ജ്ഞാനേശ്വരി – ആമുഖം വായിക്കുക.

ശ്ലോകം 40
കുലക്ഷയേ പ്രണശ്യന്തി
കുലധര്‍മ്മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നം
അധര്‍മ്മോഭിഭവത്യുതഃ

അര്‍ത്ഥം:
കുലനാശം വന്നാല്‍ സനാതനമായ കുലധര്‍മ്മങ്ങള്‍ നശിച്ചുപോകും. ധര്‍മ്മം നശിക്കുമ്പോള്‍ നിശ്ചയമായും കുലത്തെ മുഴുവനും അധര്‍മ്മം ബാധിക്കും.

ഭാഷ്യം:
ഭഗവാനേ, കേട്ടാലും. ഈ പാപങ്ങളുടെ വലിപ്പം എത്രത്തോളമുണ്ടെന്നു ഞാന്‍ പറയ‍ാം. കുലം ക്ഷയിച്ചാല്‍ പരമ്പരയായി നിലനിന്നുവരുന്ന കുലാചാരങ്ങള്‍ക്ക് അതിയായ ഹാനി തട്ടും. കുലാചാരം നശിച്ചാല്‍ കുലം മുഴുവനും അധര്‍മ്മം ബാധിച്ചു ദുഖിക്കാന്‍ ഇടവരും.

മരക്കഷണങ്ങള്‍ കൂട്ടിയുരച്ചാണ് അഗ്നി ജ്വലിപ്പിക്കുന്നത്. ആ അഗ്നി എല്ലാ മരങ്ങളെയും നശിപ്പിക്കുന്നു. അതുപോലെ ദ്രോഹചിന്തമൂലം ഒരു കുലത്തില്‍പ്പെട്ട ആളുകള്‍ പരസ്പരം കൊല്ലുന്നതിനു തുനിഞ്ഞാല്‍ അത് വലിയ പാപത്തിനു ഇടയാവുകയും, ആ പാപം കുലത്തെ മുഴുവന്‍ കരിച്ചുകളയുകയും ചെയ്യുന്നു.

ശ്ലോകം 41
അധര്‍മ്മാഭിഭവാലത് കൃഷ്ണ,
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാഷു വാര്‍ഷ്ണേയ
ജായതേ വര്‍ണ്ണസങ്കരഃ

അര്‍ത്ഥം:
അല്ലയോ കൃഷ്ണാ, അധര്‍മ്മം ബാധിച്ചാല്‍ കുലസ്ത്രീകള്‍ ദോഷപ്പെടുന്നു. അല്ലയോ വൃഷ്ണിവംശജ, സ്ത്രീകള്‍ ദോഷപ്പെട്ടാല്‍ ജാതിസങ്കരം ഉണ്ടാകുന്നു.

ഭാഷ്യം:
കൃഷ്ണാ, അധര്‍മ്മങ്ങള്‍ കടന്നുകൂടി ദുഷിച്ചാല്‍ കുലത്തിലെ സ്ത്രീകള്‍ പതിക്കാന്‍ ഇടവരുന്നു. അല്ലയോ വൃഷ്ണിവംശജനായ കൃഷ്ണാ, സ്ത്രീകള്‍ പതിച്ചാല്‍ അതോടെ വര്‍ണ്ണസങ്കരം ഭവിക്കുന്നു. അങ്ങനെ വരുമ്പോള്‍ ധര്‍മ്മാചരണങ്ങളും ശരിയായ പെരുമാറ്റവും മറ്റും നമ്മില്‍നിന്ന് അകന്നുമാറുന്നു. കൈയിലിരിക്കുന്ന വിളക്ക് അണച്ചിട്ട്‌ അന്ധകാരത്തില്‍ കൂടി നടന്നാല്‍ സമതലത്തിലാണെങ്കില്‍പ്പോലും വഴുതി വീഴാന്‍ ഇടയാകുന്നതുപോലെയാണത്.

