ഹിമാലയപര്‍വ്വതത്തിന്റെ സുപ്രസിദ്ധ കൊടുമുടിയായ കൈലാസത്തിന്റെ താഴ്വരപ്രദേശത്തു ഹേമജടന്മാരെന്നു പ്രസിദ്ധന്മരായ കിരാതന്മാര്‍ താമസിച്ചു വന്നിരുന്നു. ഒരു കാലത്ത് അവരുടെ രാജാവായിരുന്നു സുരഘുവെന്നു പ്രസിദ്ധനായ കാട്ടാളന്‍. കിരാതനാണെങ്കിലും രാജകീയാചാരങ്ങളും, രാജബുദ്ധിയും, രാജോചിതമായ വിദ്യാഭ്യാസവുമുള്ള സുരഘു ധര്‍മ്മത്തിനനുസരിച്ചു പ്രജകളെ ശിക്ഷാരക്ഷകള്‍ ചെയ്തു പരിപാലിച്ചുവന്നു.

അങ്ങനെ കഴിഞ്ഞുകൂടികൊണ്ടിരിയ്ക്കെ കാലംകൊണ്ടു സുരഘുരാജാവിനു രാജകീയാഡംബരങ്ങളിലും വിഷയഭോഗങ്ങളിലും വൈരാഗ്യം വളരാന്‍തുടങ്ങി, രാജ്യഭരണവും രാജ്യപ്രൗഢിയുംകൂടി അദ്ദേഹത്തിനൊരുപദ്രവമായിത്തോന്നാന്‍ തുടങ്ങി. അപരാധികളെ ശിക്ഷിയ്ക്കാന്‍ വൈമനസ്യം തോന്നിത്തുടങ്ങി. ഞാനെന്തിനാണു് ഈ മനുഷ്യരെയൊക്കെ ശിക്ഷിക്കുന്നത് ? അവരുടെയൊക്കെ ദുരിതം എന്നെ ബാധിക്കുമെന്നാണ് കരുതേണ്ടത്. അതിനാല്‍ ആരെയും ശിക്ഷിക്കുന്നത് ശരിയല്ല, എന്നു വിചാരിക്കും ചിലപ്പോള്‍. മറ്റു ചിലപ്പോള്‍, ഞാനിങ്ങനെ ശിക്ഷാരക്ഷകള്‍കൊണ്ടു് ഈ പ്രജകളെ പരിപാലിച്ചില്ലെങ്കില്‍ കാലം കൊണ്ട് അവരൊക്കെ നശിയ്ക്കും, ജീവിയ്ക്കുന്ന കാലത്തും ധര്‍മ്മഭ്രംശംകൊണ്ട് ആര്‍ക്കും സുഖസമാധാനങ്ങളുണ്ടാവില്ല. അതിനാല്‍ എന്റെ ഭരണണവൃത്തി തെറ്റല്ല. അങ്ങനെ ചെയ്യുന്നത് പ്രജകള്‍ക്കനുഗ്രഹം കൂടിയാണ് എന്നു വിചാരിയ്ക്കും. ഇങ്ങനെ ഒന്നിലും ദൃഢതയില്ലാതെ രാജാവിന്റെ മനസ്സ് എന്തു ചെയ്യണമെന്നറിയാതെ ആടിക്കളിയ്ക്കാന്‍ തുടങ്ങി.

അങ്ങനെയിരിയ്ക്കുമ്പാള്‍ ഒരു ദിവസം അപ്രതീക്ഷിതമായി മാണ്ഡവ്യമഹര്‍ഷി അരമനയില്‍ വന്നു. കയറി. സുരഘുരാജാവിന്നു വളരെ സന്തോഷമായി. അദ്ദേഹം മഹര്‍ഷിയെ വേണ്ടപോലെ ഉപചരിച്ചു തന്റെ സംശയങ്ങളെല്ലാമറിയിച്ചു.

