂ” അയാള്‍ ഗര്‍ജ്ജിച്ചു.

ശ്രീബുദ്ധന്‍, നിന്നില്ല, ശ്രദ്ധിക്കാതെ മുന്നോട്ടു തന്നെ നീങ്ങി. ഉണര്‍ത്തിയ അരിവാളുമായി ആ ഭീകരന്‍ പുറകെ പാഞ്ഞു. ബുദ്ധന്റെ മുന്നില്‍ കടന്നു ചെന്ന് അംഗുലീമാല അലറി. “നില്ക്കാന്‍.”

വശ്യമായ പുഞ്ചിരിയോടെ, വാത്സല്യമൂറുന്ന മിഴികള്‍ അംഗുമാലയുടെ മിഴികളിലൂന്നി ബുദ്ധന്‍ അരുളി കുഞ്ഞേ ഞാന്‍ നില്ക്കുകയാണ്, ഓടുന്നത്… നീയല്ലേ…”

“ങേ…” അംഗുലീമാല തരിച്ചുപോയി. നടന്നുകൊണ്ടിരിക്കുന്ന ഒരാള്‍ നില്ക്കുകയാണെന്ന് പറയുന്നു. അതേ സമയം തന്നെ തെല്ലും ഭയക്കുന്നുമില്ല. ബുദ്ധന്‍ അരുളി.

“അതേ… നിന്റെ മനസ്സ് എപ്പോഴെങ്കിലും സ്വസ്ഥമായിരുന്നിട്ടുണ്ടോ. മനസിന്റെ ഓട്ടമാണ് ഓട്ടം. ശരീരത്തിന്റെ ചലനമല്ല. എന്റെ മനമോ സദാ നിശ്ചലമാണ്.”

അംഗുലീമാലയില്‍ പരിവര്‍ത്തനം അവിടം മുതല്‍ തുടങ്ങി എന്നാണ് ചരിത്രം. പിന്നീട് വലിയ തപസ്വിയായി തീര്‍ന്നു അദ്ദേഹം.

മനസാണ് യഥാര്‍ത്ഥ ഓട്ടക്കാരന്‍. അവന്‍ ശാന്തമായാല്‍ നമുക്കു ശാന്തമാകാന്‍ കഴിയും. അതിന് വേണ്ടത് സജ്ജന സമ്പര്‍ക്കം.

കടപ്പാട്: നാം മുന്നോട്ട്