യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 600 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ഏകദേശഗതാ: വിഷ്വഗ്വ്യാപ്യ കര്‍മാണി കുര്‍വതേ
യോഗിനസ്ത്രിഷു കാലേഷു സര്‍വാണ്യനുഭവന്ത്യാപി (6.2/124/8)

രാമന്‍ ചോദിച്ചു: ഭഗവന്‍, വിപശ്ചിത് രാജാവിന്റെ ഒരേയൊരു വ്യക്തിബോധമാണല്ലോ നാലായി നിന്നിരുന്നത്? അവര്‍ക്ക് എങ്ങനെയാണ് നാല് വെവ്വേറെ ആശകള്‍ വെച്ചു പുലര്‍ത്താന്‍ ഇടയായത്?

വസിഷ്ഠന്‍ പറഞ്ഞു: ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈത’മാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും അതിനുള്ളില്‍ പ്രതിഫലിപ്പിക്കുന്നു. കണ്ണാടിയുണ്ടാക്കാന്‍ ഉപയോഗിച്ച വസ്തു ഒന്നാണെങ്കിലും അതില്‍ വൈവിദ്ധ്യദൃശ്യങ്ങളാണല്ലോ കാണുന്നത്? ബോധം അതിന്റെ അവബോധപരിധിയില്‍ ഉള്ള എല്ലാറ്റിനെയും പ്രതിഫലിപ്പിച്ചു കാണിക്കുന്നു.

അങ്ങനെ നാനാത്വം ഏകാത്മകമാണെന്നു തോന്നുന്നു. എന്നാല്‍ അത് ഏകവും അനേകവുമാണ്. അത് ഏകമോ അനേകമോ അല്ല. അത് ഒരേസമയം അനേകവും എകവുമത്രേ. അതിനാല്‍ ഈ നാല് വിപശ്ചിത്‌ രാജന്മാരും അവരവരുടെ അനുഭവങ്ങളെ ബോധത്തില്‍ പ്രതിഫലിപ്പിച്ചു എന്ന് മനസ്സിലാക്കാം.

“യോഗികള്‍ക്ക് എല്ലായിടത്തും പ്രവര്‍ത്തിക്കുകയും മൂന്നു കാലങ്ങളിലുമുള്ള അനുഭവങ്ങളെ ഒരേയിടത്തു നിന്നുകൊണ്ടുതന്നെ സ്വായത്തമാക്കാനും കഴിയും.”

ജലം ഒന്നേയുള്ളൂ. അത് എല്ലാടവും നിറഞ്ഞാണ് നില്‍ക്കുന്നത്. ഒരേസമയം പലകാര്യങ്ങള്‍ ചെയ്യാന്‍ ജലത്തിന് കഴിവുമുണ്ട്. അത് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ കൈക്കൊള്ളുന്നതായി പറയാം. ഒരേ വിഷ്ണുഭഗവാന്‍ തന്റെ നാല് കരങ്ങളും അല്ലെങ്കില്‍ നാല് ശരീരങ്ങളും കൊണ്ട് വിശ്വപരിപാലനാര്‍ത്ഥം പലപല കാര്യങ്ങളും ചെയ്യുന്നു. അനേകം കൈകളുള്ള സത്വം രണ്ടുകൈകള്‍ കൊണ്ടൊരു മൃഗത്തെ പിടിച്ച് മറ്റേ കൈകള്‍കൊണ്ടതിനെ കൊല്ലുന്നു!

വിപശ്ചിത് രാജാവ് ഇങ്ങനെയാണ്‌ നാല്‍വരായി വിവിധകര്‍മ്മങ്ങള്‍ ഒരേസമയം ചെയ്തുകൊണ്ടിരുന്നത്. ഭൂമിയിലെ പുല്‍മെത്തയില്‍ അവര്‍ ഉറങ്ങി. പല ഭൂഖണ്ഡങ്ങളില്‍ അവര്‍ ജീവിച്ചു, വനങ്ങളില്‍ അവര്‍ ഉല്ലസിച്ചു നടന്നു. മരുഭൂമികളില്‍ അവര്‍ ചുറ്റി നടന്നു. മലമുകളിലും സമുദ്രത്തിന്റെ ആഴങ്ങളിലും അവര്‍ വസിച്ചു. സമുദ്രത്തിലും കാട്ടിലും അവര്‍ ലീലയാടി. കടല്‍ത്തീരത്തും നഗരങ്ങളിലും അവരുല്ലസിച്ചു. ചിലപ്പോള്‍ ഗുഹാന്തരങ്ങളില്‍ അവര്‍ ഒളിച്ചു വസിച്ചു.

കിഴക്കോട്ട് പോയ വിപശ്ചിത്‌, ശാകാ ഭൂഖണ്ഡത്തിലെ ഉദയഗിരിയുടെ താഴ് വാരത്ത് ഏഴുകൊല്ലം നിദ്രയിലായിരുന്നു. അവിടെക്കണ്ട അപ്സരസ്സുകള്‍ അയാളെ മതിമയക്കിയിരുന്നു. കല്ലിനുള്ളില്‍ നിന്ന് കിട്ടിയ ജലം കുടിച്ച് അയാളൊരു കല്ലായിമാറി. ബോധം വന്ന രാജാവ് വേഷം മാറി ആ മഞ്ഞള്‍ക്കാട്ടില്‍ കുറച്ചുനാള്‍ കഴിഞ്ഞു. അവിടെയൊരു യക്ഷിയുടെ സഹായത്താല്‍ അയാള്‍ ഒരു സിംഹമായി കുറേനാള്‍ ആ കാട്ടില്‍ കഴിഞ്ഞു. ദുര്‍മാരണത്തിന്റെ വരുതിയില്‍പ്പെട്ട് പിന്നീടയാള്‍ പത്തുകൊല്ലത്തേയ്ക്ക് ഒരു തവളയായി ജീവിച്ചു.

പടിഞ്ഞാറോട്ട് പോയ വിപശ്ചിത്‌ സൂര്യാസ്തമയപര്‍വ്വതത്തില്‍ ഒരപ്സരസ്സിനെക്കണ്ട് അവളുടെ മായവലയത്തില്‍പ്പെട്ടു. ഒരു മാസക്കാലം അവള്‍ അയാളെ അനുഭവിച്ചു.

വടക്കോട്ട്‌ പോയ വിപശ്ചിത്‌, ശാകാഭൂഖണ്ഡത്തിലുള്ള നീലഗിരിയിലെ ഒരന്ധകൂപത്തില്‍ നൂറുകൊല്ലക്കാലം താമസിച്ചു. പടിഞ്ഞാറു പോയ രാജാവ് അവിടെവച്ച് സ്വയം ഒരു വിദ്യാധരനായി പതിനാലുകൊല്ലം താമസിച്ചു.