ശ്രീ പതഞ്ജലി മഹര്‍ഷി രചിച്ച യോഗസൂത്രം രണ്ടാമത്തെ അദ്ധ്യായമായ സാധനപാദം മലയാളം അര്‍ത്ഥ സഹിതം ഇവിടെ വായിക്ക‍ാം. പാതഞ്ജല യോഗസൂത്രം PDF രൂപത്തില്‍ മുഴുവനായി (349KB, 74 പേജുകള്‍) ഡൗണ്‍ലോഡ്‌ ചെയ്തു നിങ്ങളുടെ സമയമനുസരിച്ച് കമ്പ്യൂട്ടറില്‍ വായിക്ക‍ാം, പ്രിന്റ് ചെയ്യ‍ാം.

പാതഞ്ജല യോഗസൂത്രം – സാധനപാദം

തപഃസ്വാധ്യായേശ്വരപ്രണിധാനാനി ക്രിയായോഗഃ 1
തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഈ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ക്രിയായോഗം.

സമാധിഭാവനാര്‍ഥഃ ക്ലേശതനൂകരണാര്‍ഥശ്ച 2
സമാധിയെ സാധിപ്പിക്കുന്നതിനും ക്ലേശത്തെ കുറയ്ക്കുന്നതിനും, മുന്‍പറഞ്ഞ ക്രിയായോഗം സഹായകമാകുന്നു. ക്ലേശം എന്താണെന്ന് അടുത്ത സൂത്രത്തില്‍ വിവരിക്കുന്നു.

അവിദ്യാസ്മിതാരാഗദ്വേഷാഭിനിവേശാഃ ക്ലേശാഃ 3
അവിദ്യാ, അസ്മിതാ, രാഗം, ദ്വേഷം, അഭിനിവേശം എന്നീ അഞ്ചു ധര്‍മ്മങ്ങളാണ് ക്ലേശങ്ങളെന്നു പറയുന്നത്. ഇവ എന്തൊക്കെയാണെന്ന് ഇനി വരുന്ന സൂത്രങ്ങളില്‍ വിവരിക്കുന്നു.

അവിദ്യാ ക്ഷേത്രം ഉത്തരേഷ‍ാം പ്രസുപ്തതനുവിച്ഛിന്നോദാരാണ‍ാം 4
പ്രസുപ്തം, തനു, വിച്ഛിന്നം, ഉദാരം എന്നിങ്ങനെ നന്നാലവസ്ഥാഭേദങ്ങളോടുകൂടിയ, കഴിഞ്ഞ സൂത്രത്തില്‍ പിന്നീട് പറഞ്ഞിട്ടുള്ള അസ്മിതാ, രാഗം, ദ്വേഷം, അഭിനിവേശം എന്നീ ക്ലേശങ്ങളുടെ ഉത്പത്തികാരണം അവിദ്യയാകുന്നു.

അനിത്യാശുചിദുഃഖാനാത്മസു നിത്യശുചിസുഖാത്മഖ്യാതിരവിദ്യാ 5
അനിത്യത്തില്‍ നിത്യത്വവും അശുചിയില്‍ ശുചിത്വവും ദുഃഖത്തില്‍ സുഖവും അനാത്മാവി‍ല്‍ ആത്മത്വവും തോന്നുന്നതാണ് അവിദ്യാ.

ദൃഗ്ദര്‍ശനശക്ത്യോരേകാത്മതേവാസ്മിതാ 6
ദൃക്ശക്തിക്കും ദര്‍ശനശക്തിക്കും ഉള്ള ഒന്നായിത്തീരാനുള്ള കഴിവിനെയാണ് അസ്മിതാ എന്നുപറയുന്നത്. അതായത് ചൈതന്യസ്വരൂപമായ ദ്രഷ്ടാവിന് ജഡസ്വരൂപമായ ബുദ്ധിയുമായുണ്ടാകുന്ന താദാത്മ്യാമാണ് അസ്മിതാ.

സുഖാനുശയീ രാഗഃ 7
സുഖങ്ങളെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന ക്ലേശമാണ് രാഗം.

ദുഃഖാനുശയീ ദ്വേഷഃ 8
ദുഃഖത്തെ പിന്തുടര്‍ന്നുണ്ടാകുന്ന ക്ലേശമാണ് ദ്വേഷം. അതായത് ഏതെങ്കിലും ഒരു വസ്തുവില്‍ നിന്ന് ദുഃഖമുണ്ടായാല്‍ അതിനെ വെറുക്കാന്‍ തുടങ്ങും. അതിനു പിന്നിലുള്ള ക്ലേശമാണ് ദ്വേഷം.