കുലം നശിപ്പിക്കുമ്പോള്‍ പൗരാണികമായ ആചാര്യങ്ങളും നശിക്കും. മനോനിയന്ത്രണമില്ലാതെ ഇന്ദ്രിയങ്ങള്‍ സ്വച്ഛമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കുലസ്ത്രീകള്‍പോലും കുലടകളായിമാറും. അപ്പോള്‍ ഉന്നതകുലജാതര്‍ താണവരുമായി ഇടപഴുകും. കുലങ്ങളുടെ മിശ്രീകരണംകൊണ്ട് കുലധര്‍മ്മങ്ങള്‍ക്ക് ച്യുതി സംഭവിക്കും. തുറന്നസ്ഥലത്ത് വയ്ക്കുന്ന ബലിപിണ്ഡം തിന്നാന്‍ കാക്കകള്‍ ഇരച്ചു കയറുന്നതുപോലെ ധര്‍മ്മലോപം വന്ന കുലങ്ങളില്‍ ദുഷ്കൃതങ്ങള്‍ ഇരച്ചു കയറും.

ശ്ലോകം 42
സങ്കരോ നരകായൈവ
കുലഘ്നാന‍ാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷ‍ാം
ലുപ്തപിണ്ഡോദകക്രിയാഃ

അര്‍ത്ഥം:
വര്‍ണ്ണസങ്കരം കുലനാശം വരുത്തുന്നവര്‍ക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. എന്തുകൊണ്ടെന്നാല്‍ കുലഘ്നന്‍മാരുടെ പിതൃക്കള്‍ പിണ്ഡോദകക്രിയകള്‍ ഇല്ലാതെ പതിച്ചുപോകുന്നു.

ഭാഷ്യം;
സങ്കരം കുലത്തെ നശിപ്പിക്കുന്നവരെയും കുലത്തിലെ ഭാവിസന്താനങ്ങളെയും നരകത്തില്‍ എത്തിക്കും. സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള പൂര്‍വ്വികന്മാര്‍ക്ക് തിലോദകം തുടങ്ങിയ പിതൃപൂജകളൊന്നും ലഭിക്കാതെവരും. തന്മൂലം അവരും പിതൃലോകത്തുനിന്ന് നരകത്തിലേക്ക് പതിക്കും. അപ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ തുടരാന്‍ കഴിയാതെ കുലത്തിലേക്ക് മടങ്ങിയെത്തേണ്ടിവരും. കാലില്‍ പാമ്പുകടിയേറ്റാലും വിഷം ശരീരമൊട്ടാകെ വ്യാപിച്ചു തല്‍ക്ഷണം ശിരസ്സിലെത്തുന്നതുപോലെ സ്വജനങ്ങളെ കൊല്ലുന്നതു കൊണ്ടുണ്ടാകുന്ന പാപം കുലത്തെയൊട്ടാകെ നരകത്തിലാഴ്ത്തുന്നു.

ശ്ലോകം 43
ദോഷൈരേതൈഃ കുലഘ്നാന‍ാം
വര്‍ണ്ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ
കുലധര്‍മ്മാശ്‍ച ശാശ്വതാഃ

ശ്ലോകം 44
ഉത്സന്നകുലധര്‍മ്മാണ‍ാം
മനുഷ്യാണ‍ാം ജനാര്‍ദ്ദന!
നരകേ നിയതം വാസഃ
ഭവതീത്യനുശുശ്രുമ

ശ്ലോകം 45
അഹോ ബത മഹത്‍പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന
ഹന്തും സ്വജനമുദ്യതാഃ

അര്‍ത്ഥം:
കുലനാശകരുടെ വര്‍ണ്ണസങ്കരമുണ്ടാക്കുന്നതായ ഈ ദോഷങ്ങളാല്‍ അനാദിയായ ജാതിധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളും നശിച്ചുപോകുന്നു. അല്ലയോ ജനാര്‍ദ്ദനാ, കുലധര്‍മ്മങ്ങള്‍ നശിച്ചുപോയിരിക്കുന്ന മനുഷ്യര്‍ക്ക്‌ നരകത്തിലാണ് എന്നും വാസമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്, ഞങ്ങള്‍ രാജ്യസുഖേച്ഛകൊണ്ട് ബന്ധുജനങ്ങളെ കൊല്ലുവാന്‍ തുനിഞ്ഞവരാകയാല്‍ മഹാപാപത്തെ ചെയ്യുവാനൊരുങ്ങുന്നു. അയ്യോ! ഇതെന്തൊരു മഹാകഷ്ടമാണ്.