കാട്ടാലരാജാവിന്റെ സംശയങ്ങളെ കേട്ട മാണ്ഡവ്യ മഹര്‍ഷി മറുപടി പറയാന്‍തുടങ്ങി . ഹേ രാജാവേ! ആത്മവിചാരം ചെയ്യൂ. അതുകൊണ്ടേ നിസ്സംശയത്വവും സമാധാനവും കിട്ടൂ. ആത്മബോധമുണ്ടാവുമ്പോള്‍ എല്ലാ സംശയങ്ങളും വെയിലില്‍ മഞ്ഞെന്നപോലെ നശിക്കും; വിചാരം കൊണ്ട് ആത്മജ്ഞാനമുണ്ടാകുകയും ചെയ്യും. ഞാന്‍ ആരാണ്; ഈ ലോകം എങ്ങനെയുണ്ടായി; ജനനമരണങ്ങള്‍ ആര്‍ക്കുള്ളവയാണ്; ആരുടെ പ്രേരണകൊണ്ടാണ് അവ ആവര്‍ത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്നത്; എന്തുകൊണ്ടാണ് അവയില്‍നിന്നു വിശ്രാന്തികിട്ടുന്നത്; എന്നിങ്ങനെയാണ് വിചാരം ചെയ്യേണ്ടതു്. ഇങ്ങനെ കുറച്ചുകാലം നിരന്തരം തത്വവിചാരം ചെയ്താല്‍ നിര്‍മ്മലവും സത്താമാത്രവും സര്‍വ്വോല്‍കൃഷ്ടവുമായ പദം പ്രകാശിയ്ക്കും. ചിത്തം അതിന്റെ പ്രാകൃതസ്വരൂപത്തെ വിട്ടു ചൈതന്യമായി തീരുകയും ചെയ്യും. ചേത്യഭാവം നീങ്ങികഴിഞ്ഞാല്‍ പരമശാന്തിയും നിര്‍വൃതിയും അനുഭവപ്പെടും.

ഹേ രാജാവേ! തത്വവിചാരംചെയ‍്തു ശരിയായ ആത്മബോധമുണ്ടായിട്ടില്ലാത്ത ഒരാളുടെ അവസ്ഥ വളരെ ദയനീയമാണ്. നിസ്സാരകാര്യങ്ങളില്‍പോലും അവന്‍ വളരെയധികം ക്ലേശിയ‍്ക്കുകയും ദു:ഖിയ‍്ക്കുകയും ചെയ്യും. എന്നാല്‍ പ്രബുദ്ധനായ ഒരാള്‍ക്ക് ഈ സംസാരംതന്നെ എത്രയോ നിസ്സാരമാണ്. വിചാരം ചെയ്ത് ആത്മബോധമുണ്ടായികഴിഞ്ഞാലും ആബോധം പരോക്ഷമേ ആവുന്നുള്ളു. ആ പരോക്ഷജ്ഞാനം കേവലചിത്തവിശ്രാന്തിയുണ്ടാവുകയും ചെയ്യും. സംസാരത്തിലെ സകലവിധ ആസ്ഥകളേയും കൈവെടിയുമ്പോള്‍ മാത്രമേ ആത്മലാഭം അല്ലെങ്കില്‍ അപരോക്ഷജ്ഞാനം ലഭിയ്ക്കുകയുള്ളു. അതിനാല്‍ ദൃഢമായി തത്വവിചാരം ചെയ്തു പരോക്ഷജ്ഞാനവും സമ്പാദിയ‍്ക്കുകയും വേണം. എങ്കിലേ സുഖദു:ഖാദിരൂപമായ സംസാരവിഭ്രമങ്ങളില്‍ നിന്നു നിവൃത്തികിട്ടി ചിത്തം വിശ്രാന്തിയെ പ്രാപിയ്ക്കൂ.

