MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

രാവണശുകസംവാദം

പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകന്‍ പര-
മാര്‍ത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ന്‍:
‘രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാര്‍ഗേണ ചൊല്ലീടുവന്‍.
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാന്‍ തവ വാക്യങ്ങള്‍
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടന്‍
കൊന്നുകളവാന്‍ തുടങ്ങും ദശാന്തരെ
‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
ദൂതനെവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുള്‍ ചെയ്തു ദയാപരന്‍.
വാനരന്മാരുമയച്ചാരതുകൊണ്ടു
ഞാനും ഭയം തീര്‍ന്നു നീളേ നടന്നുടന്‍
വാനര സൈന്യമെല്ല‍ാം കണ്ടുപോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാന്‍:
‘ചെന്നു രാവണന്‍ തന്നോടു ചൊല്ലൂക
സീതയെ നല്‍കിടുകൊന്നുകി,ലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ-
ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാന്‍
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ.
ലങ്കാപുരവും നിശാചര സേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാന്‍
ഒക്കെപ്പൊടിപെടുത്തെന്നുള്ളില്‍ വന്നിങ്ങു
പുക്കൊരുദോഷവുമാശു തീര്‍ത്തീടുവന്‍.
നക്തഞ്ചരകുലസ്രേഷ്ഠന്‍ ഭവാനൊരു
ശക്തനെന്നാകില്‍ പുറപ്പെടുകാശു നീ.’
എന്നരുളിച്ചെയ്തിരുന്നരുളീടിനാന്‍
നിന്നുടെ സോദരന്‍ തന്നോടു കൂടവേ,
സുഗ്രീവല്‍ക്ഷ്മണന്‍ മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ!കപിപുംഗപാലിതം.
പര്‍വതസന്നിഭന്മാരായവാനര-
രുര്‍വികുലുങ്ങവെ ഗര്‍ജ്ജനവും ചെയ്തു
സര്‍വലോകങ്ങളും ഭസ്മമാക്കീടുവാന്‍
ഗര്‍വം കലര്‍ന്നു നില്‍ക്കുന്നിതു നിര്‍ഭയം
സംഖ്യയുമാര്‍ക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതംവരനായ കുമാരനും
ഹുങ്കാരമാകിയ വാനരസേനയില്‍
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനില്‍ക്കുന്നവര്‍
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാല്‍ പൊങ്ങിച്ചു
കാലനും പേടിച്ചു മണ്ടുമവനോടൂ
നീലന‍ാം സേനാപതി വഹ്നി നന്ദനന്‍.
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജല്‍ക്കസമപ്രഭന്‍
വാല്‍കൊണ്ടുഭൂമിയില്‍ തച്ചുതച്ചങ്ങനെ
ബാലിതന്‍ നന്ദന ദ്രിശൃംഗോപമന്‍
തല്പാര്‍ശ്വസീമ്നിനില്‍ക്കുന്നതു വാതജന്‍
ത്വല്പുത്രഘാതകന്‍ രാമചന്ദ്രപ്രിയന്‍
സുഗ്രീവനോടു പറഞ്ഞു നില്‍ക്കുന്നവ-
നുഗ്രഹന‍ാം ശ്വേതന്‍ രജതസമപ്രഭന്‍
രംഭനെങ്ങേതവന്‍ മുമ്പില്‍ നില്‍ക്കുന്നവന്‍
വമ്പനായൂള്ള ശരഭന്‍ മഹബലന്‍.
മൈന്ദനങ്ങേതവന്‍ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ.
സേതുകര്‍ത്താവ‍ാം നളനതിനങ്ങേതു
ബോധമേറും വിശ്വകര്‍മ്മാവുതന്‍ മകന്‍
താരന്‍ പനസന്‍ കുമുദന്‍ വിനതനും
വീരന്‍ വൃഷഭന്‍ വികടന്‍ വിശാലനും
മാരുതി തന്‍പിതാ‍വാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
സാരന‍ാം ജ‍ാംബവാനും വേഗദര്‍ശിയും
വീരന്‍ ഗജനും ഗവയന്‍ ഗവാക്ഷനും
ശൂരന്‍ ദധിമുഖന്‍ ജ്യോതിര്‍മ്മുഖനതി-
ഘോരന്‍ സുമുഖനും ദുര്‍മ്മുഖന്‍ ഗോമുഖന്‍,
ഇത്യാതി വാനര നായകന്മാരെ ഞാന്‍
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ!