സ്വരസവാഹീ വിദുഷോപി തഥാരൂഢോഭിനിവേശഃ 9
തനിക്കു രസാവഹമായിത്തോന്നുന്നതും വിദ്വാന്മാരില്‍പോലും രൂഢവുമായിരിക്കുന്ന സ്വഭാവവിശേഷത്തെ അഭിനിവേശം എന്നു പറയുന്നു. വാസനാനുഗതമായ സ്വഭാവം മൂഢനെന്ന പോലെ വിദ്വാന്മാരിലും കാണപ്പെടുന്നു. മരണഭയം, ജീവിതത്തിനോടുള്ള ആസക്തി എന്നിവ ഇതിനുദാഹരണങ്ങളാണ്.

തേ പ്രതിപ്രസവഹേയാഃ സൂക്ഷ്മാഃ 10
സൂക്ഷ്മരൂപത്തില്‍ ചിത്തത്തില്‍ ലയിച്ചിരിക്കുന്ന മേല്‍പറഞ്ഞ എല്ലാ വിധ മാനസികക്ലേശങ്ങളും പ്രതിവിധികളാല്‍ അകറ്റപ്പെടേണ്ടവയാണ്. ക്രിയായോഗാനുഷ്ഠാനം, ധ്യാനം എന്നിവയാണ് ഇവയ്ക്കുള്ള പ്രതിവിധി.

ധ്യാനഹേയാസ്തദ് വൃത്തയഃ 11
അവയുടെ (ക്ലേശങ്ങളുടെ) സ്ഥൂലവൃത്തികള്‍ ധ്യാനം കൊണ്ടകറ്റപ്പെടേണ്ടവയാകുന്നു. കൊമ്പഴിച്ച വൃക്ഷത്തെ മുറിക്കാന്‍ എളുപ്പമുള്ളതുപോലെ സ്ഥൂലവൃത്തികള്‍ അകന്നാല്‍ ക്ലേശങ്ങളുടെ സൂക്ഷ്മഭാവങ്ങളെയും അകറ്റാനെളുപ്പമാണ്.

ക്ലേശമൂലഃ കര്‍മ്മാശയോ ദൃഷ്ടാദൃഷ്ടജന്മവേദനീയഃ 12
മേല്‍പറഞ്ഞ അഞ്ചുതരം ക്ലേശങ്ങള്‍ക്കു മൂലകാരണമായ കര്‍മ്മാശയം വര്‍ത്തമാനഭൂതഭാവിജന്മങ്ങളെ അറിവാന്‍ കഴിവുള്ളതാണ്. വാസനാസമുച്ചയത്തെത്തന്നെയാണ് ഒരുപ്രകാരത്തില്‍ കര്‍മ്മാശയം എന്നുപറയുന്നത്. പരിശുദ്ധമായ കര്‍മ്മാശയം ത്രികാലജ്ഞാനം ഉള്ളതാകുന്നു.

സതി മൂലേ തദ്വിപാകോ ജാത്യായുര്‍ഭോഗാഃ 13
പഞ്ചക്ലേശങ്ങള്‍ക്കു മൂലകാരണമായ കര്‍മ്മാശയം നിലനില്‍ക്കുന്നിടത്തോളം അതിന്റെ പരിണതഫലമായ മാറിമാറിയുള്ള ജന്മങ്ങളും സുഖദുഃഖാദി ഭോഗാനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.

തേ ഹ്ലാദപരിതാപഫലാഃ പുണ്യാപുണ്യഹേതുത്വാത് 14
അവ – ജാത്യായുര്‍ഭോഗങ്ങ‍ള്‍ – പുണ്യപാപാത്മകമായ കര്‍മ്മത്തിനെ കാരണമാകുന്നു എന്നതുകൊണ്ട് സുഖദുഃഖാദിഫലങ്ങള്‍ ഉളവാക്കുന്നവയാകുന്നു.