ദൃശ്യം മുഴുവന്‍ നീങ്ങിയാല്‍ ശേഷിയ‍്ക്കുന്നത് ആത്മാവു മാത്രമാണ്. അതിനാല്‍ ആത്മാവിനെ കിട്ടാന്‍ അല്ലെങ്കില്‍ അറിയാന്‍ ദൃശ്യങ്ങളെ നിരസിയ‍്ക്കലല്ലാതെ മറ്റൊന്നുംതന്നെ ചെയ്യാനില്ല. ആത്മാവാകുന്ന ചൈതന്യത്തിലാണ് എല്ലാ ദൃശ്യവസ്തുക്കളും പ്രകാശിച്ചുകൊണ്ടിരിയ‍്ക്കുന്നത്. അവക്കെല്ല‍ാം സത്ത ആത്മാവുമാത്രമാണുതാനും. അതിനാല്‍ ആത്മാവില്‍ ശ്രദ്ധകേന്ദ്രീകരിച്ചു ദൃശ്യങ്ങളില്‍ പ്രത്യേക ശ്രദ്ധയില്ലാതായിത്തീരുമ്പോള്‍ അവയെല്ല‍ാം നീങ്ങും. അവനീങ്ങിയാല്‍ ആത്മാവിന്റെ മറവും നീങ്ങി.

കയറില്‍ തോന്നപ്പെട്ട ഭൂമസ്വരൂപമായ പാമ്പു നീങ്ങുമ്പോള്‍ കയറിനെ കാണാന്‍ മറ്റുപായം ആവശ്യമില്ലാത്തതുപോലെ ദൃശ്യഭ്രമം നീങ്ങിയാല്‍ ആത്മസാക്ഷാത്കാരത്തിന്നു മറ്റുയാതൊരുപായവും ആവശ്യമില്ല. പക്ഷേ ദൃ‌ശ്യപ്രപഞ്ചത്തെ മുഴുവന്‍ ത്യാഗം ചെയ്യേണ്ടിവരും. അതത്ഭുതമല്ല, ലോകത്തില്‍ത്തന്നെ സാധാരണ എന്തെങ്കിലുമൊരു പദാര്‍ത്ഥം നമുക്കുകിട്ടണമെങ്കില്‍ വിലപിടിച്ച മറ്റൊന്നിനെ ദാനം ചെയ്യണം. എങ്കിലേ അതുകിട്ടാറുള്ളു. ആസ്ഥിതിയ്ക്കു തന്റെ സര്‍വ്വസ്വമായ ആത്മാവിനെ കിട്ടാന്‍ ദൃശ്യപ്രപഞ്ചത്തെമുഴുവന്‍ ത്യാഗം ചെയ്യേണ്ടിവന്നാല്‍ അതൊരത്ഭുതമോ അസാധാരണമോ അല്ല. കയ്യിലുള്ള ധനത്തെ ത്യാഗം ചെയ്യാന്‍ തെറ്റില്ലാത്തവനു കടയിലുള്ള സാധനത്തെ കിട്ടാത്തതുപോലെ തന്റെ കൈയ്യിലുള്ള സമ്പത്തായ ദൃ‌ശ്യപ്രപഞ്ചത്തെ ത്യാഗംചെയ്യാന്‍ തെറ്റില്ലാത്തവന് ആത്മാവിനെ കിട്ടാനും പോവുന്നില്ല. അതിനാല്‍ ഹേ രാജാവേ! ദൃശ്യഭ്രമങ്ങളെ മുഴുവന്‍ തുടച്ചുനീക്കുകതന്നെവേണം.

എല്ലാവിധ അനര്‍ത്ഥങ്ങള്‍ക്കും ഹേതുവായ മനസ്സുതന്നെയാണ് എല്ലാവിധ ദൃശ്യങ്ങളായും ലോകങ്ങളായുമൊക്കെ വിജൃംഭിച്ചിരിയ്ക്കുന്നത്. മനസ്സടങ്ങിയാല്‍ ദൃശ്യമൊന്നും തന്നെ ശേഷിയ‍്ക്കുന്നില്ല. ആസ്ഥിതിക്കു മനസ്സു തന്നെയാണ് എല്ലാ ദൃശ്യങ്ങളും. കാര്യവും കാരണവും എല്ല‍ാം മനസ്സുതന്നെ. വാസനാത്യാഗത്തില്‍ക്കൂടെ മനസ്സിനെ നിരോധിക്കുമ്പോള്‍ എല്ലാ ദൃശ്യങ്ങളുമടങ്ങി സ്വയം പ്രകാശമായ ആത്മാവു തന്നെത്താന്‍ പ്രകാശിക്കും. അങ്ങിനെ മനസ്സിനേയും ശരീരവാസനയെയും നിശ്ശേഷം നീങ്ങുമ്പോള്‍ എന്തു ശേഷിയ‍്ക്കുമോ ഹേ രാജന്‍! അങ്ങ് അതായിത്തീരട്ടേ!

