യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 448 – ഭാഗം 6 നിര്‍വാണ പ്രകരണം.

യത്കിഞ്ചിത്പരമാകാശ ഈഷത്ക ചകചായതേ
ചിദാദര്‍ശേന ജാതത്വാന്ന ചിത്തം നോ ജഗത്ക്രിയാ (6/98/15)

ശിഖിധ്വജന്‍ പറഞ്ഞു: മഹാത്മന്‍, മനസ്സ് എന്നത് ഇല്ലാത്ത ഒന്നാണെന്നുള്ള വസ്തുത എന്നില്‍ സുദൃഢമായിത്തീരാന്‍ ഉതകുന്ന ഉപദേശം എനിക്കായി നല്‍കിയാലും.

കുംഭന്‍ പറഞ്ഞു: രാജാവേ, മനസ് എന്നൊരു വസ്തു ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴില്ല, ഇനിയുമില്ല. ഇവിടെ മനസ്സെന്നറിഞ്ഞു പ്രഭാസിക്കുന്നത് അനന്തമായ ബ്രഹ്മം, അല്ലെങ്കില്‍ ബോധം തന്നെയാണ്.

ആ ബോധത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ് മനസ് എന്ന ‘അവസ്തു’വിനു കാരണം. ഈ കാണായ ലോകത്തിനും അതിലെ പ്രഭൃതികള്‍ക്കും കാരണം ആ അവിദ്യ തന്നെ. മനസ്സും ലോകവും പോലും കേവലം അയഥാര്‍ത്ഥ്യമാണെന്നിരിക്കേ, ‘ഞാന്‍’, ‘നീ’, എന്നീ ധാരണകള്‍ക്ക് അങ്ങനെ സാധുതയുണ്ടാവാനാണ്? വാസ്തവത്തില്‍ ലോകം എന്നൊന്ന് ഇല്ല. കാണപ്പെടുന്ന, എല്ലാം ‘അസൃഷ്ടി’കളത്രേ. എല്ലാം ബ്രഹ്മം മാത്രം.

ഇക്കാര്യം എങ്ങനെയറിയാനാകും? ഈ അറിയുന്നവന്‍ ആരാണ്? ഈ ലോകചക്രത്തിന്റെ ആരംഭത്തില്‍പ്പോലും ലോകം സൃഷ്ടമായിരുന്നിട്ടില്ല. വിശദീകരിക്കാനുള്ള സൌകര്യത്തിനായി ‘എല്ലാ സൃഷ്ടിയും എന്റേതാണ്’ എന്ന് നാം പറയുന്നതാണ്. കാരണഘടകങ്ങളുടെ അഭാവത്തില്‍ സൃഷ്ടി എന്ന പ്രക്രിയ നടക്കുകയില്ലല്ലോ. അതിനാല്‍ എന്തെല്ലാം ഉണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. മറ്റൊന്നുണ്ടാവാന്‍ സാദ്ധ്യതയേ ഇല്ല.

നാമരൂപരഹിതനായ ഭഗവാനാണ് ഇതെല്ലാം സൃഷ്ടിച്ചത് എന്ന് പറയുന്നതും യുക്തിഭദ്രമല്ല. സത്യവും അതല്ല. അങ്ങനെ, ലോകമെന്ന ‘സൃഷ്ടി’ വെറും മിഥ്യയാണെന്ന് കാണുമ്പോള്‍ അത്തരം ധാരണകള്‍ വെച്ച് പുലര്‍ത്തുന്ന മനസ്സും മിഥ്യ തന്നെയാണെന്ന് വരുന്നു. മനസ്സ് സത്യത്തെ പരിമിതപ്പെടുത്തുന്ന ഇത്തരം മിഥ്യാധാരണകളുടെ ഭാണ്ഡമത്രേ. വിഭജനം വിഭജനസാദ്ധ്യതയെ ദ്യോതിപ്പിക്കുന്നു. എന്നാല്‍ അനന്താവബോധം വിഭജനാത്മകം അല്ലാത്തതിനാല്‍ അതില്‍ വൈവിദ്ധ്യത ആരോപിക്കാന്‍കൂടി കഴിയില്ല. എന്നാല്‍ മനസ്സോ? അത് ഭിന്നപ്രതീതികളെ ഉണ്ടാക്കുന്നതില്‍ കേമനാണ്. അങ്ങനെയുള്ള മനസ്സ് എങ്ങനെ ശാശ്വതമാവാനാണ്?