പരിണാമതാപസംസ്കാരദുഃഖൈര്‍ഗുണവൃത്തിവിരോധാച്ച ദുഃഖം ഏവ സര്‍വ്വം വിവേകിനഃ 15
പരിണാമദുഃഖം, താപദുഃഖം, സംസ്കാരദുഃഖം ഇവ എല്ലാ കര്‍മ്മങ്ങളി‍ല്‍ നിന്നുമുണ്ടാകുന്നതുകൊണ്ടും ഗുണ-വൃത്തികള്‍ക്ക് അന്യോന്യം വൈരുദ്ധ്യമുള്ളതുകൊണ്ടും വിവേകിയായ ഒരാള്‍ക്ക് എല്ല‍ാം (എല്ലാ കര്‍മ്മങ്ങളും) ദുഃഖസ്വരൂപം തന്നെയാണ്. അനുഭവകാലത്തു സുഖമായിത്തോന്നുമെങ്കിലും പിന്നീട് ദുഃഖത്തെയുളവാക്കുന്നതാണ് പരിണാമദുഃഖം. അനുഭവകാലത്തുതന്നെ താരതമ്യം മൂലമോ അപൂര്‍ണ്ണത കൊണ്ടോ ഉളവാകുന്നതാണ് താപദുഃഖം. വസ്തുക്കളില്‍നിന്നും ലഭിക്കുന്ന സുഖത്തിന്റെ പ്രതീതി സംസ്കാരരൂപേണ ചിത്തത്തില്‍ ലയിച്ചിരിക്കുന്നു. ഇതുമൂലം പിന്നീട് ആ വസ്തുക്കളെയോര്‍ത്ത് ദുഃഖിക്കാനിടവരുന്നു. ഇതാണ് സംസ്കാരദുഃഖം.

ഹേയം ദുഃഖം അനാഗതം 16
വരാനിരിക്കുന്ന ദുഃഖം ഉപേക്ഷിക്കേണ്ടതാണ്. (ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചാ‍ല്‍ അതിനെ ഒഴിവാക്കാന്‍ കഴിയുമെന്നു സാരം).

ദ്രഷ്ടൃദൃശ്യയോഃ സംയോഗോ ഹേയഹേതുഃ 17
ദ്രഷ്ടാവിന്റെയും ദൃശ്യത്തിന്റെയും (പുരുഷന്റെയും പ്രകൃതിയുടെയും) സംയോഗം (ഒരുമിച്ചുചേരല്‍ അഥവാ ഏകവദ്ഭാവം) വരാനിരിക്കുന്ന ദുഃഖത്തെ അകറ്റുവാനുള്ള ഹേതു (മാര്‍ഗ്ഗം) ആകുന്നു. ദ്രഷ്ടാവായ പുരുഷനും ദൃശ്യമായ പ്രകൃതിയും വേര്‍പിരിഞ്ഞുനിന്ന് പുരുഷന്‍ പ്രകൃതിയെ വീക്ഷിക്കുന്നു എന്നതാണ് സംസാരം. ആ നില തുടരുന്നിടത്തോളം ദുഃഖമവസാനിക്കുകയില്ല.

പ്രകാശക്രിയാസ്ഥിതിശീലം ഭൂതേന്ദ്രിയാത്മകം
ഭോഗാപവര്‍ഗ്ഗാര്‍ഥം ദൃശ്യം 18

പ്രകാശം, ക്രിയ, സ്ഥിതി എന്നീ സ്വഭാവത്തോടു കൂടിയതും, ഭൂതങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും സ്വരൂപത്തോടുകൂടിയതും ഭോഗം, മോക്ഷം എന്നീ പ്രയോജനങ്ങളോടുകൂടിയതുമാണ് ദൃശ്യം (പ്രകൃതി). പ്രകാശം സത്വഗുണത്തിന്റെയും, ക്രിയ രജോഗുണത്തിന്റെയും, സ്ഥിതി അഥവാ ജഡത തമോഗുണത്തിന്റെയും മുഖ്യധര്‍മ്മങ്ങളാണ്. ഇവയാണ് പ്രകൃതിയുടെ സ്വഭാവം. പൃഥിവ്യാദിപഞ്ചഭൂതങ്ങ‍ള്‍ , ശബ്ദാദി പഞ്ചതന്മാത്രകള്‍ , അവയെ ഗ്രഹിക്കുന്ന പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍ , പഞ്ചകര്‍മ്മേന്ദ്രിയങ്ങ‍ള്‍ മനസ്സ്, ബുദ്ധി, അഹംകാരം എന്നീ 23 അവയവങ്ങളോടുകൂടിയതാണ് പ്രകൃതിയുടെ സ്വരൂപം. ദ്രഷ്ടാവായ പുരുഷന് ഭോഗേച്ഛയുള്ളിടത്തോളം ഭോഗവും, മോക്ഷേച്ഛുവിന് മോക്ഷവും കൊടുക്കുന്നതാണ് പ്രകൃതിയുടെ പ്രയോജനം.