സുരഘുരാജാവിന് ഇത്രത്തോളം പറഞ്ഞുകൊടുത്തു മാണ്ഡവ്യമഹര്‍ഷി അദ്ദേഹത്തെ അനുഗ്രഹിച്ച് അരമനയില്‍ നിന്നറങ്ങിപോകുകയും ചെയ്തു. അതിനുശേഷം കാട്ടാളരാജാവ് വിജനപ്രദേശത്ത് ഏകാകിയായി ചെന്നിരുന്നു. താനാരാണെന്ന തത്വത്തെ വിചാരം ചെയ്യാന്‍ തുടങ്ങി. പൃഥിവ്യാദിതത്വങ്ങളില്‍ ഓരോന്നിനെയും വിചാരം ചെയ‍്ത് അതല്ലെന്നു ബോധ്യംവന്നു തള്ളിത്തള്ളി ക്രമേണ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സു്, പ്രാണന്‍, ബുദ്ധി എന്നിവയൊന്നും താനല്ലെന്നു ബോധ്യംവന്ന് അവയെയും തള്ളി പ്രജ്ഞ ചിത്തത്തില്‍ ചെന്നുമുട്ടി. സര്‍വ്വകാരണവും എന്നാല്‍ സ്വയം നിഷ്കാരണവുമായ ചിത്തുതന്നെ താനെന്നു ബോധ്യപ്പെട്ടു. ചേത്യസ്പര്‍ശമില്ലാത്തതും അപരിച്ഛിന്നവും സ്വയം പ്രകാശവുമായ ചിത്തിനെ അറിഞ്ഞ് അതാണ് താനെന്നു ബോധ്യമായി. കാര്യകാരണസ്വരൂപേണ പ്രവഹിയ്ക്കുന്ന ദൃശ്യപ്രപഞ്ചംമുഴുവന്‍ ചിത്തത്തിന്റെ കേവലം നിഷ്പന്ദം മാത്രമാണെന്നും ചിത്തത്തില്‍നിന്നന്യമായി ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോദ്ധ്യമായി.

കര്‍ത്തവ്യങ്ങളും പ്രാപ്തവ്യങ്ങളുമെല്ല‍ാം വെറും ഭ്രമമാണെന്നും താന്‍കേവലസ്വരൂപമായ ചിത്താണന്നും തനിയ്ക്കൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ബോധ്യമായി. മനസ്സടങ്ങി; ശാന്തിവിളങ്ങി. ഒന്നും തന്നെ ചെയ്യാനോ അനുഭവിയ്ക്കാനോ ഇല്ലെന്നനിലയില്‍ കാട്ടാളരാജാവു് സ്വയം കൃതകൃത്യനും തിരയടങ്ങിയകടല്‍പോലെ പ്രശാന്തനുമായിത്തീര്‍ന്നു. ഉണര്‍വ്വോടുകൂടിയ സുഷുപ്തിയില്‍ രമിക്കാന്‍ തുടങ്ങി. അങ്ങിനെ സുഷുപ്ത്യാകാരമായ ചിത്തവൃത്തിയോടുകൂടി അദ്ദേഹം ജ്ഞാനിയും മുക്തനുമായി വിളങ്ങി. ആനിലയിലിരുന്നുകൊണ്ടു രാജ്യകാര്യങ്ങളെ നിര്‍വ്വഹിയ്ക്കുകയും ചെയ‍്തുവന്നു. അക്കാലത്തു് അദ്ദേഹം ക്രൂരനെന്നോ മൂഢനെന്നോ രാഗിയെന്നോ വിരാഗിയെന്നോ പറയാന്‍ വയ്യാത്തവനായിത്തീര്‍ന്നു. എല്ലാ ദ്വന്ദ്വങ്ങളില്‍നിന്നും നിവൃത്തനായെന്നു താല്പര്യം.