ഭാഷ്യം:
അര്‍ജ്ജുനന്‍ തുടര്‍ന്നു: വര്‍ണ്ണമിശ്രംകൊണ്ടു കുലത്തെ നശിപ്പിക്കുന്ന കുലദ്രോഹികളുടെ ദുഷ്കൃതം നിമിത്തം ചിരകാലമായി നിന്നുപോരുന്ന ജാത്യാചാരങ്ങളും കുലാചാരങ്ങളും നശിച്ചുപോകുന്നു. നഷ്ടപ്പെട്ട കുലാചാരങ്ങലോടുകൂടിയ മനുഷ്യര്‍ എല്ലായ്പോഴും നരകത്തില്‍ വസിക്കാന്‍ ഇടയാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രാജ്യത്തിലും സുഖത്തിലും ഉള്ള അതിമോഹം നിമിത്തം ന‍ാം സ്വന്തം ആളുകളെ യുദ്ധത്തില്‍ കൊല്ലാന്‍ ഒരുമ്പെട്ടത് വലിയ പാപം ചെയ്യാനുള്ള ഉദ്യമം തന്നെയാണ്. അത് മഹാകഷ്ടമായിപ്പോയി.

ബന്ധുക്കളുടെ കൊലകൊണ്ട് മറ്റൊരു ഗുരുതരമായ പാപംകൂടി ചെയ്യാന്‍ ഇടയാകുന്നു. പാപകരമായ ആചാരദൂഷണം പരമ്പരാഗതമായ സംസ്കാരങ്ങളും ആചാരങ്ങളും ധ്വംസനം ചെയ്യപ്പെടുന്നു. ഒരുവന്റെ വീട്ടിലുണ്ടാകുന്ന അഗ്നിബാധ മറ്റുള്ള വീടുകളിലേക്കുകൂടി വ്യാപിച്ച് അവയേയും നശിപ്പിക്കുന്നതുപോലെ, കുലനാശം വന്ന കുലങ്ങലുമായിട്ടുള്ള ബന്ധം ബന്ധപ്പെട്ട കുലങ്ങളെയും നശിപ്പിക്കും. അവിടത്തെ സന്തതികള്‍ നിത്യനരകത്തില്‍പ്പെട്ടുഴലും. അവര്‍ക്ക് അതില്‍നിന്നു യാതൊരു മോചനമാര്‍ഗ്ഗവുമില്ല.

അല്ലയോ ചക്രപാണീ! എന്റെ ജല്‍പ്പനങ്ങള്‍ അങ്ങില്‍ ഒരു പ്രതികരണവും ഉണ്ടാക്കാത്തതെന്തേ? അങ്ങയുടെ ഹൃദയം വജ്രത്തിനോപ്പം കാഠിന്യമുള്ളതോ? രാജ്യവും സുഖഭോഗങ്ങളുമെല്ല‍ാം ക്ഷണികങ്ങളല്ലേ? അതറിഞ്ഞുകൊണ്ട് ബന്ധുക്കളെ കൊല്ലുന്ന തെറ്റായ കാര്യം ഒഴിവാക്കുകയല്ലേ ഞാന്‍ ചെയ്യേണ്ടത്? എന്റെ അഗ്രജന്മാരായ ഇവരെ കൊല്ലണമെന്ന ഉദ്ദേശത്തോടെ നോക്കിയതുതന്നെ തികച്ചും മതിയായ പാപമല്ലേ?

ശ്ലോകം 46
യദി മാമപ്രതീകാരം
അശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്തരാഷ്ട്രാഃ രണേ ഹന്യുഃ
തന്മേ ക്ഷേമതരം ഭവേത്‌

അര്‍ത്ഥം:
ആയുധം ധരിച്ചിരിക്കുന്ന ദുര്യോധനാദികള്‍ ആയുധമില്ലാത്തവനും എതിര്‍ക്കാത്തവനുമായ എന്നെ യുദ്ധത്തില്‍ കൊല്ലുന്നുവെങ്കില്‍ അത് എനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.