വിശേഷാവിശേഷലിങ്ഗമാത്രാലിംഗാനി ഗുണപര്‍വ്വാണി 19
വിശേഷം, അവിശേഷം, ലിംഗമാത്രം, അലിംഗം ഇവ നാലും സത്വാദി ഗുണങ്ങളുടെ അവസ്ഥാവിശേഷങ്ങളാകുന്നു.
വിശേഷം: പഞ്ചസ്ഥൂലഭൂതങ്ങ‍ള്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങ‍ള്‍, മനസ്സ് എന്നീ പതിനാറു തത്വങ്ങളെ ചേര്‍ത്ത് വിശേഷം എന്നു പറയുന്നു.
അവിശേഷം: ശബ്ദാദി പഞ്ചതന്മാത്രകള്‍, അഹംകാരം എന്നീ ആറു തത്വങ്ങളെ ചേര്‍ത്ത് അവിശേഷം (ഇന്ദ്രിയാഗോചരം) എന്നു പറയുന്നു.
ലിംഗമാത്രം: മേല്‍പറഞ്ഞ ഇരുപത്തിരണ്ടു തത്വങ്ങളുടെയും ആദികാരണമായ മഹത്തത്വത്തെ ലിംഗമാത്രമെന്നു പറയുന്നു. ഇതിനെ സത്താമാത്രസ്വരൂപേണ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. അതിനാലാണ് ഇതിനെ ലിംഗമാത്രമെന്ന് പേരുണ്ടായത്.
അലിംഗം: മഹത്തത്വത്തിന്റെ മൂലകാരണമായ പ്രകൃതിയെയാണ് അലിംഗമെന്ന് പറയുന്നത്. ഗുണങ്ങളുടെ സാമ്യാവസ്ഥയെയാണല്ലോ പ്രകൃതിയെന്നു പറയുന്നത്. ഗുണങ്ങളുടെ സാമ്യാവസ്ഥയില്‍ അഭിവ്യക്തിയില്ലാത്തതുകൊണ്ടാണ് പ്രകൃതിക്ക് അലിംഗമെന്ന് പേരുണ്ടായത്.

ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോപി പ്രത്യയാനുപശ്യഃ 20
ദൃശ്യമാത്രനായ ദ്രഷ്ടാവ് (ആത്മാവ്) സ്വഭാവേന ശുദ്ധനാണെങ്കിലും ബുദ്ധിവൃത്തികള്‍ക്കനുരൂപനായി മാറിക്കൊണ്ടിരിക്കുന്നു.

തദര്‍ഥ ഏവ ദൃശ്യസ്യാത്മാ 21
അതിനു (ദ്രഷ്ടാവിന്) വേണ്ടിതന്നെയാണ് ദൃശ്യത്തിന്റെ (പ്രകൃതിയുടെ) നിലനില്പ്.

കൃതാര്‍ഥം പ്രതി നഷ്ടം അപ്യനഷ്ടം തദന്യസാധാരണത്വാത് 22
കൃതാര്‍ഥനെ (പുരുഷപ്രകൃതികള്‍ക്ക് ഏകവദ്ഭാവം വന്നവനെ) സംബന്ധിച്ചിടത്തോളം പ്രകൃതി നശിക്കുന്നുണ്ടെങ്കിലും കൃതാര്‍ഥരാകാത്തവരി‍ല്‍ സാമാന്യേന നിലനില്‍ക്കുന്നതിനാ‍ല്‍ നാശരഹിതമാണ്.

സ്വസ്വാമിശക്ത്യോഃ സ്വരൂപോപലബ്ധിഹേതുഃ സംയോഗഃ 23
സ്വസ്വാമിശക്തികളുടെ (പ്രകൃതിശക്തിയുടെയും പുരുഷശക്തിയുടെയും) സ്വരൂപപ്രാപ്തിയ്ക്കു കാരണം സംയോഗമാകുന്നു.

തസ്യ ഹേതുരവിദ്യാ 24
അതിനു (പ്രകൃതിപുരുഷന്മാരുടെ ചേര്‍ച്ചയ്ക്ക്) കാരണം അവിദ്യ (മറവി) യാകുന്നു.