അക്കാലത്തുതന്നെ പാര്‍സി രാജ്യത്തു പരിഘനെന്ന പ്രസിദ്ധനായ ഒരുരാജാവുണ്ടായിരുന്നു. സംഗതിവശാല്‍ പരിഘനും സുരഘവും തമ്മില്‍ വളരെ പരിചയവും സ്നേവുമായിത്തീര്‍ന്നു. ഒരിക്കല്‍ വളരെ കൊല്ലങ്ങള്‍ പാര്‍സിരാജ്യത്തു മഴപെയ്യാതെ ഭൂമി മുഴുവന്‍ വരണ്ട് വെള്ളമോ സസ്യങ്ങളോ ഇല്ലാതായിതീര്‍ന്നു. രാജ്യത്തു മുഴുവന്‍ ഭയങ്കരമായ ക്ഷാമവും ദാരിദ്ര്യവും പടര്‍ന്നുപിടിച്ചു. ജനങ്ങള്‍ ആര്‍ത്തന്മാരായി പട്ടിണികൊണ്ട് മരിക്കാന്‍ തുടങ്ങി. ഈ അത്യാപത്തില്‍നിന്നു തന്റെ പ്രജകളെ രക്ഷിയ്ക്കാന്‍ കഴിവില്ലാതെ വന്നപ്പോള്‍ ധാര്‍മ്മികമായ പശ്ചാത്താപം കൊണ്ടും അദ്ദേഹം എല്ല‍ാം ഉപേക്ഷിച്ചു കാട്ടിലേയ്ക്കു തപസ്സിനു പോയി. കഠിനമായ നിഷ്ടയോടുകൂടി അദ്ദേഹം വളരെക്കാലം തപസ്സുചെയ‍്തു. അക്കാലത്തു വൃക്ഷങ്ങളില്‍ നിന്നു ഉണങ്ങിവീണ കരിയിലമാത്രമാണു് ഭക്ഷണം കഴിച്ചുവന്നതു്. അതുകൊണ്ട് തപസ്വികളുടെയിടയില്‍ അദ്ദേഹത്തിനു പര്‍ണ്ണാദനെന്ന പേരുപ്രസിദ്ധമായിതീര്‍ന്നു. പ്രസ്തുതപര്‍ണ്ണാദനും സുരഘുവും തമ്മില്‍ പിന്നീടു് കണ്ടുമുട്ടാനിടവന്നപ്പോള്‍ ഒരു സംഭാഷണം നടക്കുകയുണ്ടായി. ഹേ രാമചന്ദ്രാ! ഞാനിതിനെ പറഞ്ഞുതര‍ാം. അതുകേട്ടാല്‍ത്തന്നെ ഒരാള്‍ക്കാദ്ധ്യാത്മികവിഷയത്തിലുള്ള എല്ലാ സംശയങ്ങളും തീരും.

വളരെക്കാലത്തെ കഠിനമായ തപോനിഷ്ഠകൊണ്ട് എല്ലാകല്‍മഷങ്ങളും നീങ്ങി പര്‍ണ്ണാദനാത്മജന്മമുണ്ടായി. എല്ലാവിധദ്വന്ദ്വങ്ങളേയും ജയിച്ചു സമചിത്തനായിത്തീര്‍ന്നു പര്‍ണ്ണാദന്റെ യശസ്സുനാട്ടിലെങ്ങും പരന്നു. സുരഘുവും അതുകേള്‍ക്കായ‍്കയില്ല. അന്വേഷണത്തില്‍ തന്റെ സ്നേഹിതനായ പരിഘനാണ് മഹാതപസ്വിയും ജ്‍ഞാനിയുമായിത്തീര്‍ന്ന പര്‍ണ്ണാദനെന്നറിഞ്ഞപ്പോള്‍ കാട്ടാളരാജാവിനു വളരെ കൗതുകം തോന്നി, അദ്ദേഹത്തെ ഒന്നുകാണണമെന്നുദ്ദേശിച്ച് ഒരു ദിവസം കാട്ടാള രാജാവായ സുരഘു പര്‍ണ്ണാദന്റെ പര്‍ണ്ണശാലയിലേയ‍്ക്ക് കയറിചെന്നു. അനന്തരം ചിരകാല സുഹൃത്തുക്കളായ അവരന്യോന്യം സരസമായി സംസാരിക്കാന്‍തുടങ്ങി.

