MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലങ്കാദഹനം ‍

വദനമപി കരചരണമല്ല ശൌര്യാസ്പദം
വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു
വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു
വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും
രജനിചരപരിവൃഡരെടുത്തു വാദ്യം കൊട്ടി-
രാത്രിയില്‍ വന്നൊരു കള്ളനെന്നിങ്ങനെ
നിഖിലദിശി പലരുമിഹ കേള്‍ക്കുമാറുച്ചത്തില്‍
നീളെ വിളിച്ചു പറഞ്ഞുനടത്തുവിന്‍
കുലഹതകനിവനറികനിസ്തേജനെന്നു തന്‍-
കൂട്ടത്തില്‍ നിന്നു നീക്കീടും കപികുലം
തിലരസഘൃതാദി സംസിതവസ്ത്രങ്ങളാല്‍
തീവ്രം തെരുതെരെച്ചുറ്റും ദശാന്തരേ
അതുലബല നചലതരമവിടെ മരുവീടിനാ-
നത്യായത സ്ഥൂലമായിതുവാല്‍ തദാ-
വസനഗണമഖിലവുമൊടുങ്ങിച്ചമഞ്ഞിതു-
വാലുമതീവ ശേഷിച്ചിതു പിന്നെയും
നിഖിലനിലയന നിഹിതപട്ട‍ാംബരങ്ങളും
നീളെത്തിരഞ്ഞു കൊണ്ടന്നു ചുറ്റീടിനാര്‍.
അതുമുടനൊടുങ്ങി വാല്‍ശേഷിച്ചു കണ്ടള-
വങ്ങുമിങ്ങും ചെന്നുകൊണ്ടുവന്നീടിനാര്‍
തിലജഘൃത സുസ്നേഹസംസിതവസ്ത്രങ്ങള്‍
ദിവ്യപട്ട‍ാംശുക ജാലവും ചുറ്റിനാര്‍
നികൃതി പെരുതിവനു വസനങ്ങളില്ലൊന്നിനി
സ്നേഹവുമെല്ലാമൊടുങ്ങീതശേഷവും
അലമലമിതമലനിവനെത്രയും ദിവ്യനി-
താര്‍ക്കു തോന്നീ വിനാശത്തിനെന്നാര്‍ ചിലര്‍
അനലമിഹവസനമിതി നനലമിനിവാലധി-
ക്കാശു കൊളുത്തുവിന്‍ വൈകരുതേതുമേ
പുനരവരുമതു പൊഴുതു തീകൊളുത്തീടിനാര്‍
പുച്ഛാഗ്രദേശേ പുരന്ദരാരാദികള്‍
ബലസഹിതമബലമിവരജ്ജുഖണ്ഡം കൊണ്ടു-
ബധ്വാ ദൃഢതരം ധൃത്വാ കപിവരം
കിതവമതികളുമിതൊരു കള്ളനെന്നിങ്ങനെ
കൃത്വാരവമരം ഗത്വാപുരവരം
പറകളെയുമുടനറഞ്ഞറഞ്ഞങ്ങനെ
പശ്ചിമദ്വാരദേശേ ചെന്നനന്തരം
പവനജനുമതികൃശശരീരനായീടിനാന്‍
പാശവുമപ്പോള്‍ ശിധിലമായ് വന്നിതു
ബലമൊടവനതിചപലമചലനിഭ ഗാത്രനായ്
ബന്ധവും വേര്‍പെട്ടു മേല്‍പ്പോട്ടുപൊങ്ങിനാന്‍
ചരമഗിരിഗോപുരാഗ്രേ വായുവേഗേന
ചാടിനാന്‍ വാഹകന്മാരെയും കൊന്നവന്‍
ഉഡുപതിയൊടുരസുമടവുയരമിയലുന്നര-
ത്നോത്തുംഗ സൌധാഗ്രമേറി മേവീടിനാന്‍
ഉദവസിതനികരമുടനുടനുടനുപരിവേഗമോ-
ടുല്പ്ലുത്യ പിന്നെയുമുല്പ്ലുത്യ സത്വരം
കനക മണിമയനിലയമഖിലമനിലാത്മജന്‍
കത്തിച്ചു കത്തിച്ചു വര്‍ദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോ മണി-
പ്രാസാദജാലങ്ങള്‍ ചുട്ടുതുടങ്ങിനാന്‍
ഗജതുരഗരഥബലപദാതികള്‍ പംക്തിയും
ഗമ്യങ്ങളായുള്ള രമ്യഹര്‍മ്മ്യങ്ങളും
അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത! വിഷ്ണുപദം ഗമിച്ചൂതദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചു കൊള്ളുവാന്‍