വിശ്വമായി വ്യാപരിച്ചിരിക്കുന്നത് അനന്തമായ ബോധം തന്നെയാണ്. അപ്പോള്‍ എന്തിനാണ് അതിനെ വിശ്വം എന്ന് വേറെയൊരു പേരിട്ടു വിളിക്കുന്നത്?

“അനന്താവബോധത്തിന്റെ ഈ ഒരു തലത്തില്‍ എന്തെല്ലാം കാഴ്ചകള്‍ കാണപ്പെടുന്നുണ്ടോ, അവയെല്ലാം ബോധത്തിന്റെ പ്രതിഫലനം മാത്രമാണ്. അതിനാല്‍ മനസ്സോ ലോകമോ വാസ്തവത്തില്‍ ഉള്ളവയല്ല.” അവിദ്യയിലാണ് കാഴ്ചകളെ ‘ലോകം’ എന്ന് വിവക്ഷിക്കുന്നത്. മനസ്സ് മിഥ്യയാണ്. സൃഷ്ടിയെ ‘നേതി. നേതി’, ഇതല്ല, ഇതല്ല, എന്ന രീതിയിലാണ് തിരസ്കരിക്കേണ്ടത്. ‘ഇതാണ്’ സൃഷ്ടി എന്ന രീതിയില്‍ തിരസ്കരണം സാദ്ധ്യമല്ല.

ലോകമായി, ഉണ്മയായി, കാണപ്പെടുന്ന ലോകം ആദിയില്ലാത്ത, സൃഷ്ടിക്കപ്പെടാത്ത ഒന്നാണ്. പദാര്‍ത്ഥങ്ങളുടെ ഭാവാഭാവങ്ങളെപ്പറ്റിയുള്ള ശാസ്ത്രോദീരണങ്ങളും ഒരുവന്റെ നേരറിവും മറ്റും സാധുതയില്ലാത്ത കാര്യങ്ങളാണെന്ന് പറയാന്‍ വയ്യ. വെറുമൊരജ്ഞാനിക്കേ അങ്ങനെ തോന്നൂ.

ശാസ്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പ്രസ്താവനകളെ തിരസ്കരിക്കുന്നവനെ വര്‍ജ്ജിക്കേണ്ടതുമാണ്. അതീന്ദ്രിയമായ സത്യം ശാശ്വതമാണ്. ലോകം അസത്യമല്ല. അസത്യമായുള്ളത് എല്ലാറ്റിനെയും പരിമിതപ്പെടുത്തുന്ന മനസ്സാണ്.

അതിനാല്‍ ഇതെല്ലാം, കാണുന്നതും കാണപ്പെടാത്തതുമെല്ലാം, അവിച്ഛിന്നമായ നാമരൂപരഹിതമായ, അപരിമേയമായ, അനന്താവബോധം മാത്രമാണ്. ബ്രഹ്മത്തിന്റെ സ്വ-പ്രതിഫലനം അനന്തകോടി രൂപങ്ങളിലും രൂപരഹിത ഭാവങ്ങളിലും വികസ്വരമായി സൃഷ്ടിസ്ഥിതിസംഹാരചക്രങ്ങളോടുകൂടിയുള്ള വിശ്വമായി പരിലസിക്കുന്നു. ഒരു നിമിഷം വിശ്വമായി തെളിഞ്ഞും പിന്നെ മറഞ്ഞും നിലകൊള്ളുന്നത് ബ്രഹ്മം തന്നെ.

മനസ്സ് എന്നൊന്ന് വാസ്തവത്തില്‍ ഇല്ലേയില്ല.