യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 471 – ഭാഗം 6 നിര്‍വാണ പ്രകരണം.

നിര്‍വാണവാന്നിര്‍മനന: ക്ഷീണചിത്ത: പ്രശാന്തധീ:
ആത്മന്യേവാസ്സ്വ ശാന്താത്മാ മൂകാന്ധബധിരോപമ: (6/125/4)

രാമന്‍ ചോദിച്ചു: ഭഗവാനേ, ജാഗ്രദ്-സ്വപന-സുഷുപ്തികളിലൂടെ തിരിച്ചറിയപ്പെടാതെ കടന്നുപോകുന്ന തുരീയം എന്ന അവസ്ഥ എന്താണെന്ന് വിവരിച്ച് തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ അവസ്ഥയാകുന്ന തുരീയം അഹങ്കാരത്തിന്റെയോ അനഹന്കാരത്തിന്റെയോ; സത്തിന്റെയോ അസത്തിന്റെയോ, വരുതിയില്‍പ്പെടാത്ത സമതയാണ്. അതാണ്‌ പ്രബുദ്ധമുനിമാരുടെ ബോധതലം. അവിച്ഛിന്നമായ സാക്ഷിബോധത്തിന്റെ അനുസ്യൂതമായ സാന്നിദ്ധ്യമാണത്.

ചിന്താസഞ്ചാരങ്ങളാല്‍ ബന്ധുരമായ ജാഗ്രദ്-സ്വപ്ന അവസ്ഥകളില്‍ നിന്നും തുലോം വിഭിന്നമായ ഒരു തലമാണത്. മന്ദതയാലും അജ്ഞാനത്താലും ചലനരഹിതമായിരിക്കുന്ന ദീര്‍ഘസുഷുപ്തിയുടെ തലവുമല്ല അത്. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണസമതയെന്ന സമതുലിതാവസ്ഥ സംജാതമാവുന്നു. അവിടെ തുരീയം സ്വയമുണരുന്നു.

ഞാന്‍ അതിനെപ്പറ്റി ഇനിയൊരു കഥപറയാം. നീ പ്രബുദ്ധതയില്‍ എത്തിയെങ്കിലും ഈ കഥാശ്രവണം ഒരുവനെ പ്രബുദ്ധനാക്കാന്‍ പോന്ന ഒന്നാണ്. ഒരു വനത്തില്‍ ഒരു മാമുനി വാണിരുന്നു.അനിതരസാധാരണനായ മുനിയെക്കണ്ട് ഒരു വേടന്‍ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു. ‘എന്റെ അമ്പ്‌ കൊണ്ട് മുറിവേറ്റ ഒരു മാന്‍പേട ഇപ്പോള്‍ ഇതിലേ ഓടിപ്പോയി. അതെങ്ങോട്ടാണ് പോയത്?’

മുനി പറഞ്ഞു: ഞങ്ങള്‍ വനവാസികളായ താപസന്മാരാണ്. ഞങ്ങളുടെ സ്വഭാവം അഹങ്കാരരഹിതമായ പ്രശാന്തതയാണ്. അഹങ്കാരവും മനസ്സുമാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നില്‍ വിശ്രാന്തിയടഞ്ഞിരിക്കുകയാണ്. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ എന്തെന്ന് എനിക്കറിയില്ല. ഞാന്‍ തുരീയത്തില്‍ ആമഗ്നനാണ്. ഈ അവസ്ഥയില്‍ കാണാന്‍ ഒരു വസ്തു എന്നില്‍ നിന്നും വേറിട്ടില്ല.’

വേടന് മുനി പറഞ്ഞ കാര്യം എന്തെന്ന് മനസ്സിലായില്ല. അയാള്‍ അവിടെ നിന്നും പോയി. അതാണ്‌ രാമാ തുരീയത്തിന്റെ അവസ്ഥ. അത് ഉപാധിരഹിതമായ ബോധമാണ്. ആ ബോധം മാത്രമേയുള്ളൂ. ജഗ്രദ്-സ്വപ്ന-സുഷുപ്തി അവസ്ഥകള്‍ മനസ്സിന്റെയാണ്. അവ, മനസ്സൊടുങ്ങുന്നതോടെ അവസാനിക്കുന്നു. സത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതാണ്‌ യോഗികള്‍ എത്താന്‍ ശ്രമിക്കുന്ന ഇടം. ഇതാണ് എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്. അവിദ്യയും, മായയും ഇല്ലാത്ത വസ്തുക്കളാണ്.

ബ്രഹ്മം മാത്രമേയുള്ളൂ. ചിലരതിനെ നിശ്ശൂന്യത എന്ന് പറയുന്നു.ചിലര്‍ ഭഗവാന്‍ എന്നും പറയുന്നു. എന്നിട്ട് അവരതിനെക്കുറിച്ച് തര്‍ക്കിക്കുന്നു. ഈ ധാരണകളെഎല്ലാം ഉപേക്ഷിക്കൂ.

“ചിന്താസഞ്ചാരമില്ലാത്ത നിര്‍വാണപദത്തിലഭിരമിക്കൂ. മനസ്സിനെ ഏറെ നേര്‍മ്മയുള്ളതാക്കി ബുദ്ധിയെ പ്രശാന്തമാക്കി, മൂകനെപ്പോലെ, അന്ധനെപ്പോലെ, ബധിരനെപ്പോലെ, ആത്മാവിലഭിരമിച്ചാലും”

ഉള്ളില്‍ എല്ലാറ്റിനെയും ഉപേക്ഷിക്കൂ. പുറമേ ഉചിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടൂ. മനസ്സ് തന്നെയാണ് സുഖങ്ങളും ദുഖങ്ങളും. നിര്‍മനാവസ്ഥയില്‍ ഇവയെല്ലാം താനേ ഇല്ലാതെയാവട്ടെ. ആകര്‍ഷണീയം അനാകര്‍ഷണീയം എന്നിങ്ങനെ വസ്തുക്കളെ തരം തിരിക്കാതിരിക്കുക. ഈ ആത്മീയതകൊണ്ട് സംസാരത്തെ മറികടക്കാം. സുഖദുഖങ്ങളെയും അവകള്‍ക്കിടയിലുള്ളതിനെയും തിരിച്ചറിഞ്ഞ് അവയ്ക്ക് അസ്ഥിത്വം നല്‍കാതെ അവയ്ക്കതീതനവൂ. സ്വപ്രയത്നമായ ഈ സാധന അനന്തതയെ സാക്ഷാത്ക്കരിക്കാന്‍ നിനക്കുതകും.