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയര്‍ന്നു ചെന്നൂ മുദാ
ഭുവനതലഗതവിമല ദിവ്യരത്നങ്ങളാല്‍
ഭൂതിപരിപൂര്‍ണ്ണമായുള്ള ലങ്കയും
പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും
ഭൂതി പരിപൂര്‍ണ്ണമായ് വന്നിതത്ഭുതം
ദശവദനസഹജ ഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങള്‍ വെന്തുകൂടീജവം
രഘുകുലപതി പ്രിയഭൃത്യന‍ാം മാരുതി
രക്ഷിച്ചുകൊണ്ടാന്‍ വിഭീഷണമന്ദിരം
കനകമണിമയനിലയനികരമതുവെന്തോരോ
കാമിനീവര്‍ഗ്ഗം വിലാപം തുടങ്ങിനാര്‍
ചികുരഭരവസനചരണാദികള്‍ വെന്താശു
ജീവനും വേര്‍പെട്ടു ഭൂമൌ പതിക്കയും
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും
ദഹനനുടനവിടെയുമെടുത്തു ദഹിപ്പിച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും
മമതനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കര്‍മ്മമയ്യോ! വിധി ദൈവമേ!
മരണമുടനുടലുരുകിമുറുകി വരികെന്നതു
മാറ്റുവാനാരുമില്ലയ്യോ! ശിവശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഡം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാല്‍
പാപി ദശാസ്യന്‍ പരിഗ്രഹിച്ചാന്‍ തുലോം
അറികിലനുചിതമതുമദേന ചെയ്തീടായ്‌വി-
നാരുമതിന്റെ ഫലമിതു നിര്‍ണ്ണയം
മനുജതരുണിയെയൊരു മഹാപാപി കാമിച്ചു
മറ്റുള്ളവര്‍ക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാരവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം
മദനശ്രപരവശതയൊടു ചപലനായിവന്‍
മാഹാത്മ്യമുള്ളപതിവ്രതമാരെയും
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമിചാരിത്രഭ്മ്ഗം വരുത്തീടിനാന്‍
അവര്‍ മനസി മരുവിന തപോമയപാവക
നദ്യ രാജ്യേ പിടിപെട്ടിതു കേവലം
നിശിചരികള്‍ ബഹുവിധമൊരോന്നേ പറകയും
നില്‍ക്കും നിലയിലേ വെന്തുമരിക്കയും
ശരണമിഹ കിമിതി പലവഴിയുമുടനോടിയും
ശാഖികള്‍ വെന്തുമുറിഞ്ഞുടന്‍ വീഴ്കയും
രഘുകുലവരേഷ്ടദൂതന്‍ ത്രിയാമാചര-
രാജ്യമെഴുനൂറു യോജനയും ക്ഷണാല്‍
സരസബഹുവിഭവയുതഭോജനം നല്‍കിനാന്‍
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധി തന്നിലേ
ലാഗുലവും തച്ചു തീ പൊലിച്ചീടിനാന്‍
പവനജനെ ദഹനനപി ചുട്ടതില്ലേതുമെ
പാവകനിഷ്ടസഖനാക കാരണം
പതിനിരതയാകിയ ജാനകീദേവിയാല്‍
പ്രാര്‍ത്ഥിതനാകയാലും കരുണാവശാല്‍
അവനിതനയാകൃപാവൈഭവമത്ഭുത-
മത്യന്തശീതളനായിതു വഹ്നിയും
രജനിചരകുലവിപിന പാവകനാകിയ
രാമനാമസ്മൃതി കൊണ്ടു മഹാജനം
തനയധനദാരമോഹാര്‍ത്തരെന്നാകിലും
താപത്രയാനലനെക്കടന്നീടുന്ന
തദഭിമതകാരിയായുള്ള ദൂതന്നു സ-
ന്താപം പ്രകൃതാനലേന ഭവിക്കുമോ?