സുരഘു: “മഹത്തായ അങ്ങയെപ്പോലെതന്നെ ഞാനും ചിരകാലപരിശ്രമം കൊണ്ട് ഏറ്റവും നിര്‍മ്മലവും അന്ത:കുളുര്‍മ്മയേറിയതുമായ ജ്ഞാനത്തെ സമ്പാദിച്ചു. അതിനാല്‍ എല്ലാക്ലേശങ്ങളുമകന്നു സംസാരത്തിന്റെ യാതൊരു ബാധയുമില്ലാതെ കഴിയുകയാണ്. സങ്കല്പമെന്ന ഒന്നില്ലാതെ നിര്‍വ്വിചാരനും ചരിതാര്‍ത്ഥനുമായി ഗംഗാജലംപോലെ ശീതളമായ അന്ത:കരണമുള്ളവനു സംസാരത്തിന്റെ എന്തുബാധയാണുള്ളതു് ! സംസാരമാകുന്ന ഈ മഹാരോഗത്തിനു തത്വജ്ഞാനമല്ലാതെ മറ്റുയാതൊരു ഔഷധവുമില്ല. ഭാഗ്യംകൊണ്ടും അങ്ങു അത് നേടിയില്ലേ? ചിത്തം കുളിര്‍ത്തില്ലേ?”

പര്‍ണ്ണാദന്‍: “ഭാഗ്യവാനായ മഹാരാജാവേ! ചിത്തമടങ്ങികഴിഞ്ഞാല്‍ പിന്നെ വ്യവഹാരിയായാലും മൗനിയായാലും അവന്‍ എപ്പോഴും സമാധിസ്ഥന്‍തന്നെ. ചിത്തമടങ്ങാത്തവന്‍ പത്മാസനത്തിലിരിക്കുകയും ബ്രഹ്മാഞ്ജലിചെയ്യുകയുമെന്നുവേണ്ട, എന്തൊക്കെചെയ‍്താലും സമാധിസുഖത്തിന്റെ യാതൊരംശംപോലും അവന് കിട്ടാന്‍പോവുന്നില്ല. വ്യവഹാരിയെന്നും മൗനിയന്നുമൊക്കെയുള്ള വകഭേദം ചിത്തമടങ്ങാത്തവര്‍ക്കുള്ളതാണ്. തത്വബോധംകൊണ്ടു ചിത്തമടങ്ങി ശാന്തികിട്ടിയവന്‍ എപ്പോഴും സമാധിസ്ഥന്‍തന്നെ. അവന്‍ എന്തുചെയ‍്താലും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെത്തന്നെ. അങ്ങയ‍്ക്ക് ചിത്തവിശ്രാന്തി കിട്ടിയെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഈ ലോകത്തുനിന്നു നേടാനുള്ള ഒരേഒരു വസ്തു ചിത്തവിശ്രാന്തിമാത്രമാണ്. തത്വബോധം കൊണ്ടതുണ്ടാവും അതിനാല്‍ എത്ര സാഹസപ്പെട്ടും തത്വബോധത്തെ സമ്പാദിക്കുകതന്നെ വേണം.”

