സ്വാമി രംഗനാഥാനന്ദയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവേ മുന്‍ രാഷ്ട്രപതി ശ്രീ ഡോ. എ.പി.ജെ. അബ്ദുല്‍ കല‍ാം ചെയ്ത പ്രസംഗം മാതൃഭൂമിയില്‍ വന്നിരുന്നു. അവിടെ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ സിദ്ധാന്തവും ബ്രഹ്മത്തെക്കുറിച്ചുള്ള ശങ്കരാചാര്യരുടെ വിവരണവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഗവേഷണത്തിന്‌ ഇന്ത്യയിലെയും വിദേശത്തെയും ഗവേഷകര്‍ മുന്‍കൈ എടുക്കണമെന്ന്‌ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കല‍ാം അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള ഒരു ഏകീകൃത സിദ്ധാന്തത്തിന്‌ പ്രപഞ്ചോല്‌പത്തിയെക്കുറിച്ചുള്ള പുത്തനറിവുകള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രപഞ്ചത്തെക്കുറിച്ചുള്ള ഐന്‍സ്റ്റീന്റെ ‘ചതുര്‍മാന തുടര്‍ച്ചസിദ്ധാന്ത’ത്തെക്കുറിച്ചുള്ള പഠനവും സ്വാമി രംഗനാഥാനന്ദ മലയാളത്തില്‍ വ്യാഖ്യാനിച്ച ശ്രീ ശങ്കരാചാര്യരുടെ വിവേകചൂഡാമണിയിലെ പരാമര്‍ശവുമാണ്‌ ഇത്തരമൊരു വിലയിരുത്തലിന്‌ ആധാരമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരന്തരം അസ്വസ്ഥത നിലനില്‍ക്കുന്ന ആധുനികസമൂഹത്തില്‍ ഓരോ മനുഷ്യനിലും കുടികൊള്ളുന്ന സര്‍വ്വശക്തനായ ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവ്‌ അത്യന്താപേക്ഷിതമാണ്‌. നാനാത്വത്തിലെ ഈ ഏകത്വത്തെക്കുറിച്ച്‌ മനുഷ്യരാശി തിരിച്ചറിഞ്ഞാല്‍ സന്തോഷവും സമാധാനവും നിറഞ്ഞ ശോഭനമായ ഒരു ഭാവി നമുക്ക്‌ കാണാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ ചെറിയ വൃത്തത്തിനുള്ളില്‍ കഴിയുന്നവരെ ഇത്തരം ഘടകങ്ങളില്‍നിന്ന്‌ വിമോചിപ്പിച്ച്‌ വിശ്വപൗരന്മാര്‍ ആക്കണമെന്നും ഡോ. എ.പി.ജെ. അബ്ദുല്‍ കല‍ാം പറഞ്ഞു.

ഒരു രാജ്യത്തിന്റെ സന്തോഷത്തിന്‌ വേണ്ടത്‌ സാമ്പത്തികവളര്‍ച്ച മാത്രമല്ല. ആത്മീയമായ ഉല്‍ക്കര്‍ഷംകൊണ്ടു മാത്രമേ സന്തോഷം നിലനില്‍ക്കൂവെന്ന്‌ സ്വാമി രംഗനാഥാനന്ദ തിരിച്ചറിഞ്ഞു. ഭൗതികനേട്ടങ്ങള്‍ മോക്ഷത്തിന്റെ മാര്‍ഗമല്ല. ധാര്‍മികതയില്‍ അധിഷുിതമായ ആത്മീയപാത ഇതിന്‌ അനിവാര്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍ സ്വാമിയെ പ്രേരിപ്പിച്ച ഘടകം ഇതാണെന്നും അബ്ദുല്‍ കല‍ാം പറഞ്ഞു.

സൃഷ്ടിപരത, ധര്‍മ്മനിഷു, ധൈര്യം എന്നീ ഗുണങ്ങളുടെ സങ്കലനമാണ്‌ അറിവെന്ന്‌ ഡോ. അബ്ദുല്‍ കല‍ാം പറഞ്ഞു.

ഇതു എന്തിനിവിടെ പ്രസിദ്ധീകരിക്കുന്നു? സ്വന്തമായി ഋജുവായി ചിന്തിയ്ക്കാന്‍ മടി കാണിക്കുക്കുന്ന പുരോഗമന ചിന്താഗതിക്കാര്‍, കുറഞ്ഞപക്ഷം ശ്രീ അബ്ദുല്‍കലാമിനെ എങ്കിലും ബഹുമാനിക്കുമെന്നും പുനര്‍വിചിന്തനം നടത്തുമെന്നും പ്രതീക്ഷിക്കട്ടെ?