തദഭാവാത് സംയോഗാഭാവോ ഹാനം തദ്ദൃശേഃ കൈവല്യം 25
അത് (അവിദ്യ) നശിക്കുന്നതുമൂലം പ്രകൃതിപുരുഷസംയോഗവും ഇല്ലാതാവുകയും അതു ഹേതുവായിട്ട് സംസാരം നശിക്കുകയും ദ്രഷ്ടാവിന് (പുരുഷന്) കൈവല്യം സിദ്ധിക്കുകയും ചെയ്യുന്നു.

വിവേകഖ്യാതിരവിപ്ലവാ ഹാനോപായഃ 26
അവിച്ഛിന്നവും തെളിവുറ്റതുമായ ആത്മാനാത്മവിവേകജ്ഞാനമാണ് സംസാരനാശത്തിനുള്ള ഉപായം.

തസ്യ സപ്തധാ പ്രാന്തഭൂമിഃ പ്രജ്ഞാ 27
വിവേകശീലനായ ആളുടെ പ്രജ്ഞ ഏഴുവിധത്തിലുള്ള പ്രവര്‍ത്തനസ്ഥാനങ്ങളിലൂടെ ജ്ഞാനത്തിലേക്കുയരുന്നു.

യോഗ‍ാംഗാനുഷ്ഠാനാദ് അശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേക ഖ്യാതേഃ 28
യോഗ‍ാംഗങ്ങളുടെ (അടുത്ത സൂത്രത്തി‍ല്‍ വിവരിക്കുവാന്‍ പോകുന്ന) അനുഷ്ഠാനം കൊണ്ട് അശുദ്ധിയുടെ (പ്രകൃതി ധര്‍മ്മങ്ങളുടെ) നാശത്താല്‍ യോഗിയുടെ വിജ്ഞാനം മുന്‍പറഞ്ഞ വിവേകഖ്യാതിവരെ ഉയരുന്നു.

യമനിയമാസനപ്രാണായാമപ്രത്യാഹാരധാരണാധ്യാനസമാധയോഷ്ടാവംഗാനി 29
യോഗത്തിന്റെ എട്ടംഗങ്ങള്‍ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണാ, ധ്യാനം, സമാധി എന്നിവയാകുന്നു

അഹിംസാസത്യാസ്തേയബ്രഹ്മചര്യാപരിഗ്രഹാ യമാഃ 30
അഹിംസാ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം – ഇവയെ യമം എന്നു പറയുന്നു. മനസാ, വാചാ, കര്‍മ്മണാ അന്യരെ വഞ്ചിക്കാതി രിക്കലാണ് അസ്തേയം. ത്രികരണങ്ങളെക്കൊണ്ടും (മനസ്സ്, വാക്ക്, ശരീരം) മൈഥുനസ്പര്‍ശമില്ലാതെ വീര്യത്തെ സൂക്ഷിക്കലാണ് ബ്രഹ്മചര്യം. സ്വാര്‍ഥോദ്ദേശ്യത്തോടെ ധനാദി വസ്തുക്കളെ സൂക്ഷിച്ചുവെയ്ക്കുന്നത് പരിഗ്രഹം. അത് ചെയ്യാതിരിക്കലാണ് അപരിഗ്രഹം.

ജാതിദേശകാലസമയാനവച്ഛിന്നാഃ സാര്വഭൌമാ മഹാവ്രതം 31
ജാതി, ദേശം, കാലം, സമയം എന്നിവ കൊണ്ട് വിച്ഛിന്നമാകാതെ എല്ലായ്പ്പോഴും, എവിടെയും അനുഷ്ഠിക്കുമ്പോള്‍ ഇവ മഹാവ്രതം എന്നറിയപ്പെടുന്നു.

ശൌചസംതോഷതപഃസ്വാധ്യായേശ്വരപ്രണിധാനാനി നിയമാഃ 32
ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നീ അഞ്ചും നിയമമെന്നറിയപ്പെടുന്നു.

വിതര്‍ക്കബാധനേ പ്രതിപക്ഷഭാവനം 33
സത്യം, അഹിംസാ, തുടങ്ങിയ ധര്‍മ്മങ്ങള്‍ക്ക് പ്രതികൂലമായ ചിന്ത മനസ്സിലങ്കുരിക്കുമ്പോള്‍ പ്രതിപക്ഷചിന്ത (ദോഷചിന്തനം) കൊണ്ട് അതിനെ അകറ്റണം.