ഭവതിയദിമനുജജനം ഭുവിസാമ്പ്രതം
പങ്കജഓചനനെ ഭജിച്ചീടുവിന്‍
ഭുവനപതി ഭുജഗപതിശയന ഭജനം ഭുവി
ഭൂതദൈവാത്മ സംഭൂതതാപാപഹം
തദനുകപികുലവരനുമവനി തനയാപദം
താണുതൊഴുതു നമസ്കൃത്യ ചൊല്ലിനാന്‍
അഹമിനിയുമുഴറി നടകൊള്ളുവനക്കര-
യ്ക്കാജ്ഞാപ യാശുഗച്ഛാമി രാമാന്തികം
രഘുവരനുമവരജനുമരുണജനുമായ് ദ്രുത-
മാഗമിച്ചീടൂമനന്തസേനാസമം
മനസി തവ ചെറുതു പരിതാപമുണ്ടാകൊലാ
മദ്ഭരം കര്യമിഞീഅനകാത്മജേ!
തൊഴുതമിതവിനയമിതി ചൊന്നവന്തന്നോടു
ദുഃഖമുള്‍ക്കൊണ്ടു പറഞ്ഞിതു സീതയും:
“മമരമണചരിതമുരചെയ്ത നിന്നെക്കണ്ടു
മാനസതാപമകന്നിതു മാമകം
കഥമിനിയുമഹമിഹ വസാമിശോകേന മല്‍
കാതവൃത്താന്ത ശ്രവണസൌഖ്യം വിനാ”
ജനകനൃപദു ഹിതൃഗിരമിങ്ങനെ കേട്ടവന്‍
ജാതാനുകമ്പം തൊഴുതു ചൊല്ലീടിനാന്‍
“കളകശുചമിനി വിരഹമലമതിനുടന്‍ മമ
സ്കന്ധമാരോഹ ക്ഷണേന ഞാന്‍ കൊണ്ടുപോയ്
തവരമണസവിധമുപഗമ്യ യോജിപ്പിച്ചു
താപംശേഷ മദ്യൈവ തീര്‍ത്തീടുവന്‍
പവനസുത വചനമിതി കേട്ടു വൈദേഹിയും
പാരം പ്രസാദിച്ചു പാര്‍ത്തുചൊല്ലീടിനാള്‍
അതിനുതവകരുതു മളവില്ലൊരു ദണ്ഡമെ-
ന്നാത്മനിവന്നിതു വിശ്വസമദ്യ മേ
ശുഭചരിതനതിബലമൊടാശു ദിവ്യാസ്ത്രേണ
ശോഷേണ ബന്ധനാദ്യൈരപി സാഗരം
കപികുല ബലേനകടന്നു ജഗത്രയ
കണ്ടകനെക്കൊന്നു കൊണ്ടുപോകാശു മ‍ാം
മറിവൊടൊരു നിശി രഹസി കൊണ്ടുപോയാലതു
മല്പ്രാണനാഥ കീര്‍ത്തിക്കു പോരാ ദൃഢം
രഘുകുലജവരനിവിടെവന്നു യുദ്ധം ചെയ്തു
രാവണനെക്കൊന്നു കൊണ്ടു പൊയ്ക്കൊള്ളുവാന്‍
അതിരഭസമയിതനയ! വേലചെയ്തീടു നീ-
യത്ര നാളും ധരിച്ചീടുവന്‍ ജീവനെ”
ഇതിസദയ മവനൊടരുള്‍ ചെയ്തയച്ചീടിനാ-
ളിന്ദിരാദേവിയും, പിന്നെ വാതാത്മജന്‍
തൊഴുതഖില ജനനിയൊടു യാത്ര വഴങ്ങിച്ചു
തൂര്‍ണ്ണം മഹാര്‍ണ്ണവം കണ്ടു ചാടീടിനാന്‍.