ഭാഷ്യം:
അര്‍ജ്ജുനന്‍ വീണ്ടും പറയുകയാണ്‌: ആയുധധാരികളായ ധൃതരാഷ്ട്രപുത്രന്മാര്‍ നിരായുധനും ചെറുത്തു നില്‍ക്കാത്തവനുമായ എന്നെ യുദ്ധത്തില്‍ കൊല്ലുന്നുവെങ്കില്‍ അതായിരിക്കും എനിക്ക് ഏറ്റവും നല്ലത്. ഇപ്രകാരം ജീവിക്കുന്നതിനേക്കാള്‍ ആയുധം ഉപേക്ഷിച്ച് കൗരവരുടെ ആക്രമണത്തിനു വിധേയമായി മരിക്കുന്നതാണ് ഭേദമെന്ന് ഞാന്‍ കരുതുന്നു. ബന്ധുക്കളെ കൊന്ന് പാപം വരുത്തി വയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സ്വജങ്ങളെ കൊന്ന് അനുഭവിക്കുന്ന രാജ്യസുഖം നരകയാതനയ്ക്ക് തുല്യമാണ്.

ശ്ലോകം 47
സഞ്ജയ ഉവാച:
ഏവമുക്ത്വാര്‍ജ്ജുനഃ സംഖ്യേ
രഥോപസ്ഥ ഉപാവിശത്
വിസൃജ്യ സശരം ചാപം
ശോകസംവിഗ്നമാനസഃ

അര്‍ത്ഥം:
അര്‍ജ്ജുനന്‍ ഇപ്രകാരം പറഞ്ഞ് വ്യസനംകൊണ്ട് ചഞ്ചലമാനസനായിട്ട് യുദ്ധമദ്ധ്യത്തില്‍വെച്ച് വില്ലും ശരവും താഴെയിട്ടു തേരില്‍ ഇരുന്നു.

ഭാഷ്യം:
സഞ്ജയന്‍ പറഞ്ഞു: ധൃതരാഷ്ട്രരാജാവേ, കേള്‍ക്കുക. അര്‍ജ്ജുനന്റെ മനസ്സ് വല്ലാതെ ക്ഷോഭിച്ചു. തീവ്രമായ വിഷാദം അവനെ ബാധിച്ചു. അവന്‍ തേരിനു പുറത്തേക്കു ചാടി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു രാജകുമാരന്‍ അപഹാസ്യപാത്രമാകുന്നതുപോലെ, ഗ്രഹണസമയത്ത് അംശുമാന്റെ ആഭ അസ്തപ്രഭമാകുന്നതുപോലെ, മായാമോഹിതനാകുന്ന സന്ന്യാസി തപശക്തി നഷ്ടപ്പെട്ടു നിസ്സാരനും നിന്ദിതനുമായിത്തീരുന്നതുപോലെ, രഥത്തിനു പുറത്തിറങ്ങിയ പാര്‍ത്ഥന്‍ ദുഃഖപരവശനായി കാണപ്പെട്ടു. അവന്‍ അമ്പും വില്ലും താഴെയിട്ടു. അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ശോകത്തില്‍ മുഴുകിയ അര്‍ജ്ജുനന് വൈകുണ്ഠേശ്വരനായ ഭഗവാന്‍ വിജ്ഞാനം വെളിപ്പെടുത്തികൊടുക്കുന്നതാണ്. വാചാലമായ ഈ കഥ കേള്‍ക്കുന്നതും ആനന്ദകരമാണ്. നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന്‍ അത് വിവരിക്കുന്നതായിരിക്കും. അത്യന്തം താല്പര്യത്തോടും ജിജ്ഞാസയോടുംകൂടി അത് ശ്രദ്ധിക്കുക.

ജ്ഞാനേശ്വരന്‍ പറഞ്ഞു:

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായ‍ാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
അര്‍ജ്ജുനവിഷാദയോഗോ നാമ
പ്രഥമോദ്ധ്യായഃ

അര്‍ജ്ജുനവിഷാദയോഗം എന്ന ഒന്ന‍ാം അദ്ധ്യായം കഴിഞ്ഞു.