വിതര്‍ക്ക ഹിംസാദയഃ കൃതകാരിതാനുമോദിതാ
ലോഭക്രോധമോഹപൂര്‍വ്വകാ മൃദുമധ്യാധിമാത്രാ
ദുഃഖാജ്ഞാനാനന്തഫലാ ഇതി പ്രതിപക്ഷഭാവനം 34

വിതര്‍ക്കങ്ങള്‍ -സത്യാഹിംസാദി ധര്‍മങ്ങളുടെ വിരോധികളായ അസത്യഹിംസാദികള്‍ മൂന്നുവിധമുണ്ട് – കൃതം, കാരിതം, അനുമോദിതം (തന്നത്താന്‍ ചെയ്യുക, അന്യരെക്കൊണ്ട് ചെയ്യിക്കുക, അന്യര്‍ ചെയ്യുന്നതു കണ്ടനുമോദിക്കുക). മേല്‍പറഞ്ഞ മൂന്നു വിധത്തിലുള്ള വിതര്‍ക്കങ്ങള്‍ക്കു കാരണം ലോഭം, ക്രോധം, മോഹം എന്നിവയാണ്. ഇവതന്നെ കാഠിന്യത്തില്‍ അല്പം, മധ്യമം, മഹത് എന്നിങ്ങനെ ഏറ്റക്കുറച്ചിലോടെ മൂന്നു വിധത്തിലുണ്ട്. ഇവയെല്ല‍ാംതന്നെ അവസാനമില്ലാത്ത ദുഃഖത്തിനും അജ്ഞാനത്തിനും കാരണമായതിനാല്‍ ഇവയെ ഉപേക്ഷിക്കേണ്ടതാണ്. ഇങ്ങനെയാണ് വിരുദ്ധധര്‍മ്മങ്ങള്‍ക്ക് പ്രതിപക്ഷഭാവനം ചെയ്യേണ്ടത്.

അഹിംസാപ്രതിഷ്ഠായ‍ാം തത്സന്നിധൌ വൈരത്യാഗഃ 35
അഹിംസയ്ക്ക് ദൃഢത വന്നാല്‍ ആ യോഗിയുടെ സന്നിധിയില്‍ വൈരത്യാഗം സംഭവിക്കുന്നു (ഹിംസ്ര ജന്തുക്ക‍ള്‍ പോലും നിര്‍വൈരമായി പെരുമാറുന്നു).

സത്യപ്രതിഷ്ഠായ‍ാം ക്രിയാഫലാശ്രയത്വം 36
സത്യനിഷ്ഠയുണ്ടായിക്കഴിഞ്ഞാല്‍ ക്രിയാഫലങ്ങളുടെ ആശ്രയഭാവം ഉണ്ടാകുന്നു. സത്യനിഷ്ഠനായ യോഗിയ്ക്ക് കര്‍മ്മം കൂടാതെതന്നെ ഫലദാനം ചെയ്യാനുള്ള ശക്തിയുണ്ടാകുന്നു. അതായത് നിഗ്രഹാനുഗ്രഹശക്തിയുണ്ടാകുന്നു എന്നര്‍ഥം.

അസ്തേയപ്രതിഷ്ഠായ‍ാം സര്വരത്നോപസ്ഥാനം 37
അസ്തേയം ദൃഢമായാല്‍ എല്ലാ രത്നങ്ങളും സ്വാധീനമാകുന്നു. അസ്തേയത്തില്‍ സുപ്രതിഷ്ഠിതനായ യോഗിയ്ക്ക് ഭൂഗര്‍ഭത്തി‍ല്‍ അന്തര്‍നിഹിതമായിക്കിടക്കുന്ന എല്ലാ നിധികളും കണ്ടെത്താന്‍ കഴിയും.

ബ്രഹ്മചര്യപ്രതിഷ്ഠായ‍ാം വീര്യലാഭഃ 38
ബ്രഹ്മചര്യം ദൃഢമായാല്‍ മനോബുദ്ധീന്ദ്രിയങ്ങള്‍ക്ക് അസാധരണമായ വീര്യം ഉണ്ടാകുന്നു.

അപരിഗ്രഹസ്ഥൈര്യേ ജന്മകഥംതാസംബോധഃ 39
അപരിഗ്രഹത്തില്‍ സ്ഥിരത വന്നുകഴിഞ്ഞാല്‍ ജന്മങ്ങളുടെയും ഓരോ ജന്മങ്ങളിലെ കര്‍മ്മങ്ങളുടെയും ശരിയായ അറിവുണ്ടാകുന്നു.

ശൌചാത് സ്വ‍ാംഗജുഗുപ്സാ പരൈരസംസര്‍ഗ്ഗഃ 40
ബാഹ്യശുദ്ധികൊണ്ട് തന്റെ ശരീരത്തില്‍ നിന്ദാബുദ്ധിയും മറ്റുള്ളവരോടുകൂടിയുള്ള സംസര്‍ഗപരിത്യാഗവും സംഭവിക്കുന്നു.

സത്ത്വശുദ്ധിസൌമനസ്യൈകാഗ്ര്യേന്ദ്രിയജയാത്മദര്‍ശനയോഗ്യത്വാനി ച 41
ആന്തരശുദ്ധിയ്ക്കുള്ള പ്രയത്നത്തിന്റെ ഫലമായി മനസ്സിനു പ്രസന്നത, ചിത്തത്തിന് ഏകാഗ്രത, ഇന്ദ്രിയങ്ങള്‍ക്കടക്കം, ആത്മസാക്ഷാത്ക്കരത്തിനു യോഗ്യത എന്നിവയുണ്ടാകുന്നു.

സന്തോഷാദ് അനുത്തമഃ സുഖലാഭഃ 42
സന്തോഷം അഭ്യസിക്കുന്നതിലൂടെ ഉത്കൃഷ്ടമായ സുഖമനുഭവപ്പെടുന്നു.

കായേന്ദ്രിയസിദ്ധിരശുദ്ധിക്ഷയാത് തപസഃ 43
തപോനുഷ്ഠാനത്തിലൂടെ ശാരീരികസിദ്ധിയും, ഇന്ദ്രിയ സിദ്ധിയുമുണ്ടാകുന്നു. തപസ്സിലൂടെ ശരീരത്തിന്റെയും ഇന്ദ്രിയങ്ങളുടെയും മാലിന്യങ്ങള്‍ നശിക്കുന്നത് മൂലം യോഗിയ്ക്ക് പല സിദ്ധികളും പ്രാപ്തമാകുന്നു. ഇത് പിന്നീട് വിവരിക്കുന്നുണ്ട്.

സ്വാധ്യായാദ് ഇഷ്ടദേവതാസംപ്രയോഗഃ 44
സ്വാദ്ധ്യായാനുഷ്ഠാനത്തിലൂടെ ഇഷ്ടദേവതയുടെ സമ്യക്ദര്‍ശനം ലഭിക്കുന്നു. ശാസ്ത്രാഭ്യാസവും മന്ത്രജപവുമടങ്ങിയ സാധനയെയാണ് സ്വാദ്ധ്യായമെന്ന് പറയുന്നത്.

സമാധിസിദ്ധിരീശ്വരപ്രണിധാനാത് 45
ഈശ്വരപ്രണിധാനം (സര്‍വ്വാത്മസമര്‍പ്പണം) കൊണ്ട് സമാധി അനുഭവപ്പെടുന്നു.

സ്ഥിരസുഖം ആസനം 46
നിശ്ചലവും സുഖകരവുമായ ഇരിപ്പിനെയാണ് ആസനമെന്ന് പറയുന്നത്.

പ്രയത്നശൈഥില്യാനന്തസമാപത്തിഭ്യ‍ാം 47
ആസനം നിശ്ചലത കൊണ്ടും ദൃഢത കൊണ്ടും നിഷ്പ്രയാസം മനസ്സിനെ ആത്മാവിനോട് യോജി പ്പിക്കുന്നതുകൊണ്ടും (ആസനസിദ്ധി പ്രാപ്തമാകും).

തതോ ദ്വന്ദ്വാനഭിഘാതഃ 48
ആസനസിദ്ധിയില്‍ നിന്ന് – ആസനം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ – ശീതോഷ്ണസുഖദുഃഖാദിദ്വന്ദ്വങ്ങ‍ള്‍ സാധകനെ ബാധിക്കുന്നതല്ല.

തസ്മിന്‍ സതി ശ്വാസപ്രശ്വാസയോര്‍ഗതിവിച്ഛേദഃ പ്രാണായാമഃ 49
ആസനസിദ്ധി വന്നു കഴിഞ്ഞാല്‍ ശരീരത്തിനകത്തും പുറത്തും വന്നും പോയുമിരിക്കുന്ന പ്രാണവായുവിനെ നിശ്ചലമാക്കുന്ന (സ്തംഭിപ്പിക്കുന്ന) പ്രാണായാമം ശീലിക്കണം.

ബാഹ്യാഭ്യന്തരസ്തംഭവൃത്തിഃ ദേശകാലസംഖ്യാഭിഃ
പരിദൃഷ്ടോ ദീര്‍ഘസൂക്ഷ്മഃ 50

പ്രാണായാമത്തിന് മൂന്നു ഭേദങ്ങളുണ്ട് – ബാഹ്യവൃത്തി, ആഭ്യന്തരവൃത്തി, സ്തബ്ധവൃത്തി എന്നിവയാണവ. ഈ പ്രാണായാമഭേദങ്ങളെല്ല‍ാം കാലദേശസംഖ്യകളെ നോക്കി അഭ്യസിച്ചാല്‍ പ്രാണന്‍ ദീര്‍ഘവും സൂക്ഷ്മവുമായിത്തീരും.
ശരീരത്തിനുള്ളിലെ വായുവിനെ മുഴുവന്‍ പുറത്താക്കി അല്പം പോലും അകത്തുനിര്‍ത്താതിരിക്കുന്നതാണ് ബാഹ്യവൃത്തിപ്രാണായാമം. ഇതിനെ രേചകം എന്നും പറയും. നേരെ മറിച്ച് വായുവിനെ മുഴുവന്‍ ശരീരത്തിനകത്തു നിര്‍ത്തുന്നതാണ് ആഭ്യന്തരവൃത്തി പ്രാണായാമം. ഇതിനെ പൂരകം എന്നും വിളിക്കാറുണ്ട്. എന്നാല്‍ പ്രയത്നം കൂടാതെ സ്വാഭാവികമായി വായു ശരീരത്തിനകത്തോ പുറത്തോ എവിടെയും ചലിക്കാതെ സ്തബ്ധമായിത്തീരുന്നുവെങ്കില്‍ അതാണ് സ്തബ്ധവൃത്തി പ്രാണായാമം. ഇതിനെ കുംഭകം എന്നും വിളിക്കാറുണ്ട്.

ബാഹ്യാഭ്യന്തരവിഷയാക്ഷേപീ ചതുര്‍ഥഃ 51
ബാഹ്യാഭ്യന്തരഭേദമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്നതാണ് നാലാമത്തെ പ്രാണായാമമാകുന്നു.

തതഃ ക്ഷീയതേ പ്രകാശാവരണം 52
അതിന്റെ ഫലമായി (പ്രാണായാമത്തിന്റെ ശരിയായ അഭ്യാസം കൊണ്ട്) ജ്ഞാനപ്രാകാശത്തിന്റെ ആവരണം ക്ഷയിക്കുന്നു (ജ്ഞാനം പ്രകാശിക്കാനിടയാകുന്നു എന്നര്‍ഥം).

ധാരണാസു ച യോഗ്യതാ മനസഃ 53
മേല്‍പറഞ്ഞ പ്രാണായാമാഭ്യാസം കൊണ്ട് ധാരണാശക്തിയും വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ സാധകന്‍ ഏതൊന്നില്‍ മനസ്സിനെ ഉറപ്പിക്കണമെന്നുദ്ദേശിക്കുന്നുവോ അതില്‍ ദൃഢമായി ഉറപ്പിക്കുവാന്‍ സാധിക്കും.

സ്വസ്വവിഷയാസംപ്രയോഗേ ചിത്തസ്യ സ്വരൂപാനുകാര ഇവേന്ദ്രിയാണ‍ാംപ്രത്യാഹാരഃ 54
ഇന്ദ്രിയങ്ങളെ സ്വവിഷയങ്ങളില്‍ നിന്നും നിവര്‍ത്തിപ്പിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതുതന്നെ പ്രതാഹാരം.

തതഃ പരമാ വശ്യതേന്ദ്രിയാണ‍ാം 55
പ്രത്യാഹാരത്തിന്റെ അഭ്യാസഫലമായി സാധകന് ഇന്ദ്രിയങ്ങള്‍ ഏറ്റവും സ്വാധീനത്തിലായിത്തീരുന്നു.

ഇതി പതഞ്ജലിവിരചിതേ യോഗസൂത്രേ ദ്വിതീയഃ സാധനപാദഃ