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
ഉള്ളം തെളിഞ്ഞു പോര്‍ക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവര്‍ക്കെല്ല‍ാം
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവ‍ാംശസംഭവന്മാരിവരേവരും,
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണന‍ാം പരന്‍ പുരുഷോത്തമന്‍.
സീതയാകുന്നതു യോഗമായാദേവി
സോദരന്‍ ലക്ഷ്മണനായതനന്തനും
ലോകമാതവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
വൈരമവരോടു സംഭവിച്ചീടുവാന്‍
കാരണമെന്തെന്നോര്‍ക്ക നീ മാനസേ.
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാല്‍ ബദ്ധമായ്
ത്വങ്മ‍ാംസമേദോസ്ഥിമൂത്രമലങ്ങളാല്‍
സമ്മേളൈതമതിദുര്‍ഗ്ഗന്ധമെത്രയും
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്തജനങ്ങള്‍ക്കതോര്‍ക്ക നീ.
ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമത‍ാം
യാതൊന്നുമൂലമ‍ാം ബ്രഹ്മഹത്യാദിയ‍ാം
പാതകകൌഘങ്ങള്‍ കൃതങ്ങളാകുന്നതും
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു
രോഗാദിമൂലമായ് സമ്പതിക്കും ദൃഢം.
പുണ്യപാപങ്ങളോടും ചേര്‍ന്നു ജീവനും
വന്നു കൂടുന്നു സുഖദു:ഖബന്ധനം.
ദേഹത്തെ ഞാനെന്നു കല്പിച്ചു കര്‍മ്മങ്ങള്‍
മോഹത്തിനാലവശത്വേന ചെയ്യുന്നു
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിത്നമാര്‍ക്കു വന്നു ഭവിക്കുന്നു
ശോകജരാമരണാദികള്‍ നീക്കുവാ-
നാകയാല്‍ ദേഹാഭിമാനം കളക നീ.
ആത്മാവു നിര്‍മ്മലനവ്യയനദ്വയ-
മാത്മാനമാത്മനാ കണ്ടു തെളിക നീ.
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനി തന്നെ ലയിക്ക നീ കേവലം
പുത്രദാരാര്‍ത്ഥഗൃഹാദിവസ്തുക്കളില്‍
സക്തികളഞ്ഞു വിരക്തനായ് വാഴുക.
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലൊ.
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.
കര്‍മ്മഭൂവാമത്ര ഭാരതഖണ്ഡത്തില്‍
നിര്‍മ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാല്‍
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോര്‍ക്കമഹാമതെ!
പൌലസ്ത്യപുത്രന‍ാം ബ്രാഹ്മണാഢ്യന്‍ ഭവാന്‍
ത്രൈലോക്യസമ്മതന്‍ ഘോരതപോധനന്‍
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
രാമനെത്തന്നെ സമാശ്രയിച്ചീടുക
രാമനാകുന്നതാത്മപരനദ്വയന്‍.
സീതയെ രാമനുകൊണ്ടക്കൊടുത്തു തല്‍-
പാദപത്മാനിചരനായ് ഭവിക്ക നീ.
സര്‍വ്വപാപങ്ങളില്‍ നിന്നു വിമുക്തനായ്
ദിവ്യമ‍ാംവിഷ്ണുലോകം ഗമിക്കായ് വരും
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്-
ച്ചെല്ലും നരകത്തിലില്ലൊരു സംശയം
നല്ലതത്രെ ഞാന്‍ നിനക്കു പറഞ്ഞതു
നല്ലജനത്തോടൂ ചോദിച്ചു കൊള്‍കെടോ.
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാ‍ഘവം
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊള്‍കിലോ
മുക്തിവന്നീടുമതിനില്ല സംശയം.’
ഇത്ഥം ശുകവാകയമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ-
റാത്യന്തരോഷേണ നോക്കിയുരചെയ്താന്‍:
‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷചൊല്‍വാനെന്തു കാരണം?
പണ്ടുനീചെയ്തൊരുപകാരമോര്‍ക്കയാ-
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാന്‍
ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെന്‍
മുന്നില്‍ നിന്നാശു മറയത്തു പോക നീ
കേട്ടാല്‍ പൊറുക്കരുതതൊരു വാക്കുകള്‍
കേട്ടു പൊറുപ്പാന്‍ ക്ഷമയുമെനിക്കില്ല.
എന്നുടെ മുന്നില്‍ നീ കാല്‍ക്ഷണം നില്‍ക്കിലോ
വന്നു കൂടും മരണം നിനക്കിന്നുമേ.’
എന്നതു കേട്ടു പേടിച്ചു വിറച്ചവന്‍
ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാന്‍.