മണംതുടങ്ങിയെണ്ണീ മണ്ണിലുണ്ണുമെണ്ണമൊക്കെയ-
റ്റിണങ്ങിനില്‍ക്കുമുള്‍ക്കുരുന്നുരുക്കിനെക്കിനക്കിടും
ഗുണംനിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ലമങ്ഗളം.

കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും
കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
ക്കുളംകവിഞ്ഞ കോമളക്കുടംചുമന്ന കുഞ്ജരം.

’അരം’ തിളച്ചുപൊങ്ങുമാടലാഴി നീന്തിയേറിയ-
ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
ചുരന്ന ചൂഴവും ചൊഴിഞ്ഞിടുന്ന സുക്തികണ്ടുക-
ണ്ടിരന്നുനിന്നിടുന്നിതെന്‍മുടിക്കു ചുടുമീശനേ!

ശനൈരുയര്‍ന്നുയര്‍ന്നു വന്നുനിന്നുകൊന്നുതിന്നിടും
ദിനം ദിനം ദിനേശനിന്ദുവെന്നുരണ്ടുകന്ദുകം
മനംകവിഞ്ഞുമാറിയാടുമങ്ങുമണ്ണോടെണ്ണൂമീ-
ജനംനിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ!

ദൈവമേ, നിനയ്‍ക്ക നീയും ഞാനുമൊന്നുതന്നെയെന്നു
കൈവരുന്നതിന്നിതെന്നിയടിയനില്ല ക‍ാംക്ഷിതം
ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയെങ്ങുമിങ്ങു
മായ്‍വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ.

നിനയ്‍ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ-
റ്റെനിക്കുദൈവമില്ല പൊന്‍വിളക്കിളയ്ക്കുമാഴിയേ
മനംതുടങ്ങിയെണ്ണുമെണ്ണുമെണ്ണമൊക്കെ നെക്കിനക്കിടും
കനംകുറഞ്ഞമേനിയേ കനിഞ്ഞുവന്ന കന്നലേ.

നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
ത്തിലംവിളങ്ങിടുന്ന ചെഞ്ചിടയ്‍ക്കിടയ്ക്കണഞ്ഞിടും
ചിലങ്കകണ്ടു ചഞ്ചലപ്പെടും മുഖംമലര്‍ന്ന പൂ-
ങ്കുലയ്ക്കു കുമ്പിടുംപടിക്കിനിക്കനിഞ്ഞു കൂറു നീ.

കനിഞ്ഞുമണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറ്റൊട-
ങ്ങണഞ്ഞുവിണ്ണിലന്നുമിന്നുമൊന്നിരുന്നുമിന്നിടും
മണംകലര്‍ന്നമേനിയേതതിന്നു നീ മലര്‍ന്നിടും
മണിക്കു മാനമില്ല മല്ലിടുന്നൊരല്ലുമില്ലതില്‍.

ഇതില്‍ക്കിടന്നു കേണുവാണു നാ‍ള്‍കഴിഞ്ഞിടുന്നിനി-
ക്കിതില്‍പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
മതിക്കൊഴുന്നണിഞ്ഞിടുന്നമന്നവാ, കനിഞ്ഞുമു-
ന്മതിക്കുടംകവിഞ്ഞു പായുമാറു ചൂടിയാടുനീ.

അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവുംപറ-
ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
എടത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
നടിച്ചിടും നമശ്ശിവായ നായകാ, നമോ നമഃ