സുരഘു:  “മഹാരാജാവേ! അങ്ങേയ്ക്കു ജ്ഞാനം ദൃഢപ്പെട്ടുകഴിഞ്ഞു. അങ്ങ് ചരിതാര്‍ത്ഥനാവുകയും ചെയ‍്തു.” എന്നുപറഞ്ഞ് ആ രണ്ട് സുഹൃത്തുക്കളും പിരിഞ്ഞ് അവരവരുടെ രാദ്യങ്ങളില്‍ നിസ്സംഗന്മാരായിരുന്നു പ്രജാപരിപാലനം ചെയ‍്തു. രാജ്യകാര്യങ്ങളെ ചെയ്യുമ്പോഴും അല്ലാത്തപ്പോഴും, ഏകാന്തതയിലിരിക്കുമ്പോഴും ജനമദ്ധ്യത്തിലിരിക്കുമ്പോഴും സമാധിയിലിരിക്കുമ്പോഴും ലോകകാര്യങ്ങളെ ചെയ്യുമ്പോഴും ഒന്നും വ്യത്യാസമില്ലാതെ തത്വജ്ഞന്മാരായ അവര്‍ ആത്മാരാമന്മാരും ചരിതാര്‍ത്ഥന്മാരുമായിത്തീര്‍ന്നു. അതിലത്ഭുതമില്ല; ചിത്തം വിഷയങ്ങളില്‍ കേവലം രസിക്കാതെ ആത്മാവില്‍മാത്രം ആനന്ദിക്കാന്‍ തുടങ്ങിയാല്‍ അതുതന്നെയാണ് ജീവന്മുക്തിയെന്നു പറയണം.

അദ്ധ്യാത്മശാസ്ത്രത്തില്‍ എപ്പോഴും ചിന്തയെ നിലനിര്‍ത്തിയും ആത്മവസ്തുവെ വിസ്മരിക്കാതെയും വിഷയസ്പര്‍ശമില്ലാത്ത ചിത്തത്തില്‍ സങ്കല്പസ്ഫുരണമില്ലാതെയും കഴിയുന്ന പുണ്യവാനായ മനുഷ്യന്‍ സുഖിയാണ് . അദ്ദേഹത്തിനൊന്നുകൊണ്ടും ചിന്തയോ ആവലാതിയോ ക്ലേശമോ ഇല്ല. അങ്ങിനെയല്ലാതെ നാനാവിഷയങ്ങളില്‍ ഭ്രമിച്ചും സങ്കല്പങ്ങളെ വളര്‍ത്തി ആകാശകോട്ടകളെക്കെട്ടിയും ആശാപാശങ്ങളാല്‍ ആവൃതനായും രാഗാദിവികാരങ്ങളാല്‍ തപ്തനായുമുള്ളവന്‍ സ്വര്‍ഗ്ഗത്തിലല്ല എവിടെപ്പോയാലും എപ്പോഴും ദു:ഖമാണനുഭവിക്കുന്നത്. ചേറ്റില്‍കിടന്നുരുളുന്ന കാളയെ ആര്‍ക്കു സുഗന്ധിയാക്കാന്‍ കഴിയും? അതുപോലെ ഈ സംസാരക്കുണ്ടിലെ ചേറിലും ചളിയിലും കിടന്നുരുണ്ടു ദ:ഖങ്ങളുടെ ദുര്‍ഗ്ഗന്ധത്തില്‍ മുഴുകിയവനെ അധ്യാത്മജ്ഞാനസുഖത്തിന്റെ സുഗന്ധമുള്ളവനാക്കിത്തീര്‍ക്കാന്‍ ആര്‍ക്കു കഴിയും? അങ്ങനെയുള്ള ആപദ്ദശയില്‍നിന്നു രക്ഷിക്കാന്‍ സജ്ജനങ്ങള്‍മാത്രമേ ഉള്ളൂ. സത്തുക്കളുടെ സമ്പര്‍ക്കം കൊണ്ടാണ് ക്രമേണ കാര്യമറിഞ്ഞ് ഉയരാനുള്ള അവസരം കിട്ടുന്നതു്. അതിനാല്‍ മറ്റെന്തെല്ല‍ാം ഗുണങ്ങളുണ്ടായാലും സജ്ജനങ്ങളില്ലാത്ത പ്രദേശത്ത് അറിവുള്ളവര്‍ താമസ്സിക്കാറില്ല.

സംസാരതാപംകൊണ്ടാര്‍ത്തനായ  ജീവനു സ്വത്തും സ്വജനങ്ങളുമൊന്നും തെല്ലുമുപകരിക്കില്ല. ശാസ്ത്രവും അങ്ങിനെതന്നെ അവനുപയോഗപ്പെടാന്‍ വയ്യ. മനസ്സുമാത്രമാണ് അവന് ഒരേ ഒരുബന്ധു. മനസ്സനുകൂലമല്ലെങ്കില്‍ പിന്നെഎന്തെല്ല‍ാം സാഹചര്യങ്ങളുണ്ടായിട്ടും കാര്യമില്ല. നിര്‍മ്മലമായ ചിത്തംകൊണ്ടു ദൃഢമായി വിചാരം ചെയ്യാന്‍ കഴിഞ്ഞാല്‍ കാലം കൊണ്ട് ആത്മജ്ഞാനമുണ്ടാകും. ശരീരം കാഷ്ഠലോഷ്ടങ്ങള്‍പോലെ കേവലം ജഡവും തന്നില്‍നിന്നും വേറെയുമാണെന്നുബോദ്ധ്യംവന്നു. ശരീരധര്‍മ്മങ്ങളില്‍നിന്നു കേവലം നിവര്‍ത്തിച്ചാലും കാലംകൊണ്ട് ആത്മജ്ഞാനമുണ്ടാവും. ആത്മാവിന്റെ സ്വരൂപത്തെ വാക്കുകൊണ്ട് പറയാന്‍ വയ്യ. ആകാശത്തെഎപ്രകാരം വിവരിക്കാന്‍ കഴിയുന്നില്ലയോ അതുകൊണ്ട് ആത്മാവും വാക്കുകൊണ്ട് വിവരിക്കത്തക്കതല്ല. ആത്മാവു പോലെ മറ്റൊന്നില്ലാത്തതിനാല്‍ മറ്റൊന്നിനോടുപമിച്ചു കാണിക്കാവുന്നതുമല്ല. മനസ്സും അഹങ്കാരവും നശിക്കുമ്പോള്‍ സ്വയം പ്രകാശിക്കും എന്നേ പറയാവൂ. അതിനാല്‍ മനസ്സിനെയും അഹങ്കാരത്തേയും അകറ്റാനാണ്ശ്രമിയ്ക്കേണ്ടത്. അഹങ്കാരമനസ്സുകളുടെ വിലയത്തില്‍ പ്രകാശിക്കുന്നതും ചിതാകാശസ്വരൂപവും അപരിച്ഛിന്നവും സുഷുപ്തി സമാനവുമായ കേവലാവസ്ഥ പ്രകാശിക്കും . അതുതന്നെ വസ്തുസ്വരൂപം. കുളുര്‍മ്മയേറിയതും ആനന്ദമയവുമായ പ്രസ്തുതഅവസ്ഥ അനുഭവൈകവേദ്യമെന്നല്ലാതെ വാക്കുകൊണ്ട് പറയാവുന്നതോ മനസ്സുകൊണ്ട് ഊഹിക്കാവുന്നതോ അല്ല.

വാസ്തവത്തില്‍ മനസ്സും ആത്മാവില്‍നിന്നും വേറെയല്ല. കയറില്‍ തോന്നപ്പെട്ട വിഭ്രാന്തിയാണല്ലോ സര്‍പ്പപ്രതീതി. അതു പോലെ ആത്മാവില്‍ തോന്നപ്പെടുന്ന ഭ്രമം തന്നെ മനസ്സ്. ഭ്രമം നീങ്ങുമ്പോള്‍ സ്വരൂപബോധത്തിനു തടസ്സമില്ലാതാവും. എല്ലാമായി തോന്നപ്പെടുന്നതും ആത്മസത്വം ഒന്നുമാത്രമാണ്, മനസ്സ് ഒഴികെ മറ്റെല്ലാറ്റിന്റെയും പ്രതീതിക്കു ഹേതു മനസ്സാണെന്നകാരണത്താല്‍ മനസ്സില്ലാതാവുമ്പോള്‍ മറ്റെല്ല‍ാം ഇല്ലാതാവും. അതുപോലെ വാസനകള്‍ക്കൊക്കെ ഹേതു അഹങ്കാരമാണ്. അതിനാല്‍ മനസ്സും അഹങ്കാരവുമടങ്ങിയാല്‍ ആത്മതത്വം നിവാരണമായി പ്രകാശിക